2019 ജൂലൈ 27, ശനിയാഴ്‌ച

hടട t - RTI

പ്രേഷിതൻ / പ്രേഷിത,



സ്വീകർത്താവ്,

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
ഓഫീസ് ഓഫ് ജോയിൻറ് ഡയറക്ടർ (എക്സാമിനേഷൻ),
ഡി എച്ച് എസ് ഇ,
ഹൗസിംഗ് ബോർഡ് ബിൽഡിംഗ്,
ശാന്തിനഗർ,
തിരുവനന്തപുരം - 695 001

ആർടിഐ ആക്ട് 2005 പ്രകാരം താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തരുവാൻ  ആവശ്യപ്പെടുന്നു.

1. HSST Botany (Jr ) എത്ര തസ്തികകൾ നിലവിലുണ്ട്?

2. HSST Botany (Sr )എത്ര തസ്തികകൾ നിലവിലുണ്ട്?

3. HSST Botany (Jr ) ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്?

4. HSST Botany (Sr ) ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്?

5. 2019- 20 അദ്ധ്യയന വർഷം HSST Botany വിഭാഗത്തിൽ നിലവിൽ എത്രപേർക്ക് ജൂനിയറിൽ നിന്നും സീനിയറിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചു?

6. ജൂനിയറിൽ നിന്നും സീനിയർ സ്ഥാനക്കയറ്റം ലഭിച്ചവരിൽ എത്ര പേർ സ്ഥാനക്കയറ്റം സ്വീകരിച്ചു?

7. വിവിധ തസ്തികകളിൽ നിന്ന് തസ്തികമാറ്റം വഴി HSST Botany (Jr) ആയി സ്ഥാനക്കയറ്റത്തിനുള്ള ശതമാനം എത്ര?

8. തസ്തികമാറ്റം വഴി HSST Botany (Jr) ആയി നിലവിൽ എത്ര ശതമാനം സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്?

9. തസ്തികമാറ്റം വഴി HSST Botany (Jr) ലേയ്ക്ക് നിലവിൽ എത്ര ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്?

10. 2019, 2020, 2021, 2022 വർഷങ്ങളിൽ വിരമിയ്ക്കുന്ന HSST Botany (Jr) അദ്ധ്യാപകരുടെ വർഷം തിരിച്ചുള്ള എണ്ണം എത്ര?

11. 2019, 2020, 2021, 2022 വർഷങ്ങളിൽ വിരമിയ്ക്കുന്ന HSST Botany (Sr) അദ്ധ്യാപകരുടെ വർഷം തിരിച്ചുള്ള എണ്ണം എത്ര?

സ്ഥലം:
തീയതി:                
             എന്ന് വിശ്വസ്തതയോടെ,
                         പേര് :
                          ഒപ്പ് :
                   ഫോൺ നമ്പർ:

2019 ജൂലൈ 17, ബുധനാഴ്‌ച

പ്രേമവാരം

പ്രേമവാരം

mouka milega to hum bata denge....

''എന്നിട്ട് പച്ചക്കുന്നിനു മോളീന്ന് കെട്ടിപ്പിടിച്ച് നമ്മൾ ചെരുവിലൂടെ ഉരുണ്ടുരുണ്ടു വരണം..."

"നിക്കു നിക്കു നിക്കു. ഒരു മിനിട്ട്. പോക്കറ്റിലിട്ട മൊബൈലു പൊടിയൂലെ! ഗൊറില്ലാ ഗ്ലാസൊന്ന്വല്ല. നമ്മക്ക് മൊബൈല് മൊട്ടക്കുന്നിൻ മോള്ള് പാറപ്പൊറത്ത് വെച്ചിട്ട് ഉരുളാം."

🤔😳😳

"ന്ന്ട്ട് വേണം നമ്മള് കിതച്ച് കേറി വരുമ്പോളേയ്ക്ക് ആരെങ്കിലും അതടിച്ചു മാറ്റാൻ."
           .......      .......      ........

"..... എന്നിട്ട്.... നിന്നെ ചുമരിലേയ്ക്കു ചേർത്തു നിർത്തി... കൈകൾ കൊണ്ടൊരു തടവറ തീർത്ത്.... അടുത്തടുത്ത് വരും ഞാൻ. നിന്റെ കണ്ണുകളിലേയ്ക്കു നോക്കി, മുഖമടുപ്പിച്ച്.."

