2018 ജൂൺ 27, ബുധനാഴ്‌ച

ദേശാടനപ്പക്ഷികൾ

'ബോംബെ ബസാർ' എന്ന നീലക്കൂടാരം ആ ഒഴിഞ്ഞ പ്ലോട്ടിലുയരുമ്പോൾ മാത്രമാണ് ഭദ്രാവതിയുടെ അടുക്കള ദിനവും പുകയാറുള്ളത്. ബോംബെ ബസാറിലെ ജീൻസിട്ട ചെക്കന്മാർക്കൊപ്പം ഭദ്രാവതിയുടെ മക്കളും അവളുടെ കൈപ്പുണ്യമറിയുന്ന ആഹ്ലാദകാലം. ചടുലമായ ഹിന്ദിപ്പാട്ടുകളുടെ പശ്ചാത്തലത്തിൽ ധാന്യവും പച്ചക്കറികളും പരിപ്പും മാംസവും മസാലകളും എല്ലാം അവളുടെ കൈകളിലൂടെ പാത്രങ്ങളിലേയ്ക്കിറങ്ങി വെന്തു പാകപ്പെടുന്നതും കാത്തിരിക്കും സിംചനയും അക്ക ഐഷുവും. ഇടയ്ക്കിടെ ആ തുണിക്കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ വെളിച്ചത്തിൽ മദിച്ചു നിൽക്കുന്ന മിന്നുന്ന ഉടുപ്പുകളും ചൈനാസാമാനങ്ങളും കണ്ട് വായും പൊളിച്ചു നടക്കുന്നത് അവർക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ്. രണ്ടുമാസം കഴിഞ്ഞ് തുണിയഴിച്ച്, പലകകൾ വേർപ്പെടുത്തി, സാമാനങ്ങൾ ലോറികളിൽ കയറ്റി, 'ഇനി അടുത്ത വർഷം അക്കാ' എന്ന് കുറച്ചു നോട്ടുകൾ ഭദ്രാവതിയുടെ കയ്യിൽ വെച്ചുകൊടുത്തു മുതലാളി യാത്ര പറയുമ്പോൾ അകത്തെ കമ്പളിയിൽ കിടന്ന് അച്ഛൻ മാത്രം ഉറക്കെ കരയുന്നതെന്തിനാണെന്ന് പതിനൊന്നു വയസ്സുകാരി ഐഷു ലജ്ജിച്ചു. കഴുത്തിലും കയ്യിലും പച്ചകുത്തിയ ദേശാടനപക്ഷികൾക്കൊപ്പം തങ്ങൾക്കും പറക്കാൻ ആയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