2018 ജൂലൈ 30, തിങ്കളാഴ്‌ച

സുവർണ്ണലത

നിങ്ങൾ ഭാരതത്തിൽ ജനിച്ച സ്ത്രീയാണെങ്കിൽ സുവർണ്ണലത വായിച്ചിരിയ്ക്കണം- വായിയ്ക്കാതെ പോകരുത്. കടന്നുപോയ ലക്ഷക്കണക്കിന് സ്ത്രീകളെ നിങ്ങളറിയാതെ പോകരുത്.

ആശാപൂർണ്ണാദേവിയുടെ മൂന്ന് നോവലുകൾ: പ്രഥമ പ്രതിശ്രുതി,  സുവർണ്ണലത, ബകുളിന്റെ കഥ- ഇവ ഒരു കാലത്തെ ഇന്ത്യൻ സ്ത്രീയുടെ ജീവിത പരിച്ഛേദമാണ്. സത്യവതി, മകൾ സുവർണ്ണലത, മകൾ ബകുൾ- മൂന്നു തലമുറകളാണ് നിങ്ങളെ ചരിത്രം പഠിപ്പിയ്ക്കുക.

പ്രഥമ പ്രതിശ്രുതി വായിച്ചാൽ (ജ്ഞാനപീഠ പുരസ്കാരം നേടിയതാണ്) സുവർണ്ണലത ഏറെ മനസ്സിലാകും. വായിച്ചില്ലെങ്കിലും ഇവിടെ ജനിച്ചു വളർന്ന പെണ്ണിന് സുവർണ്ണയെ മനസ്സിലാകും. തോറ്റുപോയ യുദ്ധങ്ങളുടെ കഥയാണ് രണ്ടും.

സത്യവതി- പ്രഖ്യാതനായ അച്ഛന്റെ ശക്തയായ ഏക മകൾ. ശക്തയെങ്കിലും ഏറ്റവും വലിയ സ്വപ്നം (സുവർണ്ണ) ഭർത്താവിന്റെ വഞ്ചനയാൽ ശിഥിലമാക്കപ്പെട്ട് ജീവിതത്തിൽ നിന്ന് ഒളിച്ചോടിയവൾ. 

സുവർണ്ണ- അപഖ്യാതയായ അമ്മയുടെ അശക്തയായ മകളായി ജീവിതം തുടങ്ങിയവൾ. പൊരുതിയ യുദ്ധങ്ങളെല്ലാം തോറ്റു തോറ്റ് അവൾ കൂടി നേടിത്തന്നതാണ് ഇന്നത്തെ സ്ത്രീയുടെ സ്വാതന്ത്ര്യവും അഭിമാനവും. തോറ്റാലും തോല്പിയ്ക്കാനാകാത്ത ശക്തയാണവളെന്ന് നിങ്ങൾ തിരിച്ചറിയും.

സുവർണ്ണലത 1986 ലാണ് ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. എങ്കിലും അതൊരിക്കലും പഴയതല്ല. തെറ്റിനെതിരെ വിപ്ലവം നയിച്ചവരുടെ കഥകൾ പഴഞ്ചനാകുന്നതെങ്ങനെ? അതും ഒറ്റച്ചാവേറു പോലെ തളർന്നുവീണു കിതച്ച് സത്യത്തിന് നേരെ ചൂണ്ടിയ വിരലുമായി ജീവൻ വെടിഞ്ഞവരുടെ കഥ. അതു പഴഞ്ചനെങ്കിൽ യേശുവും ചെഗുവേരയും പഴഞ്ചനാണ്.

ഇത് സാങ്കൽപ്പിക കഥയല്ല. സുവർണ്ണലത ആശാപൂർണ്ണാദേവിയുടെ അമ്മയായിരുന്നിരിയ്ക്കാം. പക്ഷേ, അതേ സമയം തോൽക്കും എന്നറിഞ്ഞിട്ടും കൊച്ചുകൊച്ചു മുന്നേറ്റങ്ങൾക്കായി, കുഞ്ഞുകുഞ്ഞു സ്വാതന്ത്ര്യങ്ങൾക്കായി യുദ്ധം ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളാണ് സുവർണ്ണ. അവരിൽ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്, ഇനിയും ജനിച്ചിട്ടില്ലാത്തവരുണ്ട്.

ഞാനിത് കരഞ്ഞുകൊണ്ടാണെഴുതുന്നത്. കരയാതെ മുഴുമിപ്പിക്കാനാവില്ല എന്നു കരുതി ഏറെനാൾ തുറക്കാതിരുന്ന പുസ്തകം... എത്രാമത്തെ വായനയാണിതെന്ന് എന്നെനിക്കറിഞ്ഞുകൂടാ. എൺപത്തേഴാം പേജെത്തിയപ്പോൾ എനിയ്ക്കിതു നിങ്ങളോടു പറയണം എന്ന് തോന്നി. അതാണ്...

2018 ജൂലൈ 28, ശനിയാഴ്‌ച

മത്സ്യകന്യക

മത്സ്യകന്യകളെപ്പറ്റി നിങ്ങൾക്കെന്തറിയാം? അരയ്ക്കു മുകളിലേയ്ക്കു മോഹിപ്പിക്കുന്ന പെണ്ണുടൽ, അഴിച്ചിട്ട നീളൻ മുടി, സ്വർണ്ണവർണ്ണം; അല്ലെങ്കിൽ വെളുപ്പ്.( ഉറപ്പാണല്ലേ? കറുത്ത മത്സ്യകന്യക മൂന്നാം ലോകരാജ്യത്തെ സമത്വമെന്ന് കരയുന്ന ഏതോ ചിത്രകാരന്റെ ക്യാൻവാസിൽ മാത്രമേയുള്ളൂ)

നിലാവത്തും വെയിലത്തും കടലിലെ കൊച്ചു പാറപ്പുറത്ത് കയറിയിരിക്കുകയും ദൂരെ കടൽപ്പാലത്തിലോ, ദ്വീപിലോ, കപ്പലിലോ തെളിയുന്ന മനുഷ്യരൂപങ്ങളെ അസൂയയോടെ വീക്ഷിക്കുകയും ഏറിയാൽ അവരിലൊരു രാജകുമാരനെ കാംക്ഷിക്കുകയും ചെയ്യുന്ന മത്സ്യകന്യകളെപ്പറ്റി മാത്രമേ കഥകൾ നമ്മോട് പറയുന്നുള്ളൂ. ഇതിലപ്പുറം നിങ്ങൾക്കെന്തറിയാം?

കായികബലവും അധികാരവും ഉപയോഗിച്ച് അനേകം സ്ത്രീകളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന പുരുഷന്മാരാണ് മത്സ്യകന്യകളായി പുനർജനിക്കുന്നത്. പെണ്ണായിപ്പിറന്ന എല്ലാത്തിനേയും പ്രായബന്ധഭേദമെന്യേ ഭോഗിക്കാം എന്നു കരുതുന്ന, ലിംഗവും വൃഷണങ്ങളും ആധിപത്യം സ്ഥാപിച്ച തലച്ചോറോടുകൂടിയ ആണുങ്ങൾ- അവരാണ്  മത്സ്യകന്യകളാകുന്നത്. ചൂടത്തും മഴയത്തും ഒരുപോലെ സ്ത്രീകളെ കനത്ത കറുപ്പുകൊണ്ടു മൂടുന്ന, കണ്ണുകൾ പോലും വലയ്ക്കകത്താക്കുന്ന, നോട്ടങ്ങളെ, കാഴ്ചകളെപ്പോലും ഇരുട്ടുവലയിൽ അരിച്ചു കൊടുക്കാൻ നിർദ്ദേശിക്കുന്ന സ്വാർത്ഥരായ കംസൻമാരാണ് അർദ്ധമീനുകളായി വെള്ളത്തിൽ നീന്താൻ പുനർജനിക്കുന്നത്.

