2020 ജൂൺ 21, ഞായറാഴ്‌ച

പൂച്ചസന്യാസി

രണ്ടു പെണ്ണുങ്ങൾക്കരികിൽ അവരെ അലോസരപ്പെടുത്തുംവിധമാണ് ഞാനിരിയ്ക്കുന്നത്. അവരാണെങ്കിൽ വളർച്ചമുറ്റിയ സ്ത്രീകളെ അനുകരിച്ച് ജീവിതത്തിലെ ചെറിയ ചെറിയ പകർപ്പുകൾ ആടിത്തീർക്കുന്നു. ആ കാല്പനിക കൂടാരത്തിനകത്ത് സമയവും സന്ദർഭങ്ങളും അവരുടെ താളത്തിന് തുള്ളുന്നു. അടക്കിപ്പിടിച്ച വർത്താനങ്ങൾ, പരിഭവങ്ങൾ, നീക്കുപോക്കുകൾ, വാശികൾ.. ഇടയ്ക്ക് ഇടംകണ്ണിട്ട് ഓരോ ഒളിഞ്ഞു നോട്ടങ്ങളും. അവരുടെ സ്വപ്നസ്ഥലിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് മയങ്ങിക്കിടക്കുന്ന ഒരു മൈൻ പോലെ അടങ്ങിയിരിക്കുന്ന; ഒന്നും ശ്രദ്ധിക്കാത്തവിധം ഒതുങ്ങിയിരിക്കുന്ന ഞാൻ. തുറക്കാൻ പോകുന്ന സ്കൂളിന്റെയോ പൊതിയാപ്പുസ്തകങ്ങളുടെയോ അലങ്കോലപ്പെട്ട മുടിയുടെയോ കോസടിക്കു മുകളിൽ അലക്ഷ്യമായിട്ട നനഞ്ഞ തോർത്തുമുണ്ടിന്റെയോ വിഷമിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് അവരെ ഉണർത്താവുന്ന മുതിർന്ന ശബ്ദം വലിച്ചെറിഞ്ഞ് ഈ കൂടാരക്കുളിർ നുകരാൻ കള്ളക്കണ്ണടച്ചിരിയ്ക്കുന്ന ഒരു പൂച്ചസ്സന്യാസിയാണ് ഞാൻ.

2020 മേയ് 22, വെള്ളിയാഴ്‌ച

ഇന്ദു മേനോൻ -2

വാക്കല്ലേ മാറ്റാൻ പറ്റൂ? മേൻനെ മുഴോനെ വായിച്ചപ്പോൾ അഭിപ്രായം കൊറച്ച് മാറീ ട്ടോ.

ധൈര്യത്തിന്റെ കാര്യത്തിൽ ഇന്ദുമേനോൻ ആള് ഡ്രാക്കുളയാണ്. പക്ഷേങ്കില്...  എല്ലാ കഥകളിലും ഒരേ ശരീരഭാഗം സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞപ്പോൾ ഒരു സംശയം- ഇതൊരു കച്ചവട തന്ത്രമല്ലേ ന്ന്. ആവർത്തനം ധൈര്യത്തെ
പൈങ്കിളിയാക്കി. ഉപദേശി  കൃഷ്ണന്റെയോ കൂട്ടാരൻ അർജുനന്റെയോ മുലഞെട്ടിനെപ്പറ്റി പറയാത്തതു കൊണ്ടല്ലല്ലോ ഭഗവത് ഗീത ബോറടിക്കുന്നത്? (ഹൊ! എന്റെ ധൈര്യംസമ്മതിക്കണം. ആദ്യായീട്ടാണെയ്..)

ഇന്ദു മേനോന്റെ 'ചുംബനശബ്ദതാരാവലി' എന്ന ഒറ്റ പുസ്തകമേ വായിച്ചിട്ടുള്ളൂ. എട്ടു ചെറുകഥകളിൽ എല്ലാത്തിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ കാട്ടിയിരിക്കുന്നു. 'രക്തകാളീ രക്തകാളീ' എന്ന കഥ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ആഖ്യാനം, ഘടന, വിവരണം എല്ലാത്തിലും എടുത്തുപറയാവുന്ന കഴിവുണ്ട്. കഥാവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്.

പക്ഷേ അടിമത്തം പേറുന്ന, വഞ്ചന പറ്റുന്ന, അവഗണനയനുഭവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ മിക്കതും പെൺകഥകളല്ല. നമ്മളാ കഥയനുഭവിക്കാൻ പോകുന്നത് അവളെ അടിമയാക്കിയ- വഞ്ചിച്ച- അവഗണിച്ചവനിലൂടെയാണ്. അവന്റെ പക്ഷത്തുനിന്നുള്ള വർണ്ണന. വേട്ടയാടപ്പെടുന്നവളുടെ ശരീരത്തിൽ (ശരീരത്തിൽ തന്നെ. ശരീരത്തിൽ മാത്രം) വേട്ടയാടുന്നവനെ രസിപ്പിക്കുന്നതെന്താണെന്ന്. ചില സിനിമകളിലും ഇങ്ങനെ കണ്ടിട്ടുണ്ട്. ബലാത്സംഗത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന നിയമജ്ഞനോ പോലീസോ കോപ്പിലെ ഹീറോയോ ആകും കഥാതന്തു. പ്രേക്ഷകന്റെ സാമൂഹ്യബോധം, നീതിബോധം, സദാചാരബോധം എന്നിവയെയൊക്കെ ലാളിച്ചു സാന്ത്വനിപ്പിക്കുന്ന ധർമ്മ വിജയത്തിന്റെ തട്ടു താഴ്ന്നിരിക്കും. പക്ഷെ ഇരയെ കാണുക അവളുടെ ശരീരത്തിന്റെ അനുപാതങ്ങളിലും അതിന്റെ കച്ചവട സാദ്ധ്യതകളിലുമായിരിക്കും. കുറ്റവാളിയുടെ ഇന്ദ്രിയബോധത്തിനുള്ളിലാകും കാഴ്ചക്കാരൻ. സിനിമയോടുന്നിടത്തോളം കാലം അവൾ- സ്ത്രീ- വീണ്ടും വീണ്ടും കച്ചവടം ചെയ്യപ്പെടുന്നു. സ്വാഭാവിക സംഭവമെന്ന പോലെ തെറ്റ് സമൂഹമനസ്സിൽ പതിയുന്നു. അതുപോലൊരു സമീപനം ഈ എഴുത്തിലും ഉണ്ട്. അതു രസിക്കുന്നവർ അവരെ തേടിപ്പിടിച്ചു വായിക്കട്ടെ.

എന്നാൽ, ഓരോ കഥയിലും അവർ വ്യക്തമാക്കിയിരുന്നുവെങ്കിൽ എന്നു ഞാനാഗ്രഹിച്ച ചിലവയുണ്ട്. അതിലൊന്നു പറയാം.

ജന്തു എന്ന കഥ നന്നായിരിക്കുന്നു. ശത്പുര പർവ്വത മേഖലയിലുള്ള ബസ്തറിലെ വനപ്രദേശത്തെ ഇന്ദർ വേലി മണ്ഡലിലെ ഗോണ്ഡുകൾ മുറിയകൾ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത ഇരുമ്പു ഖനി മാഫിയയിലെ ഗുണ്ടകളെ എതിരിടുന്ന ബസുന്ധരയുടെ കഥയാണത്. ഇരുമ്പ് ഖനി ഒരു കാടോ കൃഷി സ്ഥലമോ ആയിരുന്നെന്നും മനുഷ്യനടക്കം അവിടെയുള്ള എല്ലാ കാട്ടു ജന്തുക്കളുടെയും സസ്യങ്ങളുടെയും വാസസ്ഥാനം അപഹരിക്കപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വേദനിപ്പിക്കുന്ന സത്യങ്ങളുണ്ട്- കഥക്കു പുറത്തും. അതൊന്നു കൂടി ഊന്നിപ്പറയാമായിരുന്നു രത്തന്റെ സ്വവർഗ്ഗരതിക്കു പകരം.

കണ്ട സണ്ടൂരിലെ ഖനിയെക്കുറിച്ച് എഴുതിയതോർമ്മ വന്നു- ചുകചുകന്ന മണ്ണു കലങ്ങിയ വെള്ളത്തെക്കുറിച്ചു വായിച്ചപ്പോൾ. കാടെന്ന തുണിയുരിഞ്ഞ്, മജ്ജയും മാംസവും കൊള്ളയടിക്കപ്പെട്ട, ഉറവകൾ വറ്റിയ മലകൾ.. സമതലങ്ങളാക്കപ്പെട്ട, മരുഭൂമികളാക്കപ്പെട്ട പഴയ മലകൾ.. അവിടെ ജീവിച്ചിരുന്ന സസ്യജന്തുജാലങ്ങൾ,  ഗോത്രവർഗങ്ങൾ..

ആര്യാധിനിവേശകാലം മുതൽ  മുതൽ വനാന്തരങ്ങളിലേക്ക് ഉൾവലിയുന്ന ദ്രാവിഡ ഗോത്ര വർഗ്ഗങ്ങളാണവർ. ആയിരക്കണക്കിനു വർഷങ്ങൾ പ്രകൃതിക്കും മനുഷ്യനും മുന്നിൽ പിടിച്ചു നിന്നവരെയാണ് നാം ഇക്കഴിഞ്ഞ പത്തെഴുപതു വർഷങ്ങളിൽ ജെസിബി കൊണ്ടു മാന്തിയെറിഞ്ഞു കളഞ്ഞത്. നമ്മളെന്നാൽ സ്വതന്ത്രഭാരതത്തിലെ ദേശസ്നേഹികളായ, മനുഷ്യസ്നേഹികളായ പൗരന്മാർ. ഇതൊരു ആഗോള പ്രശ്നമാണ് എന്നറിഞ്ഞിട്ടും ദേശവത്കരിച്ചത് എന്തിനെന്നോ? നാം വോട്ടു ചെയ്തു വളർത്തിയവരും നമ്മുടെ നികുതിപ്പണം സർക്കാർ ശമ്പളമായി വാങ്ങുന്നവരുമാണ് ഈ ഹിംസക്കു പിന്നിലെന്നതിനാൽ.  പരിസ്ഥിതി ആഘാത പഠനവും വനവൽക്കരണവും ഏട്ടിലെ പശു. അതിലോല പരിസ്ഥിതി മേഖലകളും ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുമടക്കം മണിക്കൂറിനകം ലോറിക്കു പിന്നിലെ ലോഡാക്കി മാറ്റുന്നവർ. ദിവസം 200 ഘന അടി ഖനനം ചെയ്യാനുള്ള ലൈസൻസ് വെച്ച് രണ്ടായിരമോ ഇരുപതിനായിരമോ ഘന അടി ഖനനം ചെയ്യുന്നവർ... സണ്ടൂരിലെപ്പോലെ.

********     *******     ********

ആദ്യത്തെ ഒന്നര മാസം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു വീടിൻറെ ഗേറ്റ്. ഇക്കഴിഞ്ഞ ദിവസം അയലത്തൊരു കള്ളൻ മതിൽ ചാടി അകത്തു കടന്ന പശ്ചാത്തലത്തിലാകണം മകൾ ആ ചോദ്യം ചോദിച്ചത്.

"നമുക്കീ ഗേറ്റും മതിലും എന്തിനാണമ്മാ?"

"നമ്മുടെ സുരക്ഷിതത്വത്തിന്. കള്ളൻ കയറാതിരിക്കാൻ."

"എനിക്കു പോലും ചാടിക്കടക്കാവുന്ന ഈ ഗേറ്റോ?"

ശരിയാണ്. കോണകം പോലുള്ള മുറ്റത്ത് ഷട്ടിലുകളിക്കുമ്പോൾ റോട്ടിൽ നിന്ന് കോക്ക് പെറുക്കിക്കൊണ്ടുവരാൻ ദിവസം അമ്പതുവട്ടം പൂട്ടിയിട്ട ഗേറ്റു ചാടും. അതു തന്നെ ഒരു കളിയാണ്. അവളുടെ ചോദ്യം എന്നെ ബുദ്ധിമുട്ടിലാക്കി. കള്ളന് കയറാൻ ബുദ്ധിമുട്ടില്ല. അതുമല്ല; ഓരോ വീടിനും മതിലും ഗേറ്റും എന്തിനാണെന്ന് അവൾ ചോദ്യത്തിന് കൃത്യത വരുത്തുകയും ചെയ്തു.

എന്തെല്ലാമാണ് ഉത്തരങ്ങൾ?

മനുഷ്യർ കള്ളൻമാരാണ്?

മനുഷ്യർക്കു പരസ്പരം വിശ്വാസമില്ല?

തനിക്കു തിന്നാനാവുന്നതിൽ കൂടുതൽ സമ്പാദിച്ചു കൂട്ടി വയ്ക്കുന്നതാണ് ജീവിത ധർമ്മം എന്ന നമ്മുടെ വിശ്വാസം?

ആഡംബരങ്ങളും അത്യാഗ്രഹങ്ങളും അത്യാവശ്യങ്ങളാണ്?

ആ മല പൊട്ടിച്ച് കല്ലും മണലും സിമൻറുമുണ്ടാക്കി മതിലു പണിയും.

ഈ മല വെട്ടിക്കീറി ലോഹ അയിരുകൾ എടുത്ത് ഗേറ്റും കുറ്റിയും കൊളുത്തും പണിയും.

കുന്നുകൂടിയ സമ്പാദ്യങ്ങളും തുണികളും വെക്കാൻ ലോഹ അലമാരകളുണ്ടാക്കും.

ജീവിതം ഒന്നേയുള്ളൂ.

അത്യാവശ്യമാകാം.
ആവശ്യവുമാകാം.
അനാവശ്യം എത്രത്തോളമാകാമെന്നത് മാനാഭിമാനത്തിന്റെ പ്രശ്നമാണ്.

ലോഹമാകട്ടെ, പ്ലാസ്റ്റിക്കാകട്ടെ- നമ്മളാണു യഥാർത്ഥ ഡിമാന്റ് മേക്കേഴ്സ്.

ജീവിതം ഒന്നേയുള്ളൂ- അവർക്കും.

2020 മേയ് 19, ചൊവ്വാഴ്ച

മെമ്മെ

ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും! വളർന്നു പോത്തോളം പോന്നിട്ടും മെമ്മെ വേണത്രെ! ശാഠ്യം പിടിച്ച് പിന്നാലെ കൂടാൻ പറ്റിയ പ്രായം വല്ലതുമാണോ! ഉലക്കയ്ക്കടിക്കണ്ടേ?

എഴുതുന്നവയൊക്കെ കഥയെന്നോ കവിതയെന്നോ ഓർമ്മക്കുറിപ്പെന്നോ പോലും വകതിരിക്കാനാവാത്തവയാണെന്ന വീണ്ടുവിചാരത്തിൽ ചെറുകഥയൊരെണ്ണമെഴുതണമെന്നു കരുതിയതാണ്. നായികയുടെ ചിന്താശകലങ്ങളും സ്വപ്നങ്ങളുമെഴുതി. കേമം. രാത്രി സമയമെത്രയായോ എന്തോ. കണ്ണുനീറാൻ തുടങ്ങുകയും എഴുതാൻ തുടർന്നൊന്നും കിട്ടാതാവുകയും ചെയ്തപ്പോൾ കഥയില്ലാത്ത ആ കഥയിൽ തന്നെ കിടന്നുറങ്ങി. അതിരാവിലെ ആദ്യത്തെ കാക്കയ്ക്കൊപ്പമുണർന്നപ്പോഴും ആ കഥയില്ലായ്മയിൽ തന്നെ കിടപ്പായിരുന്നു ഞാൻ. ലൈറ്റിട്ട് വായിച്ചു നോക്കിയപ്പോൾ കലിഡോസ്കോപ്പിലെ വളപ്പൊട്ടുകൾ പോലെ മിന്നിത്തിളങ്ങുന്ന വർണ്ണക്കഷ്ണങ്ങൾ- ഏച്ചു കൂട്ടാനാവാത്ത ഖണ്ഡികകൾ. കഥയെഴുതാൻ പുറപ്പെട്ടിട്ട് കഥയിലൊരു കഥ മാത്രമില്ല. 

പല്ലു തേച്ചിട്ടും മുറ്റമടിച്ചിട്ടും പാത്രം മോറിയിട്ടും തുണിയലക്കിയിട്ടും കുളിച്ചു ഭക്ഷണം കഴിച്ചിട്ടും കഥ പുറപ്പെട്ടില്ല. മുഖ്യമായ തുണ്ടുകളൊക്കെ നഷ്ടപ്പെട്ട ബിൽഡിങ്‌ ബ്ലോക്സ് കിട്ടിയ കുട്ടിയെപ്പോലെ  എഴുതിത്തീർന്നവയും മടിയിലിട്ട് ഞാൻ കുറേ നേരമായി ചിന്താക്കുഴപ്പത്തിലിരിക്കുന്നു. തിരിച്ചും മറിച്ചുമിട്ട് ഉടച്ചു വാർത്താലും കഥയില്ലാത്തൊരു കഥ. മഴനൂലിൽ നിന്നൊരിഴ പോലും വേർപെടുത്താനാകാതെ മാനത്തു മിഴിനട്ട് ചിന്തയിലാണ്ടു. അപ്പോഴാണവർ പൊട്ടിവീണത്.

വാതിൽ തുറന്ന് കലാപക്കാർ അകത്ത് പ്രവേശിച്ചു. വലിയ ഒച്ചയിട്ടാണ് കൊച്ചുവർത്തമാനം. പത്തുവയസ്സുകാരി കൊഞ്ഞപ്പടയോടെ കൊഞ്ചിക്കൊഞ്ചി മിണ്ടുന്നു. പതിനൊന്നുകാരി കസിൻ സകലവിധ സഹായങ്ങളുമായി കട്ടക്ക് കൂടെ.

"മ്മേ.. ഇമ്മേ... ഏട്ടനെന്നെ അദിച്ചു. അമ്മേന്റെ കുറ്റീനെ ഏട്ടനദിച്ചു. അമ്മേന്റെ കുറ്റിച്ച് വേദനിച്ചു. ങീ... മെമ്മെ വേണം... അമ്മേന്റെ കുറ്റിക്ക് മെമ്മെ വേണം... മ്മേന്റെ കുറ്റിച്ച് മെമ്മെ തരൂ... ങീ... ഹീ... ഹീ..." കിളിമൊഴി കള്ളത്തി കരച്ചിലാണ്. കണ്ണൊക്കെ തിരുമ്മി... ചുണ്ടാക്കെ കോട്ടി.. കേട്ടാൽ വാത്സല്യമിറ്റും. വലിച്ചെടുത്തു മടിയിലിരുത്തി കൊടുക്കാൻ തോന്നും. പക്ഷെ പറ്റുമോ!  കാലം തെറ്റിപ്പൂത്തൊരു ആശയെ ഒന്നൂടെ മടിയിലിരുത്തി അമ്മട്ടിൽ താലോലിക്കാൻ എനിക്കെന്നല്ല ഏതെങ്കിലും അമ്മക്ക് പറ്റിയിട്ടുണ്ടോ?

സ്ക്കൂളച്ചതിനു ശേഷം കവിളിലൊരു മിനുപ്പു വന്നിട്ടുണ്ട്. കണ്ണിലെ മുറ്റിനിൽക്കുന്ന കുസൃതിക്ക് കൺമഷി കൊണ്ടതിരിട്ടിട്ടുണ്ട്. എന്തു കാര്യം! കുസൃതി മുഴുവൻ പുറത്തുചാടി കവിൾ തുടുത്ത്  പിങ്കുനിറമായിരിക്കുന്നു. പനിനീർ ദളം പോലെ. ഒന്നു തൊട്ടാൽ പോറൽ വീണാലോ വേദനിച്ചെങ്കിലോ എന്നു തോന്നുന്ന ഉമ്മത്തട്ട്.

മാറിലേക്കുനോക്കി നൊട്ടിനുണഞ്ഞ് മുഖമടുപ്പിച്ചപ്പോൾ ചിരിയടക്കി കോപം വരുത്തിക്കൊണ്ട് കമിഴ്ന്നു കിടന്നൂ ഞാൻ.
"പോ അവിട്ന്ന്. കഥക്കു തുമ്പില്ലാണ്ടെ അന്തം പോയി ഇരിക്കാ ഇവടെ."

"ഞാനമ്മേന്റെ കാലു പിദിക്കാം. പ്ലീശ്.. അമ്മേന്റെ കുറ്റിച്ച് ഇച്ചിരി പാൽ തരില്ലേ? ഇച്ചിരി പാല് തന്നാല് അമ്മേന്റെ കുറ്റി പൊയ്ക്കോളാം.." കാൽ കെട്ടിപ്പിടിച്ച് ഉമ്മമഴ. സീൻ വികാരനിർഭരമാക്കി അടിപൊളിയാക്കാൻ പതിനൊന്നുകാരീടെ എല്ലാ മുന്തുണയും പിന്തുണയുമുണ്ട്.

"പ്ലീസ്.. ഒന്നു പോകൂ കുട്ട്യോളെ.. ഞാനൊന്ന് ഒറ്റക്കിരിക്കട്ടെ.." ഇരിക്കാനും കിടക്കാനുമയക്കാത്തതിനാൽ കുറേ നേരം ഞാൻ കഷ്ടപ്പെട്ടു. ഇതിനിടയിൽ കൊഞ്ഞപ്പടകൾ തമ്മിൽത്തമ്മിൽ  ചോദ്യോത്തരങ്ങളും വിശദീകരണങ്ങളുമെല്ലാമുണ്ട്. പല ദുരാഖ്യാനങ്ങളും കേട്ട് വാ പൊളിച്ച് ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റക്കായി ഞാൻ. കുഞ്ഞുവാ പിളർത്തി കൊഞ്ചിക്കരയുന്ന ടോണിൽ അമ്മിഞ്ഞ ചോദിക്കുന്ന മകളെ അടക്കം പിടിച്ച് ഒരു ഞൊടിയുടെ മായാജാലം കൊണ്ട് രണ്ടരവയസ്സുകാരിയാക്കി മടിയിലിരുത്തി ഉടുപ്പു വകഞ്ഞ് മെമ്മെ കൊടുക്കാൻ മനസ്സു വെമ്പി. എല്ലാ അമ്മമാരിലും ഒളിഞ്ഞിരിപ്പുണ്ടാകാം ഇതുപോലൊരാഗ്രഹം. ഒരുപക്ഷെ അവർ പോലും ശ്രദ്ധിക്കാതെ. 

ഇതിപ്പോൾ ഇങ്ങനെ വന്നു ചോദിക്കുമ്പോൾ.. ഒരു നിമിഷം.. പതിനൊന്നുകാരിയെ പുറത്താക്കി (നാണമാ. അവൾക്കല്ല- എനിക്ക്) വാതിൽ കുറ്റിയിട്ട് ഒന്നു ശ്രമിച്ചാലോ എന്നു വരെ തോന്നിപ്പോയി ഇളിഭ്യച്ചിരി ചിരിച്ചും കൊണ്ടിരിക്കുമ്പോൾ. താനീയുലകത്തിലേ ഇല്ലെന്ന മട്ടിൽ അമ്മയതിലൂടെ കടന്നുപോയപ്പോൾ ഞാൻ അടക്കം പറഞ്ഞു; "ശ്... അമ്മമ്മയോടു പോയി ചോദിച്ചോളൂ. രണ്ടാൾക്കും കിട്ടും.''

ചുണ്ടു പുറത്തേക്കു തള്ളി കണ്ണിമ മുറുകെയടച്ചു തുറന്ന്
"ച്ചും. ഞാനിന്റെ അമ്മേന്റേ കുദിക്കൂ.. ന്റെ അമ്മേന്റെ എനിച്ച് മാത്രം കുടിച്ചണം. തങ്കം പൊയ്ക്കോളൂ..''

