2019 ജനുവരി 30, ബുധനാഴ്‌ച

വീട്

ആറുവർഷക്കാലമായി കഴിയുന്ന ഈ വാടകവീട്ടിലെ പ്രിയതാവളങ്ങളായ ഓരോ തുരുത്തുകളും എന്നോടത്രമേൽ ചേർന്നുനിൽക്കുന്നു..

കിടപ്പുമുറിയിൽ മടക്കിവെച്ച കോസടി ചാഞ്ഞിരുന്ന് വായിയ്ക്കുകയോ എഴുതുകയോ ഫേസ്ബുക്കിലെ എഴുത്തുകൾക്കായി ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന എന്നെ എനിയ്ക്കേറെ ഇഷ്ടമാണ്. ആ മുറിയാകുന്ന ദ്വീപിലെ മദ്ധ്യഭാഗം എനിയ്ക്കു പ്രിയപ്പെട്ട തുരുത്താണ്.

ഹാളിലെ കട്ടിലിൽ ചുവരിനോട് ചേർന്നാണ് മറ്റൊരു തുരുത്ത്. ചില ദിവസങ്ങൾ അവിടെത്തന്നെ കഴിയും. ടിവി, വായന, എഴുത്ത്, ഫോൺ എല്ലാമായി മണിക്കൂറുകൾ നീങ്ങുന്നതറിയില്ല.

കുവൈറ്റിൽ ഹവല്ലിയിലെ ഒരു കൊച്ചുവീട്ടിൽ ആന്ധ്രക്കാരി ആന്റിയുമായി പങ്കിട്ട ആ അടുക്കളയ്ക്ക് ശേഷം  പാചകവും ജീവിതവും ഏറെ ആസ്വദിച്ചത് ഇപ്പോഴത്തെ ഈയടുക്കളയിലാണ്. ഇതിനിടയിൽ അഞ്ചടുക്കള തീണ്ടി കടന്നുവന്നിട്ടുള്ളവളാണ് എന്നതിന്റെ ഒരഹങ്കാരവും ഇല്ലാതില്ല. നിഴലായും നട്ടെല്ലായും അംഗവസ്ത്രമായും വാദപ്രതിവാദങ്ങളിൽ ഉന്നം പഠിയ്ക്കാനുള്ള ലക്ഷ്യഫലകമായും ചുറ്റിപ്പറ്റുന്ന സഹധർമ്മിഷ്ഠനോടുകൂടെ ഈ അടുക്കളയിൽ വിരിയിച്ച വസന്തങ്ങളും പെയ്ത ഇടവപ്പാതികളും തുലാവർഷങ്ങളും വെന്ത ഹേമന്തങ്ങളും ഉണങ്ങിയ ശിശിരങ്ങളും ഏറെ പ്രിയപ്പെട്ടവയാണ്.

മകൾ മുതിർന്ന് കാര്യപ്രാപ്തി വന്നാലും അവളുടെ ബഹളങ്ങളും കരച്ചിലുകളും പൊട്ടിച്ചിരികളും വാക്പയറ്റുകളുമായി മുഖരിതമായ കുളിയജ്ഞങ്ങൾ ഓർക്കാനെനിയ്ക്ക് വാർദ്ധക്യത്തിലും തെളിഞ്ഞു നിൽക്കേണ്ടത് ഇവിടുത്തെ കുളിമുറിയാണ്.

വീരയോദ്ധാവായ ഹൗസ് ഓണറിച്ചി ലേഖയ്ക്കൊപ്പം മുക്തഗംഗോത്രി സർവകലാശാലയുടെ എം എ ഇംഗ്ലീഷ് പഠനസഹായികൾ വായിച്ചും ഗ്രഹിച്ചും ചർച്ചചെയ്തും പരസ്പരം പഠിപ്പിച്ചും പാതിരാവരെ ചെലവഴിച്ചിരുന്ന ഒരു കുഞ്ഞു മുറി കൂടിയുണ്ട്. വേനൽ മാസങ്ങളിൽ രാത്രികളെ അത്യന്തം വശ്യസുന്ദരമാക്കിത്തീർക്കാൻ പടിഞ്ഞാറുനിന്നും വീശുന്ന ഈർപ്പമുള്ള കാറ്റിന് വരാൻ  വലിയ വാതായനങ്ങളുള്ള എന്റെ തുന്നൽ മുറി. ഗോദ്റെജ് അലമാരയുടെ നീളൻ കണ്ണാടിയിൽ നോക്കി ഞങ്ങൾ നൃത്തവും അഭിനയവും പരീശീലിക്കുന്ന ഇടം പ്രിയപ്പെട്ടതാകാതിരിയ്ക്കുമോ!

മുപ്പത്തിയെട്ട് പടികൾ കയറിയാൽ മാത്രം എത്തിച്ചേരാൻ പറ്റുന്ന ഈ സ്വർഗ്ഗത്തിനു മുന്നിലൊരു കൊച്ചു പോർട്ടിക്കോയുണ്ട്. ഉദയസൂര്യനഭിമുഖമായി ഇരുന്നാടാനൊരു ചൂരൽക്കസേരയുണ്ട്. തൊട്ടടുത്ത പാർക്കിൽ ആളുകൾ നടക്കുന്ന ശബ്ദത്തിന്റെ താളത്തിലാണ് ദിവസമുണരുക.

ഇവിടെയിരുന്നാൽ ഒരു മൊബൈൽ ടവർ കാണാം. മനുഷ്യനിർമ്മിതമായ ഒരു ലോഹപഞ്ചരം മാത്രമാണതെന്നേ ആരും പറയുകയുള്ളൂ. വൈദ്യുതകാന്തിക വികിരണങ്ങളെക്കുറിച്ച് ആധിയുള്ളവർ ഇഷ്ടക്കേടോടെ മാത്രമേ അതിനെ വീക്ഷിയ്ക്കുകയുള്ളൂ. തുടക്കത്തിൽ ഞാനുമങ്ങനെയായിരുന്നു.