തുടുത്ത മാറും കടഞ്ഞ അരയും നനഞ്ഞ ചുണ്ടുകളും വിടർന്ന കണ്ണുകളുമായി പാറപ്പുറത്തിരിയ്ക്കുന്ന കാമോദ്ദീപകയാണ് നിങ്ങൾക്കു മത്സ്യകന്യക അല്ലേ? യോനിയില്ലാത്ത, ഗർഭപാത്രമില്ലാത്ത, മദാലസയായ അവളെക്കുറിച്ച് ഒരു നിമിഷം ഒന്നുകൂടെ ഓർത്തുനോക്കൂ... മനുഷ്യചിന്തകളുടെ മിന്നൽപിണരുകൾ പായുന്ന ബുദ്ധിമണ്ഡലവും സൗന്ദര്യം വഴിയുന്ന ശരീരവും നിലാവ് നിറഞ്ഞ ഏകാന്ത രാത്രികളും കാറ്റും... എന്നെന്നേക്കും കന്യകയായിത്തന്നെ കഴിയാൻ വിധിയ്ക്കപ്പെട്ട മത്സ്യത്തിന്റെ മാംസം നിറഞ്ഞ ഇടുപ്പും ശല്ക്കങ്ങളും വാൽച്ചിറകുകളും ഉളുമ്പുനാറ്റവും...

അടിവയറ്റിൽ നിന്നുയർന്ന് പൊക്കിൾച്ചുഴിയിലൂടെ മുകളിലേക്കു കുതിക്കുന്ന തൃഷ്ണയുടെ കമ്പനത്താൽ വിറയ്ക്കാൻ ഒരിക്കലും വിധിയില്ലാത്ത അവളുടെ നെഞ്ചും കഴുത്തും ചുണ്ടുകളും... കാമദാഹികളും ക്രൂരരും ആയ കുറ്റവാളികൾക്കുള്ള തടവറയാണ്  ആ പാതിപെണ്ണുടൽ.

വെയിൽ കാഞ്ഞവൾ പാറപ്പുറത്തിരിക്കുമ്പോൾ  വിയർത്ത നഗ്നതയിൽ കടൽക്കാറ്റടിച്ച് വിടരുന്ന രോമാഞ്ചത്തിന് അരയ്ക്കു താഴേയ്ക്ക് പടരാനാവില്ല. വഴുവഴുത്ത മിന്നുന്ന ചെതുമ്പലുകൾക്ക് സ്വേദനവുമില്ല, രോമാഞ്ചവുമില്ല. അവളുടെ കാമം പോലെ അർദ്ധ മാർഗം- അർത്ഥശൂന്യം.

ഹൃദയത്തിന്റെ അറകളിൽനിന്നു കുതിക്കുന്ന ചുടുരക്തം ചുറുചുറുക്കോടെ ഒഴുകുന്നത് പെൺപാതിയിലാണ്. മീൻപാതിയിൽ രക്തത്തിന് ചൂടുമില്ല, ഒഴുക്കിന് വേഗതയുമില്ല, മിടിപ്പിനാ താളവുമില്ല. എന്തൊരു മരവിപ്പായിരിയ്ക്കും! കർക്കടകത്തിൽ ചാരുകസേരയുടെ കൈപ്പലകയിലേക്ക് കയറ്റിവെച്ച കിളവന്റെ കാലുപോലെ യുവത്വമില്ലാത്ത തണുപ്പ്...

മത്സ്യകന്യ- അതൊരു സ്ത്രീ രൂപം മാത്രമാണ്. എന്നത്തെയും പോലെ അബലയെന്നോ, വ്യാകുലയെന്നോ വിളിക്കാൻ കഴിയുന്നത്. അപൂരിതകാമനകളാൽ വ്യഥിതയായവൾ. പാതി പുരുഷനും പാതി മത്സ്യവുമായി എന്തുകൊണ്ട് അതുപോലൊരു  പുരുഷസങ്കൽപമല്ല?

ലിംഗമില്ലാത്ത പുരുഷൻ ഒരു പുരുഷനേയല്ല- പുരുഷന്റെ സങ്കൽപ്പത്തിൽ പോലും, അതാണ് കാര്യം. വിരിഞ്ഞ മാറോ, ബലിഷ്ഠ പേശികളോ, മീശയോ, താടിയോ, എന്തിന്; ഹൃദയമോ തലച്ചോറോ പോലും പുരുഷനെ പുരുഷനാക്കുന്നില്ല. ലിംഗം- അതൊന്നുമാത്രമില്ലെങ്കിൽ അവൻ അസ്തിത്വമില്ല എന്ന് അവൻ കൂടി അടങ്ങുന്ന ഈ ലോകം മുഴുവൻ കരുതുന്നു. പരിതാപകരം. രക്തക്കുഴലുകളാൽ വളരാനും തളരാനും കഴിയുന്ന ഒരു തുണ്ടു മാംസക്കഷണം- അതാണോ പുരുഷൻ? യോനിയോ, ഗർഭപാത്രമോ ഇല്ലാത്ത, മോഹിപ്പിക്കുന്ന മുലകൾ മാത്രമുള്ള അവളെ സ്ത്രീയായി കാണാൻ കഴിയുന്ന ലോകത്തിന്, ഒരുതുണ്ടു മാംസക്കഷണത്തിന്റെ അഭാവത്തിൽ പുരുഷസൂചകമായ മറ്റെല്ലാ യാഥാർത്ഥ്യങ്ങളും ഒന്നുമല്ലാതാവുകയോ? അകത്തളങ്ങളിലും വീഥികളിലും വേദികളിലും ഒരൊറ്റ ഗർജനത്താലോ, മുരൾച്ചയാലോ ആശ്രിതരെ നിശബ്ദരാക്കാൻ കെൽപ്പുള്ള ആ മുഴുത്ത തൊണ്ടയിൽ നിന്നു മാറ്റൊലി കൊള്ളുന്ന ശബ്ദത്തിന് പോലും  ആണെന്ന അസ്തിത്വമില്ലെന്നോ? ലജ്ജാവഹം!!

പ്രാന്ത് പിടിച്ചപ്പോൾ എഴുതിയതാണ് കൂട്ടുകാരെ. mermaid പോലെ നerman ഉം merboy ഉം ഉണ്ട് ത്രേ മിത്തോളജിയിൽ. ഗൂഗിളമ്മായി പറഞ്ഞു തന്നു. പിന്നെ, വൃത്തികെട്ട ആണ്ങ്ങളൊക്കെ mermaid ആയി ജനിച്ചിരുന്നെങ്കിൽ അറബിക്കടലിന്റെ തീരത്തെ ഒരു നിത്യഹരിത അക്ഷയചാകര പ്രദേശമാക്കി പ്രഖ്യാപിയ്ക്കു മായിരുന്നു അല്ലേ?

ലേശം വട്ടാണ്. ല്ലേ! എപ്പൊഴുമൊന്നുമില്ല. ട്ടൊ.