"അയിന് അമ്മമ്മേന്റെ മെമ്മേല് പ്പോ പാലൊന്നുണ്ടാവില്ല. അമ്മമ്മക്ക് വയസ്സായി. പ്രസന്നമ്മേന്റേല് കുറച്ച് ബാക്കീണ്ടാവും.."

ആഹാ.. കേമി! ഇവൾക്കു തരപ്പെട്ടാൽ അവൾക്കും തരപ്പെട്ടേക്കുമെന്നാണു വിചാരം.

"അമ്മേന്റെ കുറ്റി അമ്മേന്റെ കാല് പിടിച്ച് കരഞ്ഞിറ്റും ച്ചിരി മെമ്മെ തര്ണില്ലാലോ അമ്മേ... ഒന്നു കുദിക്കറ്റെ.." ബാലിക മുഖം മാറോടടുത്തു പിടിച്ച് കണ്ണടച്ചു ചുണ്ടുകൂട്ടി നിന്നു. കോപപ്പെട്ടു താക്കീതു നൽകി ഈ കിളിക്കൊഞ്ചലൊടുക്കാൻ എന്റെ ഹൃദയം സമ്മതിക്കുന്നില്ല. എത്രനല്ല കുട്ടിയാണ് അവളെന്ന് അവൾക്കറിഞ്ഞൂടല്ലോ. 

കട്ടിലിലിരിക്കുന്ന എന്നിലേക്ക് കുനിഞ്ഞു നിന്നാലും മുട്ടുകുത്തിയാലും ശരിയാകുന്നില്ലെന്നു കണ്ട് ജിജ്ഞാസയോടെ അവൾ ചോദിച്ചു: "അതെങ്ങന്യാണമ്മേ പണ്ടു ഞാൻ പാലുകുടിക്കാൻ ഇരുന്നിരുന്നത്?!!"

വീണ്ടും... ഒറ്റ മന്ത്രനോട്ടത്താൽ അവളെ പഴയ കൊച്ചുടലാക്കി മാറ്റി, ഒരു കൈത്തലം കഴുത്തിലും മറുകൈ കുഞ്ഞിച്ചന്തിയിലും താങ്ങിയുയർത്തി, പള്ളക്കൊരു മുത്തം കൊടുത്ത്, ഒരു കവിൾ വായു വയറ്റത്ത് ഫ്ർർ... എന്നൂതി ചിരിപ്പിച്ച് മടിയിലിട്ട് ഉടുപ്പു വകഞ്ഞ്, ആർത്തിയോടെ പിളർന്ന വായിലേക്ക് എന്നെ ചേർത്തു കൊടുത്ത് കുഞ്ഞു ശരീരം വയറോടൊതുക്കിപ്പിടിച്ച് പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പരിഭവപ്പെട്ടും സാന്ത്വനിപ്പിച്ചും... 

അങ്ങനെ ഇനിയൊരിക്കലും കഴിയില്ല.

വാത്സല്യം തുളുമ്പിത്തെറിക്കുന്ന വിരലറ്റത്താൽ ഞാനവളുടെ മുടിയിൽ തൊട്ടു. 'അമ്മയെ ധർമ്മസങ്കടത്തിലാക്കാതെന്റെ പൊന്നേ' എന്നു ചിന്തിച്ച് നെടുവീർപ്പിട്ടു. അതിനപ്പുറം എന്തും അവിടെ അധികമാണെന്നു ചിന്തിച്ച് മുറിക്കു പുറത്തിറങ്ങി. അതിരുകളിൽ അടുപ്പിച്ചു നട്ട ശീമക്കൊന്നകൾ തഴച്ചു വളർന്ന് ഒന്നോളം പോന്നിരിക്കുന്നു. നിറയെ പൂത്തു നിൽക്കുമ്പോൾ അതിരിനും ഒരു ഭംഗിയൊക്കെയുണ്ട്. വെട്ടിയിട്ടാൽ ഒരു ഭംഗികേടും..

ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ മാത്രമാണ്. അവയൊക്കെ ഇരുട്ടിൽ തളക്കപ്പെട്ടാലും ജീവിതം മുന്നോട്ടു പോക തന്നെ ചെയ്യും. ചിരിച്ചും ഉണ്ടും ഉറങ്ങിയുമൊക്കെത്തന്നെ.

2020 മേയ് 15, വെള്ളിയാഴ്‌ച

സിംഹം

ലയണ്‍കിങ്ങിലെ സിംബ വളര്‍ന്ന് അവന്‍ സ്വപ്‌നം കാണുമ്പോലെ അവിടുത്തെ രാജാവാകില്ല. അവന്റെ അച്ഛനെ കൊന്ന അങ്കിൾ സ്കാറിനെ കൊന്ന് അവൻ രാജാവായാൽ ടുവിട്ടേ പറ്റൂ എന്നിട്ട് ശക്തി ഏറെ ഉണ്ടെങ്കില്‍ മാത്രം ബ്രഹ്മചാരിയായി മരിക്കേണ്ടി വരില്ല. ആശപ്പെടുമ്പോള്‍ കുറയ്‌ക്കേണ്ടതില്ല. സട, ശൗര്യം, ശക്തി... വെയില്‍കാഞ്ഞുറങ്ങുന്നൊരു ലയണ്‍കിങ്ങ് ആവണം. ലക്ഷൂറിയസ്. 

രണ്ടോ നാലോ സടയന്മാര്‍... അഞ്ചോ എട്ടോ ഭാര്യമാരും മക്കളും. തീറ്റതേടല്‍, വിശ്രമം... കാമകേളികള്‍, വിശ്രമം.. ജീവിതം ബീച്ചിലെ അവധിക്കാലം പോലെ ലളിതം. സുന്ദരം. 

സത്യം പറഞ്ഞാൽ സിംഹക്കൂട്ടങ്ങളില്‍ ജീവിതത്തെ നയിക്കുന്നത് സ്ത്രീകളാണ്. പുരുഷകേസരികള്‍ വരും പോകും. അമ്മചിറ്റമ്മമാരും സഹോദരികളും ഇവരുടെയെല്ലാം മക്കളുമടങ്ങുന്നതാണ് സിംഹക്കൂട്ടം. രണ്ടുമൂന്നാണുങ്ങള്‍ക്ക് മുഖ്യജോലി ബീജദാനമാണ്. പെണ്ണുങ്ങള്‍ കൂട്ടമായി വേട്ടയാടും. രാജാവിന് ചിടിവീണ് ഇരയെ കൊല്ലാന്‍ പാകത്തിന് ചിലപ്പോള്‍ ഓടിച്ചിട്ട് വളഞ്ഞ് കൊണ്ടുക്കൊടുക്കും. ഇര തടിമാടനാണെങ്കില്‍ ആവതില്ലാത്ത മുത്തശ്ശിമാര്‍ക്കും ഇത്തിരിപ്പോന്ന തക്കുടുവാവകള്‍ക്കുമടക്കം എല്ലാവര്‍ക്കും വീതം കിട്ടും. ക്ഷാമക്കാലമാണെങ്കില്‍ മത്സരിക്കാനായിട്ടില്ലാത്തവരും മത്സരകാലം കഴിഞ്ഞവരും റേഷന്‍ കിട്ടാതെ പട്ടിണി കിടന്നു ചത്തുപോകും. 

ആണുങ്ങള്‍ക്ക് നിത്യവും ചുറ്റും നടന്ന് ജലസേചനം തന്നെ പരിപാടി. മൂത്രമൊഴിച്ച്  ഏക്കറുകണക്കിന് സ്ഥലം നാറ്റിച്ചാണ് രാസമതില്‍ പണിയുന്നത്. കാടോടികളായ തെണ്ടി സടയന്മാര്‍ സിംഹാസനവും പട്ടമഹിഷിമാരെയും തട്ടിയെടുക്കാൻ വരുന്നുണ്ടോയെന്ന് 360 ഡിഗ്രി സ്‌കാനിംഗ് 24 x 7. കണ്ണിനും മൂത്രത്തിനും നല്ല പവര്‍ വേണമെന്നു സാരം. ആരാണീ തെണ്ടി സിംഹങ്ങളെന്നു കേള്‍ക്കണോ? നാലുവയസ്സിനു മൂത്ത ആണ്‍കുട്ടികള്‍ കൂട്ടത്തിൽ നിന്നു പുറപ്പെട്ടുപോകുന്നതാണ്. പ്രായപൂര്‍ത്തിയായി മീശേം താടീം മുളച്ചാല്‍ കൂട്ടത്തില്‍ നില്‍ക്കില്ല. അമ്മൂമ്മ, അമ്മ, ചിറ്റമ്മ, പെങ്ങന്മാര്‍... ആരെയും കല്യാണം കഴിച്ചൂടല്ലോ. എന്തുവേണം? സ്ഥലം വിടണം. എന്നിട്ട് ചുറ്റിത്തിരിയണം. മിക്കവാറും സഹോദരന്മാര്‍ ഒരുമിച്ചാണ് കാടോടികളാവുന്നത്. എന്നിട്ട് കണ്ട കുറുനരികളേയും കാട്ടുപൂച്ചകളെയും ഒക്കെ പിടിച്ചു തിന്ന് കട്ടകട്ട മസിലുണ്ടാക്കി കനം കൂടണം. അങ്ങനെ പോകുമ്പോള്‍ ഏതെങ്കിലും സിംഹക്കൂട്ടത്തില്‍ കേറി ആണായിപ്പിറന്നവരില്‍ എതിരിടാന്‍ ചങ്കുറപ്പുള്ളവരെ വെല്ലുവിളിച്ച് അടിച്ചും കടിച്ചും തോല്‍പ്പിച്ചോടിച്ച് അവിടെ രാജാവാകും. 

നല്ല ശക്തിയുളളവന് അഞ്ചാറുവര്‍ഷം രാജാവാകാം. അനിയന്മാരേം കൂടെ കൂട്ടാം. കുറേ ഭാര്യമാര്‍. ഹാ ഹാ ഹാ. സിംഹനായികമാരെപ്പറ്റി ഒന്നും കേള്‍ക്കണ്ടേ? കൂട്ടത്തിലെ ആണുങ്ങളുടെ പൗരുഷം സടയിലും മസിലിലുമേയുളളൂ. ഒരു ഗര്‍ഭത്തില്‍ മൂന്നാലു മക്കളുണ്ടാവണണെങ്കില്‍ 20 സെക്കന്റു മുതല്‍ ഒരു മിനിട്ടുവരെ നീളുന്ന പരിപാടി ഇരുപതു മുതല്‍ നൂറു തവണവരെ ചെയ്യണം പഹയന്മാര്‍ക്ക്. അതിനു നിന്നുകൊടുത്താലും പോര- പ്രകൃതിയൊരു കോടാലികൂടി കൊടുത്തിട്ടുണ്ട്. ഗര്‍ഭത്തിലെ ഓരോ കുഞ്ഞിനും ജനിതക വൈവിദ്ധ്യം വേണമത്രേ. അതിന് കൂട്ടത്തിനകത്തോ പുറത്തോ ഉള്ള മറ്റവന്മാരെയും വിളിച്ചുവരുത്തണം. പൂച്ചകുടൂംബത്തില്‍ കുന്ത്രാണ്ടത്തിനുചുറ്റും ഊരുമ്പോള്‍ കൊളുത്തിപ്പറിക്കുന്ന മുള്ളുണ്ടെന്ന് എത്രപേര്‍ക്കറിയാം? മറ്റൊരു കോടാലി! അണ്ഡവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനാണത്രേ! പണ്ടെങ്ങാണ് ഹവ്വപ്പെണ്ണൊരു പഴം തിന്നതിന് സിംഹിണികളെക്കൂടി വെറുതെ വിട്ടിട്ടില്ല. ഹൗ! അതില്‍ പിന്നെ പെണ്ണായിപ്പിറന്ന എല്ലാത്തുങ്ങളും അനുഭവിക്കുന്നു. പാപികള്‍, പ്രേരണാക്കുറ്റവാളികള്‍. 

ദിവസം പത്തുനൂറുതവണയോ എന്നു കൊതിയിടുന്നവര്‍ ബാക്കികൂടിയറിയണം. ഹൂറികള്‍ നിരനിരയായി നില്‍ക്കുന്ന ഈ സ്വര്‍ഗ്ഗം നിത്യമല്ല. തക്കം നോക്കി മുഴുത്തവന്മാര്‍ കറങ്ങി നടപ്പുണ്ട്. ഒന്നു കടിച്ചു കുടഞ്ഞാല്‍ കഴിഞ്ഞു. തലേം താഴ്ത്തിയിറങ്ങിപ്പോവുക തന്നെ ( നിരങ്ങിപ്പോവുക എന്നതാവും യാഥാര്‍ത്ഥ്യം) മാന്‍പേട പോയിട്ട് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലും ഓടിച്ചിട്ടു പിടിക്കാനാകാതെ പട്ടിണി കിടന്ന് ചാകണോ; അതോ, ഞൊണ്ടി ഞൊണ്ടി കുറച്ചുകാലം അലഞ്ഞു നടന്നതിനുശേഷം നരകിച്ചു ചാകണോ എന്ന് കാലം തീരുമാനിക്കും. പൊതുവേ രാജാക്കന്മാര്‍ അല്പായുസ്സാണ്. കൂട്ടത്തിലെ മുത്തശ്ശിമാരേപ്പോലെ വയസ്സെത്തി കൊറേ ചന്ദ്രനേം സൂര്യനേം കണ്ടിട്ടല്ല- നക്ഷത്രമെണ്ണി ചാകും. 

ന്നാലും എന്താണാ ലുക്ക്. ല്ലേ? മോറിനു ചുറ്റും തഴച്ചുവളര്‍ന്ന സട! നീലിഭൃംഗാദി തേച്ചപോലെ. അതിന്റെ കഥയറിയ്വോ? മനുഷ്യന്മാരിലും ആണുങ്ങക്ക് താടിയെന്തിനാ? മിനുത്ത മുഖത്ത് ബാല്യം കടന്നാല്‍ വളരുന്ന വൃത്തികേട്.. എല്ലാം ടെസ്‌റ്റോസ്റ്റീറോണിന്റെ കളിയാണ്. ടെസ്‌റ്റോസ്റ്റീറോണ്‍ കൂടുന്ന മുറയ്ക്ക് ഒരുത്തന് മറ്റൊരുത്തനെ കണ്ടാ പിടിക്കൂല. രണ്ടു തലകള്‍ തമ്മില്‍ ചേരുമത്രേ. ആയിരം വട്ടം പറഞ്ഞിട്ടും. ഇതുവരെയും സത്യമാകാത്ത നുണ. തമ്മില്‍ കണ്ടാല്‍ തല്ലും പിടീം. Y ക്രോമസോമിന് Y ക്രോമസോമിനെ കണ്ടൂടാ. എല്ലാം ഗര്‍ഭപാത്രങ്ങളും എനിക്ക്, എനിക്ക്.. (കാട്ടിലെ കഥയാണേ) തല്ലും വഴക്കും കൂടുമ്പോള്‍ ഏറ്റവും ദുര്‍ബലവും നിരാലംബവും പ്രതിരോധം കുറഞ്ഞതുമായ (Vulnerable) ഭാഗം ഏതാ? കഴുത്തല്ലേ? അതിനെ പറ്റുന്ന പോലൊക്കെ സംരക്ഷിക്കാനാണ് സടയും താടിയുമത്രേ. തല്ലുകൂടിക്കുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍ താടി വളര്‍ത്തുന്നതും ടെസ്‌റ്റോസ്റ്റിറോണ്‍! എന്തൊരപാരത!

അപ്പോ നമ്മളെവിടെത്തി? പുതിയ രാജാക്കന്മാര്‍ വന്നു അല്ലേ? ആദ്യ പരിപാടി ഇടഞ്ഞു നില്‍ക്കുന്ന സിംഹിപ്പെണ്ണുങ്ങളുടെ രണ്ടുവയസ്സില്‍ കുറവുള്ള കുഞ്ഞുങ്ങളെ കശാപ്പു ചെയ്യലാണ്. കാടമ്പൂച്ചയുടെ വല്യേട്ടന്‍. അടിച്ചോടിച്ച രാജാവിന്റെ ക്രോമോസോമുകളെ ഉന്മൂലനാശനം ചെയ്യുക എന്നിട്ട് എത്രയും വേഗം ആ പെണ്‍കൂട്ടത്തെ ഒന്നടങ്കം പുതിയ ഗര്‍ഭത്തിന് സജ്ജരാക്കാന്‍. പെട്ടെന്നു വേണം. ഇവന്റെ മക്കള്‍ പിറന്നു വളര്‍ന്നു മുറ്റണം. ഇവന് വയസ്സായി അടുത്തവന്‍ വന്നു തട്ടുന്നതിനു മുന്നേ. 

കഷ്ടകാലം പിടിച്ച പെണ്ണുങ്ങള്‍ പിന്നേം പ്രസവിക്കും. കൊച്ചുങ്ങളെ നോക്കാന്‍ ചില്ലറ പണിയാണോ! കണ്ണുതുറക്കാന്‍ ഒരാഴ്ച. കാലുറയ്ക്കാന്‍ മൂന്നാഴ്ച. രണ്ടുമാസം അമ്മേം മക്കളും കൂട്ടത്തിനു പുറത്ത്. അവളൊറ്റയ്ക്ക് വേട്ടയാടണം. മണംപറ്റി കഴുതപ്പുലിയും പുള്ളിപ്പുലിയും വന്ന് കുഞ്ഞുങ്ങളെ തിന്നാതിരിക്കാന്‍ മാസത്തില്‍ പലതവണ താവളം മാറണം. ഓരോ കുഞ്ഞിനെയും സൂക്ഷിച്ച് കഴുത്തില്‍ കടിച്ചെടുത്ത് കൊല്ലാതെ ദൂരെക്കൊണ്ടോയി വെക്കണം. പാറയിടുക്കിലും പൊന്തയിലും പതുങ്ങിയ ശത്രുക്കളുണ്ടാകും അവിടെയും ഇവിടെയും. അടുത്തതിനെയെടുക്കാന്‍ ഓടിവരണം. കല്യാണത്തിനും പാലുകാച്ചലിനും ഒപ്പം കൂടണമെന്നു ചുരുക്കം. രണ്ടു മാസത്തിൽ പല തവണ കല്യാണവും പാലുകാച്ചലും. പിന്നെ പതിയെ കൂട്ടത്തില്‍ ചേരാം. കുഞ്ഞുങ്ങള്‍ ഒരേ പ്രായമെങ്കില്‍ എല്ലാ അമ്മമാരുടെയും മുലകുടിച്ച് ഒപ്പം കളിച്ചു വളരും- കംപ്ലീറ്റ് സോഷ്യലിസം. അപ്പോള്‍ പിന്നെ എല്ലാ പെണ്ണുങ്ങളും ഒപ്പം പെറ്റില്ലെങ്കില്‍ പ്രശ്‌നമാണ്.  വല്യകുട്ടികള്‍ എല്ലാ അമ്മമാരുടെയും എല്ലാ മുലകളും കുടിക്കും. അവസാനമുണ്ടായ കുഞ്ഞിക്കുട്ടികള്‍ പട്ടിണികിടന്നു ചാകും. സ്വന്തം അമ്മ പോലും നോക്കാതെ. അതാണ് കൂട്ടുകാരേ പ്രകൃതി. മാതൃത്വവും മമതയും കനിവും കരുണയുമെല്ലാം നാം തുപ്പലു ചേര്‍ത്ത് ഒട്ടിച്ചു വെച്ച ഗില്‍ട്ടുമാത്രം. അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയ്ക്ക് പുളിയാണെന്ന് കോവിഡ് പഠിപ്പിച്ചോണ്ടിരിക്കുകയല്ലേ?

മനുഷ്യരിലെ പരിണയവും പ്രജനനവും സിംഹങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. തീറ്റതേടലും ഇണചേരലും ഉറക്കവും മാത്രം മതിയെങ്കില്‍ ആടിനും മാടിനുമില്ലാത്ത വിശേഷബുദ്ധി എന്തിനായിരിക്കാം? ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ധാരാളിത്തത്തിനപ്പുറം ഒരു തരിമ്പും ചിന്തിക്കാതെ പവിത്രഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ചതുരങ്ങള്‍ക്കും കള്ളികള്‍ക്കും ഉള്ളിലൊടുങ്ങിയൊടുങ്ങിപ്പോകാന്‍ തലമുറകളെ മാത്രം അവശേഷിപ്പിച്ച് കൂട്ടയോട്ടം നടത്തുന്നതേതു സ്വര്‍ഗ്ഗത്തിലേക്കാണ്!

അതുപോട്ടെ. മരണം ഭയന്ന് സ്ഥിരമായി വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ പ്രാചീന ശിലായുഗം മുതല്‍ മനുഷ്യ സമൂഹത്തിന് അപരിചിതമാണ്. ചൊവ്വന്മാരും ശുക്രികളും എത്രകാലം പരസ്പരം സഹിക്കുമെന്ന് കണ്ടറിയണം. ( Men are from Mars women are from Venus) അവളുടെ ടെറിട്ടെറിയില്‍ അധിനിവേശം നടന്നു കഴിഞ്ഞിരിക്കുന്നു. വീടകങ്ങളില്‍ കോവിഡ് കൊണ്ടുവരുന്ന മാറ്റം എന്തായിരിക്കും? (ഇത് ഇവിടെ വേണോ) 

നേരത്തെ പറഞ്ഞ സിംഹക്കഥകളൊക്കെ ആഫ്രിക്കയിലേതാണ്. ഏഷ്യന്‍ സിംഹങ്ങള്‍ വ്യത്യസ്തരാണ്. അവരില്‍ ആൺകൂട്ടം വേ പെണ്‍കൂട്ടം റേ. പ്രജനനത്തിനായി മാത്രം തമ്മില്‍ക്കാണുന്നു. തലകള്‍ തലകളോടും മുലകള്‍ മുലകളോടും മാത്രം ചേര്‍ന്നു വസിക്കുന്ന വ്യത്യസ്തമായൊരു സമൂഹ സംവിധാനം. ബോയ്‌സ് ഹോസ്റ്റലും ഗേള്‍സ് ഹോസ്റ്റലും പോലെ. ചൈന തുടങ്ങിയ പല രാജ്യങ്ങളിലും സ്ത്രീകള്‍ ആദിപാപത്തിന്റെ പങ്കു പറ്റുന്ന പണിതന്നെ നിര്‍ത്തിയെന്നു കേട്ടു തുടങ്ങീട്ട് കുറച്ചായി. ഈ മതങ്ങളൊക്കെ സമ്മതിച്ചാല്‍ മതിയായിരുന്നു.

2020 മേയ് 8, വെള്ളിയാഴ്‌ച

വാഴപ്പൂ

വെന്തുരുകിയൊലിയ്ക്കുന്ന വേനല്‍. വെള്ളമടുപ്പത്തുവെച്ച് രണ്ടു ഗ്ലാസ്സ് മട്ടയരി വർത്തമാന പത്രത്തിലിട്ട് കല്ലും നെല്ലും ചാഴി ദംശിച്ച കരാളമണികളും പെറുക്കാന്‍ കുനിഞ്ഞപ്പോള്‍ നെറ്റിയിലൂടെയും ചെന്നിയിലൂടെയും കഴുത്തിലൂടെയും ലവണധാരയൊഴുകാന്‍ തുടങ്ങി. ചാഞ്ഞും ചെരിഞ്ഞും  അരി നോക്കുന്നതിനിടെ പുതിയ പുതിയ വഴികളിലൂടെ ചാലിട്ടൊഴുകുന്ന നിര്‍ഝരികളാല്‍ പുളകിതമായെന്റെ ശിരോഭാഗം. ഭൂമിയെ നോക്കി നേര്‍രേഖയില്‍ നിപതിക്കാന്‍ തക്കം കിട്ടിയേടത്തു നിന്നു തുള്ളികളുതിര്‍ന്നു വീണ് പത്രം കുതിര്‍ന്നു. സമോവറിനകത്തേക്കിറക്കി വെച്ച നീണ്ട തേയിലക്കപ്പിന്റെ മൂടുപോലായി എന്റെ താടി. 

വൈകിട്ടു പതിവുപോലെ കറുത്തിരുണ്ടു. പലപല റോഡുകളില്‍നിന്നു വന്ന് വീടുപണിനടക്കുന്ന സൈറ്റില്‍ കൂട്ടിയ മണല്‍ക്കൂനയ്ക്കു മുകളില്‍ ഒത്തുകൂടിയ ശുനകഗണത്തെപ്പോലെ താന്തോന്നികളായ മേഘങ്ങള്‍ പരസ്പരമുരുമ്മിയും മണത്തും ഒരൊറ്റക്കൂട്ടമായി മുകളില്‍ നീങ്ങി. ഇടയ്ക്കു മര്‍മ്മരമുതിര്‍ത്തും മുരണ്ടും ഗര്‍ജ്ജിച്ചും നിന്ന അവിറ്റങ്ങൾ ശ്വാന പുരുഷൻ വഴിവക്കത്തിട്ട കാറിന്റെ ടയറു കഴുകുന്നപോല്‍ പ്രോക്ഷണം ചെയ്തു കടന്നു പോയി. കാറ്റും കാറും തമ്മിലുള്ള കൂട്ടുകെട്ടും ഗൂഡാലോചനയുമൊന്നും ഈയിടെയായി എനിക്കത്ര ഇഷ്ടപ്പെടുന്നില്ല. ഇഡ്ഡലിച്ചമ്പിനകത്തു പുഴുങ്ങാന്‍ വെച്ച കൊഴുക്കട്ടയെപ്പോലെ ഉച്ചയ്ക്കു സിമന്റുകൂട്ടിലിരിയ്ക്കുമ്പോള്‍ ഈ കാറ്റിനൊന്നും നമ്മുടെ അഡ്രെസ്സ് അറിയുകപോലുമില്ല. ആറ്റുനോറ്റ് അഥവാ വല്ല കരിമേഘവും മാനം മൂടിയാല്‍ തുരത്തിയോടിക്കാന്‍ വന്നോളും, ഗുണം പിടിയ്ക്കാത്തവന്‍.

രാവിലെ കുളിച്ച് തുണിയുമായി അലക്കുകല്ലിനടുത്തെത്തിയപ്പോള്‍ നോക്കിനിന്നുപോയി. എന്തുഭംഗി! മഞ്ഞവെയില്‍ ചെരിഞ്ഞു വീഴുന്ന തൊടി. (ആറു തെങ്ങും നാലു വാഴേം- അയ്‌നാണ്) വാഴയിലകള്‍ മഞ്ഞവെളിച്ചത്തിനു നേരെ പിടിച്ച X-Ray ഷീറ്റു പോലെ ഞരമ്പുകൾ തെളിഞ്ഞ്.. ആ ഇളം പച്ചനിറം കാണാന്‍ എന്തു ഭംഗി! മഞ്ഞരാശിയില്‍ ചെമ്പട്ടുടുത്ത് വാഴക്കുടപ്പന്‍ ഒരൊറ്റയിതള്‍ പൊക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു- വൈഡൂര്യം പതിച്ച പീതാഗ്രം അടുക്കി വെച്ച് രണ്ടുനിര പൂക്കള്‍. അവയ്ക്കു ചുറ്റും നിറയെ കുഞ്ഞു തേനീച്ചകള്‍ വട്ടമിടുന്നു. 

ഹോ! തേനുണ്ടായിരിക്കും. പണ്ടെന്നോ എപ്പോഴോ ഒരുതവണ വാഴപ്പൂവിന്റെ തേന്‍ വലിച്ചെടുത്തതിന്റെ മധുരം ഇന്നും ചുണ്ടിലുണ്ട്. പട്ടണക്കുട്ടിയായിരുന്നതിനാല്‍ മധുരസ്മരണകള്‍ അധികമില്ല. പിന്നെപ്പോഴെല്ലാം വല്ല നാട്ടുമ്പുറത്തും വാഴപ്പൂ കണ്ടോ അപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ട്. ഒന്നുമുണ്ടാവില്ല പൂവില്‍. മര്ഭൂമി. ഭ്രമരങ്ങള്‍ ഭ്രമണം ചെയ്യും ഈ കുടപ്പനില്‍ നിന്നും സുധാബിന്ദു ഇത്തവണ ഞാൻ പാനം ചെയ്യും. 

ദൃഢനിശ്ചയത്തോടെ മൂസാ പാരഡൈസിയാക്കയ്ക്കടുത്തെത്തി. ഓഷധിയാണെങ്കിലും സെക്വയയുടെ അനന്തരവളാണെന്നാണ് വിചാരം. ഉയരെയുയരെ വളര്‍ന്നുനിന്ന് കുലമാത്രം വളച്ച് താഴോട്ടേയ്ക്കു വിടര്‍ത്തിയിരിക്കെയാണ് തെങ്ങോല വീണ് വശത്തേക്കു ചെരിഞ്ഞു പോയത്. കുലയിലെ കുഞ്ഞുപൂവലുകള്‍ പഴമായി മാറാന്‍ ഇനിയുമേറെ നാളുകള്‍ വാഴയമ്മ ചുരത്തുന്ന നീരും കുടിച്ച് മയങ്ങിക്കിടക്കേണ്ടതുണ്ട്. 

ചെരിഞ്ഞു നിന്ന വാഴയമ്മയെ കഴിഞ്ഞകൊല്ലം വെട്ടിയ പ്ലാവിന്റെ തടികൊടുത്തു താങ്ങിയിരിക്കുന്നു. നാരായണീയത്തില്‍ യേശുദാസ് പാടിയപോലെ 'പീയൂഷാപ്ലാവിതോഹം' ആയിരുന്നെങ്കില്‍ പ്ലാവിനീഗതി വരൂല്ലായിരുന്നു. ഒരു മെനയില്ലാത്ത ചക്കയും നിറയെ ചോണനുറുമ്പിന്റെ കൂടും ഇട്ടാവട്ടത്തൊടിയില്‍ നിറയെ കാനലും. ഒറ്റവെട്ട്. നട്ടെല്ലില്ലാത്ത വാഴയ്‌ക്കൊരു താങ്ങായല്ലോ.

ഒറ്റച്ചാട്ടം. മോങ്ങാനിരുന്ന പൂവെല്ലാം എന്റെ കയ്യില്‍! നക്കിയിട്ടും ഈമ്പിയിട്ടും ചവച്ചരച്ചിട്ടും ഒരു നാനോ തുള്ളി അമൃതം പോലുമില്ല. വാഴക്കറയുടെ ചവര്‍പ്പുമാത്രം. തേന്മാവിന്‍ കൊമ്പത്തെ ശോഭനയെപ്പോലൊരു സീന്‍ ടീസറായി മനസ്സില്‍ ഓടിയിരുന്നത് ഇപ്പോഴെന്നെ ടീസ് ചെയ്യാന്‍ തുടങ്ങി. ദിവ്യ കൈശോരവേഷം അഴിച്ചുവെച്ച് മാഞ്ചിഫെറാ ഇൻഡിക്കയുടെ സീഡ് പോയ സ്‌ക്വിറലിനെപ്പോലെ തിരിച്ചുവന്നലക്കി. 

ആ നേരം കഴിഞ്ഞുപോയി. അതിനടുത്ത നേരവും കടന്നുപോയി. വൈകുന്നേരം വന്നു. വീണ്ടും കാറ്. ഒറ്റനമ്പരും ഇരട്ടനമ്പരും ഒന്നിച്ചു റോട്ടിലിറങ്ങിയ പോലെ അടിപിടി ബഹളം മോളില്‍. ഇപ്പോ പൊട്ടിവീഴും എന്ന പതിവു 'പുലിവരുന്നേ പുലി' കേട്ട് തുണിയും കൊപ്രയും കൊണ്ടാട്ടവും അഹമഹമിഹയാ വീടിനകത്തേക്കോടിക്കയറി. നിര്‍ന്നിമേഷാക്ഷയായി നില്പതഹോ ഞാനതാ അലക്കുശിലയോരത്ത്. പുതുതായി യവനികയുയര്‍ത്തിക്കാണിക്കുന്ന പുഷ്പനിര ദൃഷ്ടിഗോചരമായി. ഓടിപ്പോയി നോക്കി. ഭ്രമരങ്ങള്‍ ഭ്രമണവും പരിരംഭണവും തുടങ്ങിയിരിക്കുന്നു. ചാടി നോക്കി. തൊട്ടു നോക്കി. വലിച്ചു നോക്കി. കിട്ടുന്നില്ല. കസാല വെച്ചു കയറി പറിച്ചെടുത്തു. നിറയെ തേന്‍. പറിക്കുമ്പോള്‍ ഇറ്റിറ്റു വീഴുന്നു. ചോന്ന പോളയോടെ ഇരിഞ്ഞെടുത്ത് മക്കള്‍ക്കും കൊടുത്തു. ബീയെസ്സീം എമ്മെസ്സീം ബോട്ടണി പഠിച്ചിട്ടൊന്നും കാര്യമില്ലെന്ന് അന്നറിഞ്ഞുരുന്നെങ്കില്‍.. 

വാല്‍- വാഴപ്പൂ വിരിയുന്നത് വൈകിട്ടാണെന്ന് കണ്ടുപിടിച്ചത് പോസ്റ്റാക്കാന്‍ ഞാന്‍ പെട്ടപാട്. ദാരിദ്ര്യം.

2020 ഏപ്രിൽ 26, ഞായറാഴ്‌ച

വേനൽ മഴ

മഴ ഇപ്പൊ പെയ്യുമായിരിക്കും..
ശ്വാസമടക്കിപ്പിടിച്ച പോലെ പ്രകൃതി. ഇടക്ക് ഇളം കാറ്റ്. വിങ്ങുന്ന ശരീരം. വിയർപ്പു മണക്കുന്ന കുപ്പായം. വീർപ്പടക്കി മങ്ങിയ ഉച്ച. പക്ഷികളെവിടെ! പ്രാർത്ഥിക്കാൻ പോയോ? ഒരു കാക്ക പോലുമില്ല.
പെട്ടെന്നൊരിടി വെട്ടി. ഞെട്ടിയുണർന്ന പോലെ തെങ്ങുകളെ ഉലച്ചു കൊണ്ട്‌ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.

ഇത്ര നാൾ വെന്തു നിന്ന ഭൂമി വർഷാരവത്തിനായി വെമ്പി സന്തോഷത്താൽ വിമ്മിക്കരയാൻ തുടങ്ങി. വേഗം... ഒന്നു വേഗം... എന്നിലേക്ക്... കാറ്റടിച്ചു കൊണ്ടുപോകും മുന്നേ...
ഉലഞ്ഞാടുന്ന തെങ്ങിനു കീഴെ ഭയപ്പാടോടെ നിന്ന വാഴക്കൈകൾ തുടരുന്ന മിന്നൽമാലയിൽ ഞെട്ടി വിറച്ചു. കൂമ്പിനുള്ളിൽ ശയിക്കുന്ന ഇന്നു വിടർന്ന പൂവുകൾ താഴെയടർന്നു  തവിട്ടു രാശിയിൽകിടക്കുന്ന ഇന്നലത്തെ പൂക്കളെ നോക്കി. വിരിഞ്ഞു വരുന്ന കായകൾ ഭാരമേറിയ കുലയിൽ മുറുക്കെപ്പിടിച്ചു; അമ്മയെ അളളിപ്പിടിക്കും പോലെ. കുലയാകട്ടെ, ആടുന്ന ഓലപ്പട്ടകൾക്കു കീഴെ വാഴയെ കുനിച്ചു നിർത്തി നമസ്കരിക്കാനോങ്ങി. സാഹസികോദ്യാനത്തിലെ വ്യാളിത്തീവണ്ടിയിൽ മുറുക്കെപ്പിടിച്ചിരിക്കുന്ന യാത്രക്കാരെപ്പോലെ തോന്നിച്ചു കൂപ്പുകുത്താനോങ്ങിയ വാഴക്കുല.

പഞ്ഞിമുട്ടായി പോലത്തെ നായക്കുഞ്ഞ് കണ്ണുതുറന്നതിനു ശേഷം ജീവിതത്തിലാദ്യമായി മഴ കാണുകയാണ്.
ആദ്യ തുള്ളികൾ വളരെ നേർത്തവയായിരുന്നു. കാറ്റിൽ പാറിപ്പോകുമെന്ന് ഭയപ്പെടുത്തുന്ന മഴ... ആഹ്ലാദത്തോടെ മിറ്റത്തു നിന്ന കുട്ടികളുടെ കാലുകൾക്കിടയിൽ തിരിഞ്ഞു കളിക്കവേ പുറത്തു പാറി വീണ രണ്ടു മഴത്തുള്ളികളെ മഹാ ജലപാതമെന്നപോൽ ഘോര ഘോരം കുടഞ്ഞു തെറിപ്പിച്ച് ഭയന്ന് ഉമ്മറത്തേക്കു കയറി കുഞ്ഞിച്ചങ്കരൻ.

കൊതിച്ച മഴയെ കാറ്റു പറത്തിയെന്നു ഭയന്ന് കരയാനും മറന്ന് നിരാശയോടെ ഭൂമി കിടന്നു.
പടിഞ്ഞാറു നിന്ന് കാർമേഘങ്ങൾ ഓടിയോടി കിഴക്കോട്ടു പോകുന്നു. മഴ പെയ്യുമോ എന്ന് ഇനിയും പറയാറായിട്ടില്ല. കാറ്റിലും വിയർക്കുന്നു. നിരാശപ്പെടാനായിട്ടില്ല.

മാനം ഒന്നുകൂടെ കനത്തിരിക്കുന്നു ഇപ്പോൾ. കല്യാണപ്പന്തലുകെട്ടിക്കഴിഞ്ഞ ദിവസം ഇരുട്ടാൻ തുടങ്ങുമ്പോൾ അപ്പോൾ മാത്രം തൂണിൽ വലിച്ചു കൊരുത്ത പുതിയ കരണ്ടു വയറിൽ വിരിഞ്ഞു തെളിഞ്ഞ വിളക്കു പോലെ ഒരു അഭൗമ പ്രകാശം ഭൂമിയിൽ പതിച്ചു.
ആകാശമേലാപ്പിനുകീഴെ സ്വർഗ്ഗീയ വെളിച്ചത്തിൽ നവോഢയെപ്പോലെ മണ്ണു നാണിച്ചു.

കാറ്റു ശക്തമായി. തലയറഞ്ഞാടുന്ന മരങ്ങൾ കരിയിലകളും വിളഞ്ഞ ഫലങ്ങളുമെല്ലാം കൊഴിച്ചിട്ട് ഭാരമൊഴിക്കാൻ തുടങ്ങി.
ചാറ്റൽ മഴ.
മഴ.. പെയ്യുമായിരിക്കും.

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഓല

നാടെല്ലാം പടിയടച്ച് വീട്ടിലിരിക്കുമ്പോൾ ഈ അനിശ്ചിതകാല വേനലവധിയിൽ ഏറ്റവുമേറെ പ്രതീക്ഷ നൽകുന്ന വിരുന്നുകാരനാരായിരിക്കും?
വേനൽമഴയെന്ന ആ വിരുന്നുകാരന്‍ തരുന്നതെന്തൊക്കെയാണ്?ഓർക്കാനേറെ സമയമുള്ള ദിനരാത്രങ്ങളിൽ പങ്കയുടെ താളത്തിൽ നമുക്കു ചുറ്റും വീണ്ടും വീണ്ടും കറങ്ങി നടക്കുന്ന ഓർകളിലൊന്നു തൊട്ടാൽ മതി- അവ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്, അതിൽ നിന്നു മറ്റു പലതിലേക്ക് ഒരു ശൃംഖല പോലെ പടർന്നു വളരും. എത്ര വളർന്നാലും മഹാവ്യാധിയെന്നും മഹാമാന്ദ്യമെന്നുമുള്ള വാസ്തവങ്ങളിലേക്കു കൃത്യമായി തിരിച്ചു വരികയും ചെയ്യും.


മൂക്കാനും പഴുക്കാനും നില്‍ക്കാതെ കാറ്റെന്ന കൂട്ടുകാരനൊപ്പം തല്ലിക്കൊഴിച്ച ആദ്യ മാങ്ങകള്‍, മരത്തില്‍ ബാക്കി വന്ന മൂത്തുനരച്ച അവസാന അമ്പഴങ്ങകള്‍, മൂപ്പെത്താത്ത കുലയോടുകൂടിയ വാഴകള്‍, വാളമ്പുളി, ഇരുമ്പാമ്പുളി, ഉണങ്ങിയ തേങ്ങ, ഓല, കൊതുമ്പ്, കോച്ചാട.. ഇനിയുമേറെ. 
ഇതില്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്ന, എന്റെ സ്വകാര്യ സുഖമെന്നു തോന്നുന്ന ഒന്നാണ് തെങ്ങോലയുടെ(ഓലപ്പട്ട) പതനധ്വനി. ഇളം പച്ചനിറത്തില്‍ വിരിഞ്ഞ് പീലി നീര്‍ത്തിയാടി, ഒരു രാജാവിനെപ്പോലെ ഗംഭീരമായി ഏറെനാള്‍ തലയുയര്‍ത്തി നിന്ന് നീലവാനത്തെ കോതിക്കോതി ഇക്കിളിയാക്കി, പുതിയ നാമ്പുകളുയര്‍ന്നു വരുമ്പോള്‍ പതിയെ വശത്തേയ്ക്കു മാറി, ജീവിതമേ ഉത്സവമെന്ന മട്ടില്‍ കുരുത്തോല തൂക്കി, കാക്കയ്ക്കും കൊറ്റിയ്ക്കും തത്തയ്ക്കുമിരിക്കാന്‍ നട്ടെല്ലു വളച്ചുകൊടുത്ത്.. പിന്നെ പതിയെ മഞ്ഞച്ച്, ഉണങ്ങിത്തൂങ്ങി, വിഷാദത്തോടെ നിലത്തുനോക്കി, കിരികിരിയെന്നു കരിയിലപോലെ മാറിയ ശബ്ദത്തിൽ കാറ്റിനോടു പരിഭവം പറഞ്ഞ് ഒരുനാള്‍ അതിന്റെ ഭീമാകാരമായ ഞെട്ടറ്റ് രാജകീയമായ പതനം. ഉണങ്ങിയ ഓല തെങ്ങിന്‍ തടികളിലും മറ്റു മരങ്ങളിലും ഉരസി വലിയൊരു സീല്‍ക്കാരത്തോടെ വീഴുന്ന ശബ്ദം കേരളീയർക്കെല്ലാം ചിരപരിചിതമല്ലേ? 

ഒട്ടൊരു ഭയത്തോടെ ഒഴിഞ്ഞുമാറാന്‍ നോക്കും തെങ്ങിന്‍ ചോട്ടിലാണെങ്കില്‍. ഉമ്മറത്ത് നീന്തിയെത്തിയ കുഞ്ഞ് ഞെട്ടി പേടിച്ചുറക്കെ കരഞ്ഞേക്കാം. കൂടെ തേങ്ങയും വീണ് ഓടു പൊട്ടാം. മൂലോടു പൊട്ടിയാല്‍ നഷ്ടം കൂടുതലാണേ. 

പ്രവാസിയായിക്കഴിയുമ്പോള്‍ എടുത്തു പറയത്തക്ക പ്രാധാന്യമില്ലാത്ത ഒട്ടനേകം ശീലങ്ങള്‍ക്കും ഓർമ്മകള്‍ക്കുമൊപ്പം തെങ്ങും അതിന്റെ ശബ്ദങ്ങളും അതിനോടു ബന്ധപ്പെട്ട വാക്കുകളും നമ്മള്‍ കാലങ്ങളോളം ഓര്‍മ്മിക്കാതിരുന്നേക്കാം. 

ഓലപ്പട്ട വീണിടത്തു നിന്ന് മുറ്റത്തേയ്ക്കു വലിച്ചുകൊണ്ടുവരുന്ന ശബ്ദം- അതു ടെക്സാസിലെ മെട്രോ സ്റ്റേഷനിലിരിയ്ക്കുമ്പോൾ കേട്ടാലും തിരിച്ചറിയില്ലേ?

"സീതേയ്, ചായട വെള്ളം ചൂടാക്കണെങ്കില്‍ കോച്ചാടേ ള്ളൂ. വെറകൊക്കെ കഴിഞ്ഞിട്ക്കുണൂ." 

കോച്ചാടയെന്നാല്‍ തോണിയാകാരത്തിലുള്ള കൊതുമ്പും അതിനകത്ത് വിളഞ്ഞ തേങ്ങയടര്‍ന്നു വീണു പോയ ഉണക്കപ്പൂങ്കുലയും.

ഓലക്കൊടി വെട്ടുന്നതു നോക്കിയിരിയ്ക്കാന്‍ രസമല്ലേ? ഓരോ വശത്തുനിന്നും കൈപ്പിടിയിലൊതുങ്ങുന്നവ കൊത്തിക്കൊത്തി കൂട്ടിയിട്ട് അവസാനം തുമ്പ് അങ്ങനെ തന്നെ വെട്ടി ഓലക്കൊടി കൊണ്ടുതന്നെ ഒരു കെട്ട് കെട്ടി ഒതുക്കി വെയ്ക്കും. തീപ്പിടിപ്പിക്കാനും ചൂട്ടുകത്തിയ്ക്കാനും ഒക്കെ വേണം. ചൂലിന് ഈർക്കിൽ ഈരാനാണെങ്കിൽ നീളം കൂടിയ ഓലക്കൊടി മാറ്റി വെക്കണം. ഓലക്കൊടി വെട്ടി ബാക്കിയായ മട്ടല് (മടല്) അടുപ്പില് വെയ്ക്കാന്‍ പാകത്തിന് വലിപ്പത്തില്‍ തുണ്ടമാക്കി കൂട്ടിവെയ്ക്കും. അവസാനം വരുന്ന തടിച്ച ഞെട്ടിഭാഗമാണ് മടക്കടത്തണ്ട്. അതു നടുപിളര്‍ത്തി മുറിച്ചടുത്താലേ അടുപ്പില്‍ കൊള്ളൂ. ഒരു മീറ്ററോളം നീളമുള്ള മടക്കടത്തണ്ട് ഒരു കളിസ്സാമാനമായിരുന്നു. ടോയ്‌ സ്‌റ്റോറി ഒന്നുമുതല്‍ നാലുവരെ സിനിമകള്‍ കണ്ട ഇന്നത്തെ കുട്ടികള്‍ക്കും ഓലമടലുമ്മേല്‍ കളിയ്ക്കാന്‍ ഇഷ്ടമായിരിക്കും. ടിവിയും മൊബൈല്‍ ഗെയിമുകളും ഓഫായിപ്പോയാല്‍ മാത്രം. 