" എക്‌സ്യൂസ് മീ, കൊറച്ചങ്ങട്ട് മാറ്റിപ്പിടിയ്ക്കണേ. കൊറച്ചൂസായിട്ട് അട്ത്ത്ള്ളേനൊക്കെ ഒരു മങ്ങൽ. ഒരു കയ്യകലത്തൂന്ന് കണ്ണിൽക്കണ്ണിൽ നോക്കാം. അപ്പൊ ക്ലിയറാണ്."

ശ്ശൊ. കൊച്ചു പിള്ളാരെപ്പോലെ.

       .......        ........       .........

"എന്നിട്ട് നമുക്കൊരു യാത്ര പോകണ്ടേ? ദൂരെ ദൂരെ മലമുകളിലേയ്ക്ക്. രാത്രിയെ മുറിച്ചു പായുന്ന തീവണ്ടിയിൽ ചീറിയടിക്കുന്ന തണുത്ത കാറ്റുള്ള വാതിലിനോരത്ത്... നിന്റെ മുടിയിഴകൾ എന്റെ മുഖത്തു വീണു കളിക്കും.."

"അടുത്തവർഷം പോകാം."

"ഉം?"

"സീനിയർ സിറ്റിസൺ കാർഡൊന്നു വന്നോട്ടെ.."

2019 ജൂലൈ 11, വ്യാഴാഴ്‌ച

മൂത്രവിശേഷം

നീണ്ട യാത്രയ്ക്കൊടുവിൽ നഗരത്തിലെത്താൻ ഒരു മണിക്കൂർ കൂടി ഉള്ളപ്പോഴാണ് മൂത്രശങ്ക കലശലായത്. ശങ്കയൊന്നുമല്ല, ഉറപ്പാണ്. ഒരു തമല കിണറ്റുവെള്ളമാണേ സത്യം.

വേലിയും പടിയും തോട്ടവും മിറ്റവുമൊന്നുമില്ലാത്ത കന്നഡ ഗ്രാമമാണ്. ഇരുവശവും ഏതോ ഘോഷയാത്ര കാണാനെന്നോണം ഉത്സാഹത്തോടെ റോഡിലേയ്ക്കിറങ്ങി നിൽക്കുന്ന വീടുകൾ. സമയം പാതിരാ കഴിഞ്ഞു. കാറിന്റെ ഹെഡ് ലൈറ്റിൽ നിരത്തിന് ഓരം ചേർന്ന് ധൃതിയിൽ നടക്കുന്നൊരു മധ്യവയസ്കനെ കണ്ടു. തണുപ്പിനെ തടുക്കാൻ ഇട്ടിരിക്കുന്ന കോട്ട് കീറി വെളുത്ത ജുബ്ബ പുറത്തു കാണാം. അസമയത്ത് ഊരുവഴിയിൽ പ്രത്യക്ഷപ്പെട്ട വാഹനം ഏതെന്നു പോലും തിരിഞ്ഞു നോക്കാതെ അയാൾ ധൃതിപ്പെട്ട് നടന്നു. അയാളെ കടന്നുപോയിട്ടും ഇയാൾ എവിടുന്നായിരിക്കും ഈ നേരത്ത് എങ്ങോട്ടായിരിക്കും വെളിച്ചത്തിനു മുഖം തരാത്തതെന്ത് എന്ന ചോദ്യങ്ങളൊക്കെ കാറിനുള്ളിൽ കുറച്ചുനേരം തങ്ങിനിന്നു. പ്രധാനപാത അറ്റകുറ്റപ്പണികൾ കാരണം ദുർഘടം പിടിച്ചതാകയാൽ ഗ്രാമപാതയിലൂടെ വരികയായിരുന്നു ഞങ്ങൾ. ഊരുവഴിയിൽ കാർ നിർത്തിയാൽ പുറത്തിറങ്ങുക നായ്ക്കൂട്ടത്തിനു നടുവിലേയ്ക്കായിരിക്കും. പാതിരാവിൽ വിശ്രമമില്ലാതെ പട്രോളിംഗ് നടത്തുന്ന ശ്വാനസേനകളുടെ കർമ്മമണ്ഡലങ്ങളൊഴിവാക്കി ഇരുവശവും നോക്കെത്താദൂരം പാടമായ ഒരിടത്ത് വണ്ടി നിന്നു.