2018 ജൂലൈ 25, ബുധനാഴ്‌ച

നടത്തം

ഒരു നടത്തമായാലോ? തണുപ്പില്ലാത്ത രാത്രിയിൽ... നിഴലില്ലാത്ത വീഥിയിൽ... കാറുകൾ ഓരംപറ്റിയുറങ്ങുന്ന വീതിയുള്ള പാതയിലൂടെ ടെറസുകളിലേക്ക് പടർന്ന വള്ളികളിൽ രാത്രി വിരിയുന്ന വെളുത്ത പുഷ്പങ്ങൾ സുഗന്ധം പുതപ്പിച്ച ബംഗ്ലാവുകൾ മയങ്ങുന്ന വഴിയോരങ്ങളെ ശല്യപ്പെടുത്താതെ... പറയാനുള്ളവയെല്ലാം പറയാതറിയാൻ കഴിയുന്നത്ര അടുത്തടുത്തായ്...
കൈകൾ കെട്ടി ഉലാത്തും പോലെ പതിയെ നടക്കാം. വെളിച്ചത്തിൽ ചവിട്ടാതെ വെളിച്ചം മുറിച്ചുകടക്കാതെ ഇരുളിൽ നടക്കാം.

2018 ജൂലൈ 23, തിങ്കളാഴ്‌ച

#metoo

നാലു വയസ്സുള്ള എന്നെ മേശപ്പുറത്തു കയറ്റി നിർത്തി കാലുകളിലൂടെ മുകളിലേയ്ക്കിഴയുന്ന കയ്യുകൾ... അതാണാദ്യ ഓർമ്മ. ബാല്യത്തിൽ നാലുപേരിൽ നിന്ന് എനിയ്ക്കു ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം അച്ഛന്റെ കസിൻസ്. മര്യാദ പഠിപ്പിയ്ക്കാനും വായ്പൊത്തി ഇരുകയ്യും ഞെരിച്ച് നിയന്ത്രിയ്ക്കാനും ത്രാണിയും വീട്ടിൽ അധികാരവുമുണ്ടായിരുന്നവർ. ഒന്നും തുറന്നു പറയുവാനുള്ള അടുപ്പം അച്ഛനമ്മമാരുമായി എനിയ്ക്കില്ലായിരുന്നു. അവരുടെ ലോകത്തേക്ക് പ്രവേശനമില്ലാത്ത അപരിചിതയെപ്പോലെയായിരുന്നു എന്റെ ബാല്യം. 

ഓർക്കാൻ ഭയവും വെറുപ്പും തോന്നിയ ഇക്കാര്യമെല്ലാം തീർത്തും എന്റെ കുറ്റമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത് പോലും ഇരുപത്തിയാറാം വയസ്സിൽ ഓപ്പറ വിൻഫ്രിയുടെ വാക്കുകൾ കേട്ടാണ്. ടിവി ഷോയിൽ അവർ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു: 

"ഇതു നിങ്ങളുടെ തെറ്റല്ല. നിങ്ങൾ തെറ്റുകാരിയല്ല."

എന്തൊരു വൈരുദ്ധ്യം!! തെറ്റ് ചെയ്തവൻ ആണെന്ന് അഭിമാനം കൊണ്ട് ഞെളിഞ്ഞു നടക്കുമ്പോൾ അവന്റെ വൈകൃതത്തിനോ, ചാപല്യത്തിനോ ബലിയായ കുട്ടി കുറ്റബോധം കൊണ്ട് നീറിനീറി പലവക മാനസിക ക്ലേശങ്ങളിലൂടെയും അഡ്ജസ്റ്റ്മെൻറ് ഡിസോഡറുകളിലൂടെയും കടന്നുപോകുന്നു.  

ലക്ഷക്കണക്കിനുള്ള പെണ്ണുങ്ങളേ... 

മനോവൈകല്യം കൊണ്ടോ, ക്രൂരത കൊണ്ടോ ഒരുത്തൻ നിങ്ങളുടെ ശരീരത്തോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിനെ ശരീരത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കാതിരിയ്ക്കൂ. മനസ്സിനുണ്ടാകുന്ന അപമാനത്തെ, അപകർഷതയെ അതിജീവിയ്ക്കാൻ പ്രതികരണവും പ്രതികാരവും നിങ്ങളെ സഹായിയ്ക്കും. ഉറക്കെ വിളിച്ചു പറഞ്ഞാൽ നഷ്ടപ്പെടുന്നത് നിങ്ങൾക്കല്ല. കുറ്റവാളിയ്ക്കാണ്. അവളവളോടു നീതി പുലർത്താൻ നിങ്ങൾക്കു കഴിയട്ടെ.

നിങ്ങൾ ഭയന്ന്, നഷ്ടപ്പെട്ടെന്നു കരഞ്ഞ്, കളങ്കമാക്കപ്പെട്ടു എന്ന് കുറ്റബോധം കൊണ്ട നിങ്ങളുടെ ശരീരം... അതിനീ പറഞ്ഞ അശുദ്ധിയും വിശുദ്ധിയും ഒക്കെ ആണിന്റെ, ആൺപക്ഷതലച്ചോറുളള പെണ്ണിന്റെ- പ്രതിഷ്ഠകളാണ്. എങ്ങനത്തെ? സ്ഥലം കൈവിട്ടു പോകുമെന്നോ, അയലോക്കക്കാരൻ കുത്തുപാളയെടുക്കണമെന്നോ കരുതി ഒറ്റരാത്രി കൊണ്ട് മഞ്ഞളും കുങ്കുമവും പൂശി ഭൂമിയിൽ പൊട്ടി മുളച്ചു വരുന്ന ചില ദൈവങ്ങളെപ്പറ്റി അറിയില്ലേ? അതുപോലത്തെ പ്രതിഷ്ഠകൾ. പെണ്ണിനെ കടിഞ്ഞാണിട്ട് നിയന്ത്രിയ്ക്കാനും ഉപയോഗിയ്ക്കുവാനുമായി ഉടലെടുത്ത പിശാചിന്റെ സ്വഭാവമുള്ള ഒരു ദൈവമാണ് ശരീരത്തിന്റെ വിശുദ്ധി എന്ന മിത്ത്. കല്ലെറിഞ്ഞോടിയ്ക്കൂ അതിനെ.

കരഞ്ഞു കരഞ്ഞ് ഞാൻ കഴിച്ചു വിട്ട കൗമാരത്തിലെ ദിനരാത്രങ്ങൾ... കുത്തനെ ഇടിഞ്ഞു പോയ പ്രോഗ്രസ് കാർഡിലെ അക്കങ്ങൾ... അകന്നുപോയ സുഹൃത്തുക്കൾ... കുറ്റബോധം കൊണ്ടറച്ച് ഒരിക്കലും തുറന്നു നോക്കാത്ത സൗഹൃദങ്ങളുടെ വാതിലുകൾ... പ്രണയത്തിന്റെ കിളിവാതിലുകൾ... പൊട്ടിച്ചിരികളുടെ ഇടനാഴികൾ... അനർഹമെന്നു കരുതി വിഷാദത്തോടെ തുടങ്ങിയ വിവാഹ ജീവിതം... ഒന്നുമിനി ഞാൻ സ്വപ്നം കണ്ടതുപോലെ മാറ്റിയെടുക്കാനാവില്ല. സമൂഹത്തിന്റെ കപട സദാചാര മുഖം മൂടി അഴിച്ചു കളഞ്ഞ് എനിയ്ക്കൊന്നു മന:സമാധാനത്തോടെ ഇരിയ്ക്കണം. കരഞ്ഞു കരഞ്ഞു മുഖം വീർത്ത, ഉറക്കവും ആത്മവിശ്വാസവും നഷ്ടപ്പെട്ട, സന്തോഷവും ചിരിയും സ്വപ്നം കണ്ടിരുന്ന കുട്ടിയായ പ്രസന്നയോട് എനിയ്ക്കു മാപ്പു ചോദിയ്ക്കണം.

