രണ്ടു പെണ്ണുങ്ങൾക്കരികിൽ അവരെ അലോസരപ്പെടുത്തുംവിധമാണ് ഞാനിരിയ്ക്കുന്നത്. അവരാണെങ്കിൽ വളർച്ചമുറ്റിയ സ്ത്രീകളെ അനുകരിച്ച് ജീവിതത്തിലെ ചെറിയ ചെറിയ പകർപ്പുകൾ ആടിത്തീർക്കുന്നു. ആ കാല്പനിക കൂടാരത്തിനകത്ത് സമയവും സന്ദർഭങ്ങളും അവരുടെ താളത്തിന് തുള്ളുന്നു. അടക്കിപ്പിടിച്ച വർത്താനങ്ങൾ, പരിഭവങ്ങൾ, നീക്കുപോക്കുകൾ, വാശികൾ.. ഇടയ്ക്ക് ഇടംകണ്ണിട്ട് ഓരോ ഒളിഞ്ഞു നോട്ടങ്ങളും. അവരുടെ സ്വപ്നസ്ഥലിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് മയങ്ങിക്കിടക്കുന്ന ഒരു മൈൻ പോലെ അടങ്ങിയിരിക്കുന്ന; ഒന്നും ശ്രദ്ധിക്കാത്തവിധം ഒതുങ്ങിയിരിക്കുന്ന ഞാൻ. തുറക്കാൻ പോകുന്ന സ്കൂളിന്റെയോ പൊതിയാപ്പുസ്തകങ്ങളുടെയോ അലങ്കോലപ്പെട്ട മുടിയുടെയോ കോസടിക്കു മുകളിൽ അലക്ഷ്യമായിട്ട നനഞ്ഞ തോർത്തുമുണ്ടിന്റെയോ വിഷമിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് അവരെ ഉണർത്താവുന്ന മുതിർന്ന ശബ്ദം വലിച്ചെറിഞ്ഞ് ഈ കൂടാരക്കുളിർ നുകരാൻ കള്ളക്കണ്ണടച്ചിരിയ്ക്കുന്ന ഒരു പൂച്ചസ്സന്യാസിയാണ് ഞാൻ.