2018 ഒക്‌ടോബർ 31, ബുധനാഴ്‌ച

Kannada rajyotsava

"കർണാടക രാജ്യോത്സവദ ശുഭാശയഗളു"

ന്തോ? കേരളപ്പിറവിയാണെന്നോ? ഇതും കൂടൊന്ന് വായിയ്ക്കൂ..

1956 നവംബർ 1 മൈസൂർ രാജ്യം ബോംബെ- മദ്രാസ് പ്രസിഡൻസികളുമായും ഹൈദരാബാദ് രാജ്യത്തെ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളുമായും കൂടിച്ചേർന്ന് മൈസൂർ സംസ്ഥാനമായി രൂപംകൊണ്ടു. ഉത്തര കർണാടക, മലനാട് (കാനറ), പഴയ മൈസൂർ എന്നീ ഭൂവിഭാഗങ്ങളാണ് പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗങ്ങളായി അറിയപ്പെട്ടത്. പുതിയ സംസ്ഥാനത്തിന്റെ പേര് മൈസൂർ എന്നു തുടരുന്നതിൽ ഉത്തര കർണാടകയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് ഇവ വേറെ വേറെ രാജ്യങ്ങളായിരുന്നെന്ന് ഓർക്കണം. ഇന്ന് ''നാനു കന്നഡിഗാ, കന്നഡദ കാവലിഗാ" എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച്, ഒറ്റക്കെട്ടായി, ഒറ്റപ്പതാകയെ സല്യൂട്ട് അടിക്കുന്നവർ പണ്ട് ശത്രുതയും അസൂയയുമൊക്കെ ഉണ്ടായിരുന്ന നാനാദേശക്കാരായിരുന്നെന്നോർക്കുമ്പോഴാണ് ഇന്നലെ ആഘോഷിച്ച ബർത്ത് ഡേയുടെ പ്രസക്തി ഒന്നുകൂടി തെളിയുന്നത്. ശ്രീ വല്ലഭായി പട്ടേലിനും പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ മുൻഗാമികളും വണക്കം.

1905 ൽ ആളൂരു വെങ്കടറാവു ആണ് കർണാടക ഏകീകരണ പ്രസ്ഥാനം തുടങ്ങിവച്ചത്. കെ ശിവറാം കാരന്ത്, കുവെംപു, മാസ്തി വെങ്കടേശ അയ്യങ്കാർ, എ എൻ കൃഷ്ണറാവു, ബിഎം ശ്രീകണ്ഠയ്യ തുടങ്ങിയവരും കർണാടക ഏകീകരണത്തിനായി യത്നിച്ചവരാണ്. 1973 നവംബർ 1ന് ദേവരാജ അരസ് മുഖ്യമന്ത്രിയായിരിക്കെയാണ് 'കർണാടക' എന്ന പുതിയ പേര് സംസ്ഥാനം സ്വീകരിച്ചത്.

എല്ലാവർഷവും നവംബർ ഒന്നിന് സർക്കാർ ഓഫീസുകളിലും സ്കൂളിലും കവലകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം കന്നട പതാകയുയർത്തി 'കർണാടക രാജ്യോത്സവ' ആചരിക്കുന്നു. കർണാടകയുടെ ഔദ്യോഗിക സംസ്ഥാന ഗാനം ആലപിയ്ക്കുകയും ജാതിമതഭേദമെന്യേ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. രാജ്യോത്സവ അവാർഡുകൾ, സാംസ്കാരിക പരിപാടികൾ, ജാഥകൾ തുടങ്ങി സ്വാതന്ത്ര്യദിനത്തെ ഓർമിപ്പിയ്ക്കുന്ന എല്ലാം രാജ്യോത്സവദിനത്തിലും കാണാം.