പെണ്ണുങ്ങളുടെ മൂത്രസഞ്ചിയിൽ തടഞ്ഞു നിർത്തപ്പെട്ട അവലക്ഷണം പിടിച്ച മൂത്രത്തിന് ഒരഭിപ്രായസ്വാതന്ത്ര്യവും ഇല്ലാത്ത നാടാണ്.  പെൺരക്തത്തിൽ നിന്ന് അരിച്ചെടുത്ത ഉപ്പുവെള്ളം വീണു നനയാൻ യോഗമില്ലാതെപോയ തൊട്ടാവാടികളും പാർത്തീനിയങ്ങളും കാലംതാണ്ടുന്ന കാലഘട്ടമാണ്. അവയോട് കരുണ കാട്ടാനാണ് പാതിരാത്രി പാടത്തിനു നടുവിൽ പാലം പോലെ നീണ്ടു കിടക്കുന്ന പാതയോരത്ത് പരിണതപാത്രവുമായി ഞാൻ ഇറങ്ങിയത്.

അടുത്തകാലത്തെങ്ങും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ലാത്ത സുഖത്തിന് നന്ദി പറയാൻ സ്വർഗ്ഗത്തിലേയ്ക്കു കണ്ണുയർത്തിയതാണ് കൂട്ടരേ... ആ..ഹാ... കരിനീല മാനത്ത് നിറയേ താരകങ്ങളും ഒരർദ്ധ ചന്ദ്രനും കനമില്ലാതെ പൊങ്ങിപ്പോകുന്ന ഒന്നുരണ്ട് സുതാര്യ മേഘങ്ങളും. നഗരത്തിലെ ചെമ്പിച്ച ധൂമാനം മാത്രം കണ്ടു ശീലമായ നയനങ്ങൾ
മിഴിച്ചു ഞാൻ നോക്കിപ്പോയി. പൂവട്ടക തട്ടി മറിഞ്ഞോ! നനഞ്ഞ മിറ്റത്ത് ചിതറിക്കിടക്കുന്ന ഒരു കൊട്ട പവിഴമല്ലിയുടെ ബാല്യകാലസ്മൃതികളും ഗന്ധവുമെല്ലാം ഒരു നിമിഷം കൊണ്ട് മനം കവിഞ്ഞു. (വെയിലത്തും മഴയത്തും നിലാവത്തും ടോർച്ചിൽ വെട്ടത്തിൽ പോലും പവിഴമല്ലി നിറഞ്ഞ മിറ്റം തന്നെയാണ് ലോകത്തെ ഏറ്റവും സുന്ദരമായ മിറ്റം) ഏതൊരു പ്ലാനറ്റേറിയത്തെക്കാളും വിശാലമായി, കൈനീട്ടിച്ചാടിയാൽ തൊടാമെന്നപോലെ കുനിഞ്ഞു നിൽക്കുന്ന ധാരാളിയായ ആകാശം. നാട്ടിൽ മേഘം പുതച്ചു കിടക്കുന്നതിനാൽ ജൂലൈമാനം കാണാത്തതിനാലാകുമോ! ഞാനിതുവരെ കണ്ടിട്ടില്ലാത്ത നക്ഷത്ര വിതാനം. മൊത്തം ക്ഷീരപഥവും നഗ്നനേത്രങ്ങളാൽ കാണാൻ കഴിഞ്ഞാലെന്നവണ്ണം പല വലിപ്പത്തിലും നിറത്തിലും എണ്ണമറ്റ നക്ഷത്രങ്ങൾ. മുല്ലയും പവിഴമല്ലിയും ശംഖുപുഷ്പവും ലില്ലിയുമെല്ലാം ഇറുത്തിട്ട മിറ്റത്തെ പൊങ്ങൻ വെള്ളപ്പരപ്പു പോലെ. കടലാസുതോണികളായി പതിയെ നീങ്ങുന്ന മേഘങ്ങളും.

ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട സുഗന്ധം..

