കന്നിമഴ പെയ്യുന്നപോലാണ് ഓരോ പ്രണയവും തുടങ്ങുക.
മൂടിക്കെട്ടിയ ആകാശം..
വേനൽചൂടും പുഴുക്കവും..
എത്രതവണ കുളിച്ചാലും തൃപ്തിയാകാതെ, തോർത്തു കൊണ്ടുരച്ച് വേദനിപ്പിച്ചില്ലായ്മചെയ്യാൻ ആഗ്രഹിച്ചുപോകുന്ന ചൂടുകുരുക്കൾ തിണർത്തു കിടക്കുന്ന ദേഹം..
തപ്തവും വ്യഥിതവുമായ മനസ്സ്..
അങ്ങനെയിരിയ്ക്കുമ്പോൾ കാറ്റു വീശും. ഇടിമിന്നലിന്റെ പ്രകാശത്തിൽ ഇരുണ്ടതൊടിയും വരണ്ടതോടും ഉണങ്ങിക്കരിഞ്ഞ പച്ചപ്പും തിളങ്ങും.
പൊടിയും ചൂടും അലിഞ്ഞുചേർന്ന ആദ്യതുള്ളികൾ വീണ് വിയർപ്പലിഞ്ഞ് നീറും.
ഒരു ഇടവപ്പാതി മുഴുവൻ ഒരുമിച്ചു വീണെങ്കിൽ എന്ന് ദാഹിയ്ക്കുമ്പോൾ..
പതിയെ പെയ്തിറങ്ങി നനയ്ക്കാൻ തുടങ്ങിയിട്ടുണ്ടാകും മഴ.
നനഞ്ഞ മണ്ണിൽനിന്നു ചൂടിനൊപ്പം പൊങ്ങിപ്പരക്കുന്ന ഹൃദ്യ ഗന്ധം..
വിടർന്ന നാസികയോടെ നെഞ്ചകം നിറച്ചും വലിച്ചെടുക്കാൻ വെമ്പുന്ന പുതുമണ്ണിൻ മണം..
ഓരോ പ്രണയവും തുടങ്ങുന്നത് ഈ പുതുഗന്ധത്തോടെ.. രസകരമായി..
എത്ര മഴക്കാലങ്ങൾ കഴിഞ്ഞാലും വേനലിൻ വിവശതകൾ താണ്ടി വരുന്ന മണ്ണ് പുതുമണ്ണല്ലേ?
ഓരോ പ്രണയം കൊഴിയുമ്പോഴും വേർപാടിൻ തീച്ചൂളയിലൂടെ നടന്നുതിണർത്ത്..
പുതിയൊരു പ്രണയക്കാലം പെയ്തുതുടങ്ങുമ്പോൾ പുതുതായി നാമ്പിടുന്ന അനേകം വിത്തുകൾ തഴച്ച്, പച്ചച്ച്, കനത്ത്, പൂ പടർത്തി, സുഗന്ധം പരത്തി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