ചന്ദ്രക്കലപോലെ മുറ്റത്തുവീണു കിടക്കുന്ന മടക്കടത്തണ്ടിന്റെ തലഭാഗത്ത് ഒരുകാലും ലെസ്സ്ദാന്‍(<) അഥവാ ഗ്രേറ്റർ ദാൻ (>) എന്ന ആകാരത്തില്‍ വെട്ടിയെടുത്ത വാലറ്റത്ത് മറ്റൊരുകാലും വെച്ച് കിനാക്കളിവള്ളം എത്ര തുഴഞ്ഞതാ നമ്മളൊക്കെ. ഒരാളിരുന്നോ നിന്നോ മറ്റൊരാള്‍ വലിച്ചുകൊണ്ടുപോകുന്ന മട്ടല്കാളയ്ക്ക് കഴുത്തിലൊരു കയറുമാകാം. സ്‌കേറ്റിങ്ങൊന്നും അന്നു നമ്മള്‍ സിനിമയില്‍ പോലും കണ്ടിട്ടില്ല. 

തേങ്ങയിടുന്ന ദിവസം അതെണ്ണി അകത്തിടുന്നൊരേര്‍പ്പാടുണ്ട്. മൂന്നാലുപേര്‍ ദൂരെദൂരെ നിന്ന് കൈമാറിക്കൈമാറി എറിഞ്ഞു കൊടുക്കും. നമ്മളും വലുതായി ഒന്നിനുമാത്രം പോന്നെന്ന് മൂത്തോര് അംഗീകരിച്ചാലേ ആ സര്‍വ്വീസിലേയ്‌ക്കൊക്കെ എടുക്കുള്ളൂ ട്ടോ. പീക്കിരി ശരീരികളാണെങ്കിൽ ഒരു എട്ടാംക്ലാസ്സെങ്കിലും ആവണം. ഇങ്ങനെ തേങ്ങ നിറയ്ക്കാന്‍ പൂമുഖത്തോടു ചേര്‍ന്നൊരു ഗ്രില്ലിട്ട മുറിയുണ്ട്. തേങ്ങയൊഴിഞ്ഞു കിടക്കുമ്പോള്‍ അതിനു സ്റ്റഡി റൂമെന്നായിരുന്നു പേര്. കോളേജില്‍ പഠിയ്ക്കുകയായിരുന്ന കുഞ്ഞമ്മായിക്ക് തേനീച്ച കുത്തിയപോലെ മുഖം വീര്‍ക്കാന്‍ വായനാമേശയ്ക്കു താഴെയും അലമാരയ്ക്കു മുന്നിലും അരയാള്‍ പൊക്കത്തില്‍ കുമിഞ്ഞു കിടക്കുന്ന തേങ്ങാക്കൂട്ടവും ഒരു കാരണമായിരുന്നു. പുസ്തകം വെയ്ക്കുന്ന അലമാരയുടെ കതക് അനിശ്ചിത കാലത്തേയ്ക്കു തുറക്കാന്‍ പറ്റാത്തതിനാല്‍ തേങ്ങ നിറയുന്നതിനു മുമ്പ് ആവശ്യമുള്ള പുസ്തകങ്ങളെടുക്കേണ്ടിയിരുന്നു. പൂപ്പലിന്റെ നനവും ചെള്ളുമൊക്കെ ഋതുവനുസാരം നിറയുമെങ്കിലും തേങ്ങ നിറഞ്ഞ സ്റ്റഡിറൂം എനിയ്‌ക്കൊരാഘോഷമായിരുന്നു. തേങ്ങാക്കൂനയ്ക്കു മുകളിലൂടെ നടക്കുമ്പോള്‍ ബാലരമയിലെയും പൂമ്പാറ്റയിലെയും കഥകള്‍ മനസ്സാലഭിനയിച്ചു തകര്‍ക്കും. തേങ്ങാക്കൂനയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ കോട്ടയ്ക്കു മുകളില്‍ മുടി താഴോട്ട് ഇട്ടിരിയ്ക്കുന്ന രാജകുമാരിയാണ് ഞാനെന്നു തോന്നും. തേങ്ങയ്ക്കുമേല്‍ വഴുതി വീഴുമ്പോള്‍ ഹിമാലയ ഗിരിദുര്‍ഗ്ഗങ്ങളിലാണെന്ന മട്ടിൽ എക്കോയിട്ട് 'രക്ഷിക്കണേ..' വിളിയ്ക്കും. 
"രക്ഷിക്കണേ.. 
ക്ഷിക്കണേ... 
യ്ക്കണേ... 
ണേ..."

വാങ്ങിയ കൂട്ടര്‍ കല്ലും കട്ടിളയും കഴുക്കോലും ഊരി പാര്‍ട്ട് പാര്‍ട്ടാക്കി നാമാവശേഷമാക്കിയ തറവാട്ടു വീട്ടില്‍ ഞാനേറ്റവുമധികം സമയമിരുന്ന മുറിയാണ് സ്റ്റഡിറൂം. ബാല്യകൗമാരങ്ങളുടെ ചിരിയും കരച്ചിലും ചിന്തയും വിഷാദവും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിരാശകളുമെല്ലാം അടക്കം ചെയ്തയിടം. സ്റ്റഡിറൂമിനെ സ്റ്റഡിറൂമെന്നു വിളിയ്ക്കരുതെന്നും സ്റ്റഡിയെന്നാല്‍ സ്റ്റഡിറൂമെന്നാണര്‍ത്ഥമെന്നും പലതവണ ഡല്‍ഹിക്കാരന്‍ കുഞ്ഞപ്പൂപ്പന്‍ പറഞ്ഞു തന്നിട്ടും സ്റ്റഡിറൂമിനെ ഞങ്ങള്‍ സ്റ്റഡിറൂമെന്നു തന്നെ വിളിച്ചു വന്നു. സമചതുരത്തിലുള്ള തണുത്തുചെമന്ന മണ്ണോടു പതിച്ച്, ഒരു ചുമരു നിറയെ അഴിവെച്ച് ഞങ്ങളെ അഴിയെണ്ണാന്‍ പഠിപ്പിച്ച, രണ്ടു ചുമരുകളില്‍ ത്രികോണാകൃതിയില്‍ ചെറിയ ദ്വാരങ്ങളുള്ള ആ കുടുസ്സുമുറിയില്‍ ഇന്നും ഇനിയും ഈ ആയുഷ്‌കാലമത്രയും എനിയ്ക്കു സ്വയം മറന്നിരിയ്ക്കാം. പഴയ മുച്ചക്ര സൈക്കിളും കാരംബോര്‍ഡും താഴ്വരയിലെ ബള്‍ബുടച്ച ഏട്ടന്റെയാ ചുകന്ന പ്ലാസ്റ്റിക്ക് പന്തും അമ്മയ്ക്കും അമ്മമ്മയ്ക്കും അനാവശ്യമെന്നു തോന്നിയിരുന്ന മറ്റനേകം സാമാനങ്ങളും അട്ടത്തു മയങ്ങിക്കിടക്കുന്ന ആ ചെറിയ തട്ടിട്ട മുറി..

ഓലമെടയാനെന്നെ പഠിപ്പിച്ചത്  എളങ്കൂറിലെ ഇഞ്ഞക്കയാണ്. കാതു കേള്‍ക്കാത്തതിനാല്‍ സംസാരിക്കനറിഞ്ഞുകൂടാത്ത ഇഞ്ഞക്ക. വൈകുന്നേരം കാപ്പികുടിച്ച് തൊടിയുടെ അതിരായ തോട്ടില്‍ കുതിര്‍ക്കാനിട്ട ഓലകളെടുത്തുകൊണ്ടു വരും. കുതിര്‍ന്നു ഭാരമേറിയ ഓലപ്പട്ടകള്‍ നിലത്തിഴച്ചു മണ്ണാക്കാതെ ഏറ്റിക്കൊണ്ടു വന്നാല്‍ നന്ന്. കറുത്ത ഓലകളില്‍ നിന്ന് തവിട്ടു നിറത്തിലുള്ള തുളളികള്‍ ഇറ്റിറ്റു വീഴും. എരുമകളെ കറന്ന് ചാണകവും വാരി നന്നായിരുട്ടും മുമ്പേ ഇഞ്ഞക്ക കുളത്തിപ്പോയി കുളിച്ചുവരും. ജംബറും ലുങ്കിയുമുടുത്ത് ചന്ദ്രികാസോപ്പിന്റെ മണമുള്ള ഈറന്‍മുടി കോതിക്കെട്ടി മുറ്റത്തേയ്ക്കിറങ്ങും. മുടുകവിളക്ക് കത്തിച്ച് ഇറയത്തെ പടിയിന്മേല്‍ വെച്ചിട്ടുണ്ടാകും. 

എളങ്കൂറു മഠത്തിന്റെ മുറ്റം ഇഞ്ഞക്കയുടെ അഭിമാനമായിരുന്നു.മണ്ണിട്ടടിച്ചു മിനുക്കി ചാണകം തേച്ച  മുറ്റം. താഴത്തെ തൊടിയിലേയ്ക്കുള്ള അതിന്റെ അരികിൽ മണ്ണുകുഴച്ച് തിണ്ടു പടുത്തതിന്റെ വശത്ത് നല്ല ചെമ്മണ്ണുതേച്ച് ചുകപ്പു നിറം. തിണ്ടിന്റെ മുകള്‍ ഭാഗം ബാറ്ററിക്കരി പൊടിച്ചിട്ട് ചാണകം കലക്കിത്തേച്ച നല്ല അസ്സലു കറുപ്പു നിറം. തീര്‍ന്നില്ല. ചിലപ്പോഴൊക്കെ പച്ചച്ചാണകം മെഴുകിയ മുറ്റത്തിനു ബാറ്ററിക്കറുപ്പുകൊണ്ട് ബോര്‍ഡറുണ്ടാകും. നല്ല വൃത്തിയില്‍ സ്‌കെയിലിട്ടു വരച്ച പോലെ. കവുങ്ങിൻപാള  ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുത്തതു കൊണ്ട് സൂക്ഷ്മതയോടെ ചാണകം വടിച്ചാണീ കൃത്യത വരുത്തുന്നത്.  അരികോലായിലും പടവുകളിലും ഇതുപോലെ ചുകപ്പ്, കറുപ്പ്, ചാണകപ്പച്ച എന്നീ മൂന്നു നിറങ്ങൾ കൊടുത്ത് മനോഹരമാക്കിയിട്ടുണ്ടാകും. 

തട്ടിട്ട മണ്ണുവീടായിരുന്നു. ചാണകം മെഴുകിയ ഇരുണ്ട വീടകം. ബാറ്ററി പൊടിച്ചു കറുത്ത ചാണകം മെഴുകിയിരുന്ന പെണ്ണുങ്ങള്‍ക്കും ആ നിലത്ത് നീന്തിയും നടന്നും പെറുക്കിത്തിന്നും വളര്‍ന്ന കുഞ്ഞുങ്ങള്‍ക്കുമെല്ലാം ക്യാന്‍സര്‍ വന്നിട്ടില്ല. പക്ഷെ, ഇന്നെനിയ്ക്ക് എന്തൊരു പേടിയാണ് പലതിനോടും! 

മുടുകവിളക്കിന്റെ  മണ്ണെണ്ണപ്പുക ആര്‍ത്തിയോടെയിറക്കി ഞാനിരുന്നു നോക്കും- ഇഞ്ഞക്ക ഓല മെടയ്ണത്. ദിവസവും നാലഞ്ചെണ്ണം മെടയും. അങ്ങാടീല്‍ കൊടുത്താല്‍ പൈസകിട്ടൂത്രെ. ഞാനും പഠിച്ചതായിരുന്നു ഓലമെടയാന്‍.  കാലത്തിന്റെ ഏതെങ്കിലുമൊരു തിരിവില്‍ ഞാനിനിയുമൊരിക്കൽ ഓലമെടയുമോ ആ ചെറിയ അറിവ് ആര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കുമോ അതോ; മറന്നുപോയിക്കാണുമോ- ഒന്നുമറിഞ്ഞൂടാ

കുളത്തിൽ കുളിക്കുന്നതും മൈലാഞ്ചിയിടുന്നതുമാണ് അവിടുത്തെ മുന്തിയ ആകർഷണങ്ങള്. എത്തിയ ഉടനെ അപേക്ഷ തുടങ്ങിയാലേ തിരിച്ചു പോരുന്നതിനു മുൻപെങ്കിലും മൈലാഞ്ചി ഇടാൻ പറ്റൂ. ഇഞ്ഞക്കയുടെ അനുജത്തി സുശീലക്കയുടെ പിന്നാലെ നടക്കണം മൈലാഞ്ചി മന്ത്രം ജപിച്ചു കൊണ്ട്. ദേവി പതിയെ പ്രസാദിച്ചാൽ ഉത്സാഹമായി. പിന്നെ ഇല പറിക്കണം. അമ്മിയിലരക്കുന്നത് കണ്ടങ്ങനെ നിൽക്കാൻ രസമാണ്. അമ്മിക്കുട്ടി മുന്നിലേക്കും പിന്നിലേക്കും നിരക്കി നിരക്കി മുന്നിലും പിന്നിലും അരവ് കുമിയുമ്പോൾ വടിച്ചെടുത്തു നടുവിലിടും. വീണ്ടും ലേശംലേശമായി അരവ് രണ്ടറ്റത്തും കൂടിവരും. വീണ്ടും വടിച്ചെടുത്ത് നടുവിലിടും. ഇടക്ക് അമ്മിക്കുട്ടി ലേശം പൊക്കിയിട്ട് ഇടിച്ചു ചതക്കും. പിന്നെ അമ്മിക്കുട്ടി അമ്മിക്കല്ലിൽ കുത്തനെ ഇടതു കൈ കൊണ്ടു താങ്ങി നിർത്തി വശങ്ങൾ വടിച്ചെടുക്കും. സുശീല ക്കയുടെ കൈ മൈലാഞ്ചിച്ചാറു തട്ടി ചുകന്നു ചുകന്ന് വരും. ആ മണം നുകർന്ന് അവിടെ നിൽക്കുമ്പോൾ എനിക്കത് മുഖമാകെ വാരിപ്പൊത്താൻ കൊതി തോന്നും. നല്ലവണ്ണം അരഞ്ഞ മൈലാഞ്ചി ഒരു ചിരട്ടയിലോ തേക്കിലയിലോ വടിച്ചിടും. ഒരു ഈർക്കിലു കൊണ്ട് അത് എടുക്കാനും കയ്യിലിടാനും മണിക്കൂറുകൾ നീണ്ട തപസ്സാണു പിന്നെ. മനസ്സിലെ ബ്ലൂപ്രിന്റ് അതിഗംഭീരമായിരിക്കും. കയ്യിലെ ഗ്രീൻ പ്രിന്റ് ബ്ലൂവിന്റെ ഏഴയലത്തു വന്നിരിക്കില്ല. അതിനടിയിൽ കൈവെള്ള ഓറഞ്ചു വിട്ടു ചുകപ്പാവാൻ കാക്കുന്നതാണ് ഏറ്റവും ദുഷ്കരം. ഇടക്ക് പാതി ഉയർത്തി നോക്കും. നോക്കി നോക്കി മടുക്കുമ്പോൾ കൈ വേദന, ഉറക്കം എന്നൊക്കെപ്പറഞ്ഞ് കഴുകി വരും. എത്ര കാത്താലും സുശീലക്കേടെ അത്രേം ചുകക്കില്ല.

നാഴികകളും വിനാഴികകളുമെടുത്ത് കയ്യിൽ ഈർക്കിൽ കൊണ്ട് കളമെഴുതുമ്പോഴാകും ഉണ്ണാനോ ചായകുടിക്കാനോ വിളിക്കുന്നത്. ചിരട്ട ഇലക്കീറു കൊണ്ടു മൂടി എണീറ്റു പോയാൽ ശ്രീപേട്ടൻ എന്ന ശീപേട്ടൻ മനസ്സമാധാനം നശിപ്പിക്കാനായിട്ട് അതിനെ ചുറ്റിപ്പറ്റി നിൽക്കും. ശീപേട്ടൻ പണ്ട് മൈലാഞ്ചി മാറ്റി ചാണകയുരുള കൊണ്ടു വെച്ച് സുശീലക്കയെ പറ്റിച്ച കഥ ഞങ്ങൾ മൈലാഞ്ചി പറിക്കുമ്പോഴേ എല്ലാരും പറഞ്ഞ് ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ചാണകം ഈർക്കിലുകൊണ്ടെടുത്ത് കയ്യിൽ ഡിസൈനിട്ട് ചുകക്കാൻ കാത്തിരിക്കുന്ന സുശീലക്കയെ ഓർക്കുമ്പോഴേ എനിക്കു പാവം തോന്നും. ദുഷ്ടൻ. മൈലാഞ്ചി മുഴുവൻ ഇട്ടു തീരും വരെ ഇടക്കിടെ എടുത്തു മണത്തു നോക്കണം. വേറെന്താ നിവൃത്തി? ശീപേട്ടനാണെങ്കിൽ ഇടക്കിടക്കൊരു കള്ളച്ചിരി പാസാക്കി "എരുമച്ചാണകം മണക്കുന്നേ" എന്നോ മറ്റോ മൂളിപ്പാട്ടും പാടി ചുറ്റിനടക്കും.

വാർദ്ധക്യത്തിലേക്കു കടന്ന കൂടുതൽ മൗനിയായ ഇഞ്ഞക്ക എളങ്കൂറുണ്ടാക്കും. കൊറോണ എന്നൊരു സൂക്ഷ്മാണുവുണ്ടെന്നും കൊവിഡ് - 19 എന്നൊരു രോഗത്തിന്റെ ഭീതിയിൽ വാതിലടച്ചിരിക്കുകയാണ് ലോകമെന്നും അവർ എങ്ങനെ മനസ്സിലാക്കിയിരിക്കും! വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ചെവി കേൾക്കാത്ത ഇഞ്ഞക്കയോടു വൈറസിനെക്കുറിച്ചു പറയുന്നതെങ്ങിനെയെന്നോ?

ചൂണ്ടുവിരലും തള്ളവിരലും ചേർത്തു വെച്ച് നന്നെ ചെറുതെന്ന് കണ്ണിറുക്കി ആംഗ്യം കാണിക്കണം. അതു ശ്വാസം കഴിക്കുമ്പോൾ മൂക്കിലേക്കു കയറുന്നതായും ചുമ വരുന്നതായും കാണിക്കാം. പനി കാണിക്കാൻ നെറ്റിമേൽ കൈവെക്കണം. പരവശത അഭിനയിക്കണം. കിടപ്പിലാക്കുന്നതും ചാകുന്നതും ആംഗ്യം കാണിക്കണം. എന്നിട്ട് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരുമെന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കിക്കൊടുത്ത് തിരിച്ചിങ്ങോട്ടു കാട്ടുന്ന ആംഗ്യങ്ങളിൽ നിന്ന് അതു മനസ്സിലായെന്നോ അതു മനസ്സിലാക്കാൻ വെറുതേ പ്രയത്നിക്കേണ്ടതില്ലെന്നോ നാം മനസ്സിലാക്കണം. 

കൊവിഡ് നമുക്കു തരുന്ന പാഠങ്ങളിലൊന്ന് പണ്ടുപണ്ടേ നാം മറന്നു പോയ പ്രകൃതി പാഠമാണ്. മറ്റുള്ളവരെക്കുറിച്ചോ നമ്മെക്കുറിച്ചു തന്നെയോ നാം അധികം വേവലാതിപ്പെട്ടു കൂടാ എന്നതാണത്. മനുഷ്യർ പരിഹാരം കണ്ടുപിടിക്കാൻ കഴിയാത്ത ഏറ്റവും വലിയ പ്രശ്നമായി മരണത്തെക്കാണുന്നു. മരണമാകട്ടെ, താൻ ഏറ്റവും ലളിതമായ ഉത്തരമാണെന്നു നമ്മോടു പറയാൻ ശ്രമിക്കുന്നു.

2020 ഏപ്രിൽ 4, ശനിയാഴ്‌ച

Springs lock down

Springs Continental Schools 
 Date : 26/03/2020.
Sub: Overcoming the COVID-19 Pandemic Anxiety
Dear All, 
Everyone is obsessed with reading news about the coronavirus pandemic, scrolling though the #COVID19 twitter feed , 
and jumping from one source of information to the next. I think we don’t need to be laying in bed late at night reading 
bad news and checking the feeds at 4am, already anxious before dawn. 
There is a famous Cherokee story about a grandfather telling his grandson about a battle between two wolves. He 
describes one wolf as evil, full of anger, sorrow, arrogance, and greed. He describes the other as good, full of joy, 
love,kindness, and generosity. When the grandson asks which wolf will win the battle, the grandfather answers: “ The 
one we feed” 
It is difficult to stop feeding our anxiety during a pandemic, but if we want to navigate this unprecedented and 
frightening time with more grace and calm- indeed, if we want to actually thrive to the greatest degree possible through 
COVID-19 , we need to actively nourish the best in ourselves. Doing so will help us act more wisely as well as we take 
care of ourselves and others. 
To strengthen the wolf of our better self, let’s nourish Gratitude ,Generosity, and Hope. 
We can nourish gratitude by paying attention to who is making our lives manageable during this time. These may 
include the healthcare professionals, people working in grocery stores and pharmacies; teachers supporting students 
through distance learning ; journalists keeping us informed, scientists working to treat COVID-19 and create a safe 
vaccine, governments and officials and the entire police force. Hold these individuals in your mind , feel your heart 
expand with Gratitude! 
Generosity: what better way to shift your attention from your own anxiety than to do something helpful for someone 
else? Does an elderly neigbour need food or medicine? Can we get it for them? Who could use a phone call to ease the 
fears of people in isolation? Make a list and make those calls. If you are in a position to help someone financially, do so. 
If you are someone in need yourself, remember that reaching out for help provides others with the opportunity to be 
generous. When you reach out , you are actually supporting the best in others as you meet your most pressing needs. 
Hope : While this is a serious and frightening pandemic , it will end. Along with the bad, there will be good that comes 
from this time. Pay attention to the hopeful things that are happening everyday. Scientists are already discovering 
treatments; a vaccine is in the work; governments are passing emergency measures to help; heroism is on display; 
families are spending time together and connecting in deep and beautiful ways, and people everywhere are striving to 
be of service to one another. Professor David Orr said “ Hope is a verb with its sleeves rolled up.” The more you are part 
of the outpouring of goodness and support in your community, the more hopeful you will likely be. 
In deep prayers for a safer, healthier and peaceful world for all.

2020 ഏപ്രിൽ 3, വെള്ളിയാഴ്‌ച

കായത്തോട് ഇഡ്ഡലി

അമ്മമ്മാ.. ഈ കായത്തോട് കളയട്ടെ?

കളയ്യേ?!! ന്റീശ്വരാ.. അതോണ്ട് ഉപ്പേരിണ്ടാക്കിക്കൂടേ?

ഇനിയ്ക്ക് ഉപ്പേരി തിന്നു മടുത്തു. ഇദെത്ര്യാ! എല്ലാര്‍ക്കും കൊടുത്തയക്കാന്‍ കായ വറുത്തത്. നമ്മക്ക് മൂന്നേരം കായത്തോടിന്റെ ഉപ്പേരീം. 

വൈന്നേരത്തെ കാപ്പിയ്ക്ക് കോലായിലിരുന്ന് കായ വറത്തദ് ആരേ തിന്ന്ണ്ടായിരുന്ന്?

അദൊക്കെ ശരി. ഞാനിദ് പ്പൊ കളയും. ഇന്നലെ ഒരു രസോണ്ടായില്ല ഉപ്പേരി. രാത്രി തിന്നപ്പോ ചടച്ചു. വ്യാ..