ഓപ്പറ വിൻഫ്രിയുടെ ഷോ കണ്ടു ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ഞാൻ എന്നെ പഠിപ്പിച്ചു: 

''അത് എന്റെ തെറ്റല്ല... 
എന്റെ തെറ്റല്ല..." വർഷങ്ങളായി കാർമേഘം മൂടിയ എന്റെ മനസ്സിലേക്ക് ശാന്തമായി വെയിൽ പരന്നു. എന്നെപ്പോലെ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയനുഭവിച്ച മറ്റനേകം പേർ ഇതേറ്റു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, ഈ ഭൂമിയുടെ ഭാരം കുറഞ്ഞു കുറഞ്ഞ് അതൊരു സോപ്പ് കുമിള പോലെ ഭ്രമണപഥത്തിൽ നിന്നുയർന്നു പറന്നു പോയേക്കാം.

അന്നൊന്നും പ്രതികരിക്കാതെ ഇത്രയും വർഷങ്ങൾ കഴിഞ്ഞ് എന്തിനാണിപ്പോൾ? 

അവരുടെ ഭാര്യയോടും മക്കളോടും ചെയ്യുന്ന ദ്രോഹമല്ലേ ഇത്? 

ഇനി പറഞ്ഞിട്ടെന്തു പ്രയോജനം? 

എന്നാൽ നിയമത്തിന്റെ വഴിക്ക് പോയിക്കൂടെ? 

ഈ ചോദ്യങ്ങളെല്ലാം ഏറ്റവുമടുത്തവരിൽ നിന്നും ഞാൻ കേട്ടു കഴിഞ്ഞു. ഇനിയുമേറെ കേൾക്കാനിരിക്കുന്നു. ഉത്തരം പറഞ്ഞേയ്ക്കാം. 

വേണ്ടത്ര വേദനയും കഷ്ടപ്പാടും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള ബഹുമാനം താഴത്തു വെക്കാതെ പറയട്ടെ; നിയമത്തിന്റെ വഴിക്ക് പോകാൻ എനിക്ക് താത്പര്യവും കളയാൻ ജീവിതവും ബാക്കിയില്ല. 

ഇതുകൊണ്ടു ഭാര്യയും മക്കളും വേദനിക്കും എന്നാണെങ്കിൽ, ഈ പറഞ്ഞവർ സ്വന്തം മക്കളോട് ഇതൊന്നും ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പില്ല.തെറ്റൊന്നും ചെയ്യാതെ കുറെ വേദന ഞാനും സഹിച്ചതാണ്.  

ഇത്രയും വർഷം കഴിഞ്ഞ് ഇന്നും കുറ്റബോധത്തിന്റെ കണിക പോലും ഇവരിലില്ല എന്നുമാത്രമല്ല, സദാചാരത്തിന്റെ കാവൽപ്പടയാളികളായി സ്ത്രീകളുടെ നല്ല നടപ്പിനെപ്പറ്റി വീട്ടു നിയമങ്ങൾ ഉണ്ടാക്കാനും അവരെ അടക്കിഭരിച്ച് വ്യക്തിത്വങ്ങളെ കാൽക്കീഴിൽ ഞെരിച്ചു കൊല്ലാനുമുള്ള ആ വ്യഗ്രതയാണ് എഴുതാൻ എനിക്ക് പ്രചോദനം. "ആരോടും എന്തും പ്രവർത്തിയ്ക്കാം - സമൂഹത്തിൽ നിന്ന് അത് മറച്ചു പിടിയ്ക്കണം എന്നു മാത്രം" ഇതാണ് ഇക്കൂട്ടരുടെ തത്വം.

കാട് സിംഹത്തിന്റേതാണെന്നും മാനിനു ജീവൻ വേണമെങ്കിൽ പുറത്തിറങ്ങരുതെന്നുമാണ് സാമൂഹ്യവ്യവസ്ഥ പറയുന്നതെങ്കിൽ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീയിട്ടു ചാമ്പലാക്കട്ടെ. ഭരണഘടന കീറിയെറിയട്ടെ. കാട്ടുനീതിയാണ് ഈ നാട്ടുനീതിയെക്കാൾ നീതിപൂർണ്ണം. 

അന്ന് പ്രതികരിക്കാത്തതും ശബ്ദമുയർത്താനും ഭയം കൊണ്ടും അജ്ഞതകൊണ്ടു മായിരുന്നു. അന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്റെ ശബ്ദം വീടിന്റെ ചുമരുവിട്ടു പുറത്തേക്ക് പോവുകയില്ലായിരുന്നു. എനിക്ക് ഇതൊരു ചെറിയ കാര്യമല്ല. വളരെയധികം പിന്തുണയ്ക്കുന്ന, എന്നെ ജീവിതപങ്കാളിയായി കാണുന്ന ഭർത്താവ് തരുന്ന ധൈര്യം ചില്ലറയല്ല. ഇതൊന്നും ഇനി എന്നെ സ്പർശിക്കാത്ത ഭൂതകാലമാണെന്നൊക്കെ എന്നോടുതന്നെ വീമ്പിളക്കാൻ കൊള്ളാം. മരിക്കുംവരെ അലോസരപ്പെടുത്തുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും കണ്ണീരിൽ കുതിർന്നു മരിച്ച നിഴലുകൾ ഇരവും പകലും എന്നോട് കൂടെയുണ്ട്. ആഗ്രഹിച്ച ഉപരിപഠനമോ സാമൂഹിക-സാമ്പത്തിക പദവിയോ നേടാൻ പ്രസന്ന എന്ന പരിശ്രമശാലിയായിരുന്ന, പഠനത്തെ ഇഷ്ടപ്പെട്ടിരുന്ന ആ പെൺകുട്ടിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം ഈ വിഷദംശനങ്ങളും മകളെ ഒട്ടും തിരിച്ചറിയുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത വീട്ടുകാരുമാണ്.

ഇതുവായിച്ച്, കേട്ട് എന്റെ മാതാപിതാക്കൾ വേദനിക്കുമെങ്കിൽ ഓരോ അച്ഛനമ്മമാർക്കും ഇതൊരു പാഠമായിരിക്കട്ടെ.

Prasanna Janardhan

2018 ജൂലൈ 22, ഞായറാഴ്‌ച

ശബരിമല

'ശബരിമലയിലെ പെൺ പ്രവേശനം' എന്നെ വീണ്ടും വീണ്ടും ഓർമിപ്പിയ്ക്കുന്നൊരു വൃശ്ചികപ്പുലരിയുണ്ട്. ഭാഗവതസപ്താഹം കഥകൾ കേട്ട് വളർന്ന അങ്ങേയറ്റം ഭക്തയായ ഒരു പെൺകുട്ടിയെ അപരാധബോധത്തിന്റെ കനലിലൂടെ നടത്തിച്ച് റിബലും നിരീശ്വരവാദിയുമായ കൗമാരക്കാരിയാക്കിയ വിരലുകളുടെ കഥ.