കന്നട പതാക

ഇന്ത്യയിൽ കാശ്മീർ കഴിഞ്ഞാൽ സ്വന്തം ഔദ്യോഗിക പതാക ഉപയോഗിക്കാൻ അധികാരമുള്ള ഏക സംസ്ഥാനം കർണാടകയാണ്. 'കന്നട പക്ഷ' എന്ന രാഷ്ട്രീയ പാർട്ടിയുടെ ദ്വിവർണ്ണപതാകയാണ് 1974 മുതൽ  കർണാടകയിലുടനീളം പ്രാദേശിക- രാഷ്ട്രീയ ഭേദമെന്യേ പ്രാബല്യത്തിലുള്ള സംസ്ഥാന പതാക. മേലെ മഞ്ഞയും താഴെ ചുവപ്പുമായി അരശിനകുങ്കുമത്തെ (മഞ്ഞൾ കുങ്കുമം) പ്രതിനിധാനം ചെയ്യുന്നതാണ് ഈ പതാക. മഞ്ഞ പോസിറ്റിവിറ്റിയെയും ചുവപ്പ് ധൈര്യത്തെയും കുറിയ്ക്കുന്നു. അരശിനകുങ്കുമം ആചാരപ്രകാരം മംഗളകരവും ഐശ്വര്യത്തെ പ്രതിനിധാനം ചെയ്യുന്നതുമാകുന്നു. ദ്വിവർണ്ണ പതാകയും ചിലയിടത്ത് കർണാടക സംസ്ഥാനത്തിന്റെ ദ്വിവർണ്ണത്തിലുള്ള ഔട്ട്ലൈനിന് മുന്നിൽ അനുഗ്രഹിച്ചു നിൽക്കുന്ന ഭുവനേശ്വരി ദേവിയുടെ ചിത്രമുള്ള പതാകയും ഈ സംസ്ഥാനത്തുടനീളം സ്ഥലകാലഭേദമെന്യേ കവലകളിലും വാഹനങ്ങളിലും ചുവരുകളിലും ബാനറുകളിലും സിനിമകളിലും നമുക്ക് കാണാം. കാലക്രമേണ ജനസമ്മിതി മൂലം 'അനൗദ്യോഗികമായി' ഔദ്യോഗികമായ ഒന്നാണ് കന്നട പതാക. പ്രസിദ്ധ പ്രോ കന്നഡ മൂവ്മെൻറ് ആയ 'ഗോകക് പ്രക്ഷോഭ'സമയത്ത് ദ്വിവർണ്ണ പതാകയേന്തി നടൻ രാജ്കുമാറും വീര്യം പകരുന്ന ഗാനങ്ങളുമായി രാഷ്ട്രകവി കുവെംപുവും ജനങ്ങളിൽ ഭാഷാസ്നേഹം ആളിക്കത്തിച്ചു. (എഴുപതുകളിൽ ത്രിഭാഷാ പദ്ധതി പ്രകാരം ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ മൂന്നു ഭാഷകൾ മാത്രം പഠിച്ച് - കന്നട പഠിക്കാതെ - പത്താം ക്ലാസ് പാസാകാമായിരുന്നെന്ന്! )

ഔദ്യോഗിക പതാകയെച്ചൊല്ലി തർക്കമായി വ്യക്തികളും ഗവൺമെൻറും കോടതി കയറിത്തുടങ്ങിയപ്പോൾ 2018 മാർച്ച് 8ന് സ്റ്റേറ്റ് അസംബ്ലി പുതിയൊരു പതാക ഡിസൈൻ കേന്ദ്ര ഗവൺമെൻറിന്റെ അനുവാദത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

പുതിയ കന്നഡ പതാകയിൽ മൂന്നു വർണ്ണങ്ങളാണ്. മുകളിൽ മഞ്ഞ, നടുക്ക് വെളുപ്പ്, താഴെ ചുവപ്പ്. വെളുത്ത നിറത്തിനു നടുവിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയുമുണ്ട്. സാരാനാഥ് സിംഹമുദ്രയ്ക്കു (ദേശീയ മുദ്ര) താഴെ ചുവന്ന ഷീൽഡിൽ 'ഗണ്ടഭേരുണ്ട' എന്നുപേരുള്ള ഇരട്ടത്തലയൻ മാന്ത്രികപ്പക്ഷിയുണ്ട്. പുരാതന ഹൈന്ദവ ഇതിഹാസങ്ങളിൽനിന്നിറങ്ങിവന്ന് മൈസൂർ രാജമുദ്രയിൽ ഇരിപ്പുറപ്പിച്ച പക്ഷിയാണ് ഗണ്ടഭേരുണ്ട. ഇവ സാധാരണയായി കരാരസാസ ബസിന്റെ പള്ളയിൽ കണ്ടുവരുന്നു (കർണാടക രാജ്യ രസ്തെ സാരിഗെ സംസ്തെ- KSRTC) ഈ ഷീൽഡ് പൊക്കിപിടിച്ച് രണ്ട് ആനത്തലയന്മാരായ സിംഹങ്ങളുണ്ട് - ശരഭം എന്നു പേർ. താഴെ സത്യമേവ ജയതേ എന്ന ദേവനാഗിരിയിൽ എഴുതിയിരിയ്ക്കുന്നു.