കളയാനാപ്പോ ഫ്രിഡ്ജില് വെച്ച് രാവിലെ ട്ത്ത് പൊറത്ത് വെച്ചത്? നല്ല കാര്യായി. ഞാനെയ്, ലേശം അരി നനച്ച്ണ്ട്. ദാ. നീയീ അരിയര്യ്ക്ക്. നേര്‍മ്യാവണ്ട. ലേശം തരിയായിട്ട്. ഞാന്‍ കായത്തോട് നുറുക്കിത്തരാം. 

ദ്വാ! ഇദെന്താ ഈ കിണ്ണത്തില്?

അതില് ലേശം പുളിങ്ങ, മൊളക്പൊടി, മഞ്ഞപ്പൊടി, ഉപ്പ്, ഒരുതുണ്ട് ശര്‍ക്കര, ശകലം നാള്യേരം ചെരവീത് ഒക്കേണ്ട്. നീയതാ അരീലിട്ട് അരച്ചെടുത്തോ.

ന്ന്ട്ട്? ദ് എന്ത്ണ്ടാക്കാനാ പോണത്! വല്ല പുത്യേ കൂട്ടുമാണോ മഹാറാണീ?

അതൊക്കെ ണ്ടടീ കോതേ. മതി മതി അരഞ്ഞത്! ഇനി ആ മാവ് അടുക്കു പാത്രത്തിലിട്ട് ഇതൊന്നു മിക്‌സീലിട്. കായത്തോട് നുറുക്കയേതാ. ഇനി നെറം കണ്ട് 'അയ്യേ' കൂവാന്‍ നിക്കണ്ട. പൊടിഞ്ഞാ മതി. അരയണ്ട. വെള്ളം ചേര്‍ക്കാതെ ഒന്നട് തിരിച്ചോ. 

Yes Boss. ഇനി?

പൊടിച്ച കായത്തോട് മാവിലിട്ട് കൊഴച്ച്ട്ട് ഉരുള്യാക്കീട്ട് ദാ ഈ ഇഡ്‌ലിച്ചെമ്പില്ക്ക് വെച്ചോ. വാഴെലക്കീറ് വെച്ച്ണ്ട് ഇഡ്‌ലിത്തട്ടിനു മുകളില്‍. 

അയ്യേ! ന്നാപ്പിന്നെ വാഴെലേല് പൊതിഞ്ഞ് നല്ല അന്തസ്സായീട്ട് എലയടണ്ടാക്കാര്‍ന്നീലേ? ഇതെന്ത് പണിയാണമ്മമ്മാ?

ഇനിപ്പോ എല മുറിയ്ക്കാനൊന്നും പോണ്ട. നീയിതങ്ങട്ട് വെച്ച് മൂടിവെയ്ക്ക്. നല്ല തെള വന്നയ്ക്കുണു. 

ശ്ശീ.. ന്നാലും ന്റെ അമ്മമ്മേയ്.. ഒരു രണ്ടെല കീറി ഈ ഉണ്ടെങ്ങട് പൊതിഞ്ഞു വെച്ചാല്‍ കാണുമ്പോഴൊരു ഗുമ്മല്ലേ?

നെണക്ക് ഗുമ്മിനാച്ചാല്‍ എലെന്നെ വേണ്ട്ര്ന്നില്ല. ഈ മാവ് ഓരോ കൈല് ഇഡ്‌ലിത്തട്ടില് വെച്ചാ കായത്തോടിന്റെ ഇഡ്‌ലിയാവ്വായിരുന്നൂ. 

ഇതിനിപ്പോ എന്തു പേരാ ഇട്വ? കായത്തോടിന്റെ ഇഡ്ഡലീമല്ല, എലയടേമല്ല. കൊഴുക്കട്ട ന്ന് ട്ടാലോ? Plantain peel balls. You like it?

ഉണ്ടാക്കുന്ന വിധം

-പച്ച ഏത്തക്കായത്തോട് നുറുക്കി വെള്ളത്തിലിടുക.
-പുളിയോ പുളിച്ചി മോരോ ഇട്ട് തിരുമ്മിക്കഴുകിയാല്‍ കറ പോയിക്കിട്ടും. 
-വെള്ളമൂറ്റി മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. 
-കുതിര്‍ത്ത അരി, മഞ്ഞള്‍പ്പൊടി, മുളകു പൊടി, ഉപ്പ്, ശർക്കര, നാളികേരം ലേശം കായം(optional) ചേര്‍ത്ത് തരിയായി അരച്ചെടുത്തത്.

-ഇവ യോജിപ്പിച്ച് ഇഡ്‌ലിത്തട്ടില്‍ ഒഴിച്ചോ, വലിയ ഉരുളകള്‍ ഇലയില്‍ പൊതിഞ്ഞോ ആവിയ്ക്ക് വേവിച്ചെടുക്കുക.
-15-20 മിനിട്ട് മീഡിയം തീയില്‍ വേവണം.
-വെളിച്ചെണ്ണയോ വെണ്ണയോ ധാരാളമായി ഒഴിച്ച് ചമ്മന്തി, അച്ചാര്‍ എന്നിവ കൂട്ടിക്കഴിക്കാം. 

ചൂടോടെയാകുമ്പോള്‍ സ്വര്‍ഗ്ഗീയാനുഭൂതി ലഭിയ്ക്കും.

2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

എട്ടുകാലി

ഏതോ ഫ്രീക്ക് സ്വപ്‌നവും നുകര്‍ന്ന് അബോധത്തിന്റെ വനാന്തര്‍ഭാഗത്തുള്ള പ്രാകൃതസ്ഥലികളില്‍ അലഞ്ഞുനടക്കയായിരുന്നു ഞാന്‍. പ്ലോട്ടില്‍ വിരിഞ്ഞുകിടന്ന് നാനാദിശകളിലേയ്ക്കു പടര്‍ന്നെത്തുന്ന വാസ്തുപുരുഷനെക്കാള്‍ മികച്ച ഒരു പൊസിഷനിലാണ് ഞാന്‍ കട്ടിലില്‍ കിടന്നിരുന്നത്. പ്ലോട്ടെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും കാലുമടക്കി ഒരു വൃത്തികെട്ട അവസ്ഥയിലാണ് അയ്യാളു കിടക്കുന്നത്. ഞാന്‍ നല്ല അന്തസ്സായി ഒരു കാലു നീട്ടി, മറുകാല്‍ ലേശം മടക്കി, ഒരു കൈ നീര്‍ത്തി ആക്രാന്തം പൂണ്ട് ഏതോ സമ്മാനം വാങ്ങാന്‍ സ്‌റ്റേജിലേയ്‌ക്കോടും പോലെയാണു കിടന്നിരുന്നത്. കയ്യിലൊരു ദീപശിഖയും വെച്ച് തന്നിരുന്നെങ്കില്‍ എന്നെ വല്ല ഒളിമ്പിക്‌സ് കമ്മറ്റിക്കാരും ബാനറിലൊട്ടിക്കാന്‍ എടുത്തേനെ. 

വാസ്തുപുരുഷനെ എന്തു തേങ്ങയ്ക്കാണാവോ ഓര്‍മ്മ വന്നത്! പരമശിവന്‍ അന്ധകാരന്‍ എന്ന രാക്ഷസനോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൂപ്പരുടെ വിയര്‍പ്പുതുള്ളിയില്‍ നിന്നാണീ ഭൂതമുണ്ടായതത്രേ. ഒന്നോര്‍ത്താല്‍ ശരിതന്നെ. പരമാന്ധകാരത്തില്‍ വിയര്‍ത്തുകുളിച്ചു കിടക്കുകയായിരുന്നു ഞാന്‍. ഏതോ ജനിമൃതികളുടെ അപാരതയില്‍ ഒരു സ്വപ്‌നത്തില്‍ നിന്ന് മറ്റൊരു സ്വപ്‌നത്തിലേയ്ക്ക് പരകായപ്രവേശം നടത്തി അര്‍മാദിയ്ക്കുന്ന ആ വേളയില്‍.. 

അപ്പോഴാണത് ചിറുപിറുന്നനെ ഓടിവന്നത്. കാലിലൂടെ കയറി നീട്ടിപ്പിടിച്ച കയ്യിലെത്തി നില്‍ക്കുന്നു. പിന്തിരിഞ്ഞൊന്നോടി വീണ്ടും തിരിച്ച് കൈപ്പത്തിയുടെ തലപ്പത്തേയ്‌ക്കോടുന്നു. കുറേകാലുകളുണ്ട്. ഉറപ്പാണ്. ഞണ്ടാണോ? അതിനു ഞാന്‍ കടല്‍ക്കരയിലല്ലല്ലോ; കട്ടിലിലല്ലേ? അപ്പോപ്പിന്നെ എട്ടുകാലിയായിരിക്കും. വല്യേതാണ്. തട്ടുമ്പുറത്തൊക്കെ കാണുന്നപോലത്തെ വലിയ ഭാരമുള്ള ഒരെണ്ണം. ശങ്കിച്ച് ശങ്കിച്ചത് കൈത്തുമ്പിലേയ്ക്കു നടന്നടുത്തു. ഹായ്!! നല്ലരസം. ഇക്കിളിയാകുന്നതുപോലെയുണ്ട്. ദേഹത്തൊക്കെ ഇങ്ങനെ എട്ടുകാലികളെ നടത്തിയ്ക്കുന്ന ഒരു സ്പാ ഉണ്ടാകുമോ? ചൈനയിലുണ്ടാകും തീര്‍ച്ച. ഉടുമ്പുതീനികള്‍. കൊറോണപെറ്റ കോവിഡിന്റെ മാതൃരാജ്യം. ഇനി വിഷമുള്ള എട്ടുകാലിയായിരിയ്ക്കുമോ?

ഛും.. കൈ കട്ടിലിനു പുറത്തേക്കു കുടഞ്ഞു കളഞ്ഞു. അലറിപ്പായുന്ന ഫാനിന്റെ ശബ്ദത്തിനെ കവച്ച് എട്ടുകാലി വീഴുന്ന ശബ്ദം കേട്ടു. 


എന്താ ചൂട്! തിരിഞ്ഞു കിടന്ന് ഈ എട്ടുകാലി വിശാലമനസ്‌കന്റെ Sajeev Edathadan മേത്തായിരുന്നു കയറിയിരുന്നതെങ്കില്‍.. എന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. കൊറോണക്കാത്തിരുപ്പ് വല്ലാതെ മുഷിപ്പിയ്ക്കുമ്പോൾ ഇടയ്ക്കോരോ ബൂസ്റ്റു കുടിയ്ക്കുമ്പോലെ കൊടകരപുരാണം ഓരോ അദ്ധ്യായങ്ങള് വായനയുണ്ട് ഇപ്പോൾ. ഈ നിലമ്പൂരെട്ടുകാലി ഇപ്പോ കൊടകരേലോ ഫുജൈറേലോ ആയിരുന്നൂച്ചാൽ ലോകപ്രശസ്തയായേനേം.  അയാളു ഗമണ്ടന്‍ പൊസ്റ്റിട്ടൊരു കസര്‍ത്തു കസര്‍ത്തേനെ. അത്യാചാര്‍. ദൈവത്തിന്റെ കയ്യൊപ്പും കൊണ്ടു ജനിച്ചിരിയ്ക്കുന്നു. 

അതാ കേറി വരുണൂ.. വീണ്ടും കാലില്‍ക്കൂടെ. ഇത്തവണയും ഫുള്‍ബോഡി മസാജാണാവോ.. ഇതിനും മാത്രം എന്റെ ബോഡിയെന്താ വന്യജീവി സംരക്ഷണകേന്ദ്രമോ? ഭിക്ഷുകിയല്ല; ഭര്‍തൃഭക്ഷിണിയാണവള്‍. 
ഇതൊന്നും ശരിയാവില്ല. "പോടീ!! നാശകോശമേ.." ഒരൊറ്റ കുടച്ചില്‍. ആ നിശാചര ധരണിയില്‍ തലമണ്ടേം അടിച്ച് വീഴുന്ന ശബ്ദം കേട്ടു. ഫോണിന്റെ സ്‌ക്രീന്‍ വെട്ടത്തില്‍ നോക്കി. ഒന്നും കണ്ടൂടാ. 

എന്താ വേവ്. മൈക്രോവേവിനകത്തെ വേവ്. ജന്നാലയുടെ താഴത്തെ പാതിയും തുറന്നിട്ടു. പുറത്ത് ചീവീടുകളുടെ ആര്‍ത്തനാദം. 

സമയം മൂന്നര. കൊറോണക്കാലത്ത് മൂന്നരയ്‌ക്കെണീയ്ക്കാന്‍ എനിയ്ക്കു വട്ടല്ലേ? തിരിഞ്ഞു കിടന്നു. പ്രതീക്ഷിച്ചു. അരിച്ചരിച്ചുവരുന്നുണ്ടോ? നാശം വരുന്നില്ല. മറിഞ്ഞു കിടന്നു. എന്നിട്ടും വരുന്നില്ല. ഉറക്കമെന്ന ജന്തു മണ്‍മറഞ്ഞു പോയിരിയ്ക്കുന്നു. യ്യോ! ഇനി തുറന്നിട്ട താഴെ ജനാലിലൂടെ ഇഴജന്തുക്കളാരെങ്കിലും.. അങ്ങനെയാരെങ്കിലും ഇഴഞ്ഞുവന്ന് നേരത്തേയെന്റെ മേലിഴഞ്ഞവളെ തിന്നാല്‍... 
ശ്ശോ ഇന്നത്തെയുറക്കം മെരിച്ചു. 

കൊറോണാകുലനന്ദിനീ... ദേവീ.. നിദ്രാഹരേ.. അവിടുത്തെ അവതാരലീലകളില്‍ ഞാന്‍ കൃതാര്‍ത്ഥയായിരിയക്കുന്നു. 

അഷ്ടപാദയിപ്പോൾ വീട്ടിലെ ബ്യൂട്ടീഷൻ കുമാരിമാരുടെ കട്ടിലിനു കീഴേ വെച്ച തെര്‍മ്മോക്കോള്‍ പെട്ടിയിലെ ഏതഴിഞ്ഞുവീണ ബാര്‍ബിത്തലയ്ക്കകത്താണോ അപ്രത്യക്ഷയായത്! മഹാത്മാവേ, ആ ഹ്രസ്വ സന്ദര്‍ശനത്തില്‍ അങ്ങയെ വേണ്ടവിധം പരിചയപ്പെടാനോ ഉപചാരങ്ങള്‍ നല്‍കി പരിചരിച്ച് ആശീര്‍വാദം വാങ്ങുവാനോ കഴിഞ്ഞില്ല. ലൈറ്റിട്ടു സത്കരിക്കുന്നതിനു മുമ്പ് അങ്ങപ്രത്യക്ഷയായതില്‍ എനിയ്ക്കിപ്പോള്‍ മനോവ്യഥയും കുറ്റബോധവും തോന്നുന്നുണ്ട്. 

ഹേ നിശാചരേ, കാര്യം മേലനങ്ങാതെ തിന്നലാണെന്റെ ഹോബിയെങ്കിലും, സഹജീവികളോടു സഹവര്‍ത്തിത്വമെന്നാണെന്റെ ഘോഷവാക്യമെന്നാകിലും തിരുമ്പിവരക്കൂടാത്. സുട്ടിടുവേന്‍...

വാല്: വിഷം നിറച്ച സഞ്ചിയും പൊക്കിപ്പിടിച്ച് മിറ്റത്തു നടന്ന മീഡിയം സൈസ് കരിന്തേളിനെ ഏട്ടൻ ബാറ്റ കൊണ്ടടിച്ചു കൊന്നു. ഇങ്ങനെ എത്രയെത്ര വന്യമൃഗങ്ങളുടെ നാശത്തിനാണ് ബാറ്റ കമ്പനി ഉത്തരവാദിയെന്ന് 'അയ്യോ തേള്തേളെ'ന്നു കാറിക്കൂവിയ നിഷ്കളങ്കയായ ഞാനോ-ർത്തു-ർക്കവേ 'ഇനി എട്ടുകാലിണി അല്ലായിരുന്നോ' എന്ന ചോദ്യച്ചിഹ്നം ഓർമ്മകളുടെ തട്ടുമ്പുറത്ത് തുമ്പിക്കൈയുയർത്തി ചിന്നംവിളിച്ചു.

2020 മാർച്ച് 31, ചൊവ്വാഴ്ച

കാ യ ദോ ശ

#കായദോശ
''അംംമ്മമ്മാ... ദ് നോക്കൂ മതിലിന്റെ മോള്ക്കൂടെ അപ്രത്തെ ചേച്ചി തന്നതാ."

"ദെന്താ പച്ചക്കായ്യോ? ന്നലത്തെ കാറ്റത്ത് വാഴൊടിഞ്ഞിണ്ടാവും ല്ലേ?"

"ഉം.. ഇദോണ്ടെന്തെങ്കിലുമുണ്ടാക്കാന്‍ പറ്റ്വോന്ന് ചോയ്ക്കാന്‍ പറയാ ചേച്ചി. നോക്കൂ പിര്‍ണിപിര്‍ണി കായ്യാ."

"പിര്‍ണ്യാണെങ്കിലും വെറും പൂവലല്ല കാമ്പ് വെച്ചിട്ടുണ്ട്. ദ് കൊറേ ണ്ടല്ലോ സുന്ദര്യേ.. രണ്ട് ഗ്ലാസ്സ് പച്ചരി നനച്ചാ രാത്രീല്‍ക്ക് ദോശണ്ടാക്കാം. കായദോശ തിന്നാണ്ട് ശ്ശി കാലായീല്ലോ.."

"യ്യേ.. കായദോശ്യോ? അത് നന്നാവും?"

"അയ്യേ കുയ്യേ ഒന്നൂല്യ. കായദോശ ന്താ നന്നാവാണ്ട്? നെണക്ക് കായുപ്പേരി വല്യ ഇഷ്ടാണല്ലോ?" 

"അദൊക്കെ ശര്യാ. ഈ കായേല് തോലല്ലേ ള്ളൂ. ഉപ്പേരി വേണ്ട. മൈസൂര്‍ക്കായാത്രേ. പഴാച്ചാല്‍ തിന്നാര്ന്നൂ." 

"കൊറോണക്കാലത്ത് നി കായദോശേം ഉണ്ണിത്തണ്ടിന്റെ ദോശേം ഒക്ക്യൊന്നു തിന്നു നോക്ക്. ഞങ്ങളൊക്കെ പണ്ട് ക്ഷാമക്കാലത്ത് എങ്ങനെ ജീവിച്ചൂന്നാ?"

"എങ്ങനെ ജീവിച്ചൂന്നാ അമ്മമ്മേ? പറഞ്ഞ് തരൂ."

"അരിയ്ക്ക് എന്നും പഞ്ഞം. എടയ്‌ക്കൊക്കെ ഗോതമ്പക്കഞ്ഞിയാണ്. അന്ന് പിന്നെ ചപ്പാത്തിയൊന്നും ഇവിടാര്‍ക്കും അറിയില്ല. ഗോതമ്പം കിട്ട്യാല്‍ അമ്മീലരച്ച് ദോശയോ അല്ലെങ്കില്‍ മുഴുഗോതമ്പത്തിന്റെ കഞ്ഞിയോ വെയ്ക്കും. റേഷനരീലൊക്കെ കല്ലും കുപ്പേം കാട്ടോമൊക്കെ നെറച്ച്ണ്ടാകും. അതൊക്കെ പെറുക്കി, ചേറി കഞ്ഞിയുണ്ടാക്കും. ചെലപ്പോ കഞ്ഞി തെളയ്ക്കുമ്പോ ഒരു നാറ്റാ. ന്നാലും അതേള്ളു കുടിക്കാന്‍. അതു മൊടങ്ങീല്ലെങ്കി ഭാഗ്യാ."

"ന്ന്ട്ട്? കായദോശേനെപ്പറ്റി പറയൂ.."

"ആ. ചെലപ്പോ മൂക്കാത്ത കൊലയങ്ങ്ട് വീഴും. പറ്റെ ചെറ്യേ കായാണെങ്കി ചെലപ്പോ കയ്ക്കും. പൂവല്ന്ന് പറയും. അല്ലാത്തതൊക്കെ തിന്നാം. ഉപ്പേരീം തേങ്ങ അരച്ചിട്ടും അരയ്ക്കാണ്ടേം കൂട്ടാനും സാമ്പാറും ഒക്കെയാവാം. വാഴവീണാപ്പിന്നെ വാഴന്നെ ഭക്ഷണം. വയറ് നെറയണ്ടേ? മാനിത്തട്ടേം കായേം പഴോം ണ്ണിത്തണ്ടും.. എന്തിന് പറയ്ണൂ മണ്ണിന്റടീലെ കെഴങ്ങടക്കം തിന്നും. വാഴക്കന്നെന്നു പറയും. വാഴടെ എല തിന്നാമ്പറ്റിയിരുന്നെങ്കി ഇന്നാട്ടില് പട്ടിണീണ്ടാവില്ലായിരുന്നൂ എന്ന് ചിന്തിച്ചേര്‍ന്നു ഞാന്‍. അതൊരു കാലം." 

"കായദോശേടെ കഥ പറയൂ അമ്മമ്മേ.. ഇതൊക്കെ ഞാനെത്രവട്ടം കേട്ടതാ. പണ്ടത്തെ പട്ടിണീടെ കഥ."

"പട്ടിണീടെ കഥ കേട്ടിട്ട് നെണക്ക് ബോറഡിച്ചൂല്ലെ? ജീവിതത്തില്‍ പട്ടിണി അറിഞ്ഞിട്ട്‌ണ്ടോ നീയൊക്കെ? അതൊരു വല്യ പാഠാ കുട്ട്യേ. ഒരിയ്ക്കലും മറക്കാത്ത പാഠം. മനുഷ്യനെന്താണ് ന്ന് തെളിഞ്ഞു വരും അപ്പോ."

"അമ്മമ്മാ.."

"പെണങ്ങണ്ട. നെണക്ക്ന്നല്ല ആര്‍ക്കും ആ ഗതി വരാതിരിയ്ക്കട്ടെ. ആ അടുക്കു പാത്രത്തില് വെള്ളങ്ങട് എടുത്തോ. കായ ഞാന്‍ ചെത്താം. നീ ചെത്തില്ലല്ലോ. നെന്റെ കയ്യിന്റെ ഫാഷന്‍ പോവില്യേ?"

"ഫാഷനല്ല, ഗ്ലാമറ്. ഞാനിന്ന് ക്യൂട്ടെക്‌സ് ട്ട്‌ട്ടേള്ളു. ദാ വെള്ളം.  ഇദെന്താ തോലുരിയണ്ടേ?"

"തോല് പോര്ണതാണെങ്കി ഈര്‍ന്ന് കളയായിരുന്നു. ഇതിന്റെ തോലൊന്നും വര്ണില്ല. ഇങ്ങനെ മത്യെടി."

"അമ്മമ്മേടെ കയ്യിലൊക്കെ കറയായി."

"അദ് ത്തിരി വെളിച്ചണ്ണ്യാക്കിയാ പോവും. ഞാന്‍ പണ്ട് കല്ലന്‍കായോണ്ട് കൂട്ടാന്ണ്ടാക്കീത് ഓര്‍മ്മ വരാ. നെറയെ കല്ല് കടിച്ചു എല്ലാര്ക്കും. കല്യാണം കഴിഞ്ഞു പുതുക്കത്തിലാ. വടക്കോറത്തൊരു കല്ലുവാഴ നിക്ക്ണ്ടായിരുന്നു. ഞാനറിഞ്ഞോ കല്ലു വാഴ്യാന്ന്."

"കല്ല് വാഴ്യോ? അതെന്താ?"

"അതൊരു കാട്ടുവാഴ്യാണ്. പഴത്തിന്റെ ഉള്ളില് വിത്ത്ണ്ടാവും. വല്യ വല്യ കുരു. അതിന്റെ പഴം തിന്നാന്‍ വല്യപാടാണ്."