അട്ടയെപ്പോലെ തുടയിലാകെ ഇഴഞ്ഞു നടന്ന അയാളുടെ വിരലുകളെ വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കു മറക്കാൻ കഴിയുന്നില്ല. അന്ന്, മലയിറങ്ങി തിരിച്ചുവന്ന് മാല ഊരിയിട്ടു കൂടിയില്ല. ആ വീട്ടിലാരും എഴുന്നേറ്റ് വന്നെന്നെ രക്ഷിക്കുന്നില്ല. ചുറ്റും തണുത്ത ഇരുട്ടാണ്. ഒറ്റക്കിടക്കയിൽ, ഒറ്റപ്പുതപ്പിനടിയിൽ മേലാകെ ഇഴയുന്ന വിരലുകൾ. മലയ്ക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴും എന്റെ ഇരുമുടിയെടുത്ത് എന്നെ സഹായിയ്ക്കുമ്പോഴും ബസ്സിൽ ഒരേ സീറ്റിൽ ഇരിയ്ക്കുമ്പോഴും ഒക്കെ അസ്വസ്ഥയായി ആ കൊച്ചു മാളികപ്പുറം പ്രാർത്ഥിച്ചിരുന്നത് ഇനിയൊരിക്കലും അതൊന്നും ഉണ്ടാകരുതേയെന്നായിരുന്നു. എന്നിട്ടും വെളിച്ചായി മാലയഴിയ്ക്കും മുമ്പേ...
'NO' എന്നലറാനോ, കരയാനോ കഴിയാത്തവിധം അച്ചടക്കം ശീലിപ്പിച്ച, ലോകം മുതിർന്നവരുടേതു മാത്രമാണെന്നു പഠിപ്പിച്ച കൂട്ടുകുടുംബം! 

വർഷങ്ങൾക്കുശേഷം ഒരിയ്ക്കൽ ഒരു കണ്ണീരൊഴുക്കൽക്കഥ കേട്ടു.''സന്നിധാനത്ത്, നടയ്ക്കു നേരെമുൻപിൽ നിന്നു ഞാൻ വിഗ്രഹം കണ്ടു! എന്റെ കണ്ണുകൾ ധാരധാരയായി ഒഴുകി... ആളുകളെ പിടിച്ചു മാറ്റുന്ന പോലീസുകാരൻ എന്നെ തൊട്ടില്ല! അയാൾക്ക് കാര്യം മനസ്സിലായി. ഞാൻ അങ്ങനെ കുറെ നേരം നിന്നു..." ബന്ധുവിന്റെ വിവരണം കേട്ട് ഞാൻ സ്തബ്ധയായി.  ഇയാൾക്കു മാനസാന്തരം വന്നുവോ എന്ന് ചിന്തിച്ച ഞാൻ വിഡ്ഢിയായിരുന്നെന്ന് പിന്നെയും കാലം തെളിയിച്ചു. മലയ്ക്കുപോക്ക് നിർത്തിയിട്ടില്ലട്ടോ അയാൾ. ഞാൻ നിർത്തി. എനിക്ക് പ്രായപൂർത്തിയായി.

'ശബരിമല'യോട് ബന്ധപ്പെടുത്തിപ്പറയുമ്പോൾ 'സ്ത്രീ' എന്നത് ലൈംഗികതയോടും ശുദ്ധിയോടും മാത്രം ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ബിംബമാണിന്ന്. പ്ലാസ്റ്റിക്കിൽ പൊതിയാവുന്നതോ ഹാർപിക്കിൽ കഴുകാവുന്നതോ ആയ വനം വിഴുങ്ങുന്ന ശുദ്ധിയെക്കുറിച്ച് ഞാനിവിടെ പറയുന്നില്ല. ലൈംഗികത പ്രവൃത്തിയിൽ മാത്രമല്ല ചിന്തയിൽ പോലും ഇല്ലാതെയാണ് ലക്ഷക്കണക്കിന് മലയാളിയും തമിഴനും തെലുങ്കനും കന്നടിഗനുമൊക്കെ മല കയറുന്നതെന്ന് വിശ്വസിക്കാൻ പറയരുതേ. മന:സാക്ഷിക്കുത്തുണ്ടാവും.

കണ്ണിൽപ്പെടാതെ മറഞ്ഞു നിൽക്കുന്നവൾ പതിവിലും ശക്തമായി ചിന്തകളിലേക്ക് വരുന്നത് തടുത്തു നിർത്താൻ കഴിവുള്ള എത്ര താത്കാലിക ബ്രഹ്മചാരികൾ ഉണ്ടെന്നത് മാലയിലെ അയ്യപ്പനെ പിടിച്ച് ആണയിടട്ടെ. 'മനസ്സിന്റെ പരിശുദ്ധി' എന്ന ആ മരീചികയാണ് മാലയിടലിനെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത്രമേൽ സ്പർശിയ്ക്കുന്ന നൊസ്റ്റാൾജിയയാക്കുന്നത്. 'ആ ദിവസങ്ങളിൽ' മറഞ്ഞും മാറിയും നിൽക്കുമ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും ഭാര്യമാർക്കും കിട്ടുന്ന ആനന്ദം ഭക്തിയുടേതാണോ? അതോ, തനിയ്ക്കു കൂടെ പ്രാധാന്യം കിട്ടുന്ന അപൂർവം ദിനങ്ങളുടേതോ, പരിത്യാഗത്തിന്റെതോ?

നാല് ആശ്രമധർമ്മങ്ങളിൽ ബ്രഹ്മചര്യവും സന്യാസവും കിട്ടാക്കനിയായി പുരാണങ്ങളിൽനിന്ന് ഗൃഹസ്ഥാശ്രമികളെ മോഹിപ്പിക്കുമ്പോൾ കുറ്റബോധമില്ലാതെ ജീവിക്കാൻ 'സ്പെഷ്യൽ ദർശനം' പോലെ ലഘുവായ ഒന്നാണ് ഇക്കാലത്തെ ശബരിമല പോക്ക്. സന്യാസത്തിന്റെ രുചിയറിഞ്ഞ് തിരിച്ചുവരുമെന്ന് ഉറപ്പുള്ള ഒരു സേഫ് സോണിൽ പോയിവരൽ നടക്കും. സനാതനധർമ്മം ആവശ്യപ്പെടുന്ന ചില കണ്ടീഷനുകളെ തൃപ്തിപ്പെടുത്തിയെന്ന ഒരു റിലീഫ്. ഗാർഹസ്ഥ്യത്തിൽ കാലൂന്നിക്കൊണ്ട് ചിലപ്പോൾ ആത്മീയതയിലേക്ക് ഒരു മിന്നൽ നോട്ടം. തിരിച്ചുവരവ്. നിർവൃതിയോടെ തുടർജീവിതം.
ഹിന്ദുമതത്തോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ- ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും മലയിൽ പോക്ക് ഞാൻ മുകളിൽ പറഞ്ഞ, മന:സാക്ഷിയുടെ കണ്ണിൽ പൊടിയിടുന്ന ഒന്നാണ്.

ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളോടും ആക്സിഡൻറ് പറ്റി വഴിയിൽ കിടക്കുന്ന വൃദ്ധയോട് പോലും ലൈംഗികാക്രമണങ്ങൾ നടക്കുന്ന നാട്ടിൽ കൊച്ചു പെൺകുട്ടികളെയും വൃദ്ധകളെയും ശബരിമലയിൽ പോകുന്നതിൽ നിന്ന് വിലക്കിയാലോ? കുട്ടിയായിരിക്കുമ്പോൾ വികലമായ ലൈംഗിക മോഹങ്ങൾക്ക് ഇരയാകേണ്ടിവന്ന ആൺകുട്ടികളുടെ കഥ നാം ധാരാളം കേട്ടിരിക്കുന്നു. അതിനാൽ ആൺകുട്ടികളെയും സ്വന്തം പിതാക്കന്മാരുടെ കൂടെപ്പോലും മലയ്ക്ക് പോകുന്നതിൽനിന്നും വിലക്കിയാലോ?
സ്വന്തം ശരീരം സംരക്ഷിക്കാനും അവനവന്റെ ആഗ്രഹപ്രകാരം മാത്രം ഉപയോഗിയ്ക്കുവാനും കഴിവുള്ളവർ മാത്രം മലയ്ക്ക് പോയാൽ മതിയല്ലോ.