കന്നഡ നാട ഗീതെ

കർണാടകയ്ക്ക് സ്വന്തമായി ഒരു സ്റ്റേറ്റ് ആന്തം- ഔദ്യോഗിക സംസ്ഥാന ഗാനം -ഉണ്ട്. സ്ക്കൂൾ അസംബ്ലികളിലും പൊതുപരിപാടികളിലും ദേശീയഗാനം + നാട ഗീതെ- ഒന്നും നാലും മൊത്തം അഞ്ചു മിനിറ്റ് മൂക്കു ചൊറിയാതെ അറ്റൻഷനിൽ നിൽക്കണമെന്നു സാരം. പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്കാരവും നേടിയ രാഷ്ട്രകവി കുവെംപു (കുപ്പള്ളി വെങ്കടപ്പ പുട്ടപ്പ) എഴുതിയ "ജയഭാരത ജനനിയ തനുജാതേ..
ജയഹേ കർണാടക മാതേ.. " എന്നുതുടങ്ങുന്ന പദ്യമാണിത്. കർണാടകയെ ഭാരതജനനിയുടെ മകളായും സഹോദരിമാരുമായി സഖ്യത്തിലുള്ളവളായും വിവിധ ജാതി- മതങ്ങളുടെ കളിത്തൊട്ടിലായും വീരപുത്രൻമാരുടെ (പുത്രിമാർ??😒😥😭 ) മാതാവായും വിവരിക്കുന്നു. ഭൂവിഭാഗത്തിന്റെ വർണ്ണനയും പ്രത്യേകതകളും വിവരിക്കുന്നതോടൊപ്പം ഐക്യവും അന്തസ്സും രാജ്യസ്നേഹവും ഉണർത്തുന്ന വരികൾ. യൂട്യൂബ് ലിങ്ക് തുറന്നു കണ്ടുനോക്കൂ.
https://youtu.be/hIS5m5kVxqw

