രണ്ടു പെണ്ണുങ്ങൾക്കരികിൽ അവരെ അലോസരപ്പെടുത്തുംവിധമാണ് ഞാനിരിയ്ക്കുന്നത്. അവരാണെങ്കിൽ വളർച്ചമുറ്റിയ സ്ത്രീകളെ അനുകരിച്ച് ജീവിതത്തിലെ ചെറിയ ചെറിയ പകർപ്പുകൾ ആടിത്തീർക്കുന്നു. ആ കാല്പനിക കൂടാരത്തിനകത്ത് സമയവും സന്ദർഭങ്ങളും അവരുടെ താളത്തിന് തുള്ളുന്നു. അടക്കിപ്പിടിച്ച വർത്താനങ്ങൾ, പരിഭവങ്ങൾ, നീക്കുപോക്കുകൾ, വാശികൾ.. ഇടയ്ക്ക് ഇടംകണ്ണിട്ട് ഓരോ ഒളിഞ്ഞു നോട്ടങ്ങളും. അവരുടെ സ്വപ്നസ്ഥലിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് മയങ്ങിക്കിടക്കുന്ന ഒരു മൈൻ പോലെ അടങ്ങിയിരിക്കുന്ന; ഒന്നും ശ്രദ്ധിക്കാത്തവിധം ഒതുങ്ങിയിരിക്കുന്ന ഞാൻ. തുറക്കാൻ പോകുന്ന സ്കൂളിന്റെയോ പൊതിയാപ്പുസ്തകങ്ങളുടെയോ അലങ്കോലപ്പെട്ട മുടിയുടെയോ കോസടിക്കു മുകളിൽ അലക്ഷ്യമായിട്ട നനഞ്ഞ തോർത്തുമുണ്ടിന്റെയോ വിഷമിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് അവരെ ഉണർത്താവുന്ന മുതിർന്ന ശബ്ദം വലിച്ചെറിഞ്ഞ് ഈ കൂടാരക്കുളിർ നുകരാൻ കള്ളക്കണ്ണടച്ചിരിയ്ക്കുന്ന ഒരു പൂച്ചസ്സന്യാസിയാണ് ഞാൻ.
Prasanna
2020 ജൂൺ 21, ഞായറാഴ്‌ച
2020 മേയ് 22, വെള്ളിയാഴ്‌ച
ഇന്ദു മേനോൻ -2
വാക്കല്ലേ മാറ്റാൻ പറ്റൂ? മേൻനെ മുഴോനെ വായിച്ചപ്പോൾ അഭിപ്രായം കൊറച്ച് മാറീ ട്ടോ.
ധൈര്യത്തിന്റെ കാര്യത്തിൽ ഇന്ദുമേനോൻ ആള് ഡ്രാക്കുളയാണ്. പക്ഷേങ്കില്... എല്ലാ കഥകളിലും ഒരേ ശരീരഭാഗം സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞപ്പോൾ ഒരു സംശയം- ഇതൊരു കച്ചവട തന്ത്രമല്ലേ ന്ന്. ആവർത്തനം ധൈര്യത്തെ
പൈങ്കിളിയാക്കി. ഉപദേശി കൃഷ്ണന്റെയോ കൂട്ടാരൻ അർജുനന്റെയോ മുലഞെട്ടിനെപ്പറ്റി പറയാത്തതു കൊണ്ടല്ലല്ലോ ഭഗവത് ഗീത ബോറടിക്കുന്നത്? (ഹൊ! എന്റെ ധൈര്യംസമ്മതിക്കണം. ആദ്യായീട്ടാണെയ്..)
ഇന്ദു മേനോന്റെ 'ചുംബനശബ്ദതാരാവലി' എന്ന ഒറ്റ പുസ്തകമേ വായിച്ചിട്ടുള്ളൂ. എട്ടു ചെറുകഥകളിൽ എല്ലാത്തിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ കാട്ടിയിരിക്കുന്നു. 'രക്തകാളീ രക്തകാളീ' എന്ന കഥ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ആഖ്യാനം, ഘടന, വിവരണം എല്ലാത്തിലും എടുത്തുപറയാവുന്ന കഴിവുണ്ട്. കഥാവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്.