ലോകത്തിലെ ഏറ്റവും ഉദാരമായ
നിഷ്കർഷയുള്ളതെന്ന് മറ്റവസരങ്ങളിൽ നമ്മൾ ഊറ്റം കൊള്ളാറുള്ള ഹിന്ദു മതത്തെക്കുറിച്ചല്ലേ നമ്മൾ പറയുന്നത്! ജാതിമതഭേദങ്ങളില്ലാത്ത ദൈവത്തിന് ലിംഗഭേദവും കാണില്ലെന്ന് തീർച്ച. വിശ്വാസവും അച്ചടക്കവുമുള്ളവർ പോകട്ടേന്ന്. താത്പര്യമില്ലാത്തവർ പോകേണ്ട. മലയിൽ സ്ത്രീകളെക്കാണാൻ അശക്തരായവരും പോകരുത്.

സ്ത്രീകളുടെ വിദ്യാഭ്യാസം, ദളിതരുടെ ക്ഷേത്രപ്രവേശനം എന്നു വേണ്ട പുരോഗമനാശയമുളള ഒരു മാറ്റവും അതാതുകാലങ്ങളിലെ സമൂഹത്തെ മൊത്തമായി സന്തോഷിപ്പിച്ച ചരിത്രമില്ല. എങ്ങോ കിടക്കുന്ന ഒരു മുസ്ലിം 'അയ്യോ പാവം' എന്നു വിചാരിച്ചതുകൊണ്ടായാലും പുരോഗമനമുണ്ടാകുന്നത് ഹിന്ദു മതത്തിനാണല്ലോ എന്നു ചിന്തിച്ചു കൂടെ?

നിശിതമായ ഒരു ചട്ടക്കൂടില്ലാത്തതുകൊണ്ടും സമയോചിതമായി മാറ്റങ്ങൾക്കു വിധേയമായതുകൊണ്ടുമാണ് സനാതന സംസ്കാരത്തിന് ഇത്രയും ആയുസ്സുണ്ടായതെന്ന് പല സ്വാമിമാരും പ്രസംഗിച്ചത് വിശ്വസിച്ചവരല്ലേ നമ്മൾ!?

ആരാധനാലയങ്ങൾ മനുഷ്യനു വേണ്ടിയല്ലേ? ദൈവമിരിയ്ക്കുന്നത് നല്ല ചിന്തകളിലും പ്രവൃത്തികളിലുമല്ലേ?

NB. ഹിന്ദുത്വത്തെ താറടിയ്ക്കുന്ന അജണ്ടയുടെ ഭാഗമാണെന്നു കരുതരുതേ. ഇത് എന്റെ ബന്ധുദോഷം കൊണ്ട് ലോകത്ത് എനിയ്ക്കു മാത്രം ഉണ്ടായ ഒരു ഒറ്റപ്പെട്ട സംഭവമായിരിയ്ക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നു.

2018 ജൂലൈ 21, ശനിയാഴ്‌ച

കൃതജ്ഞത

ഭക്തി- അതെന്താണ്? ആരാധനാലയത്തിൽ പോയി മൗനമായോ, ഉറക്കേയോ കിട്ടിയവയിലെ പരാതികൾ ബോധിപ്പിയ്ക്കുകയും ഇനിയും കിട്ടാനുള്ളവ ദൈവത്തെ ഓർമ്മിപ്പിയ്ക്കുകയും ചെയ്യുന്ന പ്രാർത്ഥനയാണോ ഭക്തി? ബൈബിളോ, ഖുറാനോ, ലളിതാസഹസ്രനാമമോ ശ്രദ്ധയോടെ വായിയ്ക്കുമ്പോൾ ഇതുകൊണ്ടു തീർച്ചയായും നമുക്ക് നേട്ടമുണ്ട് എന്ന മനസ്സിലെ സമാന്തരചിന്തയാണോ ഭക്തി?

സംഗീതത്തിനും മറ്റു കലകൾക്കും അതിൽ മുഴുകിയിരിക്കുന്ന മനസ്സിനെ ഉയർത്താനുള്ള കഴിവുണ്ട് എന്നതിനാൽ ഭജനകൾക്കും നൃത്തരൂപങ്ങൾക്കും നമ്മെ ഭക്തിയിലേയ്ക്കെത്തിക്കാൻ കഴിയുമായിരിയ്ക്കുമല്ലേ?

തീർത്ഥാടനം എന്ന ഉറവയിൽ ഭക്തി കിനിയുന്നത്; പോകുന്ന സ്ഥലങ്ങളും പരിസരവും നമുക്കുള്ളിൽ താദാത്മ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നത്, കടന്നു പോകുന്ന യാത്ര എന്ന അവസ്ഥ, ചുറ്റുമുള്ള ആളുകളിൽനിന്നും കാഴ്ചകളിൽനിന്നും ചിന്തയിലേക്കുള്ള ആശയവിനിമയം... എല്ലാംകൊണ്ടുമായിരിക്കാം.

ദൈവത്തോടോ, പ്രപഞ്ചത്തോടോ,
ചുറ്റുപാടിനോടോ അപേക്ഷകളോ, ചോദ്യങ്ങളോ അല്ലാതെ നമ്മൾ സംവദിക്കുന്ന അവസ്ഥ... അതാണു ഭക്തി. ദൈവത്തെ, പ്രപഞ്ചത്തെ, പ്രകൃതിയെ, മനുഷ്യരെ നമുക്കുള്ളിൽ അനുഭവിക്കാൻ കഴിയുന്നുണ്ട് എന്ന തിരിച്ചറിവാണോ ഭക്തി? ആണെങ്കിൽ, എനിയ്ക്ക് ഭക്തി എന്ന പദത്തിന്റെ പര്യായം 'നന്ദി' എന്നാണ്.

ഏറ്റവും നിറവുള്ള ഒരു പദമാണ് നന്ദി അഥവാ കൃതജ്ഞത. അതു നമ്മുടെ മനസ്സിൽ, ബുദ്ധിയിൽ, ചിന്തകളിൽ കിനിഞ്ഞു വരുമ്പോൾ ഉള്ളമാകെ സ്നേഹം കൊണ്ടും ശാന്തി കൊണ്ടും നിറയുന്ന ഒരവസ്ഥയുണ്ടാകും.