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

Valmiki

http://www.columbuslost.com/2015/01/maharishi-valmiki-temple-at.html

http://www.thehindu.com/thehindu/mp/2003/01/23/stories/2003012300110300.htm

യൂണിഫോം ഊരുന്നതിനിടയിൽ ജാനു സ്കൂൾ വിശേഷങ്ങളുടെ കെട്ടഴിയ്ക്കും.
"അമ്മാ നാളെ സ്കൂളില്ല. എന്താ കാര്യം ന്ന് പറയൂ."
"എന്താ? നിയ്ക്കറിയില്ല. നാളെ... ഒൿടോബർ ഇരുപത്തിനാലല്ലേ? വിശേഷമെന്താ?"
"അറിയില്ല? തോറ്റോ? തോറ്റെന്നു പറഞ്ഞാൽ ഞാൻ പറയാം." ലിറ്റിൽ കൂശ്മാണ്ഡിനിയ്ക്കാവേശമായി. "ഉം.. പറയ്.. "
"തോറ്റൂന്നു പറയൂ ആദ്യം."
"തോറ്റു." ലേശം നീ...രസം
"നാളെ വാല്മീകി ജയന്തിയാത്രെ!" അഴിച്ചു കളഞ്ഞ പടക്കോപ്പുകളുടെ ഭാരമില്ലായ്മയിൽ കൈകളുയർത്തി ചൂണ്ടുവിരൽ ആകാശത്തേക്ക് കൂർപ്പിച്ചു ചാട്ടവും ആട്ടവും തുടങ്ങി. "ലാ..ല്ലലലാലാ.. ഹീയ്യ ഹോ.. വാല്മീകി ജയന്തി..ഹിയ്യ ഹോ.." ''അയ്യയ്യേ! പോയി മേൽ കഴുകിവാടീ നാണമില്ലാ തവളെ."
"അമ്മേന്നെ തവള! നാളെ നമ്മളെങ്ങന്യാ അമ്മാ ആഘോഷിയ്ക്ക?"
"ഓ.. നമ്മക്ക് ആഘോഷോന്നൂല്ല. ഹോംവർക്ക് ഇന്നന്നെ തീർത്താൽ നാളെ നമ്മക്ക് ലൂഡോ കളിയ്ക്കാം, പാമ്പും കോണീം കളിയ്ക്കാം, ടിവി കാണാം..."
കർണാടകയിലെയും കേരളത്തിലെയും ആഘോഷങ്ങൾ കടന്നുപോകുമ്പോഴവൾ ചോദിയ്ക്കാറുള്ളതാണ് ഈ ചോദ്യം. ഓണം, വിഷു, തിരുവാതിര, വരലക്ഷ്മി, സംക്രാന്തി, സ്വർണ്ണ ഗൗരി.. അങ്ങനെ എത്രയെത്രയെണ്ണം! ആചാരശൂന്യയായ ഈ വിവരദോഷി അമ്മ സംസ്കാരശൂന്യമായ തന്റെ കുടുംബത്ത് കേറ്റാതെ അതുങ്ങളെ പടി കടത്താൻ നോക്കുമ്പോൾ ആഘോഷാഹ്ളാദോത്സുകയായ മകൾ ആവേശഭരിതയായി അരയും തലയും മുറുക്കി വരവേൽക്കാനൊരുങ്ങും. 'നമ്മളെങ്ങന്യാ ആഘോഷിയ്ക്കുക?' എന്ന നിഷ്കളങ്ക പ്രശ്നത്തിനു പിന്നാലെ ഷോപ്പിംഗ് ബാഗുമെടുത്ത് സാധനസംഗ്രഹണത്തിനിറങ്ങേണ്ട പതിവ് പ്രാരാബ്ദം എന്തായാലും വാല്മീകി ജയന്തിയ്ക്കില്ല.
"അമ്മാ, ഈ 'വാല്മീകി ജയന്തി'ന്നുവെച്ചാലെന്താ?" കുളിമുറിയിൽ നിന്നവളിറങ്ങിയത് തലയിൽ നിറഞ്ഞ ചോദ്യങ്ങൾ ഓരോന്നായി എടുത്ത് എന്നെ ടാർഗറ്റ് ചെയ്യാനായിരുന്നു. "ജയന്തി ന്നുവെച്ചാൽ ജനിച്ച ദിവസം - ബർത്ത് ഡേ. വാല്മീകി ആരാണെന്ന് അറിയില്ലേ?" തണുത്ത ചോറിനുമേൽ ചൂടാക്കിയ സാമ്പാറൊഴിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "വാല്മീകി ആരാന്നൊക്കെ എനിയ്ക്കറിയാം. രാമായണമെഴുതിയ റൈറ്ററല്ലെ? പക്ഷേ ഈ 'ജയന്തി' എന്താന്ന് മനസ്സിലാവ്ണില്ല."
"ഗാന്ധിജയന്തി, ശ്രീകൃഷ്ണജയന്തി ന്നൊക്കെ കേട്ടിട്ടില്ലേ.. " മഹാന്മാരുടെ ജനനവും മരണവും ജയന്തിയും സമാധിയുമാകുന്നതും ആഘോഷമോ അവധിയോ ആകുന്നതും വിശദീകരിയ്ക്കേണ്ടി വന്നു.
"ഓ.. അപ്പോ, ഫേമസായ ആൾക്കാർക്കു മാത്രേ ജയന്തിയുള്ളൂ. ഞാനും വലുതാകുമ്പോൾ ഫേമസാകും.. ന്നിട്ട് ജാഹ്നവി ജയന്തിയുണ്ടാക്കും.."
"ഓ.. ശരി തമ്പ്രാട്ടി. ഇപ്പോ ഊണ് കഴിച്ചാട്ടെ." വലുതാകുമ്പോൾ ആരാകണമെന്ന് ചോദ്യത്തിന് ഈയിടെയായി ഒരൊറ്റ ഉത്തരമേയുള്ളൂ 'ഫേമസ്' ആകണം. ആകേണ്ട ആൾക്കാരുടെ ലിസ്റ്റിനെക്കാൾ ഹൈലൈറ്റ് ആയിരിക്കുന്ന കാര്യം ഫേമസാകണം എന്നതാണ്.

"ജാഹ്നവി ജയന്തി- സ്കൂൾ ഹോളിഡേ, പ്രസന്ന ജയന്തി- സ്കൂൾ ഹോളിഡേ, ജനാർദ്ദന ജയന്തി- ഹോളിഡേ ഫോർ ടൈംസ് ഇൻറർനാഷണൽ സ്കൂൾ.. ഐ വിൽ ഓർഡർ ദി പ്രൈംമിനിസ്റ്റർ.."

