2018 ഫെബ്രുവരി 28, ബുധനാഴ്‌ച

ഒരു ഡയറിക്കുറിപ്പ്

ഒരു ഡയറിക്കുറിപ്പ്  17 /8 /2012

അമീർഖാന്റെ മുഖചിത്രമുള്ള ഈ ആഴ്ച പതിപ്പ് വന്നിട്ട് രണ്ടാഴ്ച്ചയായി. വായിക്കാനിരുന്നാൽ രണ്ടര വയസ്സുകാരി ജാഹ്നവിയുടെ പിന്തിരിപ്പൻ നയങ്ങളും പോക്കണം കേടുകളും. സംശയത്തിന്റെ അക്ഷയപാത്രത്തിൽ നിന്നു തൊടുക്കുന്ന ചോദ്യശരങ്ങൾ. അയ്യോ! ഞാൻ ക്ഷീണിച്ചു പോകും.

സമർ യാസ് ബക്കിന്റെ  ഡയറിക്കുറിപ്പുകൾ ആധാരമാക്കി മുസഫർ അഹമ്മദ് എഴുതിയ ലേഖനമാണ് വായിച്ചുകൊണ്ടിരുന്നത്. പതിനാറു മാസങ്ങളായി തുടരുന്ന സിറിയയിലെ ആഭ്യന്തര കലാപത്തിന്റെ ആദ്യ നൂറു ദിനങ്ങളാണ് ഡയറിക്കുറിപ്പിൽ .

എന്റെ വീട്ടിലെ സ്വേച്ഛാധിപതി സംശയലേശമെന്യേ പുസ്തകത്തിനടിയിലൂടെ മടിയിലേക്ക് നൂണ്ടുകയറി. സുഖകരമായ ( അവൾക്ക് ) ഒരു പൊസിഷനിൽ ഇരുപ്പുറപ്പിച്ചു.

"ഇതെന്താമ്മേ കിടക്കുന്നേ?"
കിളിക്കൊഞ്ചലിൽ ആദ്യ ശരം. തെരുവിൽ മരിച്ചുകിടക്കുന്ന യുവാക്കളുടെ ഫോട്ടോയാണ്.

" ഊവ്വാവായതാ മോളെ " വായനയുടെ ഈണം മുറിയാതെ പറഞ്ഞുകൊടുത്തു.

"എങ്ങന്യാ? " നിർത്താതെ നാലുതവണ കൊഞ്ചൽ ശരം. ഞാൻ പേജു മറിച്ചു വായന തുടർന്നു.  ഇപ്പോൾ ദേഹമാസകലം ബാൻഡേജുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് അവൾക്കുമുന്നിൽ.

"വാവക്കെന്താമ്മേ? "വായനക്കിടയിൽ ഫോട്ടോയിലേക്ക് കണ്ണു പായിച്ച് മനസ്സിൽ വരി മുറിയാതെ ഞാൻ പറഞ്ഞു,
"ഊവ്വാവ് "

അക്ഷരങ്ങളിൽ വരച്ചിട്ട ചരിത്രം. ചരിത്രമെന്നാൽ കാലാകാലങ്ങളിൽ വേദനിയ്ക്കപ്പെട്ടവരുടേയും വേദനിപ്പിച്ചവരുടെയും കഥയാണല്ലോ.

"എങ്ങന്യാ ? അമ്മേ എങ്ങന്യാ?"
വായന.

"എങ്ങന്യാ?" ഒന്നിനുപുറകെ ഒന്നായി എട്ടൊമ്പത് ശരങ്ങൾ. ടി.വി. രാമായണത്തിൽ ഇരട്ടിച്ചിരട്ടിച്ചു വരുന്ന അമ്പുകൾ മാതിരി.

വായന.

"ഈ വാവയെന്താ കരയണെ?"

"വേദനിച്ചിട്ടാ മോളെ. കണ്ടോ ചോര."

വായന.

"വായ എന്താ തുറന്നിട്ട്? പല്ലു കാട്ട്ണൂ."

'' വേദനിച്ചു കരയാ."

"എന്തിനാ ?" പത്തു തവണയിൽ കുറയില്ല. പാവം പറഞ്ഞു കൊടുത്തേക്കാം.

"ഒരു ഭൂതമുണ്ടേയ് കുറെ ദൂരെ അങ്ങ് സിറിയയിൽ. ഈ വാവയെ അത് ഉപദ്രവിച്ചതാ. ബോംബ് പൊട്ടിച്ചു. അതാ."

മുറിവേറ്റ കരയുന്ന കുഞ്ഞിന്റെ പടത്തിൽ മുഖമമർത്തി കണ്ണുകൾ പാതി ചിമ്മി അവൾ എന്തോ ഓർത്തു.

" എവിടെ ഭൂതം?"

പേജ് മറിച്ച് പ്രസിഡന്റ് അൽ അസദിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. കാണാൻ ഭംഗീണ്ട്ച്ചാലും ഇയാള് ഭൂതമാ മോളെ. ഭയങ്കര ഭൂതം.

" ഞാനിന്റെ വടീങ്കൊണ്ട് അയാളെ അടിക്കും."
"േേേഠ... "
"പിന്നെന്റെ പിസ് ടൂളെടുത്ത് ഭൂതത്തിനെ വെടിവെയ്ക്കും."
"േേേഠ... "

മഹാഭാരതത്തിൽ ബകാസുരന്റെ കഥയിൽ ചുള്ളിക്കമ്പു കൈയിലേന്തി അസുരനെ കൊല്ലുമെന്നു പറയുന്ന, കോണകമുടുത്തു നിൽക്കുന്ന ആ ബ്രാഹ്മണ ബാലൻ തന്നെ. ആ നിഷ്ക്കളങ്കതക്ക് അമ്മയുടെ വക കണ്ണുംപൂട്ടി കെട്ടിപ്പിടിച്ചൊരുമ്മ.

അമ്മയുടെ മടിയിൽ, അമ്മയുടെ ചൂടിൽ, അമ്മയുടെ കരവലയത്തിൽ ഇരുന്നുകൊഞ്ചുന്ന എന്റെ മകളെ ഇന്ന്, ഈ നിമിഷം ഞാൻ സംരക്ഷിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ പേജുകളിൽ വർണ്ണങ്ങളായും അക്ഷരങ്ങളായും തെളിയുന്ന യാഥാർഥ്യത്തെ നോക്കാനുള്ള ചങ്കുറപ്പെനിക്കില്ല. ഫോട്ടോയിൽ കാണുന്ന പിഞ്ചു ശരീരത്തിനിപ്പോൾ ചൂടുണ്ടോ, മിടിപ്പുണ്ടോ ഒന്നും എനിക്കറിയില്ല. ഒന്നുമാത്രം അറിയാം. മൂവായിരത്തോളം കിലോമീറ്ററകലെയാണത് - ഈ പുസ്തകം തുറന്ന് നോക്കിയില്ലായിരുന്നെങ്കിൽ. അതെ വെപ്പും വെടിപ്പും തീനും കിളിക്കൊഞ്ചലുമായി  എത്രയോ, എത്രയോ സ്ത്രീകൾ കഴിയുന്നപോലെ ഞാനും ആയിരുന്നെങ്കിൽ ഈ പുസ്തകം വെറും കടലാസായും ചിത്രങ്ങൾ നിറങ്ങളായും അക്ഷരങ്ങൾ രേഖകളായും തുടർന്നേനെ. ജീവിതം അറിയാതെ, ജീവനെ അറിയാതെ, ഞാൻ ജീവിച്ചു തീർത്തേനെ എന്റെ ദിവസങ്ങൾ.

മറുനാട്ടിലെ സിമന്റ് കൂട്ടിലേക്ക് മണ്ണായും മണമായും മലയാളമായും എത്തിയ മാതൃഭൂമിക്ക് സ്നേഹത്തോടെ എഴുതിയ ഒരു കത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