വെളുപ്പും ചുവപ്പും യൂണിഫോമണിഞ്ഞു ചുറ്റോടു ചുറ്റും സ്വീകരണികളുമായി നിൽക്കുന്ന ആ മുക്കാലിയുടെ തുഞ്ചത്ത് ഒരു വമ്പൻ പതാക പ്രത്യക്ഷപ്പെട്ട അന്നാണ് ഞാനാദ്യമായി അതിനെ ഇഷ്ടത്തോടെ നോക്കുന്നത്. പതാകയുടെ നീളവും വീതിയുമുള്ള മിന്നുന്ന തുണിക്കഷ്ണത്തിന് ഒട്ടും സൗഹാർദ്ദപരമായൊരു ചുറ്റുപാടല്ല അവിടം. തീക്ഷ്ണമായ വെയിലും മഴയും വേനലിനൊടുവിൽ ആലിപ്പഴവർഷങ്ങളുമുണ്ട്. ഹാസനിലെ വരണ്ട കാറ്റ് ആ ഉയരത്തിൽ രൗദ്രവേഗത്തിലോടുമ്പോൾ പാവം പതാകയ്ക്ക് തലങ്ങും വിലങ്ങും ടപ്പ്ടപ്പേന്ന് ആർത്തലച്ച് വീശിയടിയ്ക്കേണ്ടതുണ്ട്.

കേസരവർണ്ണത്തിൽ ആദ്യംവന്ന ഭീമൻ പതാക നുറുങ്ങിക്കീറി നൂലാമാലയാകാൻ ഏതാനും ആഴ്ചകൾ മതിയായിരുന്നു. പക്ഷേ, അച്ചാലും മുച്ചാലും തിരിഞ്ഞും മറിഞ്ഞും നിവർന്നും കാറ്റിന്റെ ജീവൻ വരച്ചിടുന്നൊരു ഹൃദയമാപിനി പോലെ.. അതെന്റെ ഹൃദയം കവർന്നു.

പെട്ടെന്നൊരുനാൾ അവിടെയൊരു പച്ചപ്പതാക കണ്ടു. അതിലെ ചന്ദ്രനും പച്ചത്തുണിയിലെ അവസാന നാരും പറിഞ്ഞ്പറന്ന് ഇല്ലാതായത് വളരെവേഗം. പിന്നീടതിൽ ഒരു കാവിത്തുണി അലതല്ലി. കാഷായ നിറത്തിലുള്ള, അറ്റത്തു വെട്ടുള്ള നീണ്ടനാട രാമാനന്ദ് സാഗറിന്റെ രാമരാജ്യത്താണു ഞാനെന്ന പ്രതീതിയുണർത്തി.

പിന്നെവന്നതൊരു കന്നടരാജ്യദ്ധ്വജമായിരുന്നു. മേലെ ചുവപ്പും താഴെ മഞ്ഞയുമായി നോക്കുന്നവരോടൊക്കെ പ്രാദേശിക ദേശസ്നേഹത്തിന്റെ കഥ പറഞ്ഞു കുറച്ചുനാൾ അതവിടെ കഴിഞ്ഞു.

പിന്നെപ്പിന്നെ, അവിടെ അധിനിവേശവർണ്ണങ്ങൾ പാറിയ്ക്കാൻ ആരും മെനക്കെടാതായി. 'പൊന്നും കുടത്തിനെന്തിനാ പൊട്ട്' എന്നപോലെ അപ്പോഴേയ്ക്കുമാ ധിക്കാരിയായ മുക്കാലി എന്നെ വശീകരിച്ചു കഴിഞ്ഞിരുന്നു. ഉദയാസ്തമയങ്ങളും നട്ടുച്ചയും ഘോരാന്ധകാരവും നിലാവും കരിമേഘക്കമ്പളങ്ങളും കുളിരും കോടമഞ്ഞും എന്നുവേണ്ട പ്രകൃതിയിലെ എല്ലാറ്റിനും ഒരുപോലെ സാക്ഷി!

വാനോളമുയരത്തിൽ കൊലുന്നനെയുള്ള അവളുടെ പല വശങ്ങളിൽ പല ചെരിവുകളിൽ പതിയുന്ന ഖഗോളസ്മിതങ്ങൾ.. ഉത്തരായനവും ദക്ഷിണായനവും വാവുകളും ഗ്രഹങ്ങളും മനഃപാഠമാക്കിയ നിത്യനിരീക്ഷക. ഞാൻ കണ്ടതിലും എത്രയോ ഏറെ മഴവില്ലുകളെ കാണുകയും ചിലപ്പോഴൊക്കെ തൊടുകയും ചെയ്തിരിയ്ക്കാമവൾ!

ഒന്നുമില്ലാത്തൊരു നരച്ച ആകാശത്തിനുപോലും ആഴമേറ്റി ദൃശ്യസുഖമേകുന്ന എലുമ്പത്തീ.., പ്രാപ്പിടിയൻമാരുമായി മാത്രം ചങ്ങാത്തംകൂടുന്ന നീ അകലെയിരുന്ന് നിന്നോട് ചിരിയ്ക്കാറുള്ള എന്നെ ശ്രദ്ധിയ്ക്കാറുണ്ടോ?!

...............................................

കണ്ണാടി പോലെ തിളങ്ങുന്ന കറുത്തനിലമുള്ള ഈ വീടിനെ എത്ര സ്നേഹിച്ചാലും എന്റെ ഡ്രൈ സ്കിന്നിന് ഇവിടെ നേരിടേണ്ടിവന്ന യാതനകളും വേദനകളും സത്യമായി നിലനിൽക്കുന്നു കെട്ടോ. ഇരുട്ടിനു വെളിച്ചം പോലെ, സത്യത്തിനസത്യം പോലെ, സുഖത്തിനു ദുഃഖം പോലെ.. തികച്ചും ഇഴപിരിച്ച് വേർപെടുത്തി അനുഭവിയ്ക്കാനാകാത്ത നിലനിൽപ്പിന്റെ രഹസ്യങ്ങൾ എന്നെ പഠിപ്പിയ്ക്കുന്നു ഇതും.