ഓ! കേട്ടിട്ട് തന്നെ ഓക്കാനം വരുന്നു- പ്രസന്ന ജയന്തിയാണത്രേ. കേൾവിക്കാരാരുമില്ലെങ്കിലും എനിയ്ക്കൊരു നാണവും ചമ്മലുമൊക്കെ തോന്നി. ഭാഗ്യം!! സമാധി കഴിഞ്ഞിട്ടല്ലേ ജയന്തിയൊക്കെ ഉണ്ടാവുള്ളൂ. സമാധാനം. വർഷാവർഷം മന്ത്രിമാർ പുഷ്പഹാരം ചാർത്തുമ്പോൾ ചമ്മേണ്ടല്ലോ.

പ്രഗതി ദിവസ്, ബാൽമീകി ജയന്തി അഥവാ വാല്മീകി ജയന്തി കേരളത്തിനുപുറത്ത് പലയിടങ്ങളിലും അശ്വിനി മാസത്തിലെ പൗർണ്ണമിനാളിൽ ആഘോഷപൂർവ്വം നടത്തി വരുന്നു.

500 ബിസിയ്ക്കും 100 ബിസിയ്ക്കും ഇടയിൽ പഞ്ചാബിൽ ജനിച്ചെന്നു കരുതപ്പെടുന്ന വാല്മീകി മഹാഋഷി എന്നും ആദികവി എന്നും അറിയപ്പെടുന്നു. രത്നാകരൻ എന്ന കാട്ടുകൊള്ളക്കാരൻ നാരദമഹർഷിയെ ആക്രമിക്കാൻ തുനിയുകയും കർമ്മത്തെ, കർമ്മഫലങ്ങളെ, പാപത്തെപ്പറ്റിയെല്ലാമുള്ള മുനിയുടെ ചോദ്യത്തോടെ മന:പരിവർത്തനം വന്നു ദീർഘ തപസ്സിലേയ്ക്കു കടക്കുകയും പുറ്റ് വന്നു മൂടുകയും ശേഷം പുറ്റിൽ നിന്നാവിർഭവിച്ചവനാകയാൽ വാല്മീകി എന്ന പേരു വരികയും ചെയ്ത കാര്യം നിങ്ങൾക്കെല്ലാം അറിയാമല്ലോ. രാമായണത്തിനു പുറമേ 'യോഗ വസിഷ്ഠ' എന്ന കൃതി കൂടി അദ്ദേഹത്തിന്റേതായറിയപ്പെടുന്നു. (യോഗ വസിഷ്ഠയുടെ കാലം എഡി ആറാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്ന അഭിപ്രായം ചരിത്രഗവേഷകർക്കുണ്ടെങ്കിലും അതൊരു പുനരാഖ്യാനമാകാമെന്നും മൂലകൃതി അതിലും പഴയതാകാമെന്നും പറയപ്പെടുന്നു)

ദ്രാവിഡ വംശജരായ വാല്മീകി ഗോത്രക്കാർ മഹർഷി വാല്മീകിയെ അവരുടെ പൂർവികനായും ദൈവമായും കരുതി ആരാധിയ്ക്കുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് എന്നിങ്ങനെ മിക്ക സംസ്ഥാനങ്ങളിലും പട്ടിക ജാതിയിൽ പെടുന്ന വാല്മീകി സമുദായക്കാരിന്നുമുണ്ട്. അമൃത്സറിൽ 'ഭഗവാൻ രാം തീർത്ഥ സ്ഥലി'ലെ ക്ഷേത്രം വാല്മീകിയുടെ ആശ്രമം നിലനിന്ന സ്ഥലമായി കരുതപ്പെടുന്നു. ലവകുശന്മാരുടെ ജന്മസ്ഥലമായ ഇവിടെ വാല്മീകിയുടെ 800 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ വിഗ്രഹമാണ് പ്രതിഷ്ഠ.

രാമായണ രചനയ്ക്കുശേഷം വാല്മീകി ചെന്നൈയിലെ മരുന്ദീശ്വരർ ശിവക്ഷേത്രത്തിനടുത്ത് വിശ്രമ ജീവിതം നയിയ്ക്കുകയും അവിടെ ജീവസമാധിയാകുകയും ചെയ്തു എന്നു കരുതപ്പെടുന്നു. ഇന്ന് 'തിരുവാൻമിയൂർ' എന്നറിയപ്പെടുന്ന ഇവിടെ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്. തമിഴ്നാട്ടിലെ പതിനെട്ടു സിദ്ധരിൽ ഒരാളായ വാൻമീഗർ എന്ന സിദ്ധയോഗിയുടെ സമാധിയാണിത് എന്ന ശിലാലിഖിതവും അവിടുണ്ട്.
1998 ൽ പണിഞ്ഞ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു മദ്ധ്യത്തിൽ നിൽക്കുന്ന ഈ വാല്മീകി ക്ഷേത്രം ഏതാനും ദശകങ്ങൾക്കു മുൻപ് സമീപത്തുള്ള മരുനീശ്വരർ ശിവക്ഷേത്ര ഭൂമിയുടെ ഭാഗമായിരുന്നു. ഭഗവാൻ ശിവൻ അഗസ്ത്യമുനിക്ക് ഔഷധ ജ്ഞാനം പകർന്നുകൊടുത്ത സ്ഥലമാണത്രേ ഇത്.