2019 ജൂലൈ 10, ബുധനാഴ്‌ച

കുതിരകൾ

കഴുതകളുടെ ഗ്രാമത്തിൽ ചിലർ മാത്രം കുതിരകളായി മാറിയിരുന്നു. കഴുതകൾ വയലുകളിൽ അദ്ധ്വാനിച്ചും ഭാരം ചുമന്നും കുതിരകൾക്ക് ദാസ്യപ്പണി ചെയ്തും ജീവിച്ചുപോന്നു. സ്വർഗ്ഗത്തിൽനിന്ന് നേരിട്ടിടപെട്ട് കുതിരകളാക്കി മാറ്റപ്പെട്ടവരെ അവരെന്നും ഭയഭക്തിബഹുമാനത്തോടെ വീക്ഷിച്ചു. എന്നാൽ കഴുതകളുടെ പ്രാർത്ഥനകളും തപസ്സും കാരണമാണ് സ്വർഗ്ഗം കുതിരകളെ സൃഷ്ടിച്ചതെന്ന് കുതിരകളും കഴുതകളും മറന്നുപോയിരുന്നു. കുതിരകൾക്ക് പിറന്ന കുഞ്ഞുങ്ങളെല്ലാം കുതിരകളായിത്തന്നെ വളരാൻ തെരഞ്ഞെടുക്കപ്പെടുകയും കുതിരകൾക്കായുള്ള പ്രാർത്ഥനാ യോഗങ്ങളിൽ മാത്രം കഴുതകൾക്കു ക്ഷണം ലഭിക്കുകയും ചെയ്തുവന്നു. വിളനിലങ്ങളിൽ മേഞ്ഞു നടന്ന കുതിരകൾ അമിതമായി ഭക്ഷിക്കുകയും അവരുടെ ധാന്യപ്പുരകൾ നിറയ്ക്കുകയും മിച്ചം വന്നവ പോലും നശിപ്പിക്കുകയും ചെയ്തു. അയിത്തത്താലും ഭക്തിയാലും മാറിനിന്നിരുന്ന കഴുതകളിൽ ചിലർ മുറവിളികൂട്ടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തെങ്കിലും പ്രാർത്ഥനാ യോഗങ്ങളിൽ മുറപ്രകാരം പങ്കെടുത്തു കുതിരകൾക്കായി സ്വർഗ്ഗത്തോട് ഇരന്നു. കുതിരകൾ തങ്ങളുടെ കുതിരത്വം നഷ്ടപ്പെടാതിരിക്കാനായി യാഗങ്ങൾ നടത്തി. കുതിരകൾക്കായി ബലിയാകാൻ മുന്നോട്ടുവന്ന ഭക്തകഴുതകൾ ഒരിക്കൽപോലും കുതിരകളായി മാറിയില്ലെങ്കിലും കഴുതകൾ അദ്ധ്വാനിക്കുകയും വിളവ് കുതിരകൾക്ക് എത്തിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കിട്ടുന്നതു മുഴുവൻ തനിയെ തിന്നണമെന്നതരം വാശിയുള്ള കുതിരകൾ കുതിരക്കൂട്ടങ്ങളിൽ ആശങ്കയുണർത്തി. തങ്ങളുടെ അദ്ധ്വാനഫലം കുതിരകൾ പങ്കിട്ടെടുക്കണമോ, അതോ; വഴക്കടിച്ചു വിജയിച്ച ചില കുതിരകൾ മാത്രം തിന്നണമോ എന്നോർത്തു കുഴഞ്ഞ കഴുതകൾ കുതിരകളുടെ നന്മയ്ക്കുവേണ്ടി വേണ്ടി പ്രാർത്ഥനകളോടെ അദ്ധ്വാനത്തിൽ മുഴുകി.

കഴുതകൾ വെറും കഴുതകളായതിനാലാണ് ഈ ബോറടിപ്പിക്കുന്ന കഥ നീണ്ടുനീണ്ടു പോകുന്നതെന്ന് തിരിച്ചറിവുണ്ടായതിനാൽ കഥയിവിടെ നിർത്തുന്നു.