2019 ജനുവരി 28, തിങ്കളാഴ്‌ച

വീണ്ടെടുപ്പ്

വീണ്ടെടുപ്പ് - ചെറുകഥ
""""""”"""''""'""'"""""
      കരുതിക്കൂട്ടിത്തന്നെ അയാളുടെ കയ്യിലുരസുന്ന വിധം നടന്നെങ്കിലും അവളുടെ കൈപിടിയ്ക്കുവാനോ ആ വിരലുകൾ തന്റെ കൈയ്ക്കുള്ളിലൊതുക്കാനോ അയാൾ തുനിഞ്ഞില്ല. കൈകോർത്ത് നടക്കാത്തതിൽ പഴയതുപോലെ അവൾക്കു നിരാശയും തോന്നിയില്ല.

      പൂരപ്പറമ്പ് എല്ലാംകൊണ്ടും നിറഞ്ഞതായിരുന്നു. പലവർണ്ണങ്ങളിലുള്ള വെളിച്ചങ്ങൾ, മധുരപലഹാരങ്ങളുടെയും മസാലകളുടെയും കൊതിപ്പിയ്ക്കുന്ന മണങ്ങൾ, കച്ചവടക്കാരുടെയും സ്റ്റീരിയോകളുടെയും ശബ്ദങ്ങൾക്കിടയിൽ മുഴങ്ങുന്ന പീപ്പിവിളികൾ..  എല്ലാം കണ്ടുകൊണ്ട് ഒന്നും വാങ്ങാതെയും പരസ്പരം മിണ്ടാതെയും അവർ നടന്നു. അയാളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവൾക്കു സ്നേഹമോ സ്നേഹം നഷ്ടപ്പെട്ടതിൽ ദുഃഖമോ തോന്നിയില്ല. അയാളിലോ ചുറ്റുപാടുമുള്ള കാഴ്ചകളിലോ കോലാഹലങ്ങളിലോ തനിയ്ക്കൊരു താല്പര്യവും തോന്നുന്നില്ലെന്ന് അവളോർമ്മിച്ചു. മോഹങ്ങളും ഇഷ്ടാനിഷ്ടങ്ങളുമില്ലാതെ വെറുമൊരു കാഴ്ചക്കാരിയായിരിയ്ക്കുന്നതിൽ അവൾക്ക് സംതൃപ്തി തോന്നി. ഇടയ്ക്കുരുമ്മിയും ഉരുമ്മാതെയും വെവ്വേറെ ലോകങ്ങളിലായി അവരൊരുമിച്ച് അലഞ്ഞു.

      പൂരപ്പറമ്പിലെ തിരക്കുകുറവുള്ള ഒരു മൂലയ്ക്ക്, നിറയെ കായ്ച്ചുനിൽക്കുന്ന പ്ലാവിൻ ചുവട്ടിൽ ഒരു പാമ്പാട്ടിയിരുന്നിരുന്നു. കറുത്ത കടലാസ് മടക്കിയുണ്ടാക്കിയ അയാളുടെ പാമ്പുകൾക്ക് തിളങ്ങുന്ന നീലക്കണ്ണുകളുണ്ടായിരുന്നു. രണ്ടായി പിളർന്ന കടും ചെമപ്പ് നാവ് പുറത്തേയ്ക്കിട്ട് വന്യമായി ഇളകിയാടുകയും അന്തരീക്ഷത്തിലുയരുകയും ചിലപ്പോഴൊക്കെ ചത്തുകിടക്കുകയും ചെയ്തു അവ.

      വളഞ്ഞു പുളഞ്ഞു മദിയ്ക്കുന്ന കരിനാഗങ്ങളുടെ തിളങ്ങുന്ന വൈരക്കണ്ണുകൾക്കൊപ്പം പാമ്പാട്ടിയുടെ കണ്ണുകളും അവളെ ആശയോടെ നോക്കി.

"വാങ്ങിയ്ക്കമ്മാ. കൊളന്തയ്ക്കു കൊടുക്കാം."

      അവൾ വേണ്ടെന്നു തലയാട്ടിയെങ്കിലും അവളെ ആകർഷിക്കാനെന്നവണ്ണം അയാളുടെ ഇരുകൈകളും ഒരു മന്ത്രവിദ്യ ചെയ്യുന്നപോൽ വായുവിലതിദ്രുതം ചലിയ്ക്കുകയും ഇരുനാഗങ്ങളും കൂടുതൽക്കൂടുതൽ വിദഗ്ധവും ചടുലവുമായ നൃത്തമാടുകയും ചെയ്തു. പച്ചനിറത്തിലുള്ള ദീപങ്ങൾ മിന്നിത്തെളിയുന്ന ഒരു വള്ളി ആ പ്ലാവിൻ തടി ചുറ്റിച്ചുറ്റി മുകളിലേയ്ക്കുകയറി അതിന്റെ ശാഖകളിലും ഇലച്ചാർത്തിലുമൊക്കെ പടർന്നിരുന്നു. പെറ്റുവീണു കണ്ണുതുറക്കാനായിട്ടില്ലാത്ത ഒരുപറ്റം പൂച്ചക്കുട്ടികൾ തള്ളയുടെ മുലകുടിയ്ക്കുമ്പോലെ ശാഖകളിൽ കടിച്ചീമ്പി മയങ്ങുന്ന ഇടിച്ചക്കകൾ നിറയെയുള്ള ഒരമ്മപ്പ്ലാവായിരുന്നു അത്. വൈദ്യുതദീപങ്ങളുടെ തിളങ്ങുന്ന തത്തമ്മപ്പച്ചനിറത്തിൽ ആ വൃക്ഷത്തിനൊരു യക്ഷിയുടെ വശ്യത തോന്നിയാണ് അവളതിനരികെ വന്നത്.