2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

തമ്പളി

തമ്പളി കൂട്ടി ദോശേം, ഇഡ്ഡലീം തിന്നണോ? അയ്ന് തമ്പളി ണ്ടാക്കാനറിയണം. മോരൊഴിച്ച ഒരു കന്നഡച്ചട്ണിയാണ് തമ്പളി. എരിവും പുളിയുമൊക്കെ ഉള്ളതിനാൽ ചോറിനും ചേരും.

മുത്തിൾ, തഴുതാമ, പാലക്, സാമ്പാർ ചീര, മണിത്തക്കാളി തുടങ്ങി തൊടിയിൽ കിട്ടുന്ന ഒരല്പം ഔഷധഗുണമുള്ള മിക്ക ഇലക്കറികൾ കൊണ്ടും കന്നടക്കാർ തമ്പളിയുണ്ടാക്കും. ഇല അധികം വേണ്ട; ഒരുപിടി പോതും. അതിനാൽത്തന്നെ ഇലയുടെ ചവർപ്പോ, കയ്പോ, മണമോ വലിയ പ്രശ്നമാകല്ല. ആരോഗ്യത്തിനു കേമവും.

തുടങ്ങാം?

ചീനച്ചട്ടിയിൽ ഒരു സ്പൂൺ എണ്ണയൊഴിച്ച് അര സ്പൂൺ മല്ലി, അത്രന്നെ ജീരകം, എട്ടുപത്ത് കുരുമുളക്, എരിവിനനുസരിച്ച് ഒന്നോരണ്ടോ പച്ചമുളക് എന്നിവ ഒന്നിനുപിറകെ ഒന്നായി ഇട്ട് വറവാകുമ്പോൾ വൃത്തിയാക്കി, കഴുകി, വെള്ളം വാലാൻ വെച്ചിരിയ്ക്കണ പച്ചിലക്കൂട്ടം എണ്ണേൽയ്ക്കങ്ങട് ഇട്ടോളൂ. ചറപറാന്ന് ഒച്ചയിട്ട് കരയ്ണ ഇലകൾ മൂകരാകുമ്പോൾ തീയണച്ചോളൂ. ഇന്നാളൊരൂസം ഇല എത്രനേരം വഴറ്റണംന്ന് ചോദിച്ച ഒരുത്തിയോട് ഞാൻ അതിലെ പുഴുക്കളൊക്കെ ചാവ്ണവരെ മതീന്ന് പറഞ്ഞപ്പോൾ, "ശ്ശീ ... അമ്മായീണ്ടാക്കിയ തമ്പളി ഞാൻ കഴിയ്ക്കില്ല്യാ..." ന്ന്! 😒

നമ്മളിപ്പോ വറത്തുവച്ച സാധനങ്ങൾ ഇത്തിരി നാളികേരം ചിരകിയതും മോരും ഉപ്പും കൂട്ടി അരച്ചോളൂ. പച്ചനിറത്തിൽ ചിരിയ്ക്കണ തമ്പളി റെഡി.🤑👽

ചാഹേ തോ.. ഥോടീ (ടാ/ടീ?!) തേൽ മേം സർസോം ഓർ കറീ പത്താ സേ ഏക് തഡ്കാ ദേനാ. ( യേത്? വറവിടാൻ.👩‍🏫)

പച് മിർചി കാതാ? എറാ മിരാപാ കാലു. (പച്ചയില്ലെങ്കിൽ ചോന്നമൊളകും ഇടാമെന്ന്)

