2018 ഫെബ്രുവരി 24, ശനിയാഴ്‌ച

ഉപകാരസ്മരണ

ബസ് സ്റ്റോപ്പിൽ നിന്ന് ഞാൻ കയറിയ ഓട്ടോ വേഗത്തിൽ കുതിക്കുകയാണ്. നേരം വൈകിയിരിക്കുന്നു. പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു -ധൃതിയിൽ സ്വെറ്ററിന്റെ  പോക്കറ്റിൽ തിരുകിയ എന്റെ മൊബൈൽ എന്നോടൊപ്പമില്ല. വർഷങ്ങൾ നീണ്ട  വിചിന്തനങ്ങൾക്ക് ശേഷം വാങ്ങിച്ച എന്റെ കന്നി ആൻഡ്രോയിഡ് ഫോൺ. വാങ്ങിച്ച് ഒരു മാസം തികഞ്ഞിട്ടില്ല. കന്നടക്കാരനെ കല്യാണം കഴിച്ച് മറുനാട്ടുകാരിയായ എന്നെ മാതൃഭാഷയോട് കൂട്ടിയിണക്കേണ്ട ദൗത്യം ഉള്ള എന്റെ ആയുധം. ഫീച്ചേഴ്സ് പഠിച്ചുവരുന്നതേയുള്ളൂ. ജിയോ സിം വാങ്ങിയിട്ട്, ഫേസ്ബുക്കും, വാട്ട്സാപ്പും ഡൗൺലോഡ് ചെയ്തതേയുള്ളൂ.

'' ഓ മൈ ഗോഡ് !!''

ഞാൻ നിലവിളിച്ചു. ഓട്ടോ നിർത്തി. സഹയാത്രികരോടും, ഡ്രൈവറോടും  (ഷെയർ ഓട്ടോയാണ് ) എങ്ങിനെയോ കാര്യം പറഞ്ഞു ഞാൻ ഇറങ്ങിയോടി. കുറച്ചു ദൂരമുണ്ട്. ആ ഓട്ടോ എന്നെ വിട്ടുപോയാൽ ഞാനിന്നു അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടലുണ്ടാവില്ല.

ഡിസംബറിലെ തണുത്തുറഞ്ഞ വായു വരണ്ട തൊണ്ടയിൽ കുത്തി അകത്തു പോകാൻ മടിച്ചുനിൽക്കുന്ന പോലെ. തണുപ്പിൽ ഇറങ്ങിയോടിയപ്പോൾ കണങ്കാൽ ഉളുക്കി.

ബസ് സ്റ്റോപ്പിനോടടുക്കുമ്പോൾ ഒരു കുടിയൻ  അയഞ്ഞ പാന്റ്സിന്റെ  പോക്കറ്റിൽ  എന്തോ തിരുകി നടന്നകലുന്നുന്നു.

ദൈവമേ അത് അതുതന്നെ. എന്റെ പുതിയ ഫോൺ. മലയാളത്തിന്റെ മച്ചുംപുറത്തേക്കുള്ള എന്റെ കോണി വാതിൽ.
ഏതോ അജ്ഞാത ലോകത്തെ കടലിന്റെ നടുക്കുനിന്ന് 'എനിവേർ ഡോർ ' കളഞ്ഞുപോയി എന്ന് തിരിച്ചറിയുന്ന നോബിതയുടെയും ഡോറെമോന്റെയും  അവസ്ഥ.

പിരിമുറുക്കവും, ഓട്ടവും, തണുപ്പും കാരണം എന്റെ ഉളുക്കിയ കാലുകൾ പറ്റെ തളർന്നു. ശ്വാസമെടുക്കാൻ നോവുന്ന വണ്ണം കിതയ്ക്കുന്നു. 'ഒമ്മെ നില്ലി ' (ഒന്നു നിൽക്കൂ ) എന്ന് പറയാൻ ശ്രമിച്ചെങ്കിലും വരണ്ട നാവിൽ നിന്ന് ഒരു ശബ്ദവും വന്നില്ല.

ആ കുടിയനൊന്നു പിന്നോട്ടു നോക്കി നടത്തത്തിന് വേഗതകൂട്ടി.

കഴിഞ്ഞു. എല്ലാം കഴിഞ്ഞു. എനിക്കിനി വയ്യ. ഒട്ടും. വീട്ടിൽ ചെന്നു ഞാൻ എന്തുപറയും !

ബസ് സ്റ്റോപ്പിന് മുന്നിൽനിന്ന് ഞാൻ ഒരു ശൂന്യതയിലേക്ക് നിലംപതിക്കുന്നതിനു തൊട്ടുമുൻപ് അവൾ വന്നു. പതിയെ, സംശയത്തോടെ - 'ആന്റി, ഇതു നിങ്ങളുടെ മൊബൈൽ ആണോ ?'

"ഹൊ, ഈശ്വരാ ഹെന്റെ ഫോൺ!!!'

ആകാശത്തിലേക്കുള്ള എന്റെ ജാലകം - എന്റെ ചിറക്, എന്റെ തുഴ.
മൊബൈൽ വാങ്ങി ഞാൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.
'നന്ദി. നല്ലതു വരട്ടെ. '
അലതല്ലുന്ന കടലിൽ നിന്നൊരു തുള്ളി തൂവി.

പെട്ടെന്ന് എവിടെനിന്നോ പ്രത്യക്ഷപ്പെട്ട യമ കിങ്കരനെപ്പോലൊരാൾ എന്നെ കന്നഡയിൽ തെറി വിളിക്കാൻ തുടങ്ങി.  ഉത്തരവാദിത്തമില്ലായ്മയിൽ തുടങ്ങി 'ഒരു ഫോണിന് ഒരു നന്ദിയോ, ഥൂ' വരെ എത്തിയപ്പോഴേക്കും അവളുടെ കൈവിട്ടു ഞാൻ അങ്ങകലെ ഉദ്വേഗത്തോടെ കാത്തുനിന്ന ഓട്ടോ നോക്കി പാഞ്ഞു.

'ഇവൾക്കു മൊബൈൽ കിട്ടുമോ, ഇല്ലയോ' എന്നറിയാൻ കാത്തുനിന്ന ഓട്ടോയിലെ കൊച്ചു സമൂഹത്തിനു നന്ദി പറയുമ്പോൾ ഞാനോർത്തു ഈ ലോകത്ത് നല്ലവരുണ്ട് - ഇഷ്ടംപോലെ.

കന്നട മീഡിയം പത്താം ക്ലാസ്സിലെ അവസാന മാസത്തിൽ എത്തിനിൽക്കുന്ന ആ കൊച്ചു കൂട്ടുകാരിക്ക് ഇത് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