      തലയുയർത്തി പ്ലാവിന്റെ ഭംഗിയും കണ്ടുനിന്ന അവളെ അയാളുടെ ശബ്ദമുണർത്തി.

"എന്നാമ്മാ, സക്ക വേണമാ? എടുത്തുക്കോ.. "

      പറയുന്നതിനൊപ്പം അരയിൽ നിന്നെടുത്ത കത്തികൊണ്ട് തടിയുടെ കടക്കലെ മുള്ളുവിരിഞ്ഞുവരാൻ തുടങ്ങിയിട്ടില്ലാത്ത ഒരു ഉണ്ണിച്ചക്ക ഞെട്ടിയറുത്ത് അയാളവൾക്കുനേരെ നീട്ടി. ഞൊടിയിടയിലായിരുന്നു എല്ലാം. അമ്മയുടെ മുലയിൽ നിന്നും വലിച്ചടർത്തിയെടുത്തൊരു കിളുന്തുചോരിവായ് പോലെ ഞെട്ടിൽ നിന്നു പാലൊഴുകി. ഈമ്പിക്കുടിയ്ക്കുന്ന വായ് വലിച്ചടർത്തിയാലെന്നപോലെ മരവും പാൽ ചുരത്തി. കറിവെയ്ക്കാൻ പോലും കൊള്ളാത്ത ആ കുഞ്ഞുസ്വപ്നം എന്തിനെന്നുപോലുമറിയാതെ അവൾ കൈനീട്ടി വാങ്ങി.

"പാമ്പ് വാങ്ങിയ്ക്കമ്മാ.. ഇരുപതുരൂപാ താൻ. മക്കൾക്ക് കൊടുക്കലാം."

      അയാളുടെ വിരലുകളിൽ കോർത്ത നൂലുകളിൽ നിസ്സഹായരായ കരിനാഗങ്ങൾ വീണ്ടും ഫണമുയർത്തിയിളകി. ഇടതും വലതുമായി മേലോട്ടിഴയുന്ന ആ നാഗങ്ങളെ അദൃശ്യമായ നൂലുകളാൽ അയാൾ നിയന്ത്രിയ്ക്കുന്നതിൽ അവൾക്കു നിരാശതോന്നി. സുഖസുഷുപ്തിയിലാണ്ടിരുന്ന ഉണ്ണിച്ചക്ക വെട്ടി നശിപ്പിച്ചതിനു ശേഷം അയാളെ അനുസരിയ്ക്കാതെ നാഗങ്ങൾ സ്വന്തമായുയർന്ന് മരക്കൊമ്പത്തേയ്ക്കോ ആകാശത്തേയ്ക്കോ ക്ഷീരപഥങ്ങളിലേയ്ക്കോ നഷ്ടപ്പെടേണ്ടതായിരുന്നെന്ന് നിരൂപിച്ചവൾ നിന്നു.

"അമ്മാ.. നാല്പ്പത്.."

      രണ്ടു പൊതികൾ നീട്ടിക്കൊണ്ടയാൾ വിളിച്ചപ്പോൾ അവൾ ചിന്തയിൽനിന്നുണർന്നു. ഭ്രാന്ത് സങ്കല്പ്പിയ്ക്കുകയായിരുന്ന അവളുടെ കണ്ണുകളിലേയ്ക്കു തുറിച്ചുനോക്കി ആജ്ഞപോലെ അയാൾ പറഞ്ഞു,
"നാല്പ്പത് രൂപ കൊടുങ്കോ."

      പാലിറ്റുന്ന ചക്കക്കുഞ്ഞിനെ ഇടംകയ്യിൽ പിടിച്ചവൾ തോളിൽ തൂക്കിയ നീണ്ടനാടയുള്ള കുഞ്ഞുസഞ്ചിയിൽ പരതി. നോട്ടുകൾക്കും തുട്ടുകൾക്കുമിടയിലെ വലിയ ശൂന്യത അവളെ ഞെട്ടിച്ചു.

"എന്റെ മൊബൈല്.."

      പരിഭ്രമത്തോടെ അവളാ സഞ്ചി പുറത്തുനിന്ന് അമുക്കി നോക്കി. മടങ്ങി കൈയ്ക്കുള്ളിൽ ഒതുങ്ങിയ അതിൽ മൊബൈലില്ല. തൊട്ടടുത്ത് കൈയുരുമ്മിക്കൊണ്ട് നടന്നിരുന്ന ഭർത്താവിനെ പൂരപ്പറമ്പിലെവിടെയോ നഷ്ടപ്പെട്ടിരിയ്ക്കുന്നു. ചുറ്റും പരന്നു കിടക്കുന്ന ആൾക്കൂട്ടത്തിൽ അവളയാളെ തെരഞ്ഞു. അയാളിന്ന് ഏതു നിറമുള്ള ഷർട്ടാണ് ധരിച്ചതെന്നോർത്തെടുക്കാൻ അവൾ ശ്രമിച്ചു. തലകൾക്കും മുഖങ്ങൾക്കും ശരീരങ്ങൾക്കുമിടയിൽ പരതിപ്പരതി അവളുടെ കണ്ണുകളുഴറി. അയാളുടെ മുഖഭാവങ്ങളും കുപ്പായങ്ങളും അവയുടെ നിറങ്ങളുമെല്ലാം ഓർത്തോർത്ത് തീരുന്ന പകലുകൾ പണ്ടവൾക്കുണ്ടായിരുന്നു. ഒരു നോട്ടത്തിനായി, സല്ലാപത്തിനായി വാലാട്ടി വാലാട്ടി അയാളെ വലം വച്ചിരുന്ന സന്ധ്യകളും വാരാന്തങ്ങളും ഏറെ മുമ്പെന്നോ തീർന്നു പോയിരുന്നു. അയാളുടെ വേഷങ്ങളും മുഖഭാവങ്ങളും മാത്രമല്ല മുഖച്ഛായതന്നെ താൻ മറന്നുകഴിഞ്ഞു എന്നവൾക്ക് തോന്നി. അപ്പോൾ അയാളുടെ പേർ ഓർത്തുച്ചരിച്ചതിനാൽ അവൾക്കല്പം സമാധാനം തോന്നി.

      കമ്പിളിക്കുപ്പായത്തിന്റെ ഇരുകീശകളും തോളിലെ സഞ്ചിയും മാറിമാറിത്തെരഞ്ഞെങ്കിലും ഫോൺ കിട്ടിയില്ല. വർണ്ണവിളക്കുകൾക്കപ്പുറം ആകാശത്തും ഭൂമിയിലും ഇരുട്ടായിരുന്നു.

      പെട്ടെന്നവൾക്ക് വീടോർമ്മവന്നു. പകൽ നേരം മുഴുവൻ താനൊറ്റയ്ക്കു ഭരിയ്ക്കുന്ന ആ ചെറിയ സാമ്രാജ്യത്തിന്റെ സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ഇനിയൊരിക്കലും പുറത്തുവരാതെ  മണ്ണിൽപൂണ്ട ഒരു ചിപ്പിപ്പോള കണക്കെ അനന്തമായി കഴിയാൻ അവളാനിമിഷം ആശിച്ചു. തിരിച്ചു വീടണയാനുള്ള പൈസയുണ്ട്. പക്ഷേ, കൂടെ വന്നയാൾ..

      കൂടെ വന്നവനോ താനോ കൊച്ചുകുട്ടികളല്ലെന്നും വഴിതെറ്റിപ്പോവുകയോ പരസ്പരം നഷ്ടപ്പെടുകയോ ഇല്ലെന്നും ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടാലും തെരഞ്ഞു കണ്ടെത്താനുള്ള വിവേകവും അറിവും തനിയ്ക്കുണ്ടെന്നും അവളോർമ്മിച്ചു. ഇങ്ങനെ കൊച്ചുകുട്ടിയെപ്പോലെ പരിഭ്രമിച്ച്, നിഷ്കളങ്കമായി ദുഃഖിയ്ക്കുന്ന തന്നെ താൻതന്നെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും അവൾ കണ്ടെത്തി. പക്വതയില്ലാത്ത ഒരു കൊച്ചു പെണ്ണിനെപ്പോലെ അയാളെ കാണാനില്ലെന്നതോർത്ത് ദുഃഖിക്കുന്നതിൽ തനിയ്ക്ക് ഉള്ളാലെ സന്തോഷവും സംതൃപ്തിയും തോന്നുന്നുണ്ടെന്നും ഇനിയും തീക്ഷ്ണമായി ആ വികാരങ്ങളൊക്കെ അനുഭവിയ്ക്കേണ്ടതുണ്ടെന്നും അവൾക്ക് തോന്നി.

      പല ഉയരങ്ങളിൽ നീങ്ങുന്ന തലകൾക്കും മുഖങ്ങൾക്കും കുപ്പായങ്ങൾക്കുമിടയിൽ അയാളെ തെരയുമ്പോൾ ഏതുയരത്തിലുള്ള മുഖങ്ങൾക്കിടയിലാണ് അയാൾ ഉണ്ടാവുക എന്നവൾ ആശ്ചര്യപ്പെട്ടു. ഒരു ജനക്കൂട്ടത്തിനിടയിൽ അയാളുടെ മുഖം താരതമ്യേന എവിടെ വരുമെന്നുപോലും ഓർക്കാനാകുന്നില്ല എന്നത് അവളെ ചകിതയാക്കി. ഫോണും നഷ്ടപ്പെട്ടിരിയ്ക്കുന്നു. 'അമ്മാ വാങ്കോ' എന്ന് വിളിയ്ക്കുന്ന പാമ്പാട്ടിയെ മറന്ന്, മൊളഞ്ഞിയിറ്റുന്ന ചക്ക മാറോടടക്കി പ്ലാച്ചോട്ടിൽനിന്ന് അകന്നു പോയിരുന്നു അവൾ. വീട്ടിനകത്തെ വെളിച്ചവും വീട്ടിനകത്തെ മണവും വീട്ടിനകത്തുനിന്ന് അനുഭവിയ്ക്കാറുള്ള ശബ്ദങ്ങളുടെ സ്വകാര്യപ്രപഞ്ചവും ഒരു മരുപ്പച്ചപോലെ അവളെ കൊതിപ്പിച്ചു. ഓർക്കേണ്ടുന്ന ആവശ്യമില്ലാത്തതിനാൽ മറന്നുപോയ അയാളുടെ മുഖം മുറികളിലും അടുക്കളയിലും കിടക്കയിലും അവൾ തെരഞ്ഞു. മുറികളും അവയിലെ വസ്തുക്കളും രാപ്പകലുകളിൽ പതിയുന്ന നിഴൽവെളിച്ചങ്ങളും കിടക്കവിരിയിലെ പൂക്കളും കൃത്യമായി ഓർക്കാൻ അവൾക്കു കഴിഞ്ഞു. പക്ഷേ, അയാളുടെ മുഖം... മുറിയിൽ അയാൾ നിൽക്കുമ്പോൾ അയാളുടെ ഉയരം... അയാളുടെ കുപ്പായങ്ങൾ... ഒന്നും വ്യക്തമാകുന്നില്ല. അവളുടെ പേരു വിളിയ്ക്കുന്നതോ മറ്റെന്തെങ്കിലും പറയുന്നതോ ആയ അയാളുടെ ശബ്ദം സങ്കല്പിയ്ക്കാൻ ശ്രമിച്ചപ്പോൾ അതും വെറുതെയായി. പകരം "അനുരാഗ നർമദാ തീരത്ത്.." "നീലജലാശയത്തിൽ.." എന്നിങ്ങനെ അവളുടെ പ്രിയഗാനങ്ങൾ ഗോവണിയുടെ ഊഷ്മളമായ മരപ്പടിയിലോ കാവിതേച്ച തളത്തിന്റെ തണുപ്പിലോ കണ്ണടച്ചിരുന്നു ശ്രവിയ്ക്കുന്നതായ മരുപ്പച്ചയുടെ മറ്റൊരു കൊതിപ്പിയ്ക്കുന്ന ഓർമ്മ അവളിൽ നിറയുകയും ചെയ്തു!

