2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

സവർണം

സവർണ്ണം = അവർണ്ണം

"പാപ്പുവന്ന നോടില്ല ആന്റീ. ഹേഗിദ്ദാളെ?"

താഴെ വീട്ടിലെ ആൻറിയുടെ ആശുപത്രിയിൽ നിന്നെത്തിയ മരുമകളെയും നവജാതശിശുവിനെയും കാണാൻ പോകണമെന്ന് കരുതുമ്പോഴേയ്ക്കും അവരെ ദൂരെയുള്ള ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.

ഒരേയൊരു മകന്റെ ആദ്യത്തെ കുഞ്ഞിനെപ്പറ്റി ഓർത്തപ്പോൾ ആൻറിക്ക് എന്തോ ഒരു വൈക്ലബ്യം!

"എന്താ ഒരു സന്തോഷമില്ലാതെ?"

"നിന്നോടായോണ്ട് പറയാം മോളെ. ആൺകുട്ടി വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അവൾ പെണ്ണിനെ പ്രസവിച്ചു. "

''ആൺകുട്ടി ഇനിയും ഉണ്ടായിക്കൂടെന്നില്ലല്ലോ."

"ന്നാലും... തറവാട്ടിലെ ആദ്യ സന്താനമല്ലേ. ആണാവുന്നതായിരുന്നു ശരി."

''ആൻറീ, നാല് പെൺമക്കൾക്ക് ശേഷമല്ലേ നിങ്ങൾക്ക് മനു ഉണ്ടായത്!"

"ആൺകുട്ടിയാവുംന്ന് തന്നെ കരുതി. ഇതിപ്പോ അടുത്തതും പെണ്ണായാലോ? നാലും അഞ്ചും പെറാൻ പണ്ടത്തെക്കാലമൊന്നുമല്ലല്ലോ."

"കിട്ടീത് വേണ്ടെന്നു പറയുമോ! ആരോഗ്യമുള്ള കുട്ടിയല്ലേ?"

''ആരോഗ്യമൊക്കെയുണ്ട്. പെണ്ണായാലും കുഴപ്പമില്ലായിരുന്നു. ഇത്തിരി നെറണ്ടായിരുന്നെങ്കിൽ... ഇതിപ്പോ പെണ്ണുമായി. നെറോല്ല."

"ഓ! എന്റെയാന്റീ! ദൈവം കയ്യും കാലും ബുദ്ധീമൊക്കെ മര്യാദയ്ക്ക് തന്നിട്ടില്ലേ? നിറത്തിലൊന്നും ഒരു കാര്യോല്ല."

"നെനക്കങ്ങനെ പറയാം. നീ കറുത്തിട്ടായാലും നിന്റെ മോളു വെളുത്തിട്ടല്ലേ? സ്നേഹയുടെ നിറം കിട്ടിയാൽ മതിയായിരുന്നു. ഇതിപ്പോ മനൂന്റെ നെറാ കുട്ടിയ്ക്ക്. വളർന്നു വരുമ്പോ നിന്റെത്ര കറുപ്പാകും പെണ്ണിന്."

"യ്യോ! മകന് ആദ്യത്തെ കുട്ടി പിറക്കുമ്പോ ഇത്രേം സങ്കടമോ? വിദ്യാഭ്യാസമൊക്കെ കൊടുത്ത് രാജകുമാരിയെപ്പോലെ വളർത്തുമല്ലോ അവളെയവർ. സ്വഭാവം നന്നായപ്പോരെ; നിറത്തിലെന്തിരിയ്ക്കുന്നു?"

"ന്നാലും ആങ്കുട്ടി വേണായിരുന്നു... പെൺകുട്ട്യാണെങ്കില് നെറേലും തരണായിരുന്നു ദൈവം..."

ദൈവത്തോടുള്ള പരിഭവവുമായി ആൻറി ഒതുക്കുകളിറങ്ങി. അവരോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. എന്നാലും എന്തൊക്കെ, ഏതുവിധേനയൊക്കെ പറയാമെന്നാലോചിച്ച് ഞാൻ തലപുകച്ചു.

ലോകത്തിന്റെ  ഈ ഭാഗത്ത് മാത്രം മെലാനിൻ എന്ന വർണ്ണകം ത്വക്കിൽ കലർന്നിരിക്കുന്നവരെ നിറമില്ലാത്തവർ (അവർണ്ണർ ) എന്നും മെലാനിൻ വർണ്ണം ത്വക്കിൽ ഇല്ലാത്തവരെ അഥവാ കുറവുള്ളവരെ നിറമുള്ളവർ (സവർണ്ണർ ) എന്നുമാണ് വിളിക്കുന്നത്. യൂറോപ്പിൽനിന്നോ അമേരിക്കയിൽ നിന്നോ ആസ്ട്രേലിയയിൽ നിന്നോ ഒരു coloured ആഫ്രിക്കക്കാരനും ഒരു albino ബ്രിട്ടീഷുകാരനും കൂടി വണ്ടി പിടിച്ച് ഇന്ത്യയിലെത്തിയാൽ അവരുടെ ലേബല് മാറ്റി ഒട്ടിച്ചിട്ടാണ് നമ്മള് വിളിക്കുക. ആഫ്രിക്കക്കാരനെ നിറമില്ലാത്തവനെന്നും ബ്രിട്ടീഷുകാരനെ നിറമുള്ളവനെന്നും!

വർണ്ണത്തെ വികാരംകൊണ്ടപഗ്രഥിച്ചതിൽ നമുക്കു പറ്റിയ തെറ്റ് ഭാഷകൊണ്ടപഗ്രഥിക്കുമ്പോഴും പറ്റി. വിവേചനബുദ്ധിയില്ലാത്തവരാണ് വിവേചനം കാട്ടുന്നത് എന്നതുപോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