2019 ജൂൺ 14, വെള്ളിയാഴ്‌ച

ചന്ദനമരം _repost

ചില പെണ്ണുങ്ങൾ ചന്ദനമരം പോലെയാണ്. കാണാനെടുപ്പില്ലാതെ. ചിലപ്പോൾ ശോഷിച്ച്. മേനിയഴകോ, മേന്മയോ പറയാനില്ലാത്ത കുറിയ ഇളം പച്ച ഇലകൾ. പുഷ്ടി കുറഞ്ഞ തടിയുടൽ. എന്നാൽ അകക്കാമ്പ് സർഗചേതനയുടെ സുഗന്ധമുറഞ്ഞതാണ്.

വധുവായി കയറിച്ചെല്ലുന്നിടത്ത് പലപ്പോഴും അവൾക്ക് വിലയിടുന്നത് പുറംമോടി കണ്ടിട്ടാണ്. താഴെ നിൽക്കുന്നവർ വെയിലേറ്റ് ചുടുമ്പോൾ ശോഷിച്ച തണൽ നോക്കി മുറുമുറുക്കും. വാഴയിലയെന്നോ, കറിവേപ്പെന്നോ തിരഞ്ഞു വന്നവർ ഇല കണ്ട് പഴിപറഞ്ഞ് കടന്നുപോകും. സൗന്ദര്യമോ സൗരഭ്യമോ മേനി പറയാനില്ലാത്ത പൂവുകളും ആഹാരയോഗ്യമല്ലാത്ത ഫലവും കണ്ട് അവൾക്ക് വിലയിട്ടാൽ അത് ക്രൂരതയാകും.

ചന്ദനമരം സ്വന്തമാക്കിയ ചില ആണുങ്ങൾ പൊടിച്ചുവരുന്ന അതിന്റെ കൊമ്പുകളും ചിലപ്പോൾ തായ്ത്തടി തന്നെയും അറുത്തെടുത്ത് അടുപ്പിലിട്ട് കഞ്ഞി വേവിയ്ക്കും. ഒട്ടൊരു സുഗന്ധമുണ്ടെങ്കിലും ആ കറുത്ത പുക താമസിയാതെ കാറ്റിലലിഞ്ഞു നഷ്ടപ്പെടും.

ചിലർ ചന്ദനമരത്തെ നിരീക്ഷിച്ച് പഠിച്ച് സാൻഡാലസ് ആൽബം എന്ന അതിന്റെ ശാസ്ത്രീയനാമത്തിൽ പരിചയപ്പെടുത്തും. ഇനിയും ചിലർ സംവേദനക്ഷമത കുറഞ്ഞ അതിന്റെ തൊലിയെ സാന്ത്വനിപ്പിച്ച് ലാളിക്കും.

ചിലർ ചന്ദനമുട്ടി കീറി ആഢ്യർക്ക് ചിതയൊരുക്കും. കത്തുന്ന ചിതയിൽ ജീവനുള്ള മൃതരോടൊപ്പം ജീവിതകാലം മുഴുവൻ സതിയനുഷ്ഠിച്ച് എരിഞ്ഞ് തീരുന്നു അവളുടെ ചേതന.

ചന്ദനമരത്തിന്റെ സ്വത്വം അതിന്റെ അകക്കാമ്പിൽ ഉറഞ്ഞിരിക്കുന്ന തൈലകണങ്ങളിലാണ്. ചിലരതിൽ വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്നു. അനശ്വരം എന്നു തോന്നാവുന്ന വിഗ്രഹങ്ങളിൽ ചിലവ കാലം ചെല്ലുമ്പോൾ സുഗന്ധമില്ലാത്ത ആകാരങ്ങൾ മാത്രമായേക്കാം.

ചാണക്കല്ലിൽ ഉരഞ്ഞുരഞ്ഞ് കുഴമ്പാകുമ്പോളായിരിയ്ക്കണം ചന്ദനം ഏറ്റവും ആത്മസാക്ഷാത്കാരം നേടുന്നത്. പതിയെ അതിനു് ഉരഞ്ഞരയാൻ ചാണക്കല്ലെന്ന ഒരു തട്ടകവും ബലിഷ്ഠമായ ഒരു കരവും കിട്ടാൻ ഓരോ ചന്ദനമരവും ആഗ്രഹിയ്ക്കുന്നുണ്ടാവാം.  സർഗചേതനയുടെ തൈലമലിഞ്ഞ ചന്ദനക്കുഴമ്പ് അനേകം നെറ്റികൾക്കു തണുപ്പേകും. അനേകം അകത്തളങ്ങളിൽ സുഗന്ധം ചൊരിയും. സമൂഹത്തെയാകെ  കുളിർപ്പിക്കുന്ന ഒരു കാറ്റാകും.

ചന്ദനം ഒരു പരാദ സസ്യമാണ്.  അതിന്റെ വേരുകൾ ചുറ്റുവട്ടത്തുള്ള മറ്റു മരങ്ങളുടെ വേരുകളിൽനിന്നും സത്ത ഊറ്റിയെടുത്താണ് വളരുക. ഒറ്റയ്ക്കു വളരാനാകാത്ത അതിന്റെ ബലഹീനതയെ അവഹേളിക്കുന്നതിനു പകരം സർഗാത്മകതയുടെ സുഗന്ധതൈലവുമായി വീട്ടിൽ വന്നു കയറുന്ന പെണ്ണിന് കൊടുക്കാനായി ചുറ്റുമുള്ളവർ വേരുകളിൽ ഇത്തിരി പ്രോത്സാഹനവും പോഷണവും ചുരത്തിയാൽ നമ്മുടെ നാട് ചന്ദന മണമുള്ള കാറ്റ് ഭൂമി മുഴുവൻ പരത്തിയേനെ.

ചില സത്യങ്ങൾ: Santalam album എന്ന ചന്ദനമരം ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിൽ കണ്ടുവരുന്നു. ലോകത്തെ വിലയേറിയ തടികളിൽ രണ്ടാം സ്ഥാനമാണ് ചന്ദനത്തടിയ്ക്ക്. (ഒന്നാം സ്ഥാനം ആഫ്രിക്കൻ ബ്ലാക്ക് വുഡ് ) ചന്ദനം അതിന്റെ ധാതു പോഷണത്തിനായി മറ്റു മരങ്ങളുടെ വേരുകളിലേയ്ക്ക് സ്വന്തം വേരുകളാഴ്ത്തുന്ന ഒരു പൂർണ്ണ പരാദസസ്യമാണ്. ആദ്യ ഏഴുവർഷങ്ങൾ അക്കേഷ്യയും മറ്റു ചില മരങ്ങളും മതിയാകുമെന്നാലും പുഷ്ടിയോടെ വളർന്ന് ധാരാളം തൈലസമ്പത്തുള്ള മരമാകണമെങ്കിൽ ഏഴാം വർഷം മുതലെങ്കിലും രക്തചന്ദനം, വീട്ടി, ഉങ്ങ്, മഹാഗണി തുടങ്ങി പയർ കുടുംബത്തിൽപ്പെട്ട ആതിഥേയമരങ്ങളേതെങ്കിലും അടുത്തുണ്ടാകണം. മറ്റു വേരുപടലങ്ങളേയും കല്ലുകളേയും; എന്തിന്! സ്വന്തം വേരുകളെത്തന്നെയും പൊതിഞ്ഞടക്കി തുളച്ചു കയറി പോഷണം പരതുന്ന വേരുകളാണ് ചന്ദനത്തിനുള്ളത്. ധാതുലവണങ്ങളുടെയും ജലത്തിന്റെയും ആഗിരണത്തിനുതകുന്ന റൂട്ട് ഹെയർ എന്ന വേരറ്റത്തെ  ലോലരോമങ്ങളുടെ അഭാവം കാരണമാണ് ചന്ദനമൊരു പരാദസസ്യമായത്. ഇലകളിൽ ഹരിതകമുള്ള, പ്രകാശസംശ്ലേഷണം നടത്തുന്ന, ഭക്ഷണത്തിനായി അന്യജീവികളെ ആശ്രയിയ്ക്കാത്ത ഒരു സസ്യം തന്നെയാണ് ചന്ദനം.

ചന്ദനത്തിന്റെ സവിശേഷതയും വിലയും അതിനു വംശനാശഭീഷണിയോളം വിനാശകരമായത് മനുഷ്യർ കാട്ടിനകത്തു കടന്ന് ചന്ദനക്കൊള്ള നടത്താൻ തുടങ്ങിയതോടെയാണ്. 2002ന് ശേഷം വനംവകുപ്പിന്റെ അനുവാദത്തോടെയുള്ള ചന്ദനക്കൃഷി നിയമവിധേയമായി. 15 വർഷം കൊണ്ട് ലാഭകരമായ വിളവെടുപ്പ് നടത്താവുന്ന ചന്ദനക്കൃഷിയ്ക്ക് ഇന്ത്യയിൽ പലയിടങ്ങളിലും പ്രിയമേറിവരുന്നു. വനംവകുപ്പിന് മാത്രമേ നിയമപരമായി ചന്ദനത്തടി വാങ്ങാൻ അവകാശമുള്ളൂ. കർണാടകയിൽ വനം വകുപ്പിന് പുറമേ സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂർ സാൻഡൽ കമ്പനിയ്ക്കും ക്രയവിക്രയത്തിന് അവകാശമുണ്ട്.

Prasanna Janardhan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