കൊടങ്ങൽ: കുടങ്ങൽ, മുത്തിൾ, ബ്രഹ്മി, ഉന്തിരി (കൊങ്കണി ), ഒന്തെലഗ (കന്നഡ), ഗോട്ടു കോല (സിംഹള ), സെൻടെല്ല ഏഷ്യാറ്റിക (ശാസ്ത്രീയ നാമം) എന്നിങ്ങിനെ പല ഭാഷകളിലായി ധാരാളം പേരുകളുള്ള ഇവൾ കാരറ്റ്, പാഴ്സലി, കൊത്തമല്ലി എന്നിവരുടെ അടുത്ത ബന്ധുവാണ്.( എപിയേസി കുടുംബാംഗം) മൂത്ത, മന്ദപ്പൻ കാരറ്റിന്റെ മുരട് ചവയ്ക്കുമ്പോഴുള്ള രുചിയും മണവുമാണ് ഇലകൾക്ക്. പാടത്തും തൊടിയിലും വെള്ളമുള്ളേടത്തെല്ലാം കണങ്കാലോളമെത്തുന്ന കാടായി വളരാൻ ഇഷ്ടം. ഇതിലടങ്ങിയ ട്രൈടെർപീനോയ്ഡുകൾ ബുദ്ധിയ്ക്കും ഓർമ്മയ്ക്കും നല്ലതാണെന്ന് ആയുർവേദം പറയുന്നു.

2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

imperfectae

ഫംഗസുകളുടെ വർഗീകരണത്തിൽ Fungi imperfectae എന്നൊരു കൂട്ടരുണ്ട്. അവിടേം ഇവിടേം എവിടേം കൂട്ടത്തിൽക്കൂട്ടാനാകാത്ത തോ ജീവിത ചക്രത്തിന്റെ മറ്റു ഘട്ടങ്ങൾ കണ്ടെത്താനായിട്ടില്ലാത്തതോ ആയ കൂൺ/പൂപ്പൽ വർഗങ്ങളാണിവ. അന്വേഷണകുതുകികൾ മറ്റു ഘട്ടങ്ങൾ കണ്ടെത്തി അതുതാനിത് ന്നുറപ്പിയ്ക്കുന്നതോടെ ഗമയോടെ മറ്റേതെങ്കിലും ഗ്രൂപ്പിലെ അംഗമാകും ഇവറ്റ. അതായത് അഡ്രസ്സും റേഷൻ കാർഡും ആധാരവും ആധാറുമാകുന്നതുവരെയുള്ള ഒരു അഭയാർത്ഥിത്താവളം മാത്രമാണ് ഫംഗൈ ഇംപെർഫെക്റ്റേകൾ എന്ന് .

ഭൂമീലെ മൻഷമ്മാരെ മൊത്തം ഒരു ഇംപെർഫെക്ടേ ഗ്രൂപ്പുണ്ടാക്കി അതിലിടണം. ഒറ്റൊരെണ്ണം perfect അല്ലെന്നേ. എന്തോ, എന്തിനോ feeling so much of ഒലക്കേടെ മൂട്.

2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

അവനി = ഭൂമി

പൊട്ട പോസ്റ്റാണ്; ആരും വായിച്ച് സമയം കളയരുത്.

ഞാൻ കോളേജീപ്പഠിയ്ക്കുമ്പോ ഒരൂസം അനിയത്തീനെ പഠിപ്പിയ്ക്കാനിരുന്നു. പാവം. അവൾക്കൊക്കെ വിവരം വെയ്ക്ക്ണത് വരെ ( !!!! ) ന്റെ സ്ഥിരം മേച്ചിൽപ്പുറങ്ങളായിര്ന്നു അനിയത്തിമാരുടെ തലേടെ തട്ട്മ്പുറങ്ങൾ. ഞാൻ മേഞ്ഞപ്പോൾ എന്റെ കുളമ്പിനടിയിൽ ഞെരിച്ചു കളഞ്ഞ ജ്ഞാനത്തിന്റെ കിളിർപ്പുകൾ എത്രയുണ്ടാവും! ശാന്തം: പാപം.

"അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പല തോർക്കുമ്പോൾ.. "
ജ്ഞാനപ്പാനയിലെ വരികളാണ്. ആ മണ്ടത്തിയ്ക്ക് അർത്ഥം പറഞ്ഞു കൊടുക്കുന്ന ബുദ്ധിമതിയായ ഏട്ത്തിയാണ് ഞാൻ. മാരകമായ ബുദ്ധിയുടെ ഉദാത്തമായ അനാവരണം- അഹങ്കാരത്തിന് കയ്യും കാലും കണ്ണും മൂക്കും ചെവിയും പിന്നെന്തൊക്ക്യോ വെച്ച ഞാൻ നല്ല കട്ടയ്ക്ക് പഠിപ്പിയ്ക്കുണു...
അവന് = ദൈവത്തിന്
ഈ തല= നമ്മടെ തല - ബുദ്ധിയും വിചാരങ്ങളും ഒക്കെ തലേലല്ലേ ഇരിയ്ക്ക്ണത്.
പാലനത്തിന്നല്ലോ -പാലനം = പരിപാലിയ്ക്കാൻ
അവതാരങ്ങളും പലതോർക്കുമ്പോൾ..
ന്ന് വെച്ചാൽ; ദൈവത്തിന്റെ പല അവതാരങ്ങളും നമ്മടെ ഈ തല - അതിലെ ചിന്തകൾ - അതിനെയൊക്കെ നോക്കി നടത്തി നേരെയാക്കാനുള്ളതായിരുന്നു എന്ന്.

