2020 മേയ് 19, ചൊവ്വാഴ്ച

മെമ്മെ

ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും! വളർന്നു പോത്തോളം പോന്നിട്ടും മെമ്മെ വേണത്രെ! ശാഠ്യം പിടിച്ച് പിന്നാലെ കൂടാൻ പറ്റിയ പ്രായം വല്ലതുമാണോ! ഉലക്കയ്ക്കടിക്കണ്ടേ?

എഴുതുന്നവയൊക്കെ കഥയെന്നോ കവിതയെന്നോ ഓർമ്മക്കുറിപ്പെന്നോ പോലും വകതിരിക്കാനാവാത്തവയാണെന്ന വീണ്ടുവിചാരത്തിൽ ചെറുകഥയൊരെണ്ണമെഴുതണമെന്നു കരുതിയതാണ്. നായികയുടെ ചിന്താശകലങ്ങളും സ്വപ്നങ്ങളുമെഴുതി. കേമം. രാത്രി സമയമെത്രയായോ എന്തോ. കണ്ണുനീറാൻ തുടങ്ങുകയും എഴുതാൻ തുടർന്നൊന്നും കിട്ടാതാവുകയും ചെയ്തപ്പോൾ കഥയില്ലാത്ത ആ കഥയിൽ തന്നെ കിടന്നുറങ്ങി. അതിരാവിലെ ആദ്യത്തെ കാക്കയ്ക്കൊപ്പമുണർന്നപ്പോഴും ആ കഥയില്ലായ്മയിൽ തന്നെ കിടപ്പായിരുന്നു ഞാൻ. ലൈറ്റിട്ട് വായിച്ചു നോക്കിയപ്പോൾ കലിഡോസ്കോപ്പിലെ വളപ്പൊട്ടുകൾ പോലെ മിന്നിത്തിളങ്ങുന്ന വർണ്ണക്കഷ്ണങ്ങൾ- ഏച്ചു കൂട്ടാനാവാത്ത ഖണ്ഡികകൾ. കഥയെഴുതാൻ പുറപ്പെട്ടിട്ട് കഥയിലൊരു കഥ മാത്രമില്ല. 

പല്ലു തേച്ചിട്ടും മുറ്റമടിച്ചിട്ടും പാത്രം മോറിയിട്ടും തുണിയലക്കിയിട്ടും കുളിച്ചു ഭക്ഷണം കഴിച്ചിട്ടും കഥ പുറപ്പെട്ടില്ല. മുഖ്യമായ തുണ്ടുകളൊക്കെ നഷ്ടപ്പെട്ട ബിൽഡിങ്‌ ബ്ലോക്സ് കിട്ടിയ കുട്ടിയെപ്പോലെ  എഴുതിത്തീർന്നവയും മടിയിലിട്ട് ഞാൻ കുറേ നേരമായി ചിന്താക്കുഴപ്പത്തിലിരിക്കുന്നു. തിരിച്ചും മറിച്ചുമിട്ട് ഉടച്ചു വാർത്താലും കഥയില്ലാത്തൊരു കഥ. മഴനൂലിൽ നിന്നൊരിഴ പോലും വേർപെടുത്താനാകാതെ മാനത്തു മിഴിനട്ട് ചിന്തയിലാണ്ടു. അപ്പോഴാണവർ പൊട്ടിവീണത്.

വാതിൽ തുറന്ന് കലാപക്കാർ അകത്ത് പ്രവേശിച്ചു. വലിയ ഒച്ചയിട്ടാണ് കൊച്ചുവർത്തമാനം. പത്തുവയസ്സുകാരി കൊഞ്ഞപ്പടയോടെ കൊഞ്ചിക്കൊഞ്ചി മിണ്ടുന്നു. പതിനൊന്നുകാരി കസിൻ സകലവിധ സഹായങ്ങളുമായി കട്ടക്ക് കൂടെ.

"മ്മേ.. ഇമ്മേ... ഏട്ടനെന്നെ അദിച്ചു. അമ്മേന്റെ കുറ്റീനെ ഏട്ടനദിച്ചു. അമ്മേന്റെ കുറ്റിച്ച് വേദനിച്ചു. ങീ... മെമ്മെ വേണം... അമ്മേന്റെ കുറ്റിക്ക് മെമ്മെ വേണം... മ്മേന്റെ കുറ്റിച്ച് മെമ്മെ തരൂ... ങീ... ഹീ... ഹീ..." കിളിമൊഴി കള്ളത്തി കരച്ചിലാണ്. കണ്ണൊക്കെ തിരുമ്മി... ചുണ്ടാക്കെ കോട്ടി.. കേട്ടാൽ വാത്സല്യമിറ്റും. വലിച്ചെടുത്തു മടിയിലിരുത്തി കൊടുക്കാൻ തോന്നും. പക്ഷെ പറ്റുമോ!  കാലം തെറ്റിപ്പൂത്തൊരു ആശയെ ഒന്നൂടെ മടിയിലിരുത്തി അമ്മട്ടിൽ താലോലിക്കാൻ എനിക്കെന്നല്ല ഏതെങ്കിലും അമ്മക്ക് പറ്റിയിട്ടുണ്ടോ?

