2019 ജൂൺ 15, ശനിയാഴ്‌ച

കനകച്ചിലങ്ക -

തിരുവനന്തപുരത്തുനിന്ന് ഹാസനിലേയ്ക്കു പോകുംവഴി നിലമ്പൂരിലെ വീട്ടിൽ കയറിയതായിരുന്നു ഞാൻ. എന്നെ കണ്ടമാത്രയിൽ ആദിത്യനും ലക്ഷ്മിക്കുട്ടിയും ഓടിവന്നു. വിശേഷം പറഞ്ഞപ്പോഴേയ്ക്കും നേരം ഓടിപ്പോയിക്കാണും. സ്കൂൾ ബസ്സിന്റെ ഹോൺ കേട്ട് ആദിയൊന്നു പരക്കം പാഞ്ഞു. ബസ്സു പോയി. കൊണ്ടു വിട്ടേയ്ക്കാം എന്നു പറഞ്ഞ് അവന്റച്ഛൻ കുളിയ്ക്കാൻ പോയി. അപ്പോൾ ഞാൻ 'കനകച്ചിലങ്ക ഒന്ന് പാടിത്താടാ, ഞാനൊന്ന് ഫോണിൽ പിടിക്കട്ടെ. ഹാസനിലിരിയ്ക്കുമ്പോൾ എനിയ്ക്കു കേൾക്കാനാണ്' എന്നു പറഞ്ഞു.

വേനലവധി തുടങ്ങിയ സമയത്ത് കളിയിൽ നിന്നും ടിവിയിൽ നിന്നുമൊക്കെ പിടിച്ചുപറിച്ചു കൊണ്ടുവന്ന് പഠിപ്പിച്ചതാണ് ആ വലിയ കവിത. പഠിപ്പിച്ചതെന്നാൽ കവിത ഡൗൺലോഡ് ചെയ്യൽ, വരികളെഴുതിക്കൊടുക്കൽ, പാടാനും കേൾക്കാനും അവനു കൂട്ടിരിയ്ക്കൽ- ഇത്രയേ ഉള്ളൂ കേട്ടോ.

ആദിത്യൻ ഈ വർഷം എട്ടാം ക്ലാസിലാണ്. സഹോദരന്റെ മകനാണ്. കളിക്കുമ്പോൾ, വരയ്ക്കുമ്പോൾ, കുളിയ്ക്കുമ്പോൾ.. എന്തു ചെയ്യുമ്പോഴും സംഗീതം അവന്റെ കൂടെക്കാണും. അവനുള്ള വീട്ടിൽ  ഉണ്ടാവുക എന്നത് തന്നെ സന്തോഷകരമാണ്. കാരംബോർഡ് കളിയ്ക്കുമ്പോഴും റൂബിക് ക്യൂബ് തിരിയ്ക്കുമ്പോഴുമൊക്കെ അറിയാതെ രാഗങ്ങൾ വിസ്തരിക്കുന്ന, മൂളുന്ന, സ്വരസ്ഥാനങ്ങൾ ആവർത്തിച്ചുറപ്പിയ്ക്കുന്ന, പാട്ടിലെ പരീക്ഷണങ്ങൾ എന്ന പോലെ ഈണമിടുന്ന കുസൃതിച്ചെക്കനെ ആർക്കുമിഷ്ടപ്പെടില്ലേ? വാദ്യോപകരണങ്ങളോടെല്ലാം വലിയ കൗതുകവും താല്പര്യവുമാണ്.