      ഒരിയ്ക്കലും മറക്കാൻ പറ്റുമെന്ന് കരുതിയിട്ടില്ലാത്ത സഹയാത്രികനെ പൂരപ്പറമ്പിൽ മറന്നുകളഞ്ഞതിൽ അവൾക്ക് വ്യസനം തോന്നി. അയാളും തന്നെക്കാണാനാകാതെ പരിഭ്രമിച്ചു തെരയുകയാകുമെന്നവൾക്ക് തോന്നി. 'ഒരിയ്ക്കൽ സ്നേഹിച്ചിരുന്നെ'ന്നു തൊട്ടുമുൻപു കരുതിയ അയാളെ താനിപ്പോഴും സ്നേഹിയ്ക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

      ചക്ക മുറുകെപിടിച്ച്, മുള്ളമർന്ന് കടയുന്ന ഇടംകയ്യിൽ തന്റെ മൊബൈലുമുണ്ടെന്ന് അവൾ കണ്ടെത്തിയ ആ നിമിഷമാണ് അയാളുടെ ചൂടുള്ള കൈ അവളുടെ തണുത്ത വിരലുകൾ കോർത്ത് പിടിച്ചത്.  നിഷ്കളങ്കമായ സന്തോഷത്താൽ അവളുടെ മുഖം വിടർന്നു. ചിരിയ്ക്കുന്ന ആ കണ്ണുകളുടെ അരികുകളിൽ നനഞ്ഞ കൺപീലികൾ തിളങ്ങി. ആ തിളക്കത്തിന്റെ മാസ്മരികതയാൽ വശീകരിയ്ക്കപ്പെട്ട് അയാൾ ഇടംകയ്യാൽ അവളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു.

      ആൾക്കൂട്ടത്തിലലിയുമ്പോൾ ആരോടെന്നില്ലാതെ അവൾ വെറുതെ പറഞ്ഞു:

''എനിയ്ക്ക് സങ്കടായി."

"എനിയ്ക്കും."

      അപ്രതീക്ഷിതമായ ആ മറുപടി കേട്ട് അവളയാളെ നോക്കി. അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടിയ ഇടത്തിൽ പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും പിറന്നു. അയാളുടെ മുഖവും കുപ്പായത്തിന്റെ നിറവും ശബ്ദവും ഉയരവും അയാളെ സംബന്ധിക്കുന്ന ഓരോരോ കാര്യങ്ങളും ഒരിയ്ക്കൽക്കൂടി പതിയാനായി അവൾ മനസ്സു തുറന്നിട്ടു. ഇതിലെല്ലാം സന്തോഷിയ്ക്കാനാകുന്നുണ്ടല്ലോ എന്നോർത്ത് അവൾ കൂടുതൽ സന്തോഷിച്ചു.

2019 ജനുവരി 25, വെള്ളിയാഴ്‌ച

vk n രവിയേട്ടൻ

വി കെ എൻ വിട പറഞ്ഞു വിരഹത്തിന്റെ വൺ ആന്റ് ഹാഫ് ഡെക്കേഡ്സ് വീണുപോയിരിയ്ക്കുന്നു എന്ന് ഒരു ഓർമ്മക്കുറിപ്പുമായി raveendran n nadumana എന്ന എന്റെ രവിയേട്ടൻ. ദിവസത്തിൽ ഏറ്റവും കൂടുതൽ തവണ വികെ എന്നിനെ ഓർക്കുന്ന മലയാളി എന്നൊരു ബഹുമതി ഉണ്ടാകുമെങ്കിൽ എനിയ്ക്കോർമ്മ വെച്ച നാൾ മുതൽ അതിനർഹൻ. സ്വകാര്യമായി എനിയ്ക്കയച്ച വി കെ എൻ സ്മരണകൾ ഞാനിവിടെ പോസ്റ്റു ചെയ്യുന്നു.

"വി കെ എൻ എന്ന എൻറെ മലയാളം മാഷ്..."

"വി കെ എൻ -
നോവലിസ്റ്റ്, കഥാകാരൻ.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും വലിയ മലയാളി ഹ്യൂമറിസ്റ്റ്."

"Historical satire എന്ന "genre" അദ്ദേഹത്തിന്റെ സൃഷ്ടിയാണ്."

''പത്തിൽ പഠിയ്ക്കേ, മാതൃഭൂമി വാരികയിൽ "പിതാമഹൻ" എന്ന നോവൽ ഖണ്ഡശ: വന്നിരുന്നു.  അന്നതു വായിച്ചിരുന്നു."

"അദ്ദേഹത്തെ ആദ്യമായി നേരിട്ടു കണ്ടതും കേട്ടതും 1988 ജൂലായ് 31നാണു്‌. എം ആർ റഹ്മാൻ സംവിധാനം ചെയ്ത "ബഷീർ ദി മാൻ" എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന്നു വന്ന അദ്ദേഹം, ബഷീറിനോടൊപ്പം സ്റ്റേജിൽ ഇരുന്നു സംസാരിച്ചു. "

"വെറും പത്താം ക്ലാസ്. ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ് എല്ലാം ഇടകലർന്നു വരുന്ന ഭാഷ.
കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ പ്രതിഭ. "

"പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ടു. 1991 ഓഗസ്റ്റിൽ. ഒന്നര മണിക്കൂർ സംസാരിച്ചു.
ഒളിംപിക്‌സ് മെഡൽ കിട്ടിയ പോലെ തോന്നി. "

"ഉഡുരാജമുഖി
മൃഗരാജകടി
ഗജരാജവിരാജിത മന്ദഗതി
എന്നു കേട്ടിട്ടില്ലേ?"

