'നടൂലുണ്ണി നായക്കാട്ടം അരൂലുണ്ണി പൊന്നുണ്ണി' ഏട്ടനും അനിയത്തിയും ജപിക്കുന്നത് കേട്ട് മുഖം ചുളിച്ചു നേർത്തുനിരാലംബമായ ഒരേകാന്തമുദ്രാവാക്യത്തിൽ 'അരൂലുണ്ണി നായക്കാട്ടം നകുലുണ്ണി പൊന്നുണ്ണി' എന്ന് പറയ്ണതിന്റെ ചങ്കുനോവ് ഒരൊറ്റക്കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്ക്ണതെങ്ങനെ! തോളത്തെ മാറാപ്പിലൊരു കുട്ടിയും ഹാർമോണിയവും ഭിക്ഷാഭാണ്ഡവുമായി പടിയിറങ്ങിപ്പോണവരെക്കാട്ടി 'നെന്നെ തവിടു കൊടുത്തു മേടിച്ചതാ'ന്ന് അമ്മയ്ക്ക പറഞ്ഞപ്പോ ചെവിയിൽ മുഴങ്ങിയ ഹാർമോണിയത്തിന്റെ ആർത്തനാദം ഒറ്റക്കുട്ടിയിൽ മീട്ടുന്നതെങ്ങനെ!
* * * * *
മടിയിൽ കിടന്ന് പാൽ കുടിക്കുന്നതുപോലൊരു അഭിനയം നടത്തി ആദിമപ്രാചീനചേതോവികാരങ്ങളെ താലോലിക്കുന്ന എട്ടുവയസ്സുകാരി പൊടുന്നനെയാണ് ചോദിച്ചത്; 'ആസ്പത്രില് കൊറേ കുഞ്ഞാവകളുണ്ടാവില്ലേ? എല്ലാം ഒരേപോലിരിക്കുമല്ലോ. അപ്പോ മാറിപ്പോയാ എന്താ ചെയ്ക?' എന്ന്.
അസ്തിത്വദുഃഖം പരിചയപ്പെടുത്താൻ ഇതുതന്നെ തക്കം എന്നു കരുതിയാണ് ഞാനാ നുണക്കഥ മെനഞ്ഞത്. "അതിന് നീ സത്യത്തിലെയ്, എന്റെ കുഞ്ഞല്ലല്ലോ. ഞാൻ കറുത്തിട്ടല്ലേ? എന്റെ കുഞ്ഞാവയും കറുത്തിട്ടായിരുന്നു. അപ്പുറത്തെ കട്ടിലിലെ ആൻറിക്കുണ്ടായ കുട്ടിയാ നീയ്. അച്ഛൻ വെള്ത്തിട്ടല്ലേ? അപ്പോ അച്ഛൻ പറഞ്ഞു എനിയ്ക്കാ വെള്ത്തകുട്ടി മതീന്ന്. അങ്ങനെ കുട്ടിയെ മാറ്റി എടുക്കേരുന്നു. എന്റെ ശരിയ്ക്കത്തെ വാവ ഇപ്പോ അവരുടെ വീട്ടിലായിരിയ്ക്കും." നനുത്ത വാത്സല്യത്തണലിൽ മാതൃസ്നേഹം നുണഞ്ഞുകിടന്ന മകൾ പൊടുന്നനെ പ്രക്ഷുബ്ധയായി. പാതി ചിരിച്ചും പാതി കരഞ്ഞും അവൾ ക്ഷോഭിച്ചു.
"നുണയല്ലേ? സത്യം പറയൂ." "സത്യം." ഞാനാണയിട്ടു.
"എന്നാ എന്റെ അമ്മേടെ പേരെന്താ?"
''കൂതറ." ചിരിയടക്കി ഞാൻ പറഞ്ഞു. ആ വാക്ക് കേട്ടു പരിചയമില്ലാത്ത ജാനൂട്ടി അതൊരു പേരാണെന്ന് കരുതിക്കാണണം.
"എങ്കിൽ, അവരുടെ വീടെവിടെയാ?"
"നിലമ്പൂരോ മഞ്ചേരീലോ മറ്റോ. മഞ്ചേരീലാണെന്നു തോന്നുണു. " ഞാൻ ഓർത്തെടുക്കുന്നതു പോലെ അഭിനയിച്ചു. അവൾ കുറേ നിഷേധിക്കാൻ നോക്കിയെങ്കിലും ഞാൻ മറ്റെന്തോ വായിയ്ക്കുന്ന ഭാവത്തിലിരുന്നു. അവളെന്നെ ഇടിച്ചു. മാന്തി. കാൽപ്പത്തിയിൽ ചവിട്ടി കയറിനിന്നു. കണ്ണുരുട്ടി. ചുണ്ടു കടിച്ചു. പിന്നെ ഓരോരോ മുടി പിടിച്ചു വലിച്ചു. മൊത്തത്തിലായിരുന്നെങ്കിൽ ഒരു രസമുണ്ടായിരുന്നു. ഇത് ഓരോരോന്നായാണ്. ഹൗ. നല്ല വേദന. പഹച്ചി. ഒരു ചൂലിന്റെ ഓരോരോ ഈർക്കിലാണെങ്കിൽ വേഗമൊടിയ്ക്കാം. മൊത്തം ചൂലു പിടിച്ചൊടിയ്ക്കാൻ കള്ളുകുടിച്ച് ശക്തി കൂടി ഭാര്യയെ തല്ല്ണോനുപോലും എളുപ്പമല്ലല്ലോ. കേട്ടിട്ടില്ലേ? ഒരുമയാണ് ബലം. ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം. ആയിരം മക്കൾക്ക് ഒരരഞ്ഞാണം. മുറ്റത്തെ ചെപ്പിനടപ്പില്ല. ഓ. കയ്യീന്ന് പോയി.