ഔ! പൂന്താനത്തിനൊന്നും തീരെ സ്റ്റാൻഡേഡില്ല. എന്താത് ! അവനീതല - അവന് ഈ തല്യാണത്രേ.
പഠിപ്പിയ്ക്കലൊക്കെ കഴിഞ്ഞ് ഞാൻ ണീറ്റ് പോന്നപ്പോൾ ആ മൈനറ് പദ്യത്തിന്റെ താഴെക്കൊടുത്ത അർത്ഥം ഉറക്കെ ചൊല്ലി പഠിയ്ക്കാണ് -
" അവനി = ഭൂമി
  അവനി = ഭൂമി
  അവനി = ഭൂമി.. "

ക്ലിക്ക്. ഒക്കെ മനസ്സിലായി. ഇനിയെന്ത് ചെയ്യും??

"അതേയ്.. ഇത് മറ്റൊരു വിധത്തിലും വ്യാഖ്യാനിയ്ക്കാം. ബുക്ക് ങ്ങട് തരൂ. നോക്കട്ടെ."

സ്മസാന മൂകത.
ഈ..... ശ്വരാ.. 'അവനി' പിളർന്ന് സീതാദേവിയെപ്പോലെ എന്നേം സ്വീകരിച്ചിരുന്നെങ്കിൽ..

"കുറച്ചും കൂടി സ്റ്റാൻഡേഡ് ള്ള ഒരർത്ഥത്തിൽ നമ്മള് പൂന്താനത്തെ വ്യാഖ്യാനിച്ചാൽ - അവനീതല പാലനം... "

അവള് ചെറുതായിരുന്നതിനാലും എനിയ്ക്ക് 'വിവരമുള്ളവൾ' എന്ന മായികപരിവേഷമുണ്ടായിരുന്ന തിനാലും ഞാൻ രക്ഷപ്പെട്ടു. ന്നാലും ചമ്മല് ഇനീം മാറീട്ടില്ല.

You quote

ഈ പാട്ടിന്റെ ലഹരിയാൽ നേർത്ത കാറ്റായ് പരിണമിച്ച് ആ മേഘങ്ങൾക്കും മലകൾക്കുമപ്പുറത്ത് തെങ്ങോലകൾക്കിടയിലൂടെ നിലാവിനൊപ്പം ഊർന്നിറങ്ങി നിന്റെ കുറിയ, കനമേറിയ നിശ്വാസങ്ങൾ കൈക്കുമ്പിളിൽ നിറച്ച് മടങ്ങിയെത്താൻ എനിക്ക് വേണ്ട തികച്ചൊരു നിമിഷം.

വെള്ളിമേഘങ്ങൾ ഒഴുകുന്ന നീലാംബരമെന്ന് തെറ്റിദ്ധരിച്ച് എന്നിലേക്ക് നോക്കുന്നവർ കാണുക അവയുടെ സൂക്ഷ്മ പ്രതിബിംബമാണ്. ചെമ്മൺപാതയിൽ ഇന്നലെപ്പെയ്തമഴയിൽ നിറഞ്ഞ കുഞ്ഞു കുഴിയാണ് ഞാൻ. ഇന്നുദിച്ച സൂര്യൻ കണ്ണാടിയുടെ പരിവേഷമണിഞ്ഞ ജലതന്മാത്രകളെ മടക്കി വിളിയ്ക്കുമ്പോൾ ബാക്കിയാവുന്ന ചെളിക്കുഴമ്പാണ് ശരിയ്ക്കും ഞാൻ. കുഴിയാനകളെ മുക്കാൻ മാത്രം കെൽപ്പുള്ള മാനസരോവരം!

Towards spirituality..
Forgetting one's own signature is the first step...
and it is the final step too.