2019 ജൂലൈ 9, ചൊവ്വാഴ്ച

Differently abled

ലോകത്ത് കാരുണ്യവും സഹവർത്തിത്വവും കൂടി വരുന്നത് നാം ശ്രദ്ധിക്കാത്തതെന്ത്! എപ്പോഴും പോരായ്മകളും സങ്കടവും എടുത്തു പറയുവാനും തുടച്ചു മിനുക്കി പ്രദർശിപ്പിക്കുവാനുമുള്ള ത്വരയുണ്ട് നമുക്ക്. എന്നാലും ചില സത്യങ്ങൾ മറന്നുകൂടാ.

ശത്രുവിന്റെ / സഹോദരന്റെ നെഞ്ചു പിളർന്നു പ്രാണൻ വേർപെടുന്ന വിഹ്വലതയിൽ പിടക്കുന്ന ചൂടുള്ള ഹൃദയം ആദിദൈവങ്ങൾക്ക് കാഴ്ച വെച്ചിരുന്ന ഗോത്രവർഗ്ഗങ്ങളിൽനിന്നും എത്ര സംസ്കരിക്കപ്പെട്ടു, മാനവീയമാക്കപ്പെട്ടു ഇന്നത്തെ മനുഷ്യർ!

ഇന്ന് കാലില്ലാത്തവരെ, കണ്ണില്ലാത്തവരെ, ഗർഭപാത്രമില്ലാത്തവളെപ്പോലും ചേർത്തുനിർത്തി നെടുവീർപ്പുകൾ തുടച്ചെടുക്കുന്നുണ്ട് പൊതുസമൂഹം. ഡിസേബിൾഡ് എന്നത് differently abled ഉം ദേവാംഗ് എന്നുമാകുമ്പോൾ നാം റബ്ബറെടുത്തു മായ്ച്ചു തിരുത്തിയെഴുതിയത് നല്ലപോലെ മുറിഞ്ഞു വേദന കിനിഞ്ഞിരുന്ന ഒരു ചരിത്രമാണ്. വേദനയെ നാം ചരിത്രമാക്കി മാറ്റി!

ഇന്ന് ഓട്ടിസവും മറ്റു മാനസിക വിദ്യാഭ്യാസ-സാമൂഹിക ബലഹീനതകളുമായി വളരുന്ന കുട്ടികൾക്ക് കിട്ടുന്ന ശ്രദ്ധയും പരിഗണനയും അഭിനന്ദനീയമാണ്. സംസ്കാരത്തിന്റെ പുതു പരിഷ്കാരങ്ങൾ എത്താത്ത വിഭാഗങ്ങൾ ലോകമെമ്പാടും കാണും. എന്നാലും തുടക്കമായല്ലോ. നാം മുന്നേറുന്നുണ്ടല്ലോ. ആൾക്കാർക്ക് ബോധം വരുന്നുണ്ട്. 

എല്ലാവരെയും ഒരേ അച്ചിൽ അളന്നിട്ട് അച്ചിലൊതുങ്ങാത്തവ വെട്ടിക്കളയുന്ന ഒരിടത്തായിരുന്നു മാനസിക-ശാരീരിക വ്യത്യാസങ്ങളുള്ളവർ ഇത്രനാളും നൊന്തു ജീവിച്ചത്. അവഹേളനവും അവഗണനയും അടിച്ചമർത്തലും എന്നുമക്കൂട്ടർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും കയ്പ്പിന്റെയും എരുവിന്റെയും അദ്ധ്യായങ്ങളേകി. പ്രതിഭകൾക്കു പോലും അച്ചിലിട്ട് അളന്നു മുറിച്ചെടുത്ത് രക്തമിറ്റുന്ന വ്യക്തിത്വവുമായി ശ്വാസം കിട്ടാതെ ജീവിക്കേണ്ടി വന്നു.

'സാധാരണത്വം' എന്ന ആത്യന്തികമായ യോഗ്യതാ പരീക്ഷയിൽ സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിയ്ക്കാൻ നിർബന്ധിതരായവരിൽ പലരും  തളർന്നു ഭ്രാന്തായതും നരകിച്ചു നിലംപരിശായതും അറിഞ്ഞിട്ടില്ലേ?

