അവസാനം മഴ പെയ്തു. രാവിലെ മുതൽ മുഖം കറുപ്പിച്ചും മുരണ്ടും പൊട്ടിത്തെറിച്ചും മേഘമേലാപ്പ്. ഉച്ച തിരിയുമ്പോഴേയ്ക്ക് വെന്തുകുതിർന്ന് അഞ്ചിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്ന റെഗുലേറ്ററിനെയും പൂർണ്ണവേഗതയിൽ കറങ്ങുന്ന പങ്കയെയും അതൃപ്തിയോടെയോ പകയോടെയോ നോക്കിത്തുടങ്ങി വീട്ടിലെല്ലാവരും. പതിയെപ്പതിയെ അന്തരീക്ഷം കറുത്തിരുണ്ടു. 'പതിയെപ്പതിയെ' എന്നു വായിയ്ക്കുമ്പോൾ വെന്തുരുകുന്ന പടപ്പുകൾ പ്രതീക്ഷയുടെയുടെ ആനമുടിയിലേറുമെന്നും (അതല്ലേ ഇന്നാട്ടിലെ ഉത്തുംഗശൃംഗം?) അക്ഷമയോടെ നിയതിയുടെ പരമകായനെ വിചാരണ ചെയ്യാൻ തുടങ്ങിയിരിയ്ക്കുമെന്നും മനസ്സിലാക്കിയോ?
കാറ്റു വീശിത്തുടങ്ങി. കാപ്പി വെന്ത മണം ഉമ്മറത്തെത്തുമ്പോഴേയ്ക്കും പുഴയൊഴുക്കിൽ ഒതുക്കത്തോടെ, ഒരുമയോടെ വിന്യസിക്കുന്ന നീളൻമുടി പോലെയായി കാറ്റു ചീകിയൊതുക്കിയ ഓലപ്പട്ടകൾ.
ഈ മഴ നനയാനെന്താണു വഴിയെന്നാലോചിയ്ക്കുമ്പോഴൊരു സൂത്രം തോന്നി.
"ചിന്നൂ, നമ്മക്ക് തുന്നാൻ കൊടുത്തതു മേടിച്ചു വരാം?"
അന്തിയായി നോമ്പുവീടാറാകുമ്പോൾ തുന്നൽക്കാരി താത്താക്ക് അടുക്കളേൽ പത്തിരിത്തിരക്കാവുമെന്നതിനാൽ അമ്മ എതിരു പറഞ്ഞില്ല. ഇടിമിന്നലും പടപടായെന്ന് മാനം പൊളിയുന്ന ശബ്ദവും.. കനത്ത തുള്ളികൾ എണ്ണിയെണ്ണി വാട്ടർ ബലൂൺ പോലെ വീണു ചിതറുമ്പോൾ ആളില്ലാറോട്ടിൽ അനിയത്തിയുടെ കൈകോർത്തു നടക്കാൻ എന്ത് രസാ.
നനഞ്ഞു തുടങ്ങിയ റോട്ടിൽ അവിടാവിടെ ചൂടിന്റെ തുരുത്തുകൾ. വലിയ താപവ്യത്യാസമുണ്ടായിരുന്നതിനാൽ ഞങ്ങളിരുവരും ശ്രദ്ധിച്ചു. ടാറു പോയി ചെമ്മണ്ണായ കുഴികളിലും ടൈൽസിടാത്ത മിറ്റങ്ങളുടെ പടിയ്ക്കലെത്തുമ്പോഴുമാണ് താപതരംഗങ്ങളുടെ വേലിയേറ്റങ്ങളെന്നു ഞങ്ങൾ താമസിയാതെ തിരിച്ചറിഞ്ഞു.
"അതെന്താ പ്രസന്നക്കാ മണ്ണുള്ളിടത്ത് മാത്രം ചൂട്!"
