കുന്നിൻപുറത്തേക്കുള്ള കരിങ്കൽ പടവുകൾ ആയാസത്തോടവൾ കയറി. ഉയരങ്ങളിലെ തീക്ഷണമായ വെയിലിൽ തെളിഞ്ഞും മറഞ്ഞും അവന്റെ ചിരിക്കുന്ന മുഖം താൻ കാണുന്നുണ്ടെന്ന് അവൾക്കു തോന്നി. അവസാന പടിയിൽ കിതച്ചുകൊണ്ടവൾ നിന്നപ്പോൾ അടഞ്ഞ ഗോപുര വാതിൽ കാണാനായി. ശൂന്യമായ പാറക്കെട്ടുകളും ഉയർന്ന മതിലുകളും വീശുന്ന കാറ്റും അവളോട് പറഞ്ഞു, "ഇനി കാക്കണ്ട. "
അടഞ്ഞ വാതിലിനപ്പുറത്ത് അവന്റെ നിശ്വാസമുണ്ടെന്ന് സംശയിച്ച അവൾക്കു പിന്നിൽ കയറി വന്ന ഒതുക്കുകൾ തിരിച്ചിറങ്ങാനുള്ള പടികളായി വേഷം മാറി നിന്ദാപൂർവം തിരിഞ്ഞുകിടന്നു. ഇടം കയ്യിലെ ഒറ്റ കുപ്പിവള ഊരി വയസ്സൻ അത്തിമരത്തിൽ കോർത്ത് തിരിഞ്ഞപ്പോൾ പണ്ടാരോ ഇലയിൽ തേച്ചുവെച്ച ചന്ദനം അവളുടെ കാൽക്കീഴിലേക്ക് അടർന്നുവീണു. തിരിച്ചിറങ്ങിയ ശരീരത്തോട് മരക്കൊമ്പിൽ അനാഥമാക്കപ്പെട്ട പ്രണയിനിയുടെ ആത്മാവ് നിലവിളിച്ചു,
'ഹൃദയത്തിലെ ചോരപൊടിയുന്ന ആ മുറിവ് ഞാൻ വന്നു നികത്തട്ടെ, എന്നെ തിരിച്ചെടുക്കൂ.'
2018 ജൂൺ 30, ശനിയാഴ്‌ച
കുന്ന്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