വീട്ടിലെ കത്തിയും കത്രികയുമെല്ലാം കേടുവരുത്തുന്ന പോക്കിരി കൂടിയാണവൻ. യു ട്യൂബിലും ടിവിയിലും കാണുന്ന ക്രാഫ്റ്റ്  വേലകളെല്ലാം പരീക്ഷിയ്ക്കും.  വെറുതെ ഐഡിയകൾ മെനഞ്ഞ് പേപ്പറും കാർഡ്ബോർഡും പശയും കളറും പ്ലാസ്റ്റിക്കും വെച്ച് എന്തെന്തെല്ലാമോ ഉണ്ടാക്കും. 9Vന്റെ രണ്ടു ബാറ്ററിയും 12V ന്റെ മോട്ടോറും വെച്ച് ഇന്നാള് പഞ്ഞി മുട്ടായി ഉണ്ടാക്കുന്ന യന്ത്രം നിർമ്മിച്ചിരുന്നു. പഞ്ഞി മുട്ടായി ചെറിയതോതിൽ പരാജയപ്പെട്ട് പഞ്ചസാരപ്പാവ് നൂൽപ്പരുവമാകാതെ തുളളിപ്പരുവത്തിൽ തെറിച്ചുവീണപ്പോൾ യന്ത്രം എമറി പേപ്പർ ഒട്ടിച്ച കത്തി മൂർച്ച കൂട്ടുന്ന കുന്തമായി മാറി. പിന്നെയത് റെഗുലേറ്റർ ഘടിപ്പിച്ച ഒരു മോട്ടോറായി താരസ്ഥായിയിലും  മദ്ധ്യസ്ഥായിയിലും വെറുതെ തിരിഞ്ഞു. ഇത്തവണ കണ്ടപ്പോൾ എൽഇഡി വിളക്കുകൾ പതിച്ച ഒരു ഡിസ്ക് സുദർശനചക്രം പോലെ അവന്റെ കൈയിലിരുന്നു കറങ്ങുന്നു.

ചുരുട്ടിയ പത്രത്തിൽ നിന്ന് ബാർബിയേയും കളിമണ്ണിൽനിന്ന് ഈശ്വരൻമാരേയും പ്രത്യക്ഷപ്പെടുത്തുന്ന ഞങ്ങടെ വീട്ടിലെ കുഞ്ഞുദൈവമാണവൻ. വലിയ കണ്ണുള്ള കണ്ണപ്പൻ. മണ്ണെണ്ണയ്ക്ക് പകരം അരലിറ്റർ ഫെവിക്കോളും നാലഞ്ചു ബാറ്ററിയും റേഷൻ കിട്ടിയിരുന്നെങ്കിൽ എന്ന് അപ്പപ്പനെക്കൊണ്ട് പറയിപ്പിയ്ക്കുന്ന ആശാൻ.

സ്കൂൾ ബസ് മിസ്സായ വെള്ളിയാഴ്ച രാവിലെ അച്ഛനൊരുങ്ങി ബൈക്കടുക്കുന്ന നേരത്ത് എന്റെ നീട്ടിപ്പിടിച്ച മൊബൈലിലേക്ക് ധൃതിയിൽ പാടിനിറച്ചു തന്നതാണീ കവിത. രണ്ടു മാസം മുൻപ് പഠിച്ച ഈണം, വരികൾ തീരാത്തത്ര നീളം, സ്കൂൾ മുറ്റത്തെ അസംബ്ലിയിലെത്തിയ മനസ്സ്, ഒരുതവണ പോലും റിഹേഴ്സലില്ലാത്ത ആലാപനം... തെറ്റുകൾ ക്ഷമിയ്ക്കുമല്ലോ?

മെസഞ്ചറിലെ സൗഹൃദങ്ങൾക്കൊന്നടങ്കം ഓഡിയോ ക്ലിപ് അയച്ചുകൊടുത്തപ്പോൾ കിട്ടിയ പ്രോത്സാഹനവും ഒരു ഫേസ് ബുക്ക് സുഹൃത്ത് കനിഞ്ഞു നീട്ടിയ വീഡിയോ നിർമ്മാണ സഹായവുമാണ് എടുത്തു പറയേണ്ട നന്ദി സ്മരണകൾ.
വിഷ്വൽസ് ഇട്ടിട്ടുണ്ടെന്നാലും ശബ്ദത്തിനു പ്രാധാന്യം നൽകിയിരിയ്ക്കുന്ന ക്ലിപ്പാണ്. ഹെഡ്ഫോണിൽ തന്നെ ശ്രവിയ്ക്കുമല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