ഒരു പൊടിയ്ക്ക് വ്യത്യസ്തരായ കുട്ടികളെ കാണുമ്പോൾ ഇവർ എന്റേതാണെന്നും ഇവരുടെ ഭാഗത്തു നിന്നും ലോകത്തെ പ്രതിരോധിക്കേണ്ടത് ഞാനാണെന്നും തോന്നും. അങ്ങേയറ്റം വ്യത്യസ്തരായവർ പ്രത്യേക പരിഗണനകൾക്കകത്തു വരുമ്പോൾ ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമുള്ളവർ സന്തുലനത്തിനും നിലനിൽപ്പിനുമായി കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ കാണുമ്പോൾ പെട്ടെന്ന് നമ്മിൽ ഒരു വളർച്ച ഉണ്ടാകുന്നുണ്ട്. മിടിക്കുന്ന ശത്രുഹൃദയത്തിന്റെ ചൂടുള്ള നനവിൽ നിന്ന് എത്രയോ കാതം മാറി ഒരു പുഞ്ചിരിയോടെ തോളോട് തോൾ ചേർന്ന് നിൽക്കുന്നതിന്റെ ഊഷ്മളത സംവേദിക്കാൻ വേണ്ടുന്ന ഒരറിവ് നാം നേടിയിട്ടുണ്ട്.

2019 ജൂലൈ 6, ശനിയാഴ്‌ച

മാല, വള, പൊട്ട്

മാല, വള, പൊട്ട്, കമ്മൽ... കുഞ്ഞിലെ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകളാകുന്നത്  ഇവയെല്ലാം നിർബന്ധങ്ങളാകുമ്പോഴാണ്. പെണ്ണല്ലേ? പൊട്ടിടണം. ഒഴിഞ്ഞ കയ്യും കഴുത്തുമുള്ള പെങ്കുട്ട്യോളെ സഹിയ്ക്കാൻ കഴിയാത്തവർ എത്രയുണ്ടെന്നാണ് ചുറ്റിനും! അഴിഞ്ഞ മുടിയോ? വയ്യേവയ്യ. 'ഓട്ടതൂരും, രണ്ടാമത് കുത്തേണ്ടി വരും' എന്ന ഒരൊറ്റ ഭീഷണി മാത്രം കാരണം കമ്മലിട്ടു നടക്കുന്ന കൂതറ കാലമുണ്ട് ചില പെൺകുട്ടികൾക്കെങ്കിലും. കന്നഡ പെണ്ണുങ്ങൾക്ക് അതീവ നിർബന്ധമായ അഞ്ചു ഭാഗ്യങ്ങൾ(!!) അറിയാമോ?
അരശിനകുങ്കുമ- നെറ്റിയിൽ കുങ്കുമം, ചെന്നികളിലും കൈകാൽ പത്തികളിലും നിറയെ മഞ്ഞൾ
കുപ്പിവളകൾ
കരിമണിയ്ക്കൊപ്പം കോർത്ത താലി
പിന്നെ കാലിൽ മിഞ്ചിയും തലയിൽ പൂവും. ഈ അഞ്ചു സൗഭാഗ്യങ്ങളെ ദൈവത്തേക്കാളും (ഭർത്താവിനെക്കാളും ഹഹ )  മേലേ കണ്ടു പൂജിയ്ക്കുന്നവരാണിവിടെ.

