2020 മാർച്ച് 8, ഞായറാഴ്‌ച

ടി ഷർട്ട്

സ്പൺ തുണികൊണ്ടുള്ള കട്ടിയുള്ള വെളുത്ത ടീഷർട്ടാണിന്നിട്ടത്. അതിന്റെ കഴുത്ത് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചതു പോലെ ഒരു സംതൃപ്തിയാണ് ഉണ്ടാക്കാറ്. അതിനുള്ളിലൂടെ തല കടക്കുന്നതെങ്ങനെയെന്ന് തലയ്ക്കു തന്നെ അത്ഭുതം തോന്നാറാണ്. പക്ഷെ,  ഇട്ടാൽ പ്രതാപകാലമാണ് ട്ടൊ. പെരും താപം. അതുകൊണ്ടുതന്നെ ഷെൽഫിനടിയിൽ ന്യൂട്ടനെ ധ്യാനിച്ച് ഒട്ടിക്കിടപ്പാണ്. ഇടാറില്ല. 

ഇന്നിട്ടു.  മുടി ഉണങ്ങിത്തീരുകയും ഊണുകഴിച്ചു കഴിയുകയും ചെയ്തുകഴിഞ്ഞു കഴിഞ്ഞപ്പോൾ  ക്യാബറെ കളിക്കാൻ തോന്നി.  എന്തായാലും വലിച്ചെറിയുകയാണെങ്കിൽ ഒരു പരീക്ഷണമാകാം.  വിനാശകാലേ വിപരീതബുദ്ധി എന്നല്ലേ? കത്രികയെടുത്തു. ഒന്നരയുടുത്തു നടന്നിരുന്ന പൂർവ്വികരെ ധ്യാനിച്ച് കഴുത്തിന് ഒന്നരയിഞ്ച് അകലം വെച്ച് വെട്ടിയെടുത്തു. പോനാൽ പോകട്ടും പോടീ. കഴുത്തിനു സ്വാതന്ത്ര്യ ദാഹം. പണ്ടേ നെഗളിപ്പാണ്. 

ഇട്ടുനോക്കി. ഓ! ബെസ്റ്റ്.  മടക്കിയടിക്കാൻ എന്റെ പല്ലി വരും.  തത്കാലം അഡ്ജസ്റ്റ് ചെയ്യണം. പട്ടി ഇല്ല. ഞാനേയുള്ളൂ. പിന്നെ, തലയ്ക്കുമീതെ കീഴ്ക്കാംതൂക്കായ മേൽക്കൂരയിൽ ഇരുന്ന് ഞാനിപ്പോ നാലുകാലും വിട്ട് നിന്റെ നെറുകുംതലയിലേക്ക് ചാടും എന്നു പേടിപ്പിക്കുന്ന പല്ലി.  ബ്ലാക്ക് ആൻഡ് വൈറ്റ് കാട്ടമിട്ട് യൂറിക്കാസിഡ്  ബോംബെറിയുന്ന ഭീകരൻ. 

വെറുപ്പിച്ച്. ഒരു കഴുത്തു വെട്ടിയതിനാണോ  ഈ കലാപം! ഇന്നാട്ടിൽ ഇതൊക്കെ ഒരു സാധാരണ സംഭവമായിക്കൊണ്ടിരിയ്ക്കല്ലേ? നാക്കിനെല്ലില്ല. Tongue has no bones. No shame and sky. Get out house. വീട്ടീപ്പോടീ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