2019 മാർച്ച് 27, ബുധനാഴ്‌ച

ചുമര്

ചുമരേ നിന്നെ ഞാൻ പ്രണയിച്ചോട്ടെ?

തണുത്ത പ്രതലത്തിലമർന്ന് വേനൽവേവു ഞാനാറ്റിക്കോട്ടെ?

നിന്നിൽ ചെവിയണച്ചു വീടിൻ ധമനികളിലെ നീരോട്ടത്തിൻ കുളിർ മർമ്മരങ്ങൾക്കു കാതോർക്കട്ടെ?

വിയർപ്പും കണ്ണീരും വലിച്ചെടുത്ത കുമ്മായം പുതുമണ്ണു മണക്കുമ്പോൾ നോവു മറന്ന് പ്രാണായാമം തുടങ്ങുമെൻ ചേതന.

ചുണ്ടു വിടർത്തി ഈർപ്പമുള്ളൊരു ചുംബനം തരട്ടെ? അവനെപ്പോലെ നീയെന്നിൽ ചുണ്ടുകൾ കോർത്ത് വിടാതെ ഒന്നായിത്തന്നെ നിൽക്കാനാഗ്രഹിയ്ക്കും.

നിന്നിലൂടെ കണ്ണുയർത്തി  മേൽക്കൂര നോക്കുന്ന ഞാൻ എന്നിലേയ്ക്ക് കുമ്പിട്ടു നിൽക്കുന്ന അവന്റെ കണ്ണിലൂടെ ആകാശം കാണുകയാണ്.

കൈകൾ വിടർത്തി പരത്തിയിട്ടും നിന്നെ കെട്ടിപ്പിടിയ്ക്കാനാകാതെ നിൽക്കുമ്പോൾ ഞാൻ അവനെത്ര ബൃഹത്തും ഉറച്ചതുമാണെന്നറിയുകയാണ്.

നഖംകൊണ്ട് പോറി കുമ്മായം ചൂഴ്ന്നെടുത്ത് വിരലുകൾക്കിടയിൽ കശക്കുമ്പോൾ അവന്റെ കാരുണ്യമളക്കുകയാണ്.

ചുമരേ നിന്നെയൊന്നു പ്രണയിച്ചോട്ടെ?
ബന്ധനങ്ങൾക്കകത്ത് നീയെനിയ്ക്കവനാകുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