"പയ്യൻ അദ്ദേഹത്തിന്റെ പ്രശസ്തനായ കഥാപാത്രം. പിന്നെ, സർ ചാത്തു, ജനറൽ ചാത്തൻസ്... "

''ഒരു തീവണ്ടിയാത്ര അടങ്ങിയ അദ്ധ്യായത്തിനു പേരു്‌, "ശകടകടാകടമന്ദഗതി" എന്നായിരുന്നു."

"വരും ജന്മത്തിലെങ്കിലും വരകവിയും വരപണ്ഡിതനുമായി വന്ന് വരലക്ഷ്മി ഉണ്ണുനീലിയുടെ വരനായി വാഴാൻ വഴി തരണേ വരയ്ക്കൽ വഗവതി വലിയമ്മേ, വാഗീശ്വരീ എന്നു വാരിയർ വചനത്തിൽ വാഴ്ത്തി." ഇതു്‌ മഞ്ചൽ എന്ന നോവലിലെ ഒരു വാക്യം.

നളചരിതം മൂലം എന്ന കഥയിൽ, നായകനു്‌ "കുട്ടികൾ ഉണ്ടായില്ല, അതുകൊണ്ട് കല്യാണം കഴിച്ചില്ല."

പരിഭ്രാന്തി പതുക്കെപ്പതുക്കെ പയ്യനിൽ പടം പൊക്കി. (പ്രാസം അറിയാതെ വന്നതാണ്‌, ക്ഷമിക്കണം) ഇതു മറ്റൊരു കഥയിൽ. 1975 ൽ വായിച്ചതാണ്! ഇപ്പോഴും ഓർക്കുന്നു.

https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikipedia.org/wiki/%25E0%25B4%25B5%25E0%25B4%25BF.%25E0%25B4%2595%25E0%25B5%2586.%25E0%25B4%258E%25E0%25B5%25BB.&ved=2ahUKEwirtKCjz4jgAhVBWysKHUh7DTYQFjAKegQIAhAB&usg=AOvVaw1x5g1STZniwa3dHbjVwrhT&cshid=1548408555387

You have something special

സങ്കടം കേറി കണ്ണ് കടലെടുക്കുകയും വായേലെനാവ് കാക്ക കട്ടോണ്ടുപോവുകയും നെഞ്ചത്ത് അമ്മിക്കുട്ടി രഡരഡാ..കടകടാന്ന് മുളകരയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു തൃസന്ധ്യയ്ക്ക് മകൾ മൗനം പൂണ്ടരികെ വന്ന് ചേർന്നൊട്ടിയിരുന്നു. കവിളത്തൊരുമ്മ തന്നു. മുഖത്ത് വീണുകിടന്ന മുടിയൊതുക്കിത്തന്നു. തലയിൽ തലോടിക്കൊണ്ടു ചോദിച്ചു സങ്കടമെന്താണെന്ന്.

അറിഞ്ഞൂടെന്നു പറഞ്ഞൊഴിഞ്ഞു ഞാൻ. അപ്പോഴെന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് പറയാണ്
"യു ഹാവ് സംതിങ് സ്പെഷ്യൽ ഇൻ യു മാ " എന്ന്! ഔത്സുക്യത്തോടെയും ബഹുമാനത്തോടെയും ഞാനവളോടു മൂളി.

കയ്യിൽ കിട്ടിയ കല്ലെടുത്തെറിഞ്ഞപ്പോൾ കാക്ക താഴെ ഇട്ടേച്ചുംപോയ നാവെടുത്തു ഫിറ്റ് ചെയ്ത് ഇടർച്ചയോടെ ഞാനവളോട് മഹത്തായ ആ തിരിച്ചറിവിനു നന്ദി പറഞ്ഞു. സങ്കടങ്ങളുടെ പഞ്ചായത്ത് തൊട്ടിയിൽ നിന്ന് ടോമിന്റെ ഫ്രണ്ട് ആ കറുത്ത കാടമ്പൂച്ച ഉയിർത്തെഴുന്നേറ്റു വരുന്നതുപോലെ അടക്കാനാകാത്ത ക്യൂരിയോസിറ്റി വന്നപ്പോൾ ഞാൻ ഇടറിയിടറിച്ചോദിച്ചു,
"ഈ സെന്റൻസ് അമ്മിണി സ്വയം പറഞ്ഞതാണോ അതോ എവിടേങ്കിലും വായിച്ചതാണോ എന്ന്. ഇത് ഞങ്ങടെ പ്രിൻസിപ്പാളിന്റെ ക്യാബിനു പുറത്ത് എഴുതിവച്ചിരിക്കുന്നതാണെന്ന് അവൾ പറഞ്ഞപ്പോഴാണ് ഞാനുമതോർത്തത്. അവിടെ കാത്തിരിക്കുമ്പോൾ ഒരു പത്തു നൂറ് തവണ ഞാനും വായിച്ചിട്ടുണ്ടാകുമത്. ഇതുവരെ എവിടെയും പ്രയോഗിച്ചിട്ടില്ല. ആവശ്യമുള്ളപ്പോൾ ഓർമ്മയും കാണില്ല.

ആ സങ്കടദ്വീപിലും അവളെയോർത്ത് എനിക്ക് സന്തോഷം തോന്നി. ഒരുകൊച്ചു ചങ്ങാടം പോലെ വൻകരകളിലേക്ക് നമ്മെ വഹിയ്ക്കാനൊരു യാനമുണ്ടാകുന്നത് എത്ര നല്ലതാണല്ലേ?

ശരിയാണ്. യു ഹാവ് സംതിങ് സ്പെഷ്യൽ..