കന്നി മഴ പെയ്യുമ്പോൾ (ഉണങ്ങിയ മണ്ണ് നനയുമ്പോൾ) മണ്ണിലെ ബാക്ടീരിയകൾ
ബാഷ്പസ്വഭാവമുള്ള സുഗന്ധ തന്മാത്രകൾ വലിയതോതിൽ പെട്ടെന്നു പുറത്തു വിടുന്നതാണ് പുതുമണ്ണിന്റെ മണത്തിനു കാരണമെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വരണ്ടതും ചൂടുള്ളതും യു വി കിരണങ്ങൾ ധാരാളമടിയ്ക്കുന്നതുമായ പരിസ്ഥിതിയിൽ മണ്ണിലെ കോടാനുകോടി ബാക്ടീരിയകളും ഫംഗസുകളും മറ്റു ചില സൂക്ഷ്മജീവികളുമെല്ലാം അതീവസുരക്ഷാമതിൽ നിർമ്മിച്ച് സ്പോറുകൾ എന്ന കൂടാരത്തിനകത്ത് മയങ്ങിക്കിടക്കുന്നു. ജീവജലം കിട്ടുന്ന ക്ഷണത്തിൽ ഈ ജാഗ്രതാ ഷെല്ലുകൾ പിളർത്തി അതിൽ നിന്നും ഒരുപറ്റം കുട്ടിക്കോശങ്ങൾ പുറത്തുചാടി തിന്നും വളർന്നും പെരുകിയും ജീവിയ്ക്കാൻ തുടങ്ങും. ഭക്ഷണം, വെള്ളം, ചൂട് തുടങ്ങിയവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് അവ രണ്ടോ നാലോ ആയിരമോ പതിനായിരമോ തലമുറകൾ ജീവിച്ചു തീർക്കുകയും ചെയ്യും. ചൂടും വരൾച്ചയും പട്ടിണിയും സഹിയ്ക്കാവുന്നതിലപ്പുറമാകുമ്പോൾ ജീവൻ ബാക്കിയുള്ളവ വീണ്ടും സ്പോർഭിത്തി കനപ്പിച്ച് ത്രിശങ്കു സ്വർഗത്തിലെ മായാനിദ്രയിലേയ്ക്കമരും.
(ആ കുരുപ്പുകൾ ലൈംഗിക പ്രത്യുത്പാദനം നടത്തുമ്പോ പുറത്തു വിട്ണ ഗ്യാസിന്റെ മണമാണ് ഹായ് ഹായ് ന്ന് മ്മളൊക്കെ മൂക്കില് വലിച്ച് കേറ്റ്ണത് നാട്ടാരെ. അല്ലാതെ നല്ലോം കഞ്ഞീം വെള്ളോം കിട്ട്ണ കാലത്തൊക്കെ അവിറ്റങ്ങള് നാലാളറിയാതെ ഒറ്റയ്ക്ക് അലൈംഗിക പ്രജനനം നടത്തിക്കളയും. മനസ്സിലായോ? തന്നത്താനെ! ഛായ്.)
ഒരുദാഹരണമായാലോ? കല്യാണം കൂടി വരാണ്. വണ്ടീല് തിരക്കാണ്. ബിരിയാണി മണം. അത്തർ. സെൻറ്. വിയർപ്പ്. കൊറകൊറാന്ന് കല്യാണവിശേഷം. എന്തു തോന്നി? ഓക്കാനിക്കാൻ തോന്നിയോ? വന്നാൽ തടയാൻ പറ്റൂല. റോഡരികിൽ അതങ്ങ് കൊട്ടിക്കളയിൻ. കുപ്പിയിലെ വെള്ളമെടുത്ത് കഴുകി യാത്ര തുടരട്ടെ.