പക്ഷേ അടിമത്തം പേറുന്ന, വഞ്ചന പറ്റുന്ന, അവഗണനയനുഭവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ മിക്കതും പെൺകഥകളല്ല. നമ്മളാ കഥയനുഭവിക്കാൻ പോകുന്നത് അവളെ അടിമയാക്കിയ- വഞ്ചിച്ച- അവഗണിച്ചവനിലൂടെയാണ്. അവന്റെ പക്ഷത്തുനിന്നുള്ള വർണ്ണന. വേട്ടയാടപ്പെടുന്നവളുടെ ശരീരത്തിൽ (ശരീരത്തിൽ തന്നെ. ശരീരത്തിൽ മാത്രം) വേട്ടയാടുന്നവനെ രസിപ്പിക്കുന്നതെന്താണെന്ന്. ചില സിനിമകളിലും ഇങ്ങനെ കണ്ടിട്ടുണ്ട്. ബലാത്സംഗത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന നിയമജ്ഞനോ പോലീസോ കോപ്പിലെ ഹീറോയോ ആകും കഥാതന്തു. പ്രേക്ഷകന്റെ സാമൂഹ്യബോധം, നീതിബോധം, സദാചാരബോധം എന്നിവയെയൊക്കെ ലാളിച്ചു സാന്ത്വനിപ്പിക്കുന്ന ധർമ്മ വിജയത്തിന്റെ തട്ടു താഴ്ന്നിരിക്കും. പക്ഷെ ഇരയെ കാണുക അവളുടെ ശരീരത്തിന്റെ അനുപാതങ്ങളിലും അതിന്റെ കച്ചവട സാദ്ധ്യതകളിലുമായിരിക്കും. കുറ്റവാളിയുടെ ഇന്ദ്രിയബോധത്തിനുള്ളിലാകും കാഴ്ചക്കാരൻ. സിനിമയോടുന്നിടത്തോളം കാലം അവൾ- സ്ത്രീ- വീണ്ടും വീണ്ടും കച്ചവടം ചെയ്യപ്പെടുന്നു. സ്വാഭാവിക സംഭവമെന്ന പോലെ തെറ്റ് സമൂഹമനസ്സിൽ പതിയുന്നു. അതുപോലൊരു സമീപനം ഈ എഴുത്തിലും ഉണ്ട്. അതു രസിക്കുന്നവർ അവരെ തേടിപ്പിടിച്ചു വായിക്കട്ടെ.
എന്നാൽ, ഓരോ കഥയിലും അവർ വ്യക്തമാക്കിയിരുന്നുവെങ്കിൽ എന്നു ഞാനാഗ്രഹിച്ച ചിലവയുണ്ട്. അതിലൊന്നു പറയാം.
ജന്തു എന്ന കഥ നന്നായിരിക്കുന്നു. ശത്പുര പർവ്വത മേഖലയിലുള്ള ബസ്തറിലെ വനപ്രദേശത്തെ ഇന്ദർ വേലി മണ്ഡലിലെ ഗോണ്ഡുകൾ മുറിയകൾ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത ഇരുമ്പു ഖനി മാഫിയയിലെ ഗുണ്ടകളെ എതിരിടുന്ന ബസുന്ധരയുടെ കഥയാണത്. ഇരുമ്പ് ഖനി ഒരു കാടോ കൃഷി സ്ഥലമോ ആയിരുന്നെന്നും മനുഷ്യനടക്കം അവിടെയുള്ള എല്ലാ കാട്ടു ജന്തുക്കളുടെയും സസ്യങ്ങളുടെയും വാസസ്ഥാനം അപഹരിക്കപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വേദനിപ്പിക്കുന്ന സത്യങ്ങളുണ്ട്- കഥക്കു പുറത്തും. അതൊന്നു കൂടി ഊന്നിപ്പറയാമായിരുന്നു രത്തന്റെ സ്വവർഗ്ഗരതിക്കു പകരം.
കണ്ട സണ്ടൂരിലെ ഖനിയെക്കുറിച്ച് എഴുതിയതോർമ്മ വന്നു- ചുകചുകന്ന മണ്ണു കലങ്ങിയ വെള്ളത്തെക്കുറിച്ചു വായിച്ചപ്പോൾ. കാടെന്ന തുണിയുരിഞ്ഞ്, മജ്ജയും മാംസവും കൊള്ളയടിക്കപ്പെട്ട, ഉറവകൾ വറ്റിയ മലകൾ.. സമതലങ്ങളാക്കപ്പെട്ട, മരുഭൂമികളാക്കപ്പെട്ട പഴയ മലകൾ.. അവിടെ ജീവിച്ചിരുന്ന സസ്യജന്തുജാലങ്ങൾ, ഗോത്രവർഗങ്ങൾ..