നനഞ്ഞൊട്ടിയ വസ്ത്രത്തിൽ തണുത്ത് വിറച്ച് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കിട്ടിയ ഭക്ഷണപ്പൊതി അഴിക്കുമ്പോഴായാലും ഞായറാഴ്ച നന്നെവെളുപ്പിന് കരഞ്ഞുതളർന്ന നമ്മുടെ കുട്ടിയെ സ്നേഹപൂർവ്വം പരിചരിക്കുന്ന ഡോക്ടർ 'ആവശ്യമെങ്കിൽ വിളിക്കൂ' എന്നു ഫോൺ നമ്പർ തരുമ്പോഴായാലും വെള്ളമില്ലാതിനി ഒരു പകൽ പോലും വയ്യെന്ന് തൊടിയിലെ ചെടികൾ കരിഞ്ഞുണങ്ങാനൊരുങ്ങുന്ന ഉച്ചയിൽ കെട്ടിപ്പുണർന്ന് ഭൂമിയിലേയ്ക്കാവാഹിക്കപ്പെടുന്ന ആ മേഘങ്ങളുടെ ഗർജനമർമ്മരം കേൾക്കുമ്പോഴായാലും മൂലനിറഞ്ഞ്, നമ്മെ വിഴുങ്ങുമെന്ന് ഒരാഴ്ചയായി ഉറക്കംകെടുത്തുന്ന ഗൃഹമാലിന്യങ്ങൾ ഏറ്റുവാങ്ങി നഗരസഭയുടെ വണ്ടി നമ്മുടെ വീഥിയിൽനിന്ന് അകന്നു പോകുമ്പോൾ പോലും നന്ദി മനസ്സിൽ വരാം. മറ്റു ക്ലേശങ്ങളുടെയെല്ലാം കെട്ടഴിച്ചു പറത്തിവിട്ട്, ആ വന്ന കൃതജ്ഞതയെ മനസ്സിൽ നിറയാൻ നമ്മളനുവദിക്കണം. എന്നിട്ട് വാതിലുകളും ജാലകങ്ങളും തുറന്നിട്ട്, ചുറ്റിനും പരന്നൊഴുകാൻ അതിനു സ്വാതന്ത്ര്യം കൊടുക്കണം. അപ്പോഴാണത് ഭക്തിയുടെ അർത്ഥത്തിലേക്ക് കൂടുമാറുന്നത്. മനസ്സിന്റെ ആ അവസ്ഥയെ ഇങ്ങനെ വ്യാഖ്യാനിക്കാം- ഭക്തി അതിന്റെ ഉടലാണെങ്കിൽ കൃതജ്ഞത അതിന്റെ ചേതനയാണ്. ചേതനയറ്റ ഉടലിന് നിലനിൽപ്പില്ല. അതുകൊണ്ടായിരിക്കാം ചിലയിടങ്ങളിൽ ഭക്തി നമുക്ക് നാറ്റമുള്ളതായും അസഹ്യമായും അനുഭവപ്പെടുന്നത്.

എന്നാൽ ഭക്തിയുടെ ഉടലില്ലാതെപോലും വ്യവഹരിക്കാൻ കഴിയുന്ന ഒന്നാണ് കൃതജ്ഞത. അത് ഒരുവളിൽ ആത്മപ്രകാശനം നടത്തി സ്ഥാപിതമായിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലെ ഓരോ കണവും അവൾക്ക് ആനന്ദദായകമാകുന്നു. ജീവിതത്തിലെ ഓരോ പാഠവും അവളിൽ കൃതജ്ഞത തന്നെ വീണ്ടും ഉണർത്തുന്നു. മധുരം, ഉപ്പ്, കയ്പ്പ്, എരിവ്... രുചിയേതാണെങ്കിലും അതു രുചികരമാക്കുന്നു.

ഇത്രയും ക്ഷമയോടെ വായിച്ച എന്റെ കൂട്ടുകാരിപ്പെണ്ണുങ്ങളെ, ജീവിതത്തിരക്കുകൾക്കിടയിൽ പലപ്പോഴും കോപംകൊണ്ടു മലിനമായ മനസ്സുമായി നമ്മൾ ദിവസങ്ങളോളം കഷ്ടപ്പെടാറില്ലേ? തെളിഞ്ഞ വെള്ളത്തിലൊരു മുങ്ങിക്കുളി എന്നപോലെ നമ്മെ ശുദ്ധീകരിക്കാൻ മനസ്സിനെ തയ്യാറാക്കൂ. അടുത്തതവണ മനുഷ്യനോടോ, ദൈവത്തോടോ, നമ്മുടെ ഭാഗ്യത്തോടോ കൃതജ്ഞത തോന്നുന്ന സന്ദർഭത്തിൽ മറ്റെല്ലാ കെട്ടചിന്തകളും മനസ്സിൽ നിന്നു മാറ്റി ആ മൊട്ടിനു വിരിയാൻ സമയമനുവദിക്കൂ. നന്ദിയുടെ ആ പൂ വിരിഞ്ഞു സുഗന്ധം മനസ്സിലും ചിന്തകളിലും പ്രവൃത്തിയിലും പരക്കുമ്പോൾ അനുഭവക്കയ്പ്പ് പോലും കൈപ്പയ്ക്കക്കൊണ്ടാട്ടം പോലെ രുചികരമാകും. ദൈവത്തെ നമ്മൾ അടുത്തറിയും.

2018 ജൂലൈ 20, വെള്ളിയാഴ്‌ച

വേർപാട്

ഉത്തരം തേടാനൊരു ചോദ്യം പോലും ബാക്കി വെയ്ക്കാതെ ഉപേക്ഷിച്ചു നടക്കുമ്പോൾ പിൻതിരിഞ്ഞു നോക്കരുതേ ...
ഒരിയ്ക്കലും വേർപെടുത്താനാകാത്ത വിധം ഒരിയ്ക്കൽ കൂടി ഞാനാ ചുഴിയിൽ അലിയും.

കറപ്പും വെളുപ്പും

പറിച്ചെടുക്കലിന്റെ വേദന എന്താന്ന് അറിയ്യോ?

"കേചൂന് നോക്ക്യ പെണ്ണ് നിന്റെത്ര കറ്മ്പിയല്ല. കാണാൻ വല്യ ഭംഗ്യൊന്നൂല്ല- നെന്റെ പോലൊക്കെത്തന്നെ..."

മംഗലാപുരത്ത് മൂത്ത ഏടത്തീടെ ഈ തേൻപുരട്ടിയ ഡയലോഗ് കേക്ക്ണേനും എത്ര്യൊ മുമ്പ്തന്നെ കറുപ്പിനോടെനിയ്ക്ക് ഇഷ്ടക്കേടുണ്ട്. വർണ്ണവിവേചനം എന്നെപ്പോലുള്ള ആദർശശാലികളായ നല്ലകുട്ടികൾക്ക് ചേർന്നതല്ലെന്ന് അറിയാമെങ്കിലും കറുത്ത ബാഗ്, ചെരിപ്പ്, ഉടുപ്പ് ഒക്കെയും ഞാൻ കഴിവതും മാറ്റിനിർത്തി.

"എന്തേലും കളറിട്ടതാണോ ഇഷ്ടാ? ദ്ന്തൊരു കറപ്പാ ങ്ങളെ മുടിയ്ക്ക്!!''

ദൈവത്തിന്റെ മിറ്റത്തെ ചാണക്കല്ലിൽ ചന്ദനമുരയ്ക്കുമ്പോൾ അത്ക്കൂടെ പോവ്വായിരുന്ന അയലോക്കത്തെ ഗീത്ടേത്തി അന്തംവിട്ടു ചോയ്ച്ചതാ. ചെമ്പരത്തീടെ എലേം മൊട്ടും ആര്യവേപ്പും കറിവേപ്പും തൊളസീം മുഞ്ഞേം ഒക്കെക്കൂടി മിക്സീലരച്ച് തേച്ച് കുളിച്ചു വന്ന വരവായിരുന്നു ഞാൻ.

"പക്ഷെ, ങ്ങനത്തെ മുട്യൊക്കെ വേഗം നരയ്ക്കണ ടൈപ്പാട്ടൊ." തന്ന സന്തോഷം പലിശ്യടക്കം തിരിച്ചെടുത്ത്‌ കുശുമ്പിന്റെ നെയ്ത്തിരി തെളിച്ച് ഗീതേട്ത്തി നടന്നകന്നു.

