2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

Seed germination

"ന്താ? അവടെ പെറ്റ് കെടക്കാ? ങ്ങട്ട് എണീറ്റ് പോന്നൂടെ?"

"പെറാതെ കെടക്കാണ്. കണ്ണു കണ്ടൂടെ??"

മുളപ്പിച്ച ചെറുപയറിനടിയിലെ മുളയ്ക്കാതെ കിടക്കുന്ന പയർമണികൾ കല്ലുവീഴുന്ന ശബ്ദത്തോടെ പാത്രത്തിലേയ്ക്കു വീഴുമ്പോൾ എന്നോട് കയർത്തു.

മുളപ്പിച്ച പയറിനും ധാന്യത്തിനുമിടയിൽ മുളയ്ക്കാതെ ജീവച്ഛവമായി കിടക്കുന്ന വിത്തുകൾ നിങ്ങളും കണ്ടിരിക്കുമല്ലോ? അവയിൽ പലതിലും ജീവനുള്ള ഒരു ഭ്രൂണമേ കാണില്ല. പിശട്, ചപ്പ, ചള്ള, പതിര്, ചത്ത എന്നൊക്കെ വിളിച്ചിരുന്ന പാഴ് വിത്തുകൾ. വിത്തെന്നാൽ സുഷുപ്തിയിലുള്ള ഒരു ഭ്രൂണവും അതിനു വളർച്ച തുടങ്ങാൻ വേണ്ട കരുതൽ ഭക്ഷണവും സംരക്ഷണത്തിനായി നേർത്തതോ കനത്തതോ ആയ ഒരു കോട്ടമതിലും ആണെന്നറിയാമല്ലോ. 'ചത്ത' എന്നുവിളിയ്ക്കുന്ന വിത്തിൽ ബീജസങ്കലനം നടക്കാത്തതിനാലോ മറ്റു കുഴപ്പങ്ങളാലോ ഭ്രൂണം തന്നെയുണ്ടാകില്ല. എത്ര കുതിർത്താലും ഇവ മുളയ്ക്കില്ല. സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവ്വാവസ്ഥാ വിവർജ്‌ജിത എന്നും പാടിക്കിടക്കുന്ന ഇവയെപ്പറ്റിയല്ല ഇവിടെ പറയാൻ പോകുന്നത്. കുറച്ചധികം കുതിർത്താലോ ഒരു ഇടിയോ കുത്തോ കൊടുത്ത് സീഡ് കോട്ട് എന്ന കോട്ട ഭിത്തിയ്ക്ക് തുരങ്കം വെച്ചാലോ പതുക്കെ ചീർത്തു കുതിർന്നു മുളച്ചുവരുന്ന അലസന്മാരാരാർത്തൻമാരാലംബഹീനൻമാരെപ്പറ്റിയാണ്. തൊലിക്കട്ടി കൂടിയ കാണ്ടാമൃഗക്കുട്ടികളെപ്പറ്റിയാണ്.

സീഡ് ഡോർമൻസി എന്ന വിത്തിന്റെ നിദ്രാവസ്ഥ സത്യത്തിൽ അടുത്ത മഴക്കാലം വരേയ്ക്കുള്ള (സമശീതോഷ്ണ മേഖലയിൽ വസന്തം വരേയ്ക്ക്) അതിന്റെ കാത്തിരിപ്പു സഹായ പദ്ധതിയാണ്. ജീവനക്ഷമതയുള്ള (viable) വിത്തുകൾ വേനലോ ശിശിരമോ കഴിഞ്ഞു വെള്ളം കിട്ടിത്തുടങ്ങുമ്പോൾ മുളച്ചു തുടങ്ങുന്നു.

ഒരു വിത്തിന് ഒരിയ്ക്കൽ മാത്രമേ മുളയ്ക്കാനാകൂ. ഇത് സത്യം. സത്യം. സത്യം.

