2019 മാർച്ച് 1, വെള്ളിയാഴ്‌ച

റോസാ ചെടിയും കാറ്റും

റോസാച്ചെടിയും കാറ്റും

"എല്ലാം കളവായിരുന്നെന്ന് നീ പറഞ്ഞപ്പോൾ അപ്പറഞ്ഞതും കളവായിക്കൂടെന്നില്ലല്ലോ!''

''എന്തു വിശ്വസിയ്ക്കണമെന്നത് നിന്റെ ഇഷ്ടമാണ്." ഒരു സന്യാസിയുടെ നിർമമഭാവത്തിൽ കാറ്റു ചിരിച്ചു.

ആ ചിരിയുടെ അലകളിലുലഞ്ഞ അവളുടെ അവസാനദലവും പൊഴിഞ്ഞു വീണു. ഭാവിയിലേയ്ക്ക് ഒരു വാഗ്ദാനവും ബീജാപവാഹം നടത്താത്ത ജനിപുടങ്ങളും ഉണങ്ങിപ്പൊടിയാൻ തുടങ്ങിയ കേസരങ്ങളുമായി റോസാപ്പൂവിന്റെ ഒരോർമ്മമാത്രം അവളിൽ ബാക്കിയായി. കിള്ളിപ്പിടിയ്ക്കാൻ എന്നവണ്ണം അറ്റം വളഞ്ഞ്, ചുകന്നിരുണ്ട കൂർത്ത മുള്ളുകളെ തഴുകി കാറ്റു വീണ്ടും ചിരിച്ചു- ഒരു പോറൽപോലുമേൽക്കാതെ.

വിശ്വാസങ്ങളും പ്രതീക്ഷകളും വാഗ്ദാനങ്ങളും നേരംകൊല്ലികളായ ഇടവഴികളും നടവഴികളുമാണെന്നോർത്ത് കണ്ണടച്ചവൾ തന്നിലേയ്ക്കു നോക്കി. സമയത്തിന്റെ കാട്ടിൽ വഴികളും വഴിയില്ലായ്മയും ഒന്നുതന്നെയാണെന്നും താൻ സമയത്തെയല്ല സമയം തന്നെയാണ് കടന്നു പോകേണ്ടതെന്നും അവൾ മനസ്സിലാക്കി.

ക്ഷണിക വിശ്വാസങ്ങളാൽ സംവദിയ്ക്കേണ്ടവരായ അനേകം മുകുളങ്ങൾ തന്റെ കാണ്ഡത്തിലെമ്പാടും മയങ്ങിക്കിടക്കുന്നത് കണ്ട് അവൾ ദീർഘനിശ്വാസമുതിർത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