ഞാൻ കോളേജിലെത്തിട്ടും നരച്ചിട്ടില്ലാത്ത ന്റമ്മേടെ മുടീന്റെ ജീനിനൊരു കറുകമാലേം ഒറ്റേപ്പോം നേർന്നപ്പോഴാണ് കറ്പ്പ് തരക്കേടില്ലാത്ത നെറാണെന്ന് ആദ്യായി തോന്നീത്.

മൂപ്പെത്തി മുപ്പത്തഞ്ച് കഴിഞ്ഞപ്പോ, ദാ ഓരോന്ന് വെള്ത്തോടങ്ങി. നെറ്റീടെ രണ്ട് സൈഡിലൂള്ള ഒരിക്കലും പ്രായപൂർത്തിയാവാത്ത എന്റെ കുഞ്ഞൻ മുട്യോളെ നിയ്ക്ക് ഭയങ്കര ബഹുമാനാ ട്ടൊ. കുളിപ്പിന്ന് കെട്ടാൻ കൂടെക്കൂടൂലാന്ന് പണ്ട് ഇത്തിരി ദേഷ്യണ്ടായിരുന്നു. പിന്നെ, പ്രസവോം കഴിഞ്ഞ് മ്മളോട് ചോയ്ക്കാതേം പറയാതേം കാറ്റിന്റേം വെള്ളത്തിന്റേം കൂടെ ചാടിപ്പോണ അഹമ്മതിക്കാരുടെ ആൾബലം തിരിച്ചറിഞ്ഞപ്പോ, ഉള്ള നനേലും സൂക്ഷ്മത്തിലും വേരൊറപ്പിച്ച് കട്ടസ്സപ്പോർട്ടിട്ട് നിക്കണ നമ്മടെ പത്തുനൂറു ഗഡീസിനോടൊക്കെ ചങ്ക് പറച്ച് കൊട്ക്ക്ണ ബഹുമാനം! ആ കുഞ്ഞമ്മാരുങ്കൂടെ വീണുപോയാ ഞാമ്പിന്നെ കുഞ്ചാക്കോ ബോബന്റെ ഒരു സൈസാവും.

ഒരു പാലോട്ടാ അങ്ങട്ടും ഇങ്ങട്ടും ന്നൊക്കെ പറേണത് വെറ്ത്യാട്ടൊ. ദ്ദങ്ങട്ട് മാത്രേ ള്ളൂ. തിരിച്ചൊരു വരവില്ല. അങ്ങനെ സങ്കടപ്പെട്ടിരിയ്ക്കുമ്പോഴാണ് ഓരോ മദാമ്മമാര് പൊട്ടി മൊളച്ച് വര്ണത്. ചെല കാപ്പിരിസുന്ദര്യോള് പകുതി വളർന്നു കഴിയുമ്പഴാ ഗ്രീൻ കാർഡു കിട്ടി മദാമ്മകളാവ്ക. (DNA ടെ Adenine വാലും ക്യാപ്പും കോപ്പും ഏജിങ്ങുമൊക്കെ ഓർമ്മണ്ട് ട്ടൊ സുധ ടീച്ചറെ...) ന്റെ കൺമഷി പോലത്തെ കറ്കറ്ത്ത മുടീടെ എടേല് പുത്യേ പാദസരത്തിന്റെ പോലെ മിന്ന്ണ വെള്ളിക്കളറിൽ അഹങ്കാരത്തോടെ 'നാലാള് കാണ്ന്നെങ്കി കണ്ടോട്ടെ'ന്ന് തെളിഞ്ഞങ്ങനെ നിക്കുണു. ഓരോരോ മുടിയായി പറച്ച്പറച്ചെടുത്ത് തോന്നയ്ക്കൽ പഞ്ചായത്തിനെ വീണ്ടും യൗവനയുക്തയാക്ക്ണത് തീരെ എള്പ്പല്ലാത്തൊരു പണിയാണേയ്.

ന്റെ ഓരോ മുടി പറയ്ക്കുമ്പോഴും ഞാൻ നിന്നെ ഓർക്കാറുണ്ടെടീ ഷംനേ. പ്രീഡിഗ്രിയ്ക്ക് ആദ്യായി മൈക്രോസ്കോപ്പിൽ നിന്റെ ഗവേഷണത്വരേടെ മാറ്റുരയ്ക്കാൻ നീ വലിച്ച് പറച്ച എന്റെ ആ മൂടീടെ പ്രേതം ഇരുപത്തഞ്ചാം വയസ്സു തൊട്ടേ നിന്നോട് പകരം വീട്ടിക്കൊണ്ടിരിയ്ക്കല്ലേ? അങ്ങനെ വേണം. അന്നത്തെ ന്റെ ദഹിപ്പിയ്ക്കണ നോട്ടത്തിന്റെ ബാക്കി കണ്ണാടീന്ന് ഇപ്പോ എന്നെ നോക്കി പേടിപ്പിയ്ക്കുണൂ.

അങ്ങനെരിക്കുമ്പോഴാണ് ഒരു വാട്സാപ്പ് ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തം വായിച്ചത്. ഒരു മുടി പറയ്ക്കുമ്പോ രോമകൂപത്തില്ണ്ടാവണ സെൻസേഷനില് അടുത്തുള്ള പത്ത് പുതിയ കോശങ്ങൾ ഉണർന്ന് വളർന്നു തുടങ്ങും. ആഹാ! ഒരു വെടിക്ക് പതിനൊന്ന് പക്ഷി! ഒരു മദാമ്മേനെ പറച്ചാൽ പത്ത് മുടിക്കുട്ട്യോള് വളർന്നു വരികാച്ചാൽ നല്ല കാര്യല്ലേ?( നി പത്തും മദാമ്മക്കുട്ട്യോളാവോ ഇന്റീശ്വരാ? )
മെസ്സേജ് ഞാൻ ആർക്കും ഫോർവേർഡ് ചെയ്യാതെ ഡിലീറ്റ് ചെയ്തു കളഞ്ഞു. സമൂഹത്തില് ങ്ങനത്തെ കപടവിജ്ഞാനങ്ങളൊന്നും പ്രചരിപ്പിക്കരുത്. എന്നിട്ട് മദാമ്മമാരായ മദാമ്മമാരെയൊക്കെ നിത്യേന വേട്ടയാടിപ്പിടിച്ച് ഉന്മൂലനാശം ചെയ്യാൻ തൊടങ്ങി.

ഇനീള്ള എന്റെ വെഷമം മുടി പിഴുതെടുക്കല് ഹോബിയാക്കിയ പെണ്ണുങ്ങൾക്കും അടുക്കളേൽ കേറാറുള്ള ആണുങ്ങൾക്കും മനസ്സിലാവും. എന്നൂണ്ടാവും ചൂണ്ടുവെരലുമ്മേലും തള്ള വെരലുമ്മേലും മുറി. ഒന്ന് മാറ്യാ ഇനിയൊന്ന്. അതൊട്ട് വേഗം മാറൂല്ല. വിമ്മും സ്ക്രബ്ബുമിട്ട് ഒരച്ച് എന്നും തോലുകളഞ്ഞ് അങ്ങനെ ഫ്രെഷായിട്ടിരിക്കണ റൂം.

യെന്തോരു കഷ്ടാണ്!! ഓരോരോ പ്രായത്തില് ഓരോരോ പരീക്ഷണങ്ങളാണ് മൻഷന്. കറ്ത്താ കർത്തദ് ദോഷം; വെള്ത്താ വെൾത്തദ് ദോഷം.