"ശരിയ്ക്കും? പഴത്തിന്റെ ഷേപ്പു തന്ന്യാണോ?"

"പിന്നില്ലാണ്ട്!! എലേം വാഴേം പഴോം ഒക്കെ സാധാരണ പോലെ. ഉള്ളില് വിത്ത് വലുതായി മൂക്കുമെന്നു മാത്രം. സാദാ പഴത്തിലൊക്കെ കറുത്ത് കുത്തു കുത്തു പോലെ കാണില്ലേ? ഇതിനകത്ത് ചാമ്പയ്ക്ക വിത്തിന്റെത്രേം വലുപ്പായീണ്ടാവും."

"ഓ.. ഇതെനിയ്ക്കു മനസ്സിലായി അമ്മമ്മേ. അതാണ് വൈല്‍ഡ് ടൈപ്പ് വാഴ. അതില് ലൈംഗിക പ്രത്യുത്പാദനം നടന്ന് വിത്ത്ണ്ടാവും. നമ്മള് സാധാരണ കഴിയ്ക്കണ പഴോക്കെ കായിക പ്രജനനം വഴി ണ്ടാവ്ണതാ."

"അങ്ങനെ പറഞ്ഞാ?"

"കായിക പ്രജനനംന്ന് വെച്ചാല്‍... വാഴേടെ കെഴങ്ങല്ലേ നടുക?"

"അതേ. വാഴക്കന്നെന്നു പറയും." 

"പൂവും കായേം ഉണ്ടായി, അതിലെ വിത്തില്‍ നിന്ന് ചെടി വളരുന്നതാണ് ലൈംഗിക പ്രത്യുത്പാദനം." 

"ചക്കക്കുരു മൊളച്ച് പ്ലാത്തൈ ഉണ്ടാവ്ണ പോലെ."

"അതന്നെ. സാദാ വാഴ ട്രിപ്ലോയിഡാണ്. അതില് മൂന്നു സെറ്റ് ക്രോമോസോമാണ്. അതിന് കറക്ടായി വിഭജിച്ച് അണ്ഡവും ബീജവുമാകാന്‍ പറ്റില്ല. നമ്മളേലൊക്കെ രണ്ട് സെറ്റ് ക്രോമോസോമല്ലേ? കല്ല് വാഴേലും രണ്ടു സെറ്റ് ക്രോമോസോമാണ്. അത് നേരാംപാട്ടിന് വിഭജിച്ച് അണ്ഡവും ബീജവും ഉണ്ടായി ബീജസങ്കലനം നടന്ന് വിത്തുണ്ടാവും. പക്ഷെ ആ പഴം വിത്തുള്ളോണ്ട് തിന്നാന്‍ കൊള്ളൂല്ല. നമ്മളിപ്പോ തിന്നണ വാഴപ്പഴങ്ങളൊക്കെ ട്രിപ്ലോയിഡായതു കാരണമാ ആള്‍ക്കാര്‍ക്ക് തിന്നാനിത്ര സുഖം. അസീസ് സാറ് പറഞ്ഞു തന്നതാ." 

"എനിക്കൊരു പിടീല്ല. നെന്റെ ശാസ്ത്രം."

"അദ് സാരല്ല. അമ്മമ്മ കായദോശ പറയൂ." 

"അരിഞ്ഞ് വെള്ളത്തിലിട്ട കായക്കഷ്ണം മിക്‌സീലിടാ. എന്നിട്ട്, ലേശം പച്ചരിയിട്ട് പാകത്തിനു മാത്രം വെള്ളം കൂട്ടി അരച്ചെടുക്കണം. പണ്ടൊക്കെ അരി കൊറച്ചിട്ട് കായകൊണ്ടന്നെ വയറ് നെറയ്ക്കലായിരുന്നു. ഇപ്പോ കൊറോണക്കാലായാലും അരിയ്ക്ക് ക്ഷാമമൊന്നും ഇല്ലല്ലോ. മുറിച്ചു വെച്ച കായേടെ അത്രന്നെ അരിയിട്ടു ഞാന്‍." 

"അയ്യേ... ദെന്താ ബ്രൗണ്‍ കളറ്? ഒരു കറുപ്പ് പോലെ! വയലറ്റ് കളറൂണ്ട്!" 

"അതൊന്നും സാരല്ല. കായക്കറയല്ലേ? കാളകൂടവെഷൊന്ന്വല്ല. കളറ് നോക്കീട്ടാ തിന്നാ? നെണക്കത്ര ചേതാച്ചാല്‍ ലേശം മഞ്ഞപ്പൊടി ഇട്ടോ. ലേശം ഉപ്പും. മാവ് റെഡിയായി. ദോശ ഞാന്‍ ചുടുമ്പോഴേയ്ക്ക് തേങ്ങ ചിരവി ലേശം ചമ്മന്ത്യരയ്ക്ക്." 

"അപ്പോ ആകെ ത്രേള്ളൂ!! നനച്ച അരീം കായേം ഉപ്പും? 

"വേണെങ്കി തേങ്ങയരച്ച് ചേര്‍ക്കാം. അതു ചെലപ്പോ വല്ലാണ്ട് സോഫ്റ്റാവും. ഇന്നിപ്പോ ഇതുമതി. ബാക്കീള്ള കായോണ്ട് ഇനിയൊരൂസം നമ്മക്ക് ഇഞ്ചീം പച്ചമൊളകും അരച്ചിട്ട് ദോശയുണ്ടാക്കാം. അതിന് രുചി കൂടും. നാല് കറിവേപ്പിലേം അരിഞ്ഞിടണം."

ഝടുതി വീക്ഷണത്തിന്;

*രണ്ടുമണിക്കൂറെങ്കിലും കുതിര്‍ത്ത പച്ചരി- ഒരുകപ്പ്
*പച്ചക്കായ അരിഞ്ഞത്- ഒരു കപ്പ്
ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നേര്‍മയായി അരച്ചെടുത്ത് പുളിപ്പിയ്ക്കാതെ ദോശ ചുട്ടെടുക്കുക. 
പുളിച്ചമോരോ പുളിവെള്ളമോ ഇട്ട് കായക്കഷ്ണം തിരുമ്മിക്കഴുകിയാല്‍ കറപോയി കുറച്ചു നിറം വെയ്ക്കും. 

നമ്മുടെ പൂര്‍വ്വികരുടെ മുഖ്യ ആഹാരങ്ങളിലൊന്നായിരുന്നു വേവിച്ച കായ. പത്തു വാഴവെച്ച് അതിലൊമ്പതും കാറ്റത്ത് വീഴുമ്പോ നെഞ്ചത്ത് കൈവെച്ചാലും ഒരു കായപോലും കളയാതെ കഴിച്ചവരാണവര്‍. അന്നജം, A, C, B6 വിറ്റാമിനുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം ലവണങ്ങള്‍ എന്നിവയടങ്ങിയ പച്ചക്കായ നാരുകള്‍ സമൃദ്ധമായ ഭക്ഷണമായതിനാല്‍ ശരീര ഭാരം കുറയാനും സഹായിക്കുന്നു. ണ്ണിത്തണ്ട് ദോശ ആദ്യ കമന്റിൽ.

2020 മാർച്ച് 27, വെള്ളിയാഴ്‌ച

ലോക് ഡൗൺ - ആണും പെണ്ണും

അവരെ പ്രകൃതി വിളിയ്ക്കയാണ്. ചാവൊളിപ്പിച്ച് പ്രലോഭിപ്പിച്ച് വിളിയ്ക്കുന്നു. അവര്‍ പോകും. രോഗം വാങ്ങും. ഏറെപ്പേര്‍ക്ക് കൊടുക്കാനുണ്ട്. ഏറെ കട്ടിലുകള്‍ ഒഴിയ്ക്കാനുണ്ട്. ചാരുകസേരകളും റിമോട്ടുകളും പത്രങ്ങളും തിരക്കൊഴിഞ്ഞ് അവരെക്കാത്തിരിയ്ക്കുന്ന ഒരു നാളെ വരാനുണ്ട്. 

വിലക്കുകള്‍ ലംഘിച്ച് പുറത്തു വെറുതെ കറങ്ങാനിറങ്ങുന്നവര്‍ കൃഷി, ശുചീകരണം, അറ്റകുറ്റപ്പണികള്‍, വായന എന്നിവയിലൊന്നും മനസ്സു നില്‍ക്കാത്ത ഒരു വിഭാഗം ആളുകളാണ്. മിക്കവരും ആണുങ്ങള്‍ തന്നെ. 

സംശയിയ്ക്കേണ്ട. ശിലായുഗം മുതല്‍ ഗുഹയിലിരുന്ന്/ മാടത്തിലിരുന്ന്/ വീട്ടിലിരുന്ന് പരിചയമില്ലാത്ത ഒരു Y ക്രോമോസോം അവരുടെ ഓരോ കോശങ്ങളിലും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുറത്തിറങ്ങാനും കറങ്ങി നടക്കാനും പ്രലോഭിപ്പിയ്ക്കുന്നത് ആരും കാണാതെയെടുത്തിരുന്ന ഒരു പുകയോ ഒരുകവിള്‍ മദ്യമോ മതിലിനപ്പുറത്തെ മന്ദാരച്ചോട്ടില്‍ നിന്നു തൊടുത്തുവിട്ട ഒരു കടമിഴിക്കവിതയോ ആകണമെന്നില്ല. നായാടാനും നീലവാനച്ചോട്ടില്‍ നീന്തി കാതങ്ങള്‍ താണ്ടാനും പ്രേരിപ്പിക്കുന്ന ഒരു ജനിതക നിനവുമാകാം. 

ശിലായുഗം മുതല്‍ ആണുങ്ങള്‍ നായാടാൻ പോയ പകല്‍സമയങ്ങളില്‍ പെണ്ണുങ്ങള്‍ ഗുഹയിലും മാടത്തിലും വീട്ടിലും പരിസരങ്ങളിലുമായി കൃഷി, അലങ്കാരം, വീടുനോക്കല്‍, വൃദ്ധരുടെയും കുട്ടികളുടെയും പരിചരണം എന്നിവയില്‍ വാപൃതരായിരുന്നു. അതിനാല്‍ ലോക്ഡൗണ്‍ അവര്‍ക്കു പുത്തരിയല്ല, റേഷനരി മാത്രം! 

ഭാഷ വളര്‍ന്നത് പെണ്ണിലൂടെയാണ്. കലകളും. അയലോക്ക ഗുഹയിലെ കൂട്ടുകാരികളോടും കുട്ടികളോടും വിവരങ്ങള്‍ കൈമാറാനും സംവദിയ്ക്കാനുമായി അവളുണ്ടാക്കിയതാണ് ഭാഷ. എന്നാല്‍ വനാന്തരങ്ങളില്‍ ഇരയുടെയും ഹിംസ്രജന്തുക്കളുടെയും ശ്രദ്ധയില്‍ പെടാതെ സഞ്ചരിക്കാനും മണിക്കൂറുകളോളം ഇരയുടെ മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ അനങ്ങാതിരിക്കാനും അവന് തോനെ ഭാഷയൊന്നും വേണ്ടായിരുന്നു. തുച്ഛം വാക്കുകള്‍, മിച്ചം ആംഗ്യങ്ങൾ.. വേട്ടകഴിഞ്ഞു വന്നാല്‍ ഗുഹയ്ക്കു മുന്നില്‍ തീ കൂട്ടി കിട്ടിയ ജന്തൂനെ തൂക്കിയിട്ട് ചുടും- ബാര്‍ബെക്യൂ ചെയ്യും ബാര്‍ബേറിയന്മാര്‍. 

ആ പന്നിയോ പോത്തോ പെരുച്ചാഴിയോ വേവുന്നവരെ ആളുന്ന തീയും നോക്കി നിര്‍ന്നിമേഷനായി ഇരിയ്ക്കും. ഓഫീസു വിട്ടുവന്ന് റിമോട്ടും പിടിച്ച് ടിവിയ്ക്കു മുന്നിലിരിയ്ക്കും പോലെ. 

ചറപറചറപറ പറയുന്ന അവളെ ക്ഷുദ്രജീവിയെ നോക്കുന്ന പോലെ അവന്‍ നോക്കും- പ്രാചീന ശിലായുഗത്തിലെ അതേ നോട്ടം. കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോ, കഴിയ്ക്കുമ്പോ, ടിവി കാണുമ്പോ, പേപ്പറ് വായിയ്ക്കുമ്പോ ഒക്കെ അവള്‍ ഭാഷയെടുത്ത് അമ്മാനമാടും. ഇതെന്തൊരു മാരണം- പലകാര്യങ്ങളിൽ ഒേ സമയം ശ്രദ്ധിയ്ക്കാനറിയാത്ത, ഇരപിടിയ്ക്കാനായി മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ കാത്തിരുന്ന അതേ അവന്‍ ക്രുദ്ധനാകും. അവള്‍ ഗ്രാസ് കട്ടറെടുക്കും. അത്രതന്നെ. പുല്ല്, പുല്ലാണിതവള്‍ക്ക്. 

കൊറോണക്കാലത്ത് വീടകങ്ങളില്‍ യുദ്ധമുണ്ടാകാതിരിയ്ക്കാന്‍ നിങ്ങളിതറിയണം:
* അവള്‍ മിണ്ടുന്നെങ്കില്‍ അവള്‍ സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവന്‍ മിണ്ടുന്നില്ലെങ്കില്‍ അവനും സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവള്‍ പലകാര്യങ്ങള്‍ ഒരുമിച്ചു പറയും. 
* ഒരേ സമയം പലതു പറയുന്നത് മൾട്ടി ടാസ്കിലുള്ള വൈദഗ്ധ്യമായല്ല- ശ്രദ്ധ തിരിക്കുന്ന അവഹേളനമായി അവനു കരുതാം.
* ദിക്കുകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും സൂഷ്മതയിലും ഏകാഗ്രതയിലും അവന്‍ മുന്നിലാണ്. 
* വീട്ടിനകത്തും പരിസരത്തും താരതമ്യേന ഉപയോഗശൂന്യമായേക്കാവുന്ന അവന്റെ കഴിവുകളെക്കുറിച്ചു മതിപ്പുണ്ടാക്കിയെടുക്കാന്‍ അവളും ശ്രദ്ധിയ്ക്കണം. കാരണം കൊറോണക്കാലത്ത് വേട്ടയില്ല. അവളുടെ സാമ്രാജ്യത്തില്‍ അവന്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. അവളുടെ ശരികള്‍, അവളുടെ വിജയങ്ങള്‍.. അധീനപ്രവിശ്യയെ അടാളപ്പെടുത്താന്‍ മൂത്രമൊഴിച്ചു വെയ്ക്കുന്നത് അവളുടെ ശീലമല്ല. മമത കൊണ്ടും അവഗണന കൊണ്ടും അടയാളപ്പെടുത്താന്‍ അറിയുന്നവളാണവള്‍. ലോക്ഡൗണ്‍ കാലം Y ക്രോമോസോമുകളെ ഉലുവവെള്ളം തിളപ്പിച്ചു കുടിപ്പിച്ച് തണുപ്പിച്ചാണെങ്കിലും വീട്ടിലിരുത്തിയേ മതിയാകൂ. മടുക്കാതിരിക്കാന്‍ മടുപ്പിക്കാതിരിക്കാന്‍ അവള്‍ അവനെയറിയണം അവനവളെയും. 

സമയാസമയങ്ങളില്‍ ലഹരിമരുന്നു കിട്ടാതെ പരിഭ്രാന്തരാകുന്നവരില്‍ ചിലരെയെങ്കിലും നേരത്തെ കമ്‌ടെത്തിയതിനാല്‍ രക്ഷപെടുത്താനാകുന്ന ഭാഗ്യമുള്ള രക്ഷിതാക്കള്‍ ഈ കൊറോണക്കാലത്തുണ്ടാകാം. പുറത്തു പോകാനുഴറുന്ന, അതിയായ പരിഭ്രമമുള്ളവരെ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലേ? എന്റെ വീട്ടില്‍ രോഗം വരില്ല എന്ന അന്ധവിസ്വാസം പോലെ തന്നെയാണ് എന്റെ മകന്‍/മകള്‍ ലഹരി മരുന്ന് എടുക്കില്ല എന്നതും. 
(എത്ര രഹസ്യ പ്രേമങ്ങള്‍ തകര്‍ത്തതിന്റെ പാപം ഈ പോസ്റ്റിനു കിട്ടുമോ ആവോ... ???? ഈ ഭാഗം മനസ്സിലായില്ല. പ്രേമം എങ്ങനെ തകരാന്‍.  പിന്നെ ലഹരി മരുന്ന് ഭാഗം മുന്‍പിലത്തെ ഭാഗവുമായി യോജിക്കുന്നില്ല വേറെ പോസ്റ്റാണെങ്കില്‍ ഓക.

2020 മാർച്ച് 24, ചൊവ്വാഴ്ച

social services at the time of covid19

അഭ്യസ്തവിദ്യരേ, ആരോഗ്യ ദൃഢഗാത്രരായ ചെറുപ്പക്കാരേ.. 
വീട്ടിലിരുന്നു മടുത്തതു കൊണ്ടല്ല- സത്യമായിട്ടും സാമൂഹ്യ സേവനത്തിനുള്ള ത്വര കൊണ്ടാണെങ്കിൽ നിങ്ങൾക്കിതാ ടിപ്സ്

പ്രളയക്കാലത്തെ പോലല്ല; -ആളുകൾ വീടുകളിലാണ്. അവർക്കു സ്വയം പാകം ചെയ്യാം. കിട്ടുന്ന സാധനങ്ങൾ പൊതിയഴിച്ച്, കഴുകി, വേവിച്ചു തിന്നുന്നതാണ് അവർക്കും സുരക്ഷിതം.
-ഭക്ഷണ സാധനങ്ങൾ സമാഹരിയ്ക്കുക, വിതരണം ചെയ്യുക എന്നതിൽ പ്രവർത്തനമൊതുക്കുമ്പോൾ സേവന സന്നദ്ധരും സുരക്ഷിതർ.
-ജോലിഭാരം കുറയുന്നു.
-സമയലാഭം. ലാഭം കിട്ടിയ സമയം വീട്ടിലിരിക്കണം.
-പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ, ചെലവ്... ഒന്നും വേണ്ട.
-പാകം ചെയ്ത ഭക്ഷണം കേടുവരുന്നതിനു മുമ്പേ ആവശ്യക്കാർക്കെത്തിക്കാൻ ഓട്ടപ്പാച്ചിൽ വേണ്ട. 
-പാകം ചെയ്യാത്തതു കാരണം മിച്ചം വന്നത് വേദനയോടെ കളയേണ്ടി വന്ന പ്രളയകാല സ്ഥിതി ഇല്ല.
-ഐസൊലേഷനിലുള്ള തീരെ ക്ഷീണിതരായ രോഗികൾക്കും പ്രായം ചെന്നവർക്കും വീടില്ലാത്തവർക്കും ആശുപത്രിവാസികൾക്കും മാത്രം മതി കഞ്ഞി. ലേശം പയറോ ചമ്മന്തിയോ കൂടി.
-രോഗികൾക്ക് അത്യാവശ്യമായിട്ടുള്ളവ പാരസെറ്റമോളും വേദനസംഹാരികളും ചൂടു കുടിവെള്ളവുമാകും.
-കടയിൽ പോകാനാവാത്തതിനാൽ പ്രായമേറിയവർക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്തെത്തിയ്ക്കാം. -പണം തരാൻ കഴിവും സന്നദ്ധതയുമുള്ളവരിൽ നിന്ന് വിലയീടാക്കാൻ മറക്കണ്ട. അത്യാവശ്യക്കാരുടെ പട്ടിണി മാറണം. എത്ര ദിവസത്തേക്കു വേണ്ടി വരുമെന്ന് പറയാനാവില്ലല്ലോ. -കഷ്ടപ്പാടുകൾ രണ്ടു മൂന്നാഴ്ചകൾക്കപ്പുറവും നീണ്ടേയ്ക്കാം. വിശപ്പ് എന്നുമുണ്ട്. അതിനാൽ സദ്യ വേണ്ട- ധൂർത്തും.
-പച്ചക്കറി കർഷകരിൽ നിന്നു വാങ്ങി ആവശ്യക്കാർക്ക് മുറ്റത്തെത്തിയ്ക്കാം. പൈസ തരുന്നവരിൽ നിന്നു വാങ്ങിയാൽ കൃഷിക്കാരനു നഷ്ടമാവില്ല.
-ക്ലീൻ ആൻ്റ് സേഫ്ടി മെഷേഴ്സിൽ വിട്ടുവീഴ്ചയരുത്. വീട്ടിൽ പ്രായമായവരോ രോഗികളോ ഗർഭിണികളോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ സാമൂഹ്യ സേവനത്തിനു ശേഷം ഐസൊലേഷൻ നിർബന്ധം. 
-കൈ കഴുകലും വാമൂടലും ആളകലവും ഒന്നും മറക്കണ്ട. 
-സംഘ പ്രവർത്തനത്തിൽ മാത്രമല്ല ഒറ്റതിരിഞ്ഞുള്ള അദ്ധ്വാനത്തിലും നേതൃത്വം, നിരീക്ഷണ പാടവം, കൃത്യത, മന:സാന്നിദ്ധ്യം ഒക്കെ കൂട്ടിനു വരട്ടെ.
ആശംസകൾ
Prasanna Janardhan

2020 മാർച്ച് 22, ഞായറാഴ്‌ച

not to be panic

'ഭീതി വേണ്ട; കരുതല്‍ മതി' 

"സർക്കാരങ്ങന്യൊക്കെ പറയും. സത്യം പറഞ്ഞോളീ. ങ്ങക്ക് പേടീണ്ടോ?"

"അങ്ങനെ ചോയ്ച്ചാൽ.. ബടെ പ്പോ ഞാനും ഓളൂല്ലേ വയസ്സായതായിട്ട്? ഓള്ക്ക് ലേശം വലിവിൻ്റെ അസുഖം ണ്ടല്ലോ. ഇനിയ്ക്കാണെങ്കി നാലഞ്ചു വർഷായിട്ട് പ്രഷറിൻ്റെ ഗുളികേം ണ്ട്.''

"അയിനിപ്പോ ങ്ങള് പൊറത്ത്യ്ക്കൊന്നും എറങ്ങ്ണില്ലല്ലോ."

"അദ് ശര്യാണ്. പ്പോ രമണീം തൊഴിലൊറപ്പിന് പോണത് നിർത്തി. സ്വാതിയ്ക്ക് സ്ക്കൂളൂല്ല. ദാസൻ ഈ വർഷം എന്തായാലും വരൂല്ലല്ലോ. ഞാളാരും പൊറ്ത്തിയ്ക്കെറങ്ങാറേ ല്ല.''

"അപ്പൊ വീട്ട്ത്തെ കാര്യം?''

''അയിനിപ്പോ ഞങ്ങക്ക് വല്യേ ധൂർത്തൊന്നൂല്ലെയ്. രമണീടേല് ഇട്ത്ത് വെച്ച കാശോണ്ട് പലേരക്ക് സാമാനം ഒന്നിച്ച് കൊറച്ച് വാങ്ങി. പിന്നെ, ഓനയച്ച കാശ് ത്തിരി ബാങ്കിലിടാതെ കയ്യില്ണ്ട്. ൻ്റെ കയ്യിലൂണ്ട് ലേശം. പിന്നേ.. എടയ്ക്കൊന്ന് മുക്കവല വരെ നടന്ന് കടേപ്പോയിരുന്നതായിരുന്നു ഞാനാകെ ചെയ്തിര്ന്നത്. അതും നിന്നു."