സാധാരണഗതിയിൽ അനുസരണയുള്ളവളും സ്വന്തം മനസ്സമാധാനത്തിന്റെ ചെലവിൽ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യുന്നവളുമായ ഞാൻ നിഷേധിയാവുന്നത് ഇങ്ങനെ ചില  കടുംപിടുത്തങ്ങളിലാണ്. മുടി മുടിയഴിച്ചിട്ട്, പൊട്ടു തൊടാതെ, കമ്മൽ, മാല, വള, മിഞ്ചി.. ഒന്നുമിടാതെ, സാരിയല്ലാത്തൊരു കുപ്പായമിട്ടു നടക്കുന്നതാണ് എനിക്കിഷ്ടം. എന്നെ സ്വീകരിയ്ക്കണമെങ്കിൽ ചുറ്റിനുമുള്ള സമൂഹം എന്തെന്തു നിബന്ധനകളാണ് കൈക്കൊള്ളുന്നത് എന്ന് മനസ്സിലായല്ലോ. എന്റെ സ്ത്രീ ശരീരത്തോടു ചിരകാലം ബഹുദൂരം വേണ്ട ഏച്ചുകൂട്ടലുകൾ മാത്രമല്ല ഇവയൊക്കെ. എന്റെ സ്വീകാര്യതയുടെ മാനദണ്ഡങ്ങളും സ്വഭാവത്തിന്റെ സംസ്കാരത്തിന്റെ ചിഹ്നങ്ങളുമാണിവ. ഈ ലൊട്ടുലൊഡുക്കു സാധനങ്ങൾ 24x7 ശരീരത്തിൽ ഘടിപ്പിച്ചില്ലെങ്കിൽ വ്യർത്ഥമാവുന്നതാണ് ഏതൊരു സ്ത്രീയുടെയും സ്വത്വം. ഏത് കല്പനാചൗള; യെന്ത് ഇന്ദിരാഗാന്ധി?? അനാവശ്യമായി സമൂഹത്തെ, ചട്ടങ്ങളെ, മതത്തെ, സംസ്കാരത്തെ തിരസ്കരിക്കുന്ന; വയസ്സിനിളയവനായ സഹോദരനും മകനും ഉൾപ്പെടെ സമൂഹത്തിലെ പുരുഷന്മാരെ ഒന്നടങ്കം പുച്ഛിക്കുന്ന, സതിയും സീതയും സ്വന്തമമ്മയുമടങ്ങിയ ഭാരത സ്ത്രീകളെ മൊത്തം അപമാനിയ്ക്കുന്ന വെല്ലുവിളിക്കാരികളായ വഴക്കാളികളാണ് സുമംഗലീചിഹ്നങ്ങളെ ഉപേക്ഷിക്കുന്നവൾ.

എനിക്കെന്നോടുള്ള പ്രേമത്താൽ ഞാനെന്നെ അലങ്കരിക്കാൻ ഇഷ്ടപ്പെടാറുണ്ട്. പക്ഷെ, നിർബന്ധവും ആജ്ഞയും അടിമത്തവും വിപ്ലവകാരികളാക്കാത്തവർ എന്തുതരം മനുഷ്യരാണ്!

2019 ജൂലൈ 2, ചൊവ്വാഴ്ച

അവനും അവളും.

അവന്റെ പ്രണയത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്ന് അവൾ കത്തിക്കുന്നത് മെഴുകുതിരികളല്ല. ഉള്ളിലെ ലാവയിൽ നിന്നു കോരിയെടുത്തു കൈവെള്ളയിൽ വെച്ച് ലഡു പോലെ ഉരുട്ടിയെടുക്കുന്ന സൂര്യചന്ദ്രൻമാരെയാണ്. സ്വയം പ്രകാശിക്കുന്ന ആ മാനസപുത്രൻമാർ ചിറകുമുളച്ച് മിന്നാമിന്നികളെപ്പോലെ പറന്നു നടക്കുന്ന ആകാശച്ചോട്ടിൽ നിത്യമായ ആലിംഗനത്തിൽ ലയിച്ച് അവരിരിയ്ക്കുന്നു.

ഭാഷയുടെ സദാചാരം

സമൂഹത്തിന്റെ, വീടിന്റെ, ഭാഷയുടെ സദാചാരം പഠിക്കുന്നതിനും മുൻപേ ജനിതകത്താൽ ഞാനൊരു പെണ്ണായിരുന്നു!! അച്ഛനും അമ്മയും ഏട്ടനും ഉള്ള വീട്ടിലെ പെണ്ണിന്റെ ഭാഷപോലും പരിശുദ്ധയായി കുലീനയായി സിനിമയിലെ നായകന്റെ പെങ്ങളും മകളുമെന്നപോലെ സൗന്ദര്യത്തിലും നിഷ്കളങ്കതയിലും തളയ്ക്കപ്പെട്ടു. അംഗവിഹീനമായ ഭാഷയ്ക്കുപോലും വ്രതശുദ്ധിയുടെ പരിവേഷമുണ്ട്. മുലയെന്നും യോനിയെന്നുമൊക്കെ ആദ്യമായി ഉച്ചരിച്ച അറപ്പു മാറാതെ ചുണ്ടിനിടയിൽത്തന്നെ പറ്റി നിന്നു. താലി കണ്ടു പതറാത്ത കാമുകൻ പോലും ചുണ്ടിൽ പറ്റിയ വാക്കുകളുടെ അസാധാരണത്വത്തിലേക്ക് അപരിചിതമെന്ന് ഉറ്റുനോക്കി.