2019 ജനുവരി 24, വ്യാഴാഴ്‌ച

Opinion_fact

''ഹോയ്.. ഹോയ്.. ഹോയ്.. ഡോണ്ട് സേ യുവർ ഒപ്പീനിയൻ, സേ ദ ഫാക്ട് അമ്മാ"
തണ്ണീരു ഹള്ളയിലെ ഏതോ റൗഡിക്കുരുപ്പിനെപ്പോലെ വീറോടെ ഒച്ചയെടുത്താണ് അവൾ പറഞ്ഞത്.
"ആൻ ഒപ്പീനിയൻ മേ നോട്ട് ബി ദ റിയാലിറ്റി. ഇറ്റ് കാൻ ബി ഡിഫറന്റ് ഫ്രം ദ ഫാക്ട്. " ഞെട്ടിത്തരിച്ച ഞാൻ ബാക്കികൂടിക്കേട്ട് അന്തംവിട്ടു ചാടിയെണീറ്റിരുന്ന് പകച്ചുനോക്കി.

"ഹെന്ത്!??" എന്റെ ശബ്ദവും ഉയർന്നിരിയ്ക്കണം.

"അല്ലാ...
അത് ഞങ്ങടെ ഇംഗ്ലീഷ് പാഠത്തിലെയാണ്."  പരുങ്ങലോടെ മകൾ പറഞ്ഞു.

സ്കൂളിൽ നിന്നുവന്നു ലഘുഭക്ഷണവും കഴിഞ്ഞ് ഫേസ്ബുക്കിന് പഠിയ്ക്ക്ണ അമ്മയുടെ അടുത്ത് വന്നു കിടന്നതായിരുന്നു അവൾ. വീഡിയോകളെ നിഷ്കരുണം തോണ്ടിത്തോണ്ടി മേലോട്ടു പറഞ്ഞയയ്ക്കുന്ന എന്നോട് 'അതു വയ്ക്കൂ.. ഇതു കാട്ടിത്തരൂ..' എന്നും പറഞ്ഞു തുടങ്ങിയപ്പോൾ
"ഇനിയിപ്പോ ഹോം വർക്ക് ചെയ്യില്ല, പിന്നെ.. വായിയ്ക്കാനും നേരം കിട്ടില്ല, നാളെ രാവിലെ ഹോംവർക്ക് ചെയ്തു കൊണ്ടിരുന്നാൽ യോഗ ചെയ്യേണ്ട.. കുളിപ്പിക്കലും വായിലൂട്ടലും എല്ലാം അമ്മ ചെയ്തോളും.. അവസാനം നേരം വൈകും.. അച്ഛനിട്ടിട്ടു പോകും.." എന്നിങ്ങനെ കാടടച്ചു ഞാൻ വെടിവെയ്ക്കുമ്പോളായിരുന്നു 'ഹോയ്.. ഹോയ്' എന്ന ആ അലർച്ച. പറഞ്ഞുപറഞ്ഞ്, പിറ്റേന്നു രാവിലെ അച്ഛനെ നേരം വൈകിച്ചതിന് വരെ ഞാനവളെ ചീത്ത പറഞ്ഞു കഴിഞ്ഞിരുന്നു. ഏറെക്കുറെ ശരിയായ സമയത്ത് പുസ്തകത്തിലെ കൃത്യമായ കാര്യം അവളെടുത്തു പ്രയോഗിച്ചത് എന്റെ വായടപ്പിച്ചു.

അവളെ കാടുകയറി കുറ്റം പറയുന്നത് എന്റൊരു വൃത്തികെട്ട സ്വഭാവമായി വളർന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇവ്വിധം പോയാൽ അധികകാലം ഈ പോസ്റ്റിൽ ഞാൻ ചുമ്മാ ഗോളടിയ്ക്കില്ല. മാത്സിന് കിട്ടുമ്പോൾ പഠിച്ചോളും; ഒക്കെ ഭേദാവും.

അനുബന്ധം: തണ്ണീരു ഹള്ള എന്ന ഞങ്ങടെ അങ്ങാടി പണ്ട് റൗഡികളുടെ ആവാസകേന്ദ്രമായിരുന്നുവത്രേ. ഒരു പത്തു വർഷം മുമ്പുവരെ സന്ധ്യകഴിഞ്ഞാൽ ഹാസൻ ടൗണിൽനിന്ന് ഇങ്ങോട്ട് ആൾസഞ്ചാരം ഇല്ലായിരുന്നെന്ന്. ഇപ്പോൾ നിറയെ വീടുകളായി. വീടുപണിക്ക് വേണ്ടി മണ്ണെടുക്കുമ്പോൾ ധാരാളം അസ്ഥികളൊക്കെ കിട്ടാറുണ്ടത്രേ. എത്രയോ തെളിയാക്കേസുകളിലെ അറിയാക്കഥകളുടെയാണത്രേ ആ അസ്ഥികൾ.

ഒരിയ്ക്കൽ മാത്രം ഞാൻ കണ്ടു: സ്വപ്നസദൃശമായിരുന്നു ആ രംഗം. ഒരു സിനിമാ ദൃശ്യം പോലെ.. കയ്യിലും കഴുത്തിലുമൊക്കെ സ്വർണ്ണച്ചങ്ങലയും ചോന്ന കയ്യില്ലാബനിയനുമിട്ട് നടുറോഡിലൂടെ തലയെടുപ്പോടെ കയ്യും വീശി നടന്നുവരുന്ന ഒരാൾ. ഞാൻ കയറിയ ഓട്ടോ അടക്കം അനേകം വാഹനങ്ങൾ നിശബ്ദമായി ഹോൺ പോലും മുഴക്കാതെ നിൽക്കുന്നു. എല്ലാവരും വീർപ്പടക്കി നോക്കിനിൽക്കെ റോഡിനു നടുവിൽ മാറും വിരിച്ച് നടന്നു നീങ്ങി അദ്ദ്യേം. ഭയാനകമായിരുന്നു ആ മുഖത്തെ ഭാവം. ശരിയ്ക്കും ഒരു രാജാവ് വരുന്ന മാതിരി..