"ദാസനെന്ത് പറേണു?"

"ഓനിപ്പോ പണീ ണ്ട്. പക്ഷേ, എപ്പ വേണെങ്കിലും ഓഫീസു പൂട്ടുംന്നാണ് പറേണത്. ഓനതൊന്നും പേടില്ല. പട്ടിണിക്കാലൊന്നും നമ്മക്ക് പുത്തരിയല്ലാന്ന്. മീനും പാലും നിർത്തീല് സ്വാതിയ്ക്കാ വല്യ സങ്കടം. പക്ഷെ, തൊക്കെ ജീവിതത്തില് അറിഞ്ഞ് പോകണ്ട പാഠങ്ങളല്ലേ?"

"അപ്പൊ ങ്ങള് കംപ്ലീറ്റ് ഓക്ക്യാണ്. ല്ലേ?"

"അയെങ്ങന്യാടാ? ഇത്ര അട്ത്ത് ണ്ടായ അന്നെന്നെ പ്പൊ മൊഖത്തോടുമൊഖം കാണാമ്പറ്റ്വോ? ഫോണിലല്ലേ?"

"അദൊക്കെ ഈയൊരു രണ്ടുമൂന്നാഴ്ച കഴിഞ്ഞാ കാണാലോ ഉത്തമേട്ടാ. കൊറോണ്യൊക്കൊന്ന് മാറട്ടെ."

"അദാണിൻ്റെയൊരു വെഷമം. ഞങ്ങളെപ്പോലെ പത്തമ്പത്തഞ്ചു കഴിഞ്ഞോര്യൊന്നും നി യ്യൊന്നും കാണല്ണ്ടാവില്ല. ഓള്ക്കാണെങ്കീ പണ്ടേ ആസ്മ.. ഓളില്ലാതെ ഞാനില്ലെടാ. അതൊറപ്പാ."

"അദെന്താ ഉത്തമേട്ടാ ങ്ങള് അങ്ങനെ പറഞ്ഞത്? ങ്ങളാരും പൊറത്തെറങ്ങ് ണില്ലല്ലോ? പിന്നെന്താണ്?"

"ന്നാലും ചാനലിലൊക്കെ എപ്പഴും പറയിണ്ടെടാ. ഇറ്റലീലൊക്കെ പ്രായായോര് മുഴോനെ ചത്തില്ലേ?"

"അദ്  ശര്യാണ്. ങ്ങളൊക്കെ സൂക്ഷിക്കണം. വയസ്സമ്മാരൊക്കെ വട്യാവുംന്നാ ന്യൂസിലൊക്കെ പറയ്ണദ്. ഞങ്ങളെപ്പോലെ ള്ളോർക്കൊന്നും ഒന്നും പേടിയ്ക്കാനില്ല."

"അദെന്താടാ യ്യ് അങ്ങനെ പറയ്ണദ് ? അണക്ക് അച്ഛനുമമ്മേംണ്ടെങ്കി യ്യ് ങ്ങനെ പറയ്വോ?"

"ദ് പ്പൊ ഞാമ്പറഞ്ഞതല്ലല്ലോ. എല്ലാരും പറയ് ണ്ട്. പേപ്പറിലും ന്യൂസിലുമൊക്കെ ള്ളദല്ലേ?"

"സഹജീവികളോട് ത്തിരി കരുണ വേണെടാ. അൻ്റെ പ്രായല്ലേ ഞങ്ങടെ ദാസൻ? ഓനെന്താ പറഞ്ഞത് ന്നറിയ്യോ? ഒരൂസം അര മണിക്കൂറിലധികം ന്യൂസു കാണാമ്പാടില്ലെന്ന് നിയമം വെച്ചിരിയ്ക്കാണ്. ഞങ്ങള് എല്ലാരും കൂട്യാണ് പ്പൊ എല്ലാ പണീം.ന്ന്ട്ട് പണി തീർന്ന് എല്ലാരും കൂടി ടീവീല് ദിവസം ഒന്നോ രണ്ടോ സിനിമ കാണും. ജന്തുക്കൾടെ ചാനലും സഞ്ചാരോം ഒക്കെ കാണാം. വാർത്ത മാത്രം രാവിലെ ഒന്നു വെക്കും. രാത്രി ഓൻ വിളിക്കും. പ്പൊ പണ്ടത്തേക്കാൾ കൂടുതല് നേരം ഓരോരുത്തരോടും സംസാരിക്കും. രമണി സ്വാതീനെ കെളയ്ക്കാൻ പഠിപ്പിച്ചു. ഓള് ഏഴിലല്ലേ? ഇന്നാള് തുന്നാൽ പഠിയ്ക്കേണ് ന്ന് പറഞ്ഞ് ൻ്റെ തോർത്തിൻ്റെ അരികൊക്കെ കളറ് നൂലോണ്ട് തുന്നിത്തന്നു. ദാസനാണെങ്കി ഓളെ ഞാൻ തെങ്ങ് കേറ്റം പഠിപ്പിയ്ക്കണം ന്ന്. ഇപ്പൊ കൊറച്ച് നേരം അദും പഠിപ്പിയ്ക്കും. വെറുതേ ന്യൂസും കണ്ട് പ്രാന്ത് പിടിച്ചാ എന്താ ഗുണംന്നാ ഓൻ ചോദിയ്ക്കാ. ഞങ്ങള് തത്കാലം പൊറത്തെറങ്ങില്ല. കൊറോണ കഴിഞ്ഞാലും ദൈവം സഹായിച്ച് മ്മള് ബടെ ത്തന്നെ ണ്ടാവും. യ്യ് വരണം. സ്വാതി എളനീരിട്ടു തരും. ഞങ്ങള് നല്ലോണം ശ്രദ്ധിയ്ക്ക്ണ് ണ്ടെടാ. അപ്പൊ വെയ്ക്കട്ടെ. കൊറോണ കഴിഞ്ഞിട്ട് കാണാ.യ്യ് വലി നിർത്താത്തോണ്ട് ഒന്ന് ശ്രദ്ധിച്ചോട്ടോ. ആർക്കാ എന്താന്ന് ദൈവത്തിനറയാം.''

.................................................

പ്രതിരോധം വേണം. ശ്രദ്ധ വേണം. മുൻകരുതലുകളും മുന്നറിയിപ്പുകളുമാകാം. പക്ഷെ, ഭീതി വേണ്ട. ഭയപ്പെടുത്തുകയുമരുത്. 
കുറച്ച് ഭീതിയൊക്കെ ഉള്ളവർ തുടർച്ചയായി വാർത്ത കാണുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഉത്കണ്ഠാരോഗങ്ങളിലേയ്ക്കു വീണു പോകാതിരിയ്ക്കാൻ കൂടെയുള്ളവർ ശ്രദ്ധിയ്ക്കണം. മരണമാണു തൊട്ടു മുൻപിൽ എന്ന ചിന്ത ഉണ്ടാക്കി അവരെ കൊലക്കയർ കാത്തു കഴിയുന്ന കുറ്റവാളികളുടെ മാനസികാവസ്ഥയിലേയ്ക്ക്  കൊണ്ടുവരാതിരിയ്ക്കുക. സമൂഹത്തെ നന്നാക്കാൻ കാത്തു നിൽക്കാതെ തത്കാലം ഇപ്പോൾ നാം നന്നാകുക. അഹങ്കാരമില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇരിയ്ക്കുക.

2020 മാർച്ച് 20, വെള്ളിയാഴ്‌ച

പ്ലേഗ്



അഞ്ചപ്പം അഞ്ഞൂറാൾക്ക് വീതിക്കേണ്ടി വന്ന പ്രകൃതി ആളോഹരി ക്രമപ്പെടുത്താൻ ആൾക്കാരുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞയച്ച കുഴലൂത്തുകാരൻ - the pied piper.


https://youtu.be/r3tlIPp1kK0

കൊതു

03.03.2020- കൊറോണയുടെ ആദ്യ വാർത്തകൾ നമ്മെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ടേയുള്ളൂ. ആറാം ക്ലാസ്- ഒട്ടകവും കളളിച്ചെടിയും സിംഹവും മാനും സൂചികാഗ്രമരങ്ങളും യാക്കും മത്സ്യവും ഡോള്‍ഫിനും പായലും കഴിഞ്ഞ് ഉഭയജീവിയായ തവളയിലെത്തി നില്‍ക്കുകയാണ് പരിസ്ഥിതി പാഠം. അപ്പോഴാണീ ചോദ്യം. 

"Mam, Which is the most dangerous organism in the whole world?"

ഉത്തരമറിയാത്ത കൗതുകച്ചോദ്യമായതിനാൽ ഞാൻ ചിന്തിച്ചു. മരുഭൂമിയിലെ വിഷപ്പാമ്പോ  ടൊറണ്ടുല എട്ടുകാലിയോ എന്നെ പേടിപ്പിക്കുന്നില്ല. മണ്ണിനടിയിലെ പഴുതാരയില്‍ നിന്ന് സിംഹവും പെരുമ്പാമ്പും നരിച്ചീറും കഴുകനും... ആകാശത്തോളം കണ്ണുപായിച്ചാലും most dangerous എന്നു തീര്‍ത്തും വിളിക്കാവുന്ന ആരാണുള്ളത്!
ഗഹനമായ മൗനത്തിന്റെ അറ്റത്ത് ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു; 

"മനുഷ്യൻ- Homo sapiens."

"ങ്‌ഹേ!!"

അവരൊരുനിമിഷം സ്തംബ്ധരായി എന്നെ നോക്കി. പെട്ടെന്നു തന്നെ ആ ഉത്തരത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ ആകാശ് അവന്റെ വഴുത്തുമിനുത്ത അമേരിക്കന്‍ ഉച്ചാരണത്തില്‍ ചോദ്യമൊന്നു മാറ്റിപ്പിടിച്ചു. 

"Then Mam, tell us, on earth which is the most dangerous animal to human beings?"

അതെ. വീണ്ടും ചോദ്യം തന്നെ. ഞാനൊന്നു കുഴഞ്ഞു. ഒരു നിമിഷം. ഏതാണത്? പാമ്പ്, സിംഹം, പുലി, വിഷത്തവള, പിരാന!! പെട്ടെന്നെനിയ്ക്കു വീണ്ടും തെളിഞ്ഞു. രണ്ടു ചിറകുകളും ആറു കാലുമുള്ള അവള്‍ തന്നെ.

"Mosquito- കൊതുക്."

"What!!! You said what??"

അതെ. ഡെങ്കി, മലേറിയ, ചിക്കുന്‍ഗിനിയ തുടങ്ങി ഏറ്റവുമധികം രോഗങ്ങള്‍ പരത്തി ഭൂമിയുടെ അധിപരെന്നു കരുതുന്ന മനുഷ്യരുടെ സമയവും ആരോഗ്യവും ജീവനും അമ്മാനമാടാന്‍ കഴിവുള്ള തളരാത്ത പരാക്രമി. പെറ്റു പെരുകാന്‍, തിരുവയറൊഴിയാന്‍ ഒരു തുള്ളി മാംസ്യപാനീയത്തിനായി മരണത്തോടു മല്ലിട്ടും മനുഷ്യരെ വേട്ടയാടുന്ന കാടിന്റെ പ്രിയപുത്രി. നാടിന്റെ, നഗരത്തിന്റെ ആത്മസഖി. സാര്‍വത്രിക. സര്‍വ്വംസഹ. നാദരൂപിണി. സംഹാരിണി. അടിയ്ക്കാനോങ്ങുമ്പോൾ തിരോധാനകരീശ്വരി..

വൈറസ് എന്നോ ബാക്ടീരിയയെന്നോ ഞാൻ പറയുമെന്നവർ കരുതിയിരിയ്ക്കുമോ? കൊറോണയെക്കുറിച്ച് എന്നിൽ നിന്നറിയാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കാമെന്നു കരുതി പിറ്റേന്നതു പറഞ്ഞിരുന്നു. കറുത്തമരണപ്പേമാരി വിതച്ച എലിയെയും ഓർത്തിരുന്നു. പ്ലേഗ്- എലിപ്പനി. 

എന്തായാലും കുട്ടികളെല്ലാം വീട്ടിലാണ്. ഞാനവരെ കാണാൻ കൊതിയ്ക്കുന്നു. I terribly miss them. മഞ്ചേരിയിലെ സ്പ്രിങ്സ് ആശ്രമവും അവിടത്തെ കുടിൽ ക്ലാസ് മുറികളും മാങ്ങയും ചക്കയും നിറച്ചു നിൽക്കുന്ന മരങ്ങളും അവിടെ ചിലയ്ക്കുന്ന അനേകം അണ്ണാറക്കണ്ണൻമാരും പേരറിയാപ്പക്ഷികളും.. അതിലേറെയേറെയായി അവിടുത്തെ കുട്ടികളും.. I miss them all.

വീട്ടിലിരുന്നു ബോറഡിയ്ക്കുന്ന കുട്ടികൾക്കു കൊടുക്കാൻ എന്തുണ്ട് കയ്യിൽ! ഒരു പാട്ടിൻ്റെ link ഉണ്ട്. തീർച്ചയായും കേട്ടു പഠിയ്ക്കണം. നാടൻ പാട്ടല്ലേ.

'വൈക്കം കായലിലോളം തുള്ളുമ്പോളോർക്കും ഞാനെൻ്റെ മാരനെ..' പാട്ടിൻ്റെ ഈണം, അല്ലെങ്കിൽ
റിമി ടോമിയുടെ ആറുമുഖൻ്റെ കാവടിപ്പാട്ട് എന്നീ ഈണങ്ങളിൽ ചൊല്ലി നോക്കൂ.

ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നു ഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കടിക്കുന്നേ, പറിക്കുന്നേ,
കടിച്ചിടം പറിച്ചെടുക്കുന്നേ
കടിക്കല്ലേകൊതു കടിക്കല്ലേ കൊതു
കൊതുകിനോടല്ലേ പറയുന്നേ.

അടിക്കും നിന്നെ ഞാന്‍,
പിടിക്കും നിന്നെ ഞാന്‍
പിടിച്ചകയ്യിലിട്ടരക്കും ഞാന്‍...
അടിച്ചാലും ശരി പിടിച്ചാലും ശരി
കുടിച്ച ചോര ഞാനെടുത്തിടും......

ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നുഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു 
കടിച്ചു രോഗം പരത്തല്ലേ
കുത്തല്ലേ കൊതു, കടിയ്ക്കല്ലേകൊതു 
കടിച്ചു രോഗം പരത്തല്ലേ.


https://www.facebook.com/amritatelevision/videos/438346190039218/

https://en.wikipedia.org/wiki/List_of_deadliest_animals_to_humans


2020 മാർച്ച് 8, ഞായറാഴ്‌ച

ടി ഷർട്ട്

സ്പൺ തുണികൊണ്ടുള്ള കട്ടിയുള്ള വെളുത്ത ടീഷർട്ടാണിന്നിട്ടത്. അതിന്റെ കഴുത്ത് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചതു പോലെ ഒരു സംതൃപ്തിയാണ് ഉണ്ടാക്കാറ്. അതിനുള്ളിലൂടെ തല കടക്കുന്നതെങ്ങനെയെന്ന് തലയ്ക്കു തന്നെ അത്ഭുതം തോന്നാറാണ്. പക്ഷെ,  ഇട്ടാൽ പ്രതാപകാലമാണ് ട്ടൊ. പെരും താപം. അതുകൊണ്ടുതന്നെ ഷെൽഫിനടിയിൽ ന്യൂട്ടനെ ധ്യാനിച്ച് ഒട്ടിക്കിടപ്പാണ്. ഇടാറില്ല. 

ഇന്നിട്ടു.  മുടി ഉണങ്ങിത്തീരുകയും ഊണുകഴിച്ചു കഴിയുകയും ചെയ്തുകഴിഞ്ഞു കഴിഞ്ഞപ്പോൾ  ക്യാബറെ കളിക്കാൻ തോന്നി.  എന്തായാലും വലിച്ചെറിയുകയാണെങ്കിൽ ഒരു പരീക്ഷണമാകാം.  വിനാശകാലേ വിപരീതബുദ്ധി എന്നല്ലേ? കത്രികയെടുത്തു. ഒന്നരയുടുത്തു നടന്നിരുന്ന പൂർവ്വികരെ ധ്യാനിച്ച് കഴുത്തിന് ഒന്നരയിഞ്ച് അകലം വെച്ച് വെട്ടിയെടുത്തു. പോനാൽ പോകട്ടും പോടീ. കഴുത്തിനു സ്വാതന്ത്ര്യ ദാഹം. പണ്ടേ നെഗളിപ്പാണ്. 

ഇട്ടുനോക്കി. ഓ! ബെസ്റ്റ്.  മടക്കിയടിക്കാൻ എന്റെ പല്ലി വരും.  തത്കാലം അഡ്ജസ്റ്റ് ചെയ്യണം. പട്ടി ഇല്ല. ഞാനേയുള്ളൂ. പിന്നെ, തലയ്ക്കുമീതെ കീഴ്ക്കാംതൂക്കായ മേൽക്കൂരയിൽ ഇരുന്ന് ഞാനിപ്പോ നാലുകാലും വിട്ട് നിന്റെ നെറുകുംതലയിലേക്ക് ചാടും എന്നു പേടിപ്പിക്കുന്ന പല്ലി.  ബ്ലാക്ക് ആൻഡ് വൈറ്റ് കാട്ടമിട്ട് യൂറിക്കാസിഡ്  ബോംബെറിയുന്ന ഭീകരൻ. 

വെറുപ്പിച്ച്. ഒരു കഴുത്തു വെട്ടിയതിനാണോ  ഈ കലാപം! ഇന്നാട്ടിൽ ഇതൊക്കെ ഒരു സാധാരണ സംഭവമായിക്കൊണ്ടിരിയ്ക്കല്ലേ? നാക്കിനെല്ലില്ല. Tongue has no bones. No shame and sky. Get out house. വീട്ടീപ്പോടീ..

2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

Inclusive education

"Mam...m.... mamm, man came from monkeys... whether man came from monkeys... mam... what... what do you think... mamm?"

"Man and monkeys are evolved from a common ancestor; eh... they came from a common creature."

"But mam... mamm.."

അവനെന്റെ കയ്യില്‍ പതിയെ പിടിച്ചു. ഇപ്പോള്‍ വളരെ വളരെ അടുത്തു വരുമ്പോള്‍ ഞാന്‍ തന്നെ കൈ അവനു കൊടുക്കാറാണ്. അവനെവിടെയെങ്കിലും പിടിക്കണം.

"But.. But mam... mam... about God? They say God has created man.."

"Ham. Yes. People believe that..."

"Mam, what you believe?..."

"Children, silence.."

അവനെന്റെ താടി പിടിച്ച് അവനിലേക്കു തിരിച്ചു. 

"Mam... Do you... Do you believe?.. if God created man... how from monkeys... MMam.."

"Religion says God created man and scientists say man had evolved from other creatures."

''Mam..mam, Aliens... do you think aliens..."

"Try to answer these questions. You have to write down the names of four games using balls."

"OK mam... But I am sorry...
I am sorry mam... I don't know the answer."

"It is easy. Just try to remember."

"I don't know.. I am sorry.. Iam sorry mam.."

"OK. Think about it later. What about the next question?"

"How to read it! I can't read it mam. I am sorry."

"Name 4 places where you have seen telephones."

"I didn't see telephone anywhere... I am sorry mam...mamm...I am really sorry. I couldn't remember..."

നമ്മുടെ ഇന്റിമേറ്റ് പേഴ്‌സണല്‍ സര്‍ക്കിളിനകത്തു നിന്നിട്ട് കൈ പിടിച്ചു സോറി പറയുകയാണ്. ആ ഉത്തരക്കടലാസിലെ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുണ്ടാവുക കഷ്ടമാണ്. അപ്പോള്‍ ഞാന്‍ സ്പ്രിങ്സിലെ ടീച്ചറാണല്ലോയെന്നതില്‍ എനിയ്ക്കു സന്തോഷവും സമാധാനവും തോന്നി. 

കൂട്ടം തെറ്റുന്നവരും കൂട്ടത്തില്‍ കൂടാനേ കഴിയാത്തവരും ഇവിടെ മാറ്റി നിര്‍ത്തപ്പെടാറില്ല. ജനിച്ചതു തെറ്റാണെന്ന രീതിയില്‍ ചുവന്ന മഷികൊണ്ടോ പച്ച മഷികൊണ്ടോ അവരെ അടയാളപ്പെടുത്താറുമില്ല. എല്ലായിടത്തും അങ്ങനെയല്ല. ഇൻക്ലൂസീവ് എജ്യൂക്കേഷനൊക്കെ പ്രസംഗിച്ചാലും മുന്‍പു പഠിപ്പിച്ച കേന്ദ്രീയ വിദ്യാലയത്തിലും അങ്ങനെയായിരുന്നില്ല.

വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്‌പെക്ഷനുണ്ടാകും. അക്ഷരങ്ങള്‍ കൂടാത്ത, പേജുകള്‍ നിറയാത്ത പുസ്തകങ്ങള്‍  മുഖം നോക്കി കൃത്യമായി അവര്‍ കണ്ടെടുത്തേയ്ക്കാം. മനഃശാസ്ത്ര വിശാരദന്മാരാണ്. 

വ്യക്തിത്വത്തിന്റെ ദ്യുതിയില്ലാത്തതോ അമിത ഭയം ഇരുട്ടു വീഴ്ത്തിയതോ ശൂന്യമോ ആയ മിഴികള്‍ അവരെ ഒറ്റുന്നതാണ്. അവരുടെ അദ്ധ്യാപകരേയും. പൂര്‍ത്തീകരിക്കാത്ത ക്ലാസ്സ് വര്‍ക്കുകളും ഹോം വര്‍ക്കുകളും വിമര്‍ശനത്തിന്റേയോ വ്യക്തിഹത്യയുടേയോ ഏതറ്റം വരേയും കൊണ്ടു പോയേക്കാം. 

ഇന്‍സ്‌പെക്ഷനു മുന്നോടിയായും അല്ലാതെയും പ്രിൻസിപ്പാളിന്റെ നോട്ട്ബുക്ക് ചെക്കിങ്ങുമുണ്ട്. ചുവന്ന മഷി കുട്ടിയുടെ മുറിവിനു ചുറ്റുമാണെങ്കില്‍ പച്ചമഷി അദ്ധ്യാപകരുടെ മൂക്കിനു ചുറ്റും കൂടിയാണ്. പച്ച മഷിയാല്‍ മൂക്കുകയറിടപ്പെട്ട അദ്ധ്യാപകര്‍ ഹാസനിലെ തണുതണുത്ത മഞ്ഞുകാലത്തും മഴക്കാലത്തും ഇരുണ്ട കോറിഡോറിലെ നിലത്തിരുത്തി തുമ്പികളെക്കൊണ്ടു കല്ലെടുപ്പിയ്ക്കാൻ ഉഴറുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

ഇന്‍ക്ലൂസീവ് എന്നൊക്കെയാണ് വെപ്പെങ്കിലും പലയിടത്തും സമത്വമാണ്. എല്ലാവർക്കും ഒരേ നിയമമാണ്‌. നോട്ടു മുഴുവനായിരിയ്ക്കണം. അങ്ങനെയല്ലാത്തവർ ജനിക്കുന്നതേ തെറ്റാണെന്ന് പ്രകൃതിവിരുദ്ധത ചിന്തിച്ചുപോകും അദ്ധ്യാപകരും. ഒരിക്കലും ക്രമീകരിക്കപ്പെടാത്ത സമവാക്യങ്ങളുമായി താനൊരു പരാജയമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കപ്പെടുന്ന സമൂഹമാണ് കുട്ടികളെ നയിക്കുന്നത്. ഇൻസ്പെക്ഷൻ ഒരേ സമയം പ്രഹസനവും പീഡനോപാധിയുമാകാറാണ്.