മുല, മുലക്കണ്ണ്, യോനി, തുട, ചന്തി.. ഭാഷയിലെ ഈ വാക്കുകൾ എഴുത്തിൽപ്പോലും ഏറെ ഉപയോഗിച്ചത് അവർ മാത്രമാണ്. പെണ്ണുങ്ങളല്ലാത്തവർ. ഈ വാക്കുകളുപയോഗിക്കേണ്ടിടത്ത് പെണ്ണുങ്ങളുടെ പെന്നിടറുകയും ചുണ്ടുകൾ പശയാലെന്നപോലെ ഒട്ടിപ്പിടിക്കുകയും ചെയ്തുവന്നു. അംഗവിഹീനമല്ലാത്ത പെൺശരീരത്തെ ധൈര്യത്തോടെ വാക്കുകളിലെത്തിച്ച പെണ്ണുങ്ങളാകട്ടെ എന്നെന്നേക്കും പിഴച്ചവരായിത്തീരുകയും ചെയ്തു.

സ്വന്തം ശരീര ഭാഗങ്ങളെ മാതൃഭാഷയിൽ പറയാനറയ്ക്കുന്ന പെണ്ണുങ്ങളെ, നിങ്ങളുടെ കൂടെയാണ് ഞാനും. ആ വക വാക്കുകളെല്ലാം തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾക്കു പറ്റിയതല്ല. അതൊക്കെ ആണുങ്ങൾ മാത്രം ഉച്ചരിച്ചോട്ടെ. അത്ര നിർബന്ധമുള്ള സമയത്ത് സ്തനമെന്നും നിതംബമെന്നും സംസ്കൃതീകരിച്ചു പറഞ്ഞാൽ  സംസ്കാരം കൂടും. ഇംഗ്ലീഷീകരിച്ചു പറഞ്ഞാൽ നിലവാരം കൂടും. ചിലപ്പോൾ മലയാളം  മോശമാണ്, വൃത്തികേടാണ്, തരംതാണതാണ്. പറയുന്നത് ആ ശരീരഭാഗങ്ങളുടെ ഉടമകളാണെങ്കിൽ.. സ്ത്രീകളാണെങ്കിൽ.

2019 ജൂലൈ 1, തിങ്കളാഴ്‌ച

പാലിനും കനലിനും നന്ദി

പാലൂട്ടി വളർത്തൽ..
അതു ചെയ്തവരെല്ലാം അമ്മയാണ്. പാലൂട്ടിയാൽ വളരുന്നത് ശരീരമാണ്. മനസ്സും ബുദ്ധിയും ബോധവും വളർത്തിയത് കനലും കാഞ്ഞിരവുമൂട്ടിയവരാണ്. അവരെല്ലാം അച്ഛന്മാരാകുന്നു. അവർക്കെല്ലാം എന്റെ എഴുത്തിലേക്ക് സ്വാഗതമുണ്ട്. ഇനിയും കനൽലൂട്ടാനിരിയ്ക്കുന്നവരോടു പോലും ഇപ്പോൾ കൃതജ്ഞത തോന്നുന്നുണ്ട്. ഉരുക്കുകൊണ്ടൊരു വായും ഇഷ്ടിക പടുത്തൊരു അന്നനാളവും വജ്രം കൊണ്ടാമാശയവും പണിയാൻ നിങ്ങളെന്നെ സഹായിയ്ക്കയല്ലേ? വെളിപാടിന്റെ തന്മാത്രകളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കലകളിലേയ്ക്കു സ്വാംശീകരിയ്ക്കുവാനും പ്രാപ്തയാക്കുന്നതല്ലേ? പൊരുതിത്തളരുമ്പോൾ ഈ പുകയുന്ന കാലുകളും പൊള്ളുന്ന കൈകളും മുക്കി തണുപ്പിക്കാൻ അമ്മമാരൊഴുകുന്ന അനുഗ്രഹീതമായ ഭൂമികയാണ് എൻേറതും. പാലിനും കനലിനും കാഞ്ഞിരത്തിനും നന്ദി.