സ്ക്കൂളച്ചതിനു ശേഷം കവിളിലൊരു മിനുപ്പു വന്നിട്ടുണ്ട്. കണ്ണിലെ മുറ്റിനിൽക്കുന്ന കുസൃതിക്ക് കൺമഷി കൊണ്ടതിരിട്ടിട്ടുണ്ട്. എന്തു കാര്യം! കുസൃതി മുഴുവൻ പുറത്തുചാടി കവിൾ തുടുത്ത്  പിങ്കുനിറമായിരിക്കുന്നു. പനിനീർ ദളം പോലെ. ഒന്നു തൊട്ടാൽ പോറൽ വീണാലോ വേദനിച്ചെങ്കിലോ എന്നു തോന്നുന്ന ഉമ്മത്തട്ട്.

മാറിലേക്കുനോക്കി നൊട്ടിനുണഞ്ഞ് മുഖമടുപ്പിച്ചപ്പോൾ ചിരിയടക്കി കോപം വരുത്തിക്കൊണ്ട് കമിഴ്ന്നു കിടന്നൂ ഞാൻ.
"പോ അവിട്ന്ന്. കഥക്കു തുമ്പില്ലാണ്ടെ അന്തം പോയി ഇരിക്കാ ഇവടെ."

"ഞാനമ്മേന്റെ കാലു പിദിക്കാം. പ്ലീശ്.. അമ്മേന്റെ കുറ്റിച്ച് ഇച്ചിരി പാൽ തരില്ലേ? ഇച്ചിരി പാല് തന്നാല് അമ്മേന്റെ കുറ്റി പൊയ്ക്കോളാം.." കാൽ കെട്ടിപ്പിടിച്ച് ഉമ്മമഴ. സീൻ വികാരനിർഭരമാക്കി അടിപൊളിയാക്കാൻ പതിനൊന്നുകാരീടെ എല്ലാ മുന്തുണയും പിന്തുണയുമുണ്ട്.

"പ്ലീസ്.. ഒന്നു പോകൂ കുട്ട്യോളെ.. ഞാനൊന്ന് ഒറ്റക്കിരിക്കട്ടെ.." ഇരിക്കാനും കിടക്കാനുമയക്കാത്തതിനാൽ കുറേ നേരം ഞാൻ കഷ്ടപ്പെട്ടു. ഇതിനിടയിൽ കൊഞ്ഞപ്പടകൾ തമ്മിൽത്തമ്മിൽ  ചോദ്യോത്തരങ്ങളും വിശദീകരണങ്ങളുമെല്ലാമുണ്ട്. പല ദുരാഖ്യാനങ്ങളും കേട്ട് വാ പൊളിച്ച് ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റക്കായി ഞാൻ. കുഞ്ഞുവാ പിളർത്തി കൊഞ്ചിക്കരയുന്ന ടോണിൽ അമ്മിഞ്ഞ ചോദിക്കുന്ന മകളെ അടക്കം പിടിച്ച് ഒരു ഞൊടിയുടെ മായാജാലം കൊണ്ട് രണ്ടരവയസ്സുകാരിയാക്കി മടിയിലിരുത്തി ഉടുപ്പു വകഞ്ഞ് മെമ്മെ കൊടുക്കാൻ മനസ്സു വെമ്പി. എല്ലാ അമ്മമാരിലും ഒളിഞ്ഞിരിപ്പുണ്ടാകാം ഇതുപോലൊരാഗ്രഹം. ഒരുപക്ഷെ അവർ പോലും ശ്രദ്ധിക്കാതെ. 

ഇതിപ്പോൾ ഇങ്ങനെ വന്നു ചോദിക്കുമ്പോൾ.. ഒരു നിമിഷം.. പതിനൊന്നുകാരിയെ പുറത്താക്കി (നാണമാ. അവൾക്കല്ല- എനിക്ക്) വാതിൽ കുറ്റിയിട്ട് ഒന്നു ശ്രമിച്ചാലോ എന്നു വരെ തോന്നിപ്പോയി ഇളിഭ്യച്ചിരി ചിരിച്ചും കൊണ്ടിരിക്കുമ്പോൾ. താനീയുലകത്തിലേ ഇല്ലെന്ന മട്ടിൽ അമ്മയതിലൂടെ കടന്നുപോയപ്പോൾ ഞാൻ അടക്കം പറഞ്ഞു; "ശ്... അമ്മമ്മയോടു പോയി ചോദിച്ചോളൂ. രണ്ടാൾക്കും കിട്ടും.''