കാലം തെറ്റിവന്ന ഒരു മഴയിൽ മുളപൊട്ടി പിന്നീട് വരുന്ന വേനൽ ദിനങ്ങളിൽ കരിഞ്ഞു പോയാൽ മഴക്കാലം വരുമ്പോൾ ആരു മുളയ്ക്കും? വൈകിമാത്രം മുളപൊട്ടുന്ന ചില കുംഭകർണൻമാർ ജീവധാര മുറിയാതെ നിലനിർത്തുന്നത് പ്രകൃതിയുടെ ഇത്തരം അപ്രതീക്ഷിത നീക്കുപോക്കുകളിലാണ്.

ഒരുവർഷം വളരെ ശുഷ്കമായ ഒരു മഴക്കാല മേ കിട്ടിയുള്ളൂ എന്നു നിരീയ്ക്കുക. മാന്യന്മാരായ സാധാരണ വിത്തെല്ലാം നാമ്പിട്ടു എന്നും കരുതുക. പിന്നെ കുറേക്കാലം മഴയേ പെയ്തില്ല. അപ്പോൾ, മുളച്ച നല്ലനടപ്പുകാരൊക്കെ കരിഞ്ഞു കാലപുരി പൂകും. ഋഷ്യശൃംഗൻ വന്നു പുകച്ച് ധും ധും ധും ദുന്ദുഭി നാദം പാടി മഴ പെയ്യുമ്പോൾ മുളയ്ക്കാൻ നമ്മുടെ അലസൻമാരേ കാണൂ. ഉള്ളിൽ ജീവനുണ്ടെങ്കിൽ മഴയിൽ കുതിർന്നുകുതിർന്നു രോമാഞ്ചം വരുമ്പോൾ മുളച്ചോളും. ഇല്ലെങ്കിൽ വല്ല കന്നാലീം ചവിട്ടി കോട്ടഭിത്തി തകരുമ്പോഴെങ്കിലും മുളയ്ക്കും. അശുവാണെങ്കിലും ആരോഗ്യമില്ലെങ്കിലും ഒന്നോരണ്ടോ പൂവ്.. അതിൽ നിന്ന് എട്ടോപത്തോ വിത്ത്.. മതി. അത്രയും പോരേ വംശം നിലനിൽക്കാൻ?

നമ്പാൻ കൊള്ളാത്ത മഴയെ/ വേനലിനെ/ ഐസ് മൂടുന്ന മഞ്ഞുകാലത്തെ/ കാട്ടുതീയിന്റെ തലോടലിനെ/ ഭീകര മേച്ചിൽ വർഗ്ഗങ്ങളെ ഒക്കെ ജയിയ്ക്കാൻ ഇത്തരം മെല്ലെപ്പോക്കുകാരും ചിലപ്പോഴൊക്കെ ഗോളടിയ്ക്കാറുണ്ടെന്ന്. നാനാത്വവും ജൈവവൈവിധ്യവും തുറുപ്പുചീട്ടാകുന്ന കളികൾ നമുക്കുചുറ്റും നാമറിയാതെ എത്രയോ!

ധീരന്മാർ പെട്ടെന്നു ചാകും എന്നു കേട്ടിട്ടില്ലേ? തീവ്രവാദവും വിഘടനവാദവും പ്രസംഗിച്ചും പോരാടിയും കരിഞ്ഞുവീഴുന്നുവർ ഏറെയാണ്. എത്രതവണ ശുദ്ധികലശം നടത്തിയാലും കാൽനൂറ്റാണ്ടു കഴിഞ്ഞ് ഒരു തമിഴ്പുലി ശ്രീലങ്ക ഭരിയ്ക്കില്ല എന്നൊന്നും ആർക്കും ഉറപ്പിയ്ക്കാൻ പറ്റില്ലല്ലോ. മണിപ്പൂരിലും കാശ്മീരിലും മുളയ്ക്കാൻ മടിച്ചു കാലം കാത്തു കിടക്കുന്ന വിത്തുകൾ ആയിരക്കണക്കിനാണെന്നു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