ആര്യാധിനിവേശകാലം മുതൽ മുതൽ വനാന്തരങ്ങളിലേക്ക് ഉൾവലിയുന്ന ദ്രാവിഡ ഗോത്ര വർഗ്ഗങ്ങളാണവർ. ആയിരക്കണക്കിനു വർഷങ്ങൾ പ്രകൃതിക്കും മനുഷ്യനും മുന്നിൽ പിടിച്ചു നിന്നവരെയാണ് നാം ഇക്കഴിഞ്ഞ പത്തെഴുപതു വർഷങ്ങളിൽ ജെസിബി കൊണ്ടു മാന്തിയെറിഞ്ഞു കളഞ്ഞത്. നമ്മളെന്നാൽ സ്വതന്ത്രഭാരതത്തിലെ ദേശസ്നേഹികളായ, മനുഷ്യസ്നേഹികളായ പൗരന്മാർ. ഇതൊരു ആഗോള പ്രശ്നമാണ് എന്നറിഞ്ഞിട്ടും ദേശവത്കരിച്ചത് എന്തിനെന്നോ? നാം വോട്ടു ചെയ്തു വളർത്തിയവരും നമ്മുടെ നികുതിപ്പണം സർക്കാർ ശമ്പളമായി വാങ്ങുന്നവരുമാണ് ഈ ഹിംസക്കു പിന്നിലെന്നതിനാൽ. പരിസ്ഥിതി ആഘാത പഠനവും വനവൽക്കരണവും ഏട്ടിലെ പശു. അതിലോല പരിസ്ഥിതി മേഖലകളും ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുമടക്കം മണിക്കൂറിനകം ലോറിക്കു പിന്നിലെ ലോഡാക്കി മാറ്റുന്നവർ. ദിവസം 200 ഘന അടി ഖനനം ചെയ്യാനുള്ള ലൈസൻസ് വെച്ച് രണ്ടായിരമോ ഇരുപതിനായിരമോ ഘന അടി ഖനനം ചെയ്യുന്നവർ... സണ്ടൂരിലെപ്പോലെ.
******** ******* ********
ആദ്യത്തെ ഒന്നര മാസം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു വീടിൻറെ ഗേറ്റ്. ഇക്കഴിഞ്ഞ ദിവസം അയലത്തൊരു കള്ളൻ മതിൽ ചാടി അകത്തു കടന്ന പശ്ചാത്തലത്തിലാകണം മകൾ ആ ചോദ്യം ചോദിച്ചത്.
"നമുക്കീ ഗേറ്റും മതിലും എന്തിനാണമ്മാ?"
"നമ്മുടെ സുരക്ഷിതത്വത്തിന്. കള്ളൻ കയറാതിരിക്കാൻ."
"എനിക്കു പോലും ചാടിക്കടക്കാവുന്ന ഈ ഗേറ്റോ?"
ശരിയാണ്. കോണകം പോലുള്ള മുറ്റത്ത് ഷട്ടിലുകളിക്കുമ്പോൾ റോട്ടിൽ നിന്ന് കോക്ക് പെറുക്കിക്കൊണ്ടുവരാൻ ദിവസം അമ്പതുവട്ടം പൂട്ടിയിട്ട ഗേറ്റു ചാടും. അതു തന്നെ ഒരു കളിയാണ്. അവളുടെ ചോദ്യം എന്നെ ബുദ്ധിമുട്ടിലാക്കി. കള്ളന് കയറാൻ ബുദ്ധിമുട്ടില്ല. അതുമല്ല; ഓരോ വീടിനും മതിലും ഗേറ്റും എന്തിനാണെന്ന് അവൾ ചോദ്യത്തിന് കൃത്യത വരുത്തുകയും ചെയ്തു.
എന്തെല്ലാമാണ് ഉത്തരങ്ങൾ?
മനുഷ്യർ കള്ളൻമാരാണ്?
മനുഷ്യർക്കു പരസ്പരം വിശ്വാസമില്ല?
തനിക്കു തിന്നാനാവുന്നതിൽ കൂടുതൽ സമ്പാദിച്ചു കൂട്ടി വയ്ക്കുന്നതാണ് ജീവിത ധർമ്മം എന്ന നമ്മുടെ വിശ്വാസം?
ആഡംബരങ്ങളും അത്യാഗ്രഹങ്ങളും അത്യാവശ്യങ്ങളാണ്?
ആ മല പൊട്ടിച്ച് കല്ലും മണലും സിമൻറുമുണ്ടാക്കി മതിലു പണിയും.
ഈ മല വെട്ടിക്കീറി ലോഹ അയിരുകൾ എടുത്ത് ഗേറ്റും കുറ്റിയും കൊളുത്തും പണിയും.
കുന്നുകൂടിയ സമ്പാദ്യങ്ങളും തുണികളും വെക്കാൻ ലോഹ അലമാരകളുണ്ടാക്കും.
ജീവിതം ഒന്നേയുള്ളൂ.
അത്യാവശ്യമാകാം.
ആവശ്യവുമാകാം.
അനാവശ്യം എത്രത്തോളമാകാമെന്നത് മാനാഭിമാനത്തിന്റെ പ്രശ്നമാണ്.
ലോഹമാകട്ടെ, പ്ലാസ്റ്റിക്കാകട്ടെ- നമ്മളാണു യഥാർത്ഥ ഡിമാന്റ് മേക്കേഴ്സ്.
ജീവിതം ഒന്നേയുള്ളൂ- അവർക്കും.