നിര്‍ത്താം. ഞാനവിടെയൊന്നുമല്ല. സ്പ്രിങ്സിലാണ്. ഇവിടെ പ്രകൃതിയുടെ വികൃതികളെ അതിന്റെ സ്വാഭാവികതയോടു കൂടി ഏറ്റെടുക്കുകയും കൂടെ നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്, അദ്ധ്യാപകരാണ്, വിദ്യാലയമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും..

2020 ഫെബ്രുവരി 10, തിങ്കളാഴ്‌ച

Soil lesson

സ്‌കൂളിലെ യൂണിറ്റ് ടെസ്റ്റിന് തയാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ടൈപ്പു ചെയ്യുമ്പോഴാണ് #ജാനൂട്ടി യുടെ സഹായ വാഗ്ദാനങ്ങള്‍ മുറുകി വന്നത്. എന്നും സഹായിക്കാമെന്നു പറയുകയും അദ്ധ്യാപനത്തില്‍ എനിക്കവളുടെ സഹായം ആവശ്യമില്ലാതെ വരികയുമാണ്. തിരസ്‌കരിക്കപ്പെട്ട വാഗ്ദാനങ്ങളുടെ പ്രേതങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു വന്ന് ഇടിമിന്നലും കണ്ണീര്‍മഴയും ചൊരിഞ്ഞത് മിനിഞ്ഞാന്നാണ്. ഞാൻ എഴുതിത്തയാറാക്കി വെച്ച ചോദ്യങ്ങള്‍ വായിച്ചു തരാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെ അവളണഞ്ഞു. ഏഴാം ക്ലാസ്സിലെ ചോദ്യപ്പേപ്പറിൽ പകുതിയും Soil എന്ന പാഠത്തിലേതാണ്. ആദ്യത്തെ ചോദ്യത്തിനവള്‍ ആവേശത്തോടെ ഉത്തരം പറഞ്ഞു. പിന്നെ അടുത്തതിനും. പിന്നെപ്പിന്നെ എനിക്കു ടൈപ്പു ചെയ്യാൻ ചോദ്യം വായിച്ചു തരുന്നതിനു പകരം ഉത്തരങ്ങള്‍ വിളിച്ചു പറയാനും അതിനെപ്പറ്റി വിശദീകരിക്കാനും മാത്രമായി ശ്രമം. 

"അയ്യേ! ഇതെന്താ അമ്മാ... ഞങ്ങള് ടൈംസില്‍ മൂന്നാം ക്ലാസ് സോഷ്യലില്‍ പഠിച്ച കാര്യാണോ സ്പ്രിംഗ്‌സില്‍ ഏഴാം ക്ലാസ്സിലെ സയന്‍സില്‍ പഠിപ്പിക്കുന്നത്?!"

അതെ. ഇന്ത്യയിലെ മക്കള്‍ ഏഴാംക്ലാസ്സില്‍ പന്ത്രണ്ട് പതിമൂന്ന് വയസ്സാകുമ്പോള്‍ പഠിച്ചാല്‍ മതി എന്നു സി. ബി. എസ്. ഇ. വിചാരിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം മൂന്നാം ക്ലാസ്സില്‍ ജാഹ്നവി പഠിച്ചത്. 

EXSEED ല്‍ നിന്ന് NCERT യിലേക്കു വന്നപ്പോള്‍ സോഷ്യലും സയന്‍സും യോജിച്ച് വീണ്ടും EVS ആയി മാറി അവൾക്ക്. രണ്ടാം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞ EVS തിരിച്ചു വന്ന് നാലിലും അഞ്ചിലും കുടിയേറിയപ്പോള്‍ അവള്‍ക്കത്ര മതിപ്പൊന്നും തോന്നിയിട്ടുമില്ല. 

ഉത്തരങ്ങള്‍ കുറേയായപ്പോള്‍ എനിയ്ക്കു നഷ്ടബോധം തോന്നി.. കുറ്റബോധം തോന്നി. അവളറിയാതെ അവളില്‍ നിന്നും പറിച്ചെടുക്കപ്പെട്ട ഗേംസ് പീരീഡുകള്‍, സായാഹ്നങ്ങള്‍, പുലരികള്‍, കുറേയേറെ മണിക്കൂറുകളിലെ ഉറക്കം, തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍, കിന്നാരങ്ങള്‍, സ്വപ്‌നങ്ങള്‍, ഭാവനകള്‍... അതാണിപ്പോള്‍ ഏഴാംക്ലാസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളായി വരുന്നത്. ഇങ്ങനെ എത്രയെത്ര വിവരങ്ങൾ ആവശ്യമില്ലാതെ കുഞ്ഞിത്തലകളിൽ കുത്തി നിറയ്ക്കുന്നു സ്ക്കൂളുകൾ.. നഷ്ടപ്പെട്ട ബാല്യത്തിനു പകരം വെയ്ക്കാന്‍ ഈ അറിവു തൂക്കത്തിലിട്ടാല്‍... ഹാ!കഷ്ടം. അതു പോര. ഒന്നും പോര. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഞെരുങ്ങിപ്പൊടിഞ്ഞ് ഒരു ദുരന്തമായി അനുഭവിച്ചു തീർക്കേണ്ടതുണ്ട് ഈ ഇന്ത്യൻ തലമുറക്ക്.

എന്നാൽ, അവള്‍ക്കു ഭാഗ്യമുണ്ട്. അവള്‍ നാലാം ക്ലാസ്സില്‍ വെച്ച് രക്ഷപെട്ടിരിക്കുന്നു. ഇനിയെല്ലാം പതിയെ പഠിച്ചാല്‍ മതി. സ്പ്രിംഗ്‌സിലെ ഉച്ചഭക്ഷണ വേളകളിലും PR പീരീഡുകളിലും കളിക്കാന്‍ സമയം കിട്ടുന്നുണ്ട്. ഓടാനും ചാടാനും മരം കയറാനും കമ്പിയില്‍ തൂങ്ങിയാടാനും എല്ലാം അവള്‍ക്കിനിയും ബാല്യവുമുണ്ട്. ഇന്നലെ സ്ക്കൂളിലെ കവുങ്ങില്‍ ഒരാളുയരത്തില്‍ കയറി കാണിച്ചു തന്നപ്പോള്‍ എന്തൊരഭിമാനമായിരുന്നു എനിയ്ക്കുമവൾക്കും!

സ്‌കൂളങ്കണത്തിലെ മാവുകളില്‍ നിന്നു കൊഴിയുന്ന കണ്ണിമാങ്ങകള്‍ പെറുക്കിത്തിന്നാന്‍ ഓട്ടമാണ് കുട്ടികള്‍. സ്‌കൂളടുക്കളയിലോ മെസ്ഹാളിലോ പോയി ഇടംകയ്യില്‍ ഉപ്പുമായി വരും. ചിലര്‍ വീട്ടില്‍ നിന്ന് ഓര്‍ക്കാപ്പുളിയും (ഇരുമ്പാമ്പുളി) മാങ്ങയും ചാമ്പയ്ക്കയും കൊണ്ടുവരും. ഇതെല്ലാം അറിയാനും ആസ്വദിക്കാനും ഇവിടെ സമയമുണ്ട്. സമൂഹത്തിലിന്ന് ബാലവേല ചെയ്യാത്ത അപൂര്‍വ്വം കുട്ടികളില്‍ മിക്കവരെയും നിങ്ങള്‍ക്ക് സ്പ്രിങ്സില്‍ തന്നെ കാണാം. പത്തു വർഷത്തെ നീണ്ട  ജീവിതത്തിലാദ്യമായി പതിനാലു തവണ ഒരു പൂമ്പാറ്റയും ഒരു തവണ മറ്റൊരു പൂമ്പാറ്റയും നീട്ടിയ കയ്യിൽ ഇണങ്ങിയ തത്തയെപ്പോലെ വന്നിരുന്നതും ഈ സ്ക്കൂളിൽ നിന്നു മാത്രമാണെന്നു പറയാൻ പറഞ്ഞു ട്ടോ.

2020 ഫെബ്രുവരി 1, ശനിയാഴ്‌ച

ചെട്ടിനാട് 2

നിയ ഫാത്തിമ ഭാവം മാറി പെട്ടെന്ന് പളളീലച്ചനായി. ജെഫിയും കാമുകനായ കുരു എന്ന കുര്യാക്കോസിലേക്ക് ഭാവപ്പകര്‍ച്ച നടത്തി പള്ളിയിലെ അഭിനവ മണവാളനായി മാറി. എ ഡീസന്റ് ഗൈ. മണവാട്ടിയുടെ റോളിലുള്ള സായ വീണ്ടും അഭിനയിച്ചു തകര്‍ത്തു.
നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ പെണ്‍കുട്ടികളും ഞാനും ഇവരുടെ ചാതുര്യം കണ്ട് അന്തംവിട്ട് കോരിത്തരിച്ചിരിയ്ക്കുകയായിരുന്നു എന്നതാണ് സത്യം.

പെട്ടെന്നുതന്നെ കിടന്നുറങ്ങണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ശരീരത്തിനാവശ്യമായ വിശ്രമം നല്‍കണമെന്നും ദൂജാ സര്‍ കുട്ടികളോടും എന്നോടും നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും ഞങ്ങള്‍ക്കാര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇതുകഴിഞ്ഞ് ഇനിയൊരു നാടകം കൂടിയുണ്ട്. ബിഷാരയും ഇഷാ ഫാത്തിമയും തെന്‍ഹയും അതിന്റെ ക്ലൈമാക്‌സ് ഇനിയും തീരുമാനിച്ചിട്ടുകൂടിയില്ല. അതും ഞങ്ങള്‍ക്കു കാണണം. ചെട്ടിനാടില്‍ ഇനി രണ്ടുനാള്‍കൂടി. കിടന്നുറങ്ങി രാത്രി വെളുത്താല്‍ പിന്നെയും ഞങ്ങളൊക്കെ തിരക്കിലല്ലേ.. പിന്നെ നാടകം കാണാന്‍ പറ്റില്ലല്ലോ.

ഒമ്പതിനും പന്ത്രണ്ടിനുമിടയ്ക്കു പ്രായമുള്ള പതിമൂന്നു പേര്‍ക്കൊപ്പമാണ് ഞാനാ ഡോര്‍മെട്രിയില്‍. പ്രണയരംഗമോ പപ്പയെ കബളിപ്പിക്കുന്ന രംഗമോ അഭിനയിക്കുമ്പോഴും എന്റെ സാന്നിദ്ധ്യം അവരെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നത് ഞാന്‍ ആനന്ദത്തോടെ അറിഞ്ഞു. ചില ഡയലോഗുകള്‍ കേട്ട് ഊറിച്ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും കയ്യടിയ്ക്കുമ്പോഴുമെല്ലാം അഭിനേതാക്കളോ കാണികളോ ഒരു ഒളിനോട്ടം കൊണ്ടു പോലും എന്നെ ശ്രദ്ധിച്ചില്ലെന്നത് അവരിലേയ്ക്കെന്നെ കൂടുതല്‍ ചേര്‍ത്തു വെച്ചു.

ഞാനാണെിലോ, കുട്ടികളുടെ കഴിവുകണ്ട് അമ്പരക്കുമ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സിലേക്കും അവരോടൊപ്പം നാടകമാസ്വദിക്കുമ്പോള്‍ പത്തുപന്ത്രണ്ടു വയസ്സിലേക്കും ഇടയ്ക്കിടെ കൂടുമാറി.

കയ്യടിച്ചു ചിരിയ്ക്കുന്ന നാലാം ക്ലാസുകാരി ബയ്ഹയെ മാത്രം കണക്കിലെടുത്താലും സ്‌കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം വമ്പിച്ച വിജയമാണെന്നു പറയാന്‍ കഴിയും. എന്തൊരു മാറ്റമാണ്! കൊച്ചുകുഞ്ഞുങ്ങളോട് ഇടപഴകാന്‍ ഞാന്‍ പോരെന്ന എന്റെ വിശ്വാസം തെറ്റാണെന്ന് അവള്‍ തെളിയിച്ചു. അവള്‍ പൊട്ടിച്ചിരിക്കുമ്പോഴും ഓടി നടന്ന് മറ്റുള്ളവരോടിടപഴകുമ്പോഴും എന്റെ സന്തോഷം എത്രയാണെന്നോ! ആദ്യ ദിവസത്തെ മഞ്ചേരി- ചെട്ടിനാട് യാത്രയില്‍ ഒരു സീറ്റില്‍ ഒറ്റപ്പെട്ടിരുന്നവളാണ്. അന്നത്തെ വിരളമായ വര്‍ത്തമാനങ്ങള്‍ പോലും പിന്നത്തെ രണ്ടു നാള്‍കൊണ്ടു നിലച്ചു. എന്നെ സാന്ത്വനിപ്പിക്കാന്‍ വരേണ്ടയെന്ന തിരസ്‌കാര മനോഭാവത്തില്‍ ഇറുക്കിയ നോട്ടങ്ങള്‍..അടുക്കാന്‍ ചെന്നാല്‍ ഓടിയകലുന്നു.
നിസ്സഹായത കാരണം ശരിയ്ക്കും എനിയ്ക്ക് ദേഷ്യം വന്നത് അവള്‍ ക്ലാസ്സിലിരിക്കാന്‍ ഒട്ടും തയാറാകാഞ്ഞപ്പോഴാണ്. ലൈബ്രറിയില്‍ കൂനിയിരിക്കാനാണെങ്കില്‍, ആരോടും മിണ്ടാതെ നടക്കാനാണെങ്കില്‍ പ്രോഗ്രാമിനു വന്നതെന്തിനണാവോ എന്നു തോന്നി. തിങ്കളാഴ്ച കരഞ്ഞ്, ക്ലാസ്സില്‍ നിന്നിറങ്ങി വന്ന കുട്ടി ചൊവ്വാഴ്ച ലൈബ്രറിയിലിരുന്നു. ഒട്ടും നിര്‍ബന്ധിയ്ക്കരുതെന്നും മക്കള്‍ അവരുടെ ഇഷ്ടപ്രകാരം നടക്കട്ടെയെന്നുമുള്ള ദൂജാസാറിന്റെ നയം ഉള്‍ക്കൊള്ളാന്‍ എനിയ്ക്കു നല്ല പരിശ്രമം വേണ്ടിയിരുന്നു. ഞാന്‍ പഠിച്ചതും ഞാന്‍ കണ്ടതുമൊന്നും ഇങ്ങനെയല്ല. ഞാന്‍ പെരുമാറിയിട്ടുള്ളതും ഇങ്ങനെയല്ല. പക്ഷെ, സ്പ്രിങ്സ് ഇങ്ങനെയാണ്. ഇതു വലിയ ബുദ്ധിമുട്ടാണല്ലോ. പ്രത്യേകിച്ചും ടീച്ചര്‍മാര്‍ക്ക്.

സയ്യിദ് ബദറുള്‍ ദൂജയെന്ന അസാധാരണ മനുഷ്യന്‍ വിഭാവനം ചെയ്ത വിദ്യാലയമാണ് സ്പ്രിംഗ്‌സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ധാരണകളും പ്രാവര്‍ത്തികമാക്കാനുള്ള അദ്ധ്യാപകരെ കൂട്ടുകിട്ടാന്‍ വലിയ പരിമിതികളുള്ള നാടാണ്.. അതില്‍ വിശ്വസിക്കാന്‍ ധൈര്യം കാണിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ ഭാഗ്യശാലികളാണ്. വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി ഒരു കൂട്ടം മനുഷ്യര്‍.. ഞാനാ നയം ഉള്‍ക്കൊണ്ടു. അഭിപ്രായവ്യത്യാസവും അന്തഃസംഘര്‍ഷവും മറച്ചുകൊണ്ട് ഞാന്‍ ബയ്ഹയുടെ നിലപാടിനെ സ്വീകരിച്ചു. അവളെത്ര പുറം തിരിഞ്ഞിരിക്കുമ്പോഴും സ്‌നേഹത്തോടെ ഇടപഴകി. ബുധനാഴ്ച രാവിലെ ഒന്നാമത്തെ പീരീഡ് മുഖം വീര്‍പ്പിച്ചു കോറിഡോറില്‍ നിന്നവളെ പാര്‍ക്കിലെ ആടുംകുതിരകളിലും സ്പ്രിംഗ് താറാവുകളിലും സ്ലൈഡിലും കളിക്കാന്‍ ക്ഷണിച്ചു. രണ്ടാമത്തെ പീരീഡ് ലൈബ്രറിയില്‍ കുറ്റബോധം കൊണ്ട് മുഖംതാഴ്ത്തിയിരുന്നവളോട് നിന്റെ സന്തോഷമാണ് എന്റെയും സന്തോഷമെന്നും വീട്ടില്‍ നിന്നും മുന്നൂറു കിലോമീറ്ററകലെ അവള്‍ കരയാതിരിക്കുന്നതു തന്നെ അഭിമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞതാണ് അവള്‍ക്കുവേണ്ടി ചെയ്ത അവസാന കാര്യം. അമ്പരപ്പിക്കുന്ന വേഗത്തില്‍ അവള്‍ പഴയ ബയ്ഹയായി. പഴയതിലും മികച്ച ഒരാള്‍. കൂട്ടുകാരുമായി സമ്പര്‍ക്കം, ചങ്ങാത്തം, കളിചിരികള്‍.. പിന്നീടുള്ള ഓരോ നിമിഷവും ഞങ്ങളിരുവരും പഴയതിലും തീവ്രമായി സ്‌ക്കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം ആസ്വദിച്ചു.

എന്റെ കാഴ്ചപ്പാടും മാറി. ഒരാഴ്ചകൊണ്ട് ഞാനൊരുപാടു പുതിയ പാഠങ്ങള്‍ അറിഞ്ഞു. സൈക്കോളജി പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയിച്ച പരിഗണനയുടെ പാഠങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞു പഠിച്ചു.

ആലിയ, ആയിഷ, ഹഫ്‌സ, നിയോ എന്നിവരുടെ ഭക്ഷണക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദോശ, ഇഡ്ഡലി, ചപ്പാത്തി, ചോറ്, മറ്റു തമിഴ് പലഹാരങ്ങള്‍, രാവിലെയും രാത്രിയും കിട്ടുന്ന പഴവര്‍ഗ്ഗങ്ങള്‍, പാല്, ഹോര്‍ലിക്‌സ്, കാപ്പി... എല്ലാറ്റിനോടും മുഖം തിരിഞ്ഞു നില്‍പ്പാണ്. എന്നാലും ഒരു പക്ഷെ വീട്ടില്‍ കഴിക്കുന്നതിലും മെച്ചമായി കുട്ടികള്‍ ഇവിടെ കഴിക്കുന്നുണ്ടാകും എന്നു തോന്നി. ചെട്ടിനാട് പബ്ലിക് സ്‌കൂളിലെ ചെയര്‍മാനും പ്രിന്‍സിപ്പലും വിളമ്പുകാരും അദ്ധ്യാപകരുമെല്ലാം ഞങ്ങളോടൊപ്പം കുട്ടികളുടെ പ്ലേറ്റുകളും  മുഖങ്ങളും ശ്രദ്ധിക്കാനുണ്ടായിരുന്നു.

യാത്രാ ക്ഷീണത്തിന്റെ ആദ്യദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ മിക്കവരും തമിഴിന്റെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായി. വിസ്തൃതമായ ഗ്രൗണ്ടിലെ പലതരം കളികള്‍ക്കിടയില്‍ ഓടിവന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ ചിലര്‍ പരിഭവങ്ങളും പരാതിപ്പെട്ടികളും തുറക്കും. മാറിയ ഭക്ഷണവും ഭാഷയും അവരുടെ ഭാവിയിലെ യാത്രകള്‍ക്കും പര്യവേഷണങ്ങള്‍ക്കുമുളള മുതല്‍ക്കൂട്ടാണെന്ന് ചിലര്‍ക്ക് അറിയില്ലെങ്കിലും എല്ലാവരുമങ്ങനെയായിരുന്നില്ല. സന്‍ഹയും ലിമിയയുമെല്ലാം പുത്തന്‍ ഭക്ഷണാനുഭവങ്ങളെപ്പറ്റി ഉമ്മമാരോടു വിവരിക്കുന്നത് കേട്ടപ്പോള്‍ സന്തോമായി. മുപ്പത്തൊമ്പതു കുട്ടികളിലും ഞങ്ങള്‍ ടീച്ചര്‍മാരിലും ചെറുതോ വലുതോ ആയ മാറ്റങ്ങള്‍ ഈ യാത്ര കൊണ്ടുവന്നിട്ടുണ്ട്.

ചെട്ടിനാട്ടിലെ താമസത്തിനിടയ്ക്ക് ഞാനേറെ ആസ്വദിച്ചതെന്താന്നറിയ്യോ? അതു രാവിലെ മക്കളെയുണര്‍ത്തലാണ്. കുളിച്ചു വന്ന് തണുത്ത വിരലുകളാല്‍ കാല്‍പ്പാദങ്ങളിലും ചെവിയ്ക്കുമീതെ കിടക്കുന്ന മുടിയിഴകള്‍ വകഞ്ഞ് കഴുത്തിലും കിക്കിളിയാക്കി മെല്ലെമെല്ലെ വിളിച്ച് ഗുഡ്‌മോണിംഗ് പറയും. 'രാത്രി കളിച്ചിരിയ്ക്കും. ഉറക്കം പോര.' ഏഴുമണിയ്ക്കു ശേഷം മാത്രം വിളിയ്ക്കണമെന്ന് ദൂജാ മാം പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. എല്ലാവരും ഉറക്കം പിടിച്ചാലൊന്ന് ചുറ്റി നടന്ന് പതിമൂന്നെന്ന് ഉറപ്പു വരുത്തും. പുലര്‍ച്ചെ രണ്ടിനോ മൂന്നിനോ ഒന്നുണരുന്നത് എന്റെ നിവൃത്തിയില്ലാത്തൊരു ശീലമായിപ്പോയി. അപ്പോഴുമൊന്ന് എണ്ണി നോക്കും. ചുരുണ്ടു കിടക്കുന്ന പുതപ്പ് വലിച്ചെടുത്ത് പുതപ്പിക്കും. ബെഡ്ഡില്‍ നിന്നിറങ്ങി മഞ്ചേരി തിരഞ്ഞ് പോയവരെ പൊക്കിയെണീപ്പിച്ച് ബെഡ്ഡില്‍ തിരിച്ചെത്തിച്ച് തണുത്ത മെയ് മൂടിക്കൊടുക്കും. എന്തൊരു സംതൃപ്തിയാണെന്നറിയുമോ! കവിളു നനച്ച് ബോധം കൊട്ടുറങ്ങുന്ന ബാല്യങ്ങളെ ലാളനകൊണ്ടുണര്‍ത്തി ചെവിയില്‍ ഗുഡ്‌ബോണിംഗ് പറയുമ്പോള്‍ അബോധത്തില്‍ നിന്ന് ബോധത്തിലേയ്ക്കു വന്ന് ഗുഡ്‌മോണിംഗ് മാം എന്നു പറയുന്നതുവരെയുള്ള നിഷ്‌കളങ്കമായ സമയം- അതിനു സാക്ഷിയാവുന്നതായിരുന്നു നിര്‍വൃതി.

ഏഴു പകലും ആറു രാത്രികളും ആറു പുലര്‍കാലങ്ങളും ഒരു സ്വപ്‌നം പോലെ കടന്നു പോയി..