ചുണ്ടു പുറത്തേക്കു തള്ളി കണ്ണിമ മുറുകെയടച്ചു തുറന്ന്
"ച്ചും. ഞാനിന്റെ അമ്മേന്റേ കുദിക്കൂ.. ന്റെ അമ്മേന്റെ എനിച്ച് മാത്രം കുടിച്ചണം. തങ്കം പൊയ്ക്കോളൂ..''

"അയിന് അമ്മമ്മേന്റെ മെമ്മേല് പ്പോ പാലൊന്നുണ്ടാവില്ല. അമ്മമ്മക്ക് വയസ്സായി. പ്രസന്നമ്മേന്റേല് കുറച്ച് ബാക്കീണ്ടാവും.."

ആഹാ.. കേമി! ഇവൾക്കു തരപ്പെട്ടാൽ അവൾക്കും തരപ്പെട്ടേക്കുമെന്നാണു വിചാരം.

"അമ്മേന്റെ കുറ്റി അമ്മേന്റെ കാല് പിടിച്ച് കരഞ്ഞിറ്റും ച്ചിരി മെമ്മെ തര്ണില്ലാലോ അമ്മേ... ഒന്നു കുദിക്കറ്റെ.." ബാലിക മുഖം മാറോടടുത്തു പിടിച്ച് കണ്ണടച്ചു ചുണ്ടുകൂട്ടി നിന്നു. കോപപ്പെട്ടു താക്കീതു നൽകി ഈ കിളിക്കൊഞ്ചലൊടുക്കാൻ എന്റെ ഹൃദയം സമ്മതിക്കുന്നില്ല. എത്രനല്ല കുട്ടിയാണ് അവളെന്ന് അവൾക്കറിഞ്ഞൂടല്ലോ. 

കട്ടിലിലിരിക്കുന്ന എന്നിലേക്ക് കുനിഞ്ഞു നിന്നാലും മുട്ടുകുത്തിയാലും ശരിയാകുന്നില്ലെന്നു കണ്ട് ജിജ്ഞാസയോടെ അവൾ ചോദിച്ചു: "അതെങ്ങന്യാണമ്മേ പണ്ടു ഞാൻ പാലുകുടിക്കാൻ ഇരുന്നിരുന്നത്?!!"

വീണ്ടും... ഒറ്റ മന്ത്രനോട്ടത്താൽ അവളെ പഴയ കൊച്ചുടലാക്കി മാറ്റി, ഒരു കൈത്തലം കഴുത്തിലും മറുകൈ കുഞ്ഞിച്ചന്തിയിലും താങ്ങിയുയർത്തി, പള്ളക്കൊരു മുത്തം കൊടുത്ത്, ഒരു കവിൾ വായു വയറ്റത്ത് ഫ്ർർ... എന്നൂതി ചിരിപ്പിച്ച് മടിയിലിട്ട് ഉടുപ്പു വകഞ്ഞ്, ആർത്തിയോടെ പിളർന്ന വായിലേക്ക് എന്നെ ചേർത്തു കൊടുത്ത് കുഞ്ഞു ശരീരം വയറോടൊതുക്കിപ്പിടിച്ച് പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പരിഭവപ്പെട്ടും സാന്ത്വനിപ്പിച്ചും... 

അങ്ങനെ ഇനിയൊരിക്കലും കഴിയില്ല.

വാത്സല്യം തുളുമ്പിത്തെറിക്കുന്ന വിരലറ്റത്താൽ ഞാനവളുടെ മുടിയിൽ തൊട്ടു. 'അമ്മയെ ധർമ്മസങ്കടത്തിലാക്കാതെന്റെ പൊന്നേ' എന്നു ചിന്തിച്ച് നെടുവീർപ്പിട്ടു. അതിനപ്പുറം എന്തും അവിടെ അധികമാണെന്നു ചിന്തിച്ച് മുറിക്കു പുറത്തിറങ്ങി. അതിരുകളിൽ അടുപ്പിച്ചു നട്ട ശീമക്കൊന്നകൾ തഴച്ചു വളർന്ന് ഒന്നോളം പോന്നിരിക്കുന്നു. നിറയെ പൂത്തു നിൽക്കുമ്പോൾ അതിരിനും ഒരു ഭംഗിയൊക്കെയുണ്ട്. വെട്ടിയിട്ടാൽ ഒരു ഭംഗികേടും..

ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ മാത്രമാണ്. അവയൊക്കെ ഇരുട്ടിൽ തളക്കപ്പെട്ടാലും ജീവിതം മുന്നോട്ടു പോക തന്നെ ചെയ്യും. ചിരിച്ചും ഉണ്ടും ഉറങ്ങിയുമൊക്കെത്തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