റോഡരികിലെ ഉണങ്ങിവരണ്ടു കിടക്കുന്ന ചെമ്മണ്ണിൽ ജീവന്റെ ആഘോഷത്തിനു കൊടിയേറ്റമായത് അറിഞ്ഞോ? അവിടെ നൂറായിരം ബാക്ടീരിയ- ഫംഗസ് സ്പോറുകൾ പിളർന്ന് കുഞ്ഞുകുട്ടി പരാധീനങ്ങൾ പുറത്തു ചാടി 'ധും ധും ധും ദുന്ദുഭിനാദം' കളിയ്ക്കും. പിന്നെ 'മാതം പുലരുമ്പോ മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിയ്ക്ക് നീരാട്ട്' എന്ന് സുന്ദരക്കില്ലാടീലെ പെണ്ണ് കിണറ്റീന്ന് കേറി വരുമ്പോൾ തിമർക്കണപോലെ അടിപൊളിയാക്കും. ഛർദ്ദിലിൽ വിരിഞ്ഞ വസന്തഘോഷത്തിൽ ബിരിയാണീലെ അന്നജവും മാംസ്യവും കൊഴുപ്പും നാരുമെല്ലാം വിഘടിച്ച് ലളിതമധുരങ്ങളും അമ്ലങ്ങളുമായി പിന്നെയും വിഘടിച്ച് കാർബൺഡയോക്സൈഡും വെള്ളവും ധാതുലവണങ്ങളുമായി മാറി പഞ്ചഭൂതങ്ങളിൽ ലയിയ്ക്കുന്നു. സൂക്ഷ്മാണുക്കൾ ഫുഡ്ഡടിച്ചു ഫുഡ്ഡടിച്ച് ഊർജ്ജം പൂജ്യമാകുമ്പോഴേയ്ക്കും തിന്നും കുടിച്ചും പടവെട്ടിയും ജീവനോടെ ശേഷിച്ചവർ മതിലുകെട്ടിത്തുടങ്ങും. പിന്നെ കാത്തിരിപ്പാണ്. വരുണഭഗവാൻ മഴയായോ മഞ്ഞായോ മുറുക്കിത്തുപ്പലായോ എങ്ങനെ വന്നാലും സന്തോഷം. തകധിമിതൈ. അദ്ദാണ്.
വിഷയം കൈവിട്ടു പോയോ? വിഷയാസക്തിയും സന്താനോല്പാദനവുമാകുമ്പോൾ പെട്രികോറിയൻ ( Petrichorian- പുതുമഴയിലുണരുന്ന മണ്ണിന്റെ ഗന്ധം) നൊസ്റ്റാൾജിയയുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ ചൂടു പുറത്തു വിടുന്ന കാര്യമാണ് പറഞ്ഞുവന്നത്. ടാറിട്ട ഭാഗത്തേക്കാൾ ചെമ്മണ്ണ് ചൂടു വമിപ്പിക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും സൂക്ഷ്മജീവികൾ ടാറിലേതിനേക്കാൾ കൂടുതൽ വളരുന്നത് മണ്ണിൽത്തന്നെ. മുളക്കുന്ന പയറിനും പുളിക്കുന്ന മാവിനും ഉറകൂടുന്ന തൈരിനും ഊഷ്മളത പകരുന്നത് ഇതേ ജൈവരാസപ്രവർത്തനങ്ങൾ തന്നെയാണ്.
ചൂടുവായു വികസിയ്ക്കുകയും മേലോട്ടുയരുകയും ചെയ്യും. മഴ പെയ്യുമ്പോൾ മുകളിലെ വായു തണുക്കുകയും ചുരുങ്ങുകയും ചെയ്യുമല്ലോ. അവിടേക്ക് ചൂടുകൂടിയ വായു തള്ളിക്കയറുന്നത് നമുക്ക് ത്വക്കെന്ന ഇന്ദ്രിയത്താൽ തിരിച്ചറിയാനും കഴിയും. തണുത്ത വായു വശങ്ങളിലൂടെ താഴേക്ക് ഒഴുകിയിറങ്ങും. ചൂടുള്ള വായു വീണ്ടും മുകളിലോട്ട്. (കൺവെക്ഷൻ) താപവികിരണങ്ങളായും (റേഡിയേഷൻ) ഭൂമി ചൂടു വമിയ്ക്കുന്നുണ്ട്.
ഇനി ബിറ്റുമെനിട്ട കറുത്ത റോഡിന് ചെമ്മണ്ണിനേക്കാൾ താപചാലകത കുറവോ, വികിരണമുതിർക്കാൻ മനസ്സില്ലായ്മയോ ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞു തരുമല്ലോ.