2018 ഡിസംബർ 29, ശനിയാഴ്‌ച

വാല്

എനിയ്ക്കും ഒരു വാലുണ്ടായിരുന്നെങ്കിൽ...

അതെ. നീണ്ടു നല്ല മെയ്‌വഴക്കമുള്ള ഭാസുര സുന്ദരമായ ഒരു വാൽ തന്നെയാണുദ്ദേശിച്ചത്. അതിനറ്റത്ത് നീണ്ട രോമ കഞ്ചുകവും വേണം; മൃഗരാജനെപ്പോലെ. പിന്നെയോ? യഥേഷ്ടം നീട്ടാനും ചുരുക്കാനും കഴിവുള്ള കപീഷ് മോഡൽ വാലാണ് എനിയ്ക്കു വേണ്ടതെന്ന് നിങ്ങളൂഹിച്ചത് ശരിയാണ്. അങ്ങനത്തൊരു വാലിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ചാണ് ഞാൻ ചിന്തിയ്ക്കുന്നത്.

സ്വെറ്ററെടുക്കാൻ മടിയ്ക്കുകയോ മറക്കുകയോ ചെയ്യുന്ന വേളകളിൽ കഴുത്തിലൊരു മഫ്ളറായോ ആകെ പൊതിയുന്ന ഷാളായോ മാറുന്ന നീണ്ടുനീണ്ട വാൽ..

ട്രെയിൻ യാത്രകളിൽ ഒരു തലേണ പോലെ ചുരുട്ടി വെയ്ക്കാം..

മൃദുവായ അതിന്റെ നനുത്ത രോമ നികുഞ്ചം ഞാൻ ഞായറാഴ്ച തോറും ഷാംപൂ പതച്ച് കഴുകി വൃത്തിയാക്കും.

രാത്രി ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് കുതിയ്ക്കുന്ന വല്യേ വല്യേ ബസ്സുകളില്ലേ? രാജഹംസ, ഐരാവത തുടങ്ങിയവ. അവയുടെ സീറ്റിലിരിയ്ക്കുമ്പോൾ എനിയ്ക്കു വലിയ അമർഷമാണ്. തുല്യതയ്ക്കും നീതിയ്ക്കുമായി എന്റെ രക്തം തിളയ്ക്കും. അതിലെ ഇരിപ്പിടങ്ങളുടെ ആകൃതി ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ? സ്ത്രീകളും പുരുഷന്മാരും ഒരേ നിരക്ക് കൊടുത്ത്  ഒരു പോലെ യാത്ര ചെയ്യാറുള്ള ഈ വക ആഡംബര ബസുകളുടെ ഇരിപ്പിടം ഒരു ശരാശരി പുരുഷന്റെ ഉയരമുള്ള ആളുകൾക്കു മാത്രം സുഖദായകമാകുന്ന പ്രത്യേകരീതിയിൽ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവിക വളവും കഴുത്തിനൊരു താങ്ങ് കൊടുക്കാൻ പൊന്തിനിൽക്കുന്ന ഭാഗവുമുണ്ട്. എന്റെ ഉയരം വെച്ച്, ആണുങ്ങളുടെ കഴുത്തിനുവെച്ച താങ്ങും ആ വളവും ഒരു രീതിയിലും സൗകര്യപ്രദമല്ലാത്ത ഒരു ഇരുന്നു യാത്രയാണ് എനിയ്ക്കു തരുന്നത്. ചാരിയിരുന്നാൽ തല മുന്നോട്ടാഞ്ഞു പിടിയ്ക്കണം. കഴുത്താണെങ്കിൽ എവിടെയും തൊടുകയുമില്ല- ഒരു സപ്പോർട്ടുമില്ല. പൊതുവാഹനത്തിലെ സീറ്റ് ഇങ്ങനെ വിഭാവനംചെയ്ത കോന്തൻ എൻജിനീയറെ പ്രാകി കൊണ്ടാണ് ഇത്തരം പാതിരാ യാത്രകളിൽ ഞാൻ കാലക്ഷേപം ചെയ്യുന്നത്. പല ഉയരങ്ങളിലുള്ള ആണുംപെണ്ണും കൗമാരക്കാരും യാത്രചെയ്യുന്ന സീറ്റ് ഒരു നിരന്ന പലകയിൽ കുഷ്യനൊട്ടിച്ചതായാൽ അതിനെ ഇക്വാലിറ്റി എന്നുപറഞ്ഞൂടെ? പാർലമെൻറിൽ 33% കാണില്ലെങ്കിലും രാപ്പകൽഭേദമെന്യേ ബസ് യാത്രകളിൽ പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. പിന്നെന്തിന് സീറ്റിന്റെ കാര്യത്തിലീ വിവേചനപരമായ ആകാര കൃത്യത? എനിയ്ക്കു മതിലു കെട്ടാനും പന്തംകൊളുത്താനുമൊക്കെ തോന്നാറുള്ളത് ഇത്തരം സൂക്ഷ്മമായ വിവേചനങ്ങളിലാണ് പ്രബുദ്ധരേ. പക്ഷേ, ഏകാന്തരോദനം ആരു കേൾക്കാൻ! അവിടെയാണെന്റെ വാൽ ഉപകാരപ്പെടുക. ആവശ്യമായ ഉയരത്തിൽ പതുപതുത്ത വാൽ മടക്കിവെച്ച് ആണുങ്ങളെപ്പോലെ കംഫർട്ടബിളായി ഞാനുമുറങ്ങും. ടെണ്ടെടേം... ഇതൊരു വിവേചനമാണെന്നു പോലും തോന്നിയിട്ടില്ലാത്തവരൊക്കെ നല്ല വില കൊടുത്തു കഴുത്തു വേദന സഹിച്ചു കൊള്ളിൻ.

സ്കൂളിലെ ടീച്ചറു പണിയിൽ വിഷമമുണ്ടാക്കുന്ന ഒരു കാര്യം ചോക്ക് പൊടിയാണ്. ഒരു കയ്യിൽ ചോക്കും മറുകയ്യിൽ ഡസ്റ്ററും പിടിച്ചു കണ്ണിലും ശ്വാസകോശങ്ങളിലും ചുണ്ണാമ്പു നിറച്ച് ദിവസവും തുമ്മലും മൂക്കടപ്പും ആയി നടക്കുന്ന; എന്നാലും ബോർഡ് നിറച്ചെഴുതുന്ന എന്നെപ്പോലുള്ള ടീച്ചർമാർക്ക് വാൽ എന്തുകൊണ്ടും ഒരനുഗ്രഹമാണ്. ഡസ്റ്റിൽ മുങ്ങിയ ഡസ്റ്റർ പിടിച്ച ഇടതുകൈയുടെ പുറം കൊണ്ട് മൂക്കു മറയ്ക്കുന്നതിന് പകരം സമൃദ്ധമായ വാലറ്റം കൊണ്ട് എനിയ്ക്കൊരു സംരക്ഷണകവചം തീർക്കാം. തുമ്മാനും തുടയ്ക്കാനും ചെറിയാനും എന്നുവേണ്ട പടികൾ കയറുമ്പോഴും ഓടി നടക്കുമ്പോഴും സാരി ഒതുക്കിപ്പിടിയ്ക്കാനും എന്തു സൗകര്യമായിരിക്കും!

സാരിയുടെ ഞൊറികൾ സ്ഥാനം മാറിയിട്ടില്ലല്ലോ എന്ന് ഇടയ്ക്കിടെ പരിശോധിച്ച് മാനം കാക്കാനും വഴക്കമുള്ള ഒരു വാൽ ഉപകാരപ്പെടും.

ബസിൽ തൂങ്ങി നിൽക്കുമ്പോൾ തൂണിൽ ചുറ്റിപ്പിടിക്കാൻ ഒരു വാൽ അത്യാവശ്യമല്ലേ?

സിനിമ തീയേറ്ററിലോ മീറ്റിംഗിലോ മുന്നിലിരിക്കുന്ന ആളുടെ തല കാണേണ്ടതില്ല: അട്ടിവെച്ച് കയറിയിരിക്കാൻ ഒരു വാലുണ്ടായിരുന്നെങ്കിൽ.

പാത്രം കഴുകുന്നതിനിടെ കാറിത്തുപ്പി ചുറ്റും വൃത്തികേടാക്കുന്ന കഞ്ഞിക്കുക്കറിന്റെ മണ്ടയ്ക്കൊന്ന് കൊടുക്കാനും സ്റ്റൗ കെടുത്താനും എന്നുവേണ്ട അടുക്കളയിൽ എന്തുകൊണ്ടും സഹായകമാകുന്ന ഒരു മൂന്നാം തൃക്കൈ തന്നെയാകും മുടികൊഴിച്ചിലില്ലാത്ത ഒരു വാൽ.

മഞ്ഞത്തും വെയിലത്തും പൊടിക്കാറ്റിലും ചാറ്റൽ മഴയത്തും നീക്കുപോക്കേതുമില്ലാതെ ആദ്യത്തെ ഒന്നും രണ്ടും പിരീഡുകൾ ആഘോഷിക്കുന്ന കെ വി സ്കൂളിലെ മേൽക്കൂരയില്ലാ അസംബ്ലികളിൽ വാലൊരു സൗന്ദര്യ സംരക്ഷണാവയവയമായേനെ. ഭൂതകാലത്തേയ്ക്കും സാന്ത്വനത്തോടെ നീളുന്ന ഒരു കൈത്താങ്ങാണ് നോക്കൂ എന്റെ വാൽ.

ടിവിയുടെ റിമോട്ട് തട്ടിയെടുക്കാനും ഫോണെടുക്കാനും ഉയരത്തിലുള്ള അയയിൽ തുണി വിരിയ്ക്കാനും മകളെ തട്ടിയുറക്കാനും എല്ലാത്തിനും സൗകര്യമായിരുന്നു..
ഒരു വാൽ ഉണ്ടായിരുന്നെങ്കിൽ..

മനുഷ്യർക്കു വാലുണ്ടായിരുന്നെങ്കിൽ മെഡിക്കൽ, കോസ്മെറ്റിക്, മന:ശാസ്തമേഖലയിൽ വരെ ഏതാനും ശാസ്ത്ര ശാഖകളുണ്ടാകുമായിരുന്നു. വാലിനായി സലൂണുകളും മസാജ് സെന്ററുകളും എന്തിന്! പ്രത്യേക സ്വിമ്മിങ് പൂളുകൾ വരെ ഉണ്ടാകുമായിരുന്നു. വാൽ സ്പെഷൽ ഹെയർ റിമൂവറുകളും റിങ്ങുകളും ഡൈകളും ഷാംപൂകളുമെന്നു വേണ്ട ഒരു നൂറു കൂട്ടം സാമാനങ്ങൾ പതഞ്ജലി മുതൽ ലോറീൽ വരേയും ജോൺസൺ ആന്റ് ജോൺസൺ മുതൽ നെസ്റ്റ്ലെ വരേയും പടച്ചുവിട്ടേനെ. അതൊക്കെ നമ്മൾ വില കൊടുത്തു വാങ്ങുകയും ചെയ്തേനെ.

ന്നാലും എനിയ്ക്കത്ത്യാവശ്യം തോന്നുമ്പോൾ മാത്രമെങ്കിലും ഒരു വാലുണ്ടായിരുന്നെങ്കിൽ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