സ്കന്ദപുര പുരാണം 2
സണ്ടൂരു കുമാരസ്വാമി ക്ഷേത്രത്തിന്റെ നടയ്ക്ക് നേരെ മുമ്പിലൊരു തകര ഷീറ്റുറപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ കാണാൻ താൽപര്യമില്ലാത്ത സ്വാമിയെ സ്ത്രീകളിൽനിന്ന് മറയ്ക്കാനോ ദൈവകോപത്തിനിടയായി ചോര ഛർദ്ദിച്ചു മരിയ്ക്കുമെന്ന് ഭയന്ന് സ്ത്രീകളെ സ്വാമിയിൽ നിന്ന് മറക്ക്കാനോ ആയി വെച്ചതാകണം. 1996 മുതൽ സ്ത്രീകൾ കയറാറുള്ള ഇടമാണ്. എന്നിട്ടും അതിനകത്തുകടന്നപ്പോൾ ജാള്യത തോന്നി. വിളിക്കാത്ത കല്യാണത്തിന് ചെന്നപോലെ.. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ.. മനപ്പൂർവമല്ലാതെ അന്യരുടെ രഹസ്യ ഇടപെടലുകൾ കാണുകയോ കേൾക്കുകയോ ചെയ്യേണ്ടിവന്ന ഒരുവളെപ്പോലെ..
പലതവണ പോയിരിയ്ക്കുന്നു. ഓരോ തവണയും ഇതുതന്നെയാണ് അനുഭവം. എങ്കിലും ആകർഷിച്ചടുപ്പിയ്ക്കുന്ന എന്തോ ഒന്ന് ആ പരിസരത്തുണ്ട്. മറ്റു പുരാവസ്തു സ്ഥലങ്ങളിൽ ലഭിയ്ക്കുമാറ് പഴമയുടെ ഗൃഹാതുരതീക്ഷ്ണ വികാരങ്ങളുടെ ഉത്തേജനമോ ശില്പകലയുടെ ധാരാളിത്തമോ ഒന്നും ഇല്ലായിരിയ്ക്കാം. ഒരുപക്ഷേ അവിടെ അനുഭവിയ്ക്കാൻ കഴിഞ്ഞതിന് പുരാണവുമായും പൗരാണികതയുമായും ഒന്നുമായിരിയ്ക്കില്ല ബന്ധം. ചവിട്ടിയ മണ്ണിൽനിന്നും ശ്വസിച്ച കാറ്റിൽനിന്നും വന്ന എന്തോ ഒന്നായിരിയ്ക്കണം അത്. എല്ലാ തിങ്കളാഴ്ചകളും പൗർണമികളും അവിടെ ഉത്സവമാണ്. ആ രാത്രികളിൽ ദേവനെ താരാട്ടുപാടി തൊട്ടിലാട്ടി ഉറക്കുന്നതിന് സാക്ഷിയാകുമ്പോൾ ഒരായിരം ജനഗണമന ഒന്നിച്ചു കേട്ടപോലെ രോമാഞ്ചം വരും. മധുരമധുരമായൊരനുഭവം.
അമ്പലത്തിലെ ഉദ്യാനം നിറച്ചും പൂക്കളാണ്. മലമുകളിലെ തണുപ്പിൽ, ധാതുസമ്പുഷ്ടമായ മണ്ണിൽ വിടർന്ന വലിയവലിയ പൂക്കൾ നിറഞ്ഞ പൂന്തോട്ടം പൗർണമി രാത്രിയിൽ കാണുന്നതൊന്നു സങ്കല്പിച്ചുനോക്കൂ.
പാർവതിയമ്പലത്തിൽ കവാടത്തിനു പുറത്തുള്ള രണ്ടു ശില്പങ്ങൾ വേഷത്തിലും ഛായയിലും ചൈനീസ് സഞ്ചാരികളാണ്. ചുമർ നിർമ്മിയ്ക്കാൻ അടുക്കിവെച്ച കല്ലുകൾക്കിടയിൽ കുമ്മായവും മണ്ണുമൊന്നുമില്ല. ഇൻറർലോക്ക് സാങ്കേതികത മാത്രമുപയോഗിച്ചു് പടുത്തവ. വിനോദസഞ്ചാരകേന്ദ്രമല്ലാത്തതിനാൽ വസ്തുതകൾ വിശദീകരിയ്ക്കാൻ ഗൈഡുകളൊന്നുമില്ല. നമ്മൾ നല്ല താല്പര്യം കാണിച്ചാൽ അമ്പലത്തെ സംബന്ധിച്ച് കുറച്ചു വിവരങ്ങൾ മുഖ്യ പൂജാരി മുറിമലയാളത്തിൽ പറഞ്ഞു തന്നേയ്ക്കാം.
പന്ത്രണ്ടുമണിക്ക് എന്നും സന്ദർശകർക്ക് ഉച്ചഭക്ഷണമുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ പോയപ്പോൾ ഭക്ഷണം വിഭവസമൃദ്ധമായിരുന്നു. കർണാടകത്തിൽ പ്രസിദ്ധമായ ചെല്ലൂരു സിൽക്സിന്റെ മുതലാളിയുടെ കുടുംബത്തിന്റെ വകയായിരുന്നു അന്ന് ഭക്ഷണം. അങ്ങേരുടെ ഒരേയൊരു മകന് കല്യാണം കഴിഞ്ഞ് 13 വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാഞ്ഞ് ഇവിടെ വന്ന് പ്രാർത്ഥിച്ചത്രേ. ഇവിടുത്തെ പ്രസാദമായ ഭസ്മം (ഖനിമണ്ണ്) കൊടുത്തയച്ചത്രേ. (പാർവതിയമ്പലത്തിൽ ചോദിച്ചാൽ ആർക്കും കൈനിറയെ തരും കേട്ടോ. ഒരുനുള്ള് വായിലിട്ടാൽ ഹാ... നിങ്ങക്ക് മണ്ണിന്റേം സ്ലേറ്റ് പെൻസിലിന്റേം ചോക്കേടേമൊക്കെ രുചി വല്ല പിടുത്തോണ്ടോ?) അവർ കുട്ടിയെയും കൂട്ടി ആദ്യമായിട്ട് അമ്പലത്തിൽ വന്നതായിരുന്നു; ദേവനോട് നന്ദിപറയാൻ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മഞ്ജുള ചെല്ലൂരിന്റെ ആങ്ങളയാത്രേ ആ മുത്തശ്ശൻ. എന്തായാലും ഒരു ഉത്തരകർണാടക സദ്യയൊത്തതിൽ സന്താനാധിപതിയും കല്യാണാധിപതിയുമായ സേനാധിപതിയോട് സന്തോഷം തോന്നി.
മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഒരുപാടു കുടുംബങ്ങളുടെ കുലദേവതയാണ് ലോഹാചലത്തിലെ സുബ്രഹ്മണ്യൻ. കാട്ടിനകത്തെ വിനോദസഞ്ചാര പ്രാമുഖ്യമില്ലാത്ത ആ അതിപുരാതന ക്ഷേത്രത്തിലേയ്ക്ക് മധ്യ- പശ്ചിമേന്ത്യയിലെ ഭക്തർ വന്നുകൊണ്ടേയിരിയ്ക്കുന്നു; സങ്കടം പറയാനും കല്ല്യാണം വിളിക്കാനും മക്കളെ ചോദിക്കാനും നന്ദി പറയാനും കൃഷി-വ്യവസായങ്ങളുടെ ഫലങ്ങൾ കാഴ്ചവയ്ക്കാനും കുടുംബനാഥനെ വെറുതെയൊന്നു കാണാനുമൊക്കെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