2019 മാർച്ച് 21, വ്യാഴാഴ്‌ച

ആദ്യമഴ

മഴ മറന്നൂഷരമായ മണ്ണിൽ ആദ്യ വർഷബിന്ദു പതിച്ചപ്പോൾ ദാഹം കത്തിയുണർന്ന് തുള്ളികളെത്തേടി ആകാശത്തേയ്ക്കെന്നപോൽ പൊടിമണ്ണുയർന്നു പൊങ്ങി. വരണ്ട ചുണ്ടുകൾ പിളർത്തി മേഘത്തിൻ മുലക്കണ്ണു തേടി വിണ്ടടർന്ന മണ്ണു വിലപിച്ചു. ഏറെനേരം വിട്ടിരുന്നതിനാൽ വിശന്നു തപ്പിത്തിരഞ്ഞു ചിണുങ്ങുന്ന പൈതലിനെ മടിയിൽ കിടത്തി കുപ്പായമഴിയ്ക്കുന്ന അമ്മയുടെ വിങ്ങി ത്രസിക്കുന്ന മുലകൾ പോലെ വാനി ഘനമേഘമാറിടം  ഭൂമിപ്പൈതലിലേയ്ക്കു കുനിഞ്ഞു താണു. ആദ്യത്തെ ഈമ്പിവലിയിൽ പായുന്ന വേദന പോൽ മിന്നൽപിണരുകൾ പലവഴി പടർന്നു. അമർന്നു പെയ്ത് ഹർഷോന്മാദത്തിൽ കുതിർന്ന്, കണ്ണടച്ചു ലയിച്ചീമ്പിക്കുടിച്ചു വയറു നിറക്കുന്ന കുഞ്ഞിനെ പോലെ മണ്ണ് മയങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