ചിണുങ്ങൽ മാറി പെണ്ണ് കരച്ചില് തൊടങ്ങി. കമിഴ്ന്ന് കിടന്നു കരയുന്നതിനിടയിൽ തല നിലത്തിട്ടിടിയ്ക്കാനും.ഠും. ഠും. ഠും. എന്റെ മാതൃഹൃദയം മുഴച്ചു. അവളുടെ നെറ്റീം. നല്ല രസായിട്ടൊരു നുണക്കഥ നട്ടുവളർത്തി വന്നതായിരുന്നു. ഇനിയിപ്പോ വേരോടെ പിഴുതെടുക്കണം! സമാധാനിപ്പിയ്ക്കാൻ ചെന്നപ്പോ നിലത്തുരുണ്ടു. കസേരയ്ക്കടിയിൽ നൂണു കിടന്നു.
"അസ്തിത്വ ദുഃഖം.. അസ്തിത്തദുക്കം..." ഞാൻ കാര്യങ്ങള് വിശദീകരിയ്ക്കാൻ ശ്രമിച്ചു. എന്തൊരു ബുദ്ധി! നായക്കാട്ടം തന്നെ. തവിടു കൊട്ത്തു വാങ്ങ്ണേനു പകരം വല്ല കിണറ്റിലും ഇട്ടാമതിയായിരുന്നു പണ്ടന്നെ. തോന്നിപ്പോയി.
വേനലവധിയ്ക്ക് വര്ണ പാവംന്റെ പൊന്നാരേടെ ബർത്ത്ഡേ നാളെ ആഘോഷിക്കണം ന്ന് പറഞ്ഞു സ്കൂളിൽ കൊടുക്കാനായി വാങ്ങിവെച്ച മൂന്നു ഡബ്ബേലെ 215 എള്ളുണ്ടകൾ എന്നെ നോക്കി കണ്ണിറുക്കി. അവരെ വിളിച്ച് സഭയിലിറക്കിയപ്പോൾ കരിങ്കൊടിക്കാരിയ്ക്ക് കുലുക്കമില്ല. ബർത്ത് ഡേം വേണ്ട; മിട്ടായീം വേണ്ടത്രേ. ഇനി മൊതല് സ്കൂളിലും പോണില്യാന്ന്! എള്ളുണ്ടയ്ക്കൊപ്പം കസിൻസിനു കൊടുക്കാൻ വാങ്ങിവെച്ച കോലുമിട്ടായീണ്ട് കുറച്ച്. അത് കൂടുതുറന്നു നോക്കീട്ടില്ല. ഉള്ളില് ടോർച്ചും പീപ്പീമുള്ള ഹാർട്ടിന്റെ ഷേപ്പിലുള്ള കോലുമുട്ടായി. അതിലൊന്ന് ഞാനെടുത്തു തുറന്നു. "ദ് എങ്ങനെയാ കത്തിയ്ക്കാ! ഇതിന്റെ സ്വിച്ചെവിടെ? ദാ. ഈ കടലാസ് വലിച്ചെടുക്കണം പോലും. ഇത് ലോക്കണത്രേ. ഹായ്! നല്ല മണം. ഏത് ഫ്ലേവറാ! അയ്യോ! ദ് ഓണാക്കാൻ പറ്റണില്ലല്ലോ!"
എട്ടുവർഷം പത്തുമാസവും കൊണ്ട് സ്വരൂപിച്ച അഹംബോധം ഒലിച്ചുപോയി. കസേരയ്ക്കടീന്ന് തലപൊക്കി നോക്കി. മുട്ടായി മേടിച്ച് സ്വിച്ചു ഞെക്കി. ചോപ്പുനിറത്തിൽ ഹാർട്ട് തെളങ്ങി.
"ഓഹ്! ഇങ്ങന്യാണ്. ല്ലേ? ദാ നോക്കൂ പീപ്പി. "
വിസിലടിച്ച് എന്റെ ചെകിട് പൊട്ടിച്ചു. ഉണങ്ങിയ കണ്ണീരുപ്പിനൊപ്പം കോലുമിട്ടായിയുടെ കൗതുകവും നുണഞ്ഞിരിക്കുമ്പോ ചോദ്യം വന്നൂട്ടോ.
"അസ്തിദുഃഖം ന്ന് പറഞ്ഞാ എന്താ?"
അച്ഛനുമമ്മയും ആരാണെന്നേ അറിയാത്ത എത്രയോ കുഞ്ഞുമക്കളെ ഓർത്ത് ജ്ഞാനം വിളമ്പാൻ തുടങ്ങിയപ്പോൾ അവള് പറയാണ്;
'ആദ്യമൊക്കെ സങ്കടം തോന്ന്ണ് ണ്ടാവും. പിന്നെ അവർക്കതൊക്കെ ശീലാവു'മെന്ന്. മൂശേട്ട. എന്താ മനസ്സില് ന്ന് നോക്കൂ. ഒരുനിമിഷം നുണ താങ്ങാൻ വയ്യാത്തോളാണ്... മനുഷ്യസ്വഭാവം!