ശതകോടി കവിയും മനുഷ്യ പ്രപഞ്ചമേ
വെറുമഞ്ചു നിമിഷങ്ങൾ ഭിക്ഷയായർത്ഥിക്കുന്നു.
ഉറക്കം നടിച്ചീടുക - അല്ലെങ്കിലുറങ്ങീടുക.
ദൃഷ്ടി നിന്നിലേക്കു വിഴുങ്ങി, ആത്മാവിൽ ലയിച്ച്, സ്വയമലിഞ്ഞ്..
അഞ്ചു നിമിഷങ്ങൾ ഞങ്ങൾക്കു മാത്രമായി വിട്ട്..
മേഘാലയയിലൊരു കുന്നിൻ ചെരിവിൽ തിമിർത്തുപെയ്യുന്ന മഴക്കൊട്ടാരത്തിനുള്ളിൽ അകവും പുറവും നനഞ്ഞ് തണുതണുത്ത് ഉച്ചത്തിൽ കൂകുവാൻ
-ഒന്നാം നിമിഷം.
വേനൽചൂടിൽ മയങ്ങുന്ന ഗോതമ്പു പാടത്തിന്റെ കരകാണാ മഞ്ഞപ്പിലെവിടെയോ നഷ്ടപ്പെട്ടോടി,
ട്രാക്ടർ ടയറുകൾ പതിഞ്ഞ് ഉറച്ചുപോയ,
വീതികൂടിയ വരമ്പത്ത്
പരസ്പരം കണ്ടുമുട്ടി കൈകോർത്തിരിക്കുമ്പോൾ, നിറകതിരുകളെ ഉലച്ചുവരുന്നൊരു പഞ്ചാബിക്കാറ്റിൽ വിയർപ്പാറ്റുവാൻ
-രണ്ടാം നിമിഷം.
മദ്ധ്യധരണ്യാഴിയിൽ തണുപ്പില്ലാത്തൊരു മുകിൽക്കാലത്ത്,
ചാവുകടലിലെ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ മലർന്നുകിടന്ന് ഭൂമിയിലെ ശൂന്യതയെയൊന്നാകെ പഞ്ചേന്ദ്രിയങ്ങളിലാവാഹിച്ച്, ജീവിതത്തിന്റെ നൈമിഷികതയെ ഓർത്ത് വാചാലരായി പൊട്ടിച്ചിരിയ്ക്കുവാൻ
-മൂന്നാം നിമിഷം.
ആമസോണിലെ ഹരിതമേലാപ്പിനു കീഴെ, ഭൂമിയുടെ ഹൃദയത്തിനടിത്തട്ട് എന്ന് തോന്നിക്കുന്ന അതേസ്ഥലത്ത്,
കാടിന്റെ ശബ്ദങ്ങൾക്ക് പ്രാണഭയത്തോടെ കാതോർത്ത്, ഈർപ്പമുള്ള മണ്ണിൽ പൂരകങ്ങളായ നെഞ്ചിടിപ്പുകളോടെ പതിയെ നടക്കുവാൻ
-നാലാം നിമിഷം.
ഇളകുന്ന കടലലകളിലേയ്ക്ക് നിണമിറ്റിച്ച് മറഞ്ഞുപോകുന്ന മുഴുത്ത സൂര്യനെ നോക്കി, ജീവിച്ചുതീർത്ത പകലിന്റെ ഇളംചൂടുള്ള വിവേകാനന്ദപ്പാറമേൽ അടുത്തടുത്തായി പടിഞ്ഞിരുന്ന് ഇരുട്ടിന്റെ വാഗ്ദാനങ്ങളിലേയ്ക്ക് അടർന്നുനഷ്ടപ്പെടുന്നതിനു മുമ്പായി
-അഞ്ചാം നിമിഷം.
ത്രിസന്ധ്യയ്ക്ക് തനിയെ മടങ്ങുമ്പോൾ വെയിലിൽ പെറുക്കിയെടുത്ത് ഉള്ളം കൈയ്യിലമർത്തിപ്പിടിച്ചിരുന്ന ഓർമ്മയുടെ ചിപ്പിപ്പോളകളെല്ലാം തീരത്തെ മണലിലുപേക്ഷിച്ച് ഒരു കണ്ണുനീർത്തുള്ളി കൊണ്ട് അതിമോഹങ്ങൾക്കു തർപ്പണം ചെയ്ത് തിരിഞ്ഞുനോക്കാതെ മടങ്ങിവരാനൊരു
-ആറാം നിമിഷം
-മയക്കമുണരുന്ന ലോകമേ
നീ അനുവദിക്കുമെങ്കിൽ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