'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന ഹാസൻ ജില്ലയുടെ (കർണാടകം ) ജില്ലാ ആസ്ഥാനമാണ് ഹാസന നഗരം. 'ചിരിച്ചുകൊണ്ടിരിക്കുന്ന ദേവി' - ഹാസനാംബയുടെ ക്ഷേത്രമുണ്ട് നഗരമദ്ധ്യത്തിൽ. പന്ത്രണ്ടാം നൂറ്റാണ്ടുവരെ പഴക്കമുള്ള ഒരു അമ്പലം. സപ്തമാതൃക്കളിലെ മഹേശ്വരി, കൗമാരി, വൈഷ്ണവി എന്നിവർ കുടിയിരിയ്ക്കുന്ന ഒരു പുറ്റാണ് ശ്രീകോവിലിൽ.
വർഷത്തിലൊരിയ്ക്കൽ ദീപാവലിക്കാലത്ത് ഏതാനും ദിവസങ്ങൾ മാത്രം തുറക്കുന്നതാണ് ഈ ക്ഷേത്രം. പത്ത്- പതിനാല് ദിവസം തുറന്നു പൂജിച്ച ശേഷം വർഷം മുഴുവനും അടച്ചിടും. ഹാസനിലെ ജനങ്ങളും ഹാസനിൽ നിന്ന് ലോകംമുഴുവൻ ചിന്നിക്കിടക്കുന്നവരും അടുത്തും അകലെയുമുള്ള നാടുകളിൽനിന്ന് കേട്ടറിഞ്ഞു വരുന്നവരുമെല്ലാമായി ലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ശക്തി ദർശനത്തിനായി എത്തുന്നത്.
അശ്വയുജ മാസത്തിലെ പൗർണമി കഴിഞ്ഞുള്ള വ്യാഴാഴ്ചയാണ് ഹാസനാംബ ക്ഷേത്രം തുറക്കുന്നത്. ബലിപാഢ്യ ദിനം (ദീപാവലിയുടെ പിറ്റേന്ന്) ക്ഷേത്രം അടക്കുകയും ചെയ്യും. ദേവാലയം തുറന്നിരിക്കുന്ന ദിനങ്ങൾ ഓരോവർഷവും വ്യത്യസ്തമാണ്. ഇത്തവണ ദർശനം ഒമ്പത് ദിവസം മാത്രമാണ്. അതിൽ ആദ്യ ദിനവും അവസാന ദിനവും പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നുമില്ല.
വേറൊരു വിശേഷവുമുണ്ട് ഇവിടെ. ഒരു വർഷം ഉത്സവം കഴിഞ്ഞു ക്ഷേത്രം അടക്കുമ്പോൾ നെയ് നിറച്ച് കത്തിച്ചുവയ്ക്കുന്ന രണ്ടു നന്ദാ ദീപങ്ങളുണ്ട്. അടുത്തവർഷം നട തുറക്കുമ്പോഴും കത്തിക്കൊണ്ടിരിക്കും എന്ന്! ശ്രീകോവിലിനകത്തെ ഊഷ്മളതയിൽ ഒരുവർഷം പഴയ പൂക്കൾ വാടിക്കരിയാതെ പുതുമയോടെ ഉണ്ടാകുമെന്ന്! നേദ്യച്ചോറ് ഒട്ടും കേടുകൂടാതെ ചെറുചൂടോടെ ഉണ്ടാവുമെന്ന്!
ഉത്സവം കഴിഞ്ഞ് നടയടച്ച്, വാതിൽ പൂട്ടി, അരക്കു കൊണ്ട് സീൽ വെച്ച് താക്കോൽ ജില്ലാ ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലാണ് സൂക്ഷിയ്ക്കുക. അടുത്തവർഷം ഡി.സി., തഹസിൽദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മത-രാഷ്ട്രീയ പ്രധാനികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് നടതുറക്കുന്നത്.
കഴിഞ്ഞവർഷം ജില്ലാഭരണകൂടം ഇറക്കിയ ഉത്സവ പത്രികയിൽ ഈ 'അത്ഭുത'ങ്ങളെക്കുറിച്ച് സൂചിപ്പിച്ചത് അനുചിതമായെന്ന് യുക്തിവാദി സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. ഭാരത് ഗ്യാൻ വിഗ്യാൻ സമിതി(BGVS)യുടെ ഹാസന ശാഖ അംഗങ്ങളും മറ്റു ചില സംഘടനകളും ഈ 'അദ്ഭുത'ങ്ങളെ തുറന്നു കാട്ടണം എന്ന ആവശ്യമുന്നയിച്ച് ജില്ലാ ഭരണാധികാരികൾക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. മന്ത്രി എച്ച് ഡി രേവണ്ണയുടെ (ദേവെഗൗഡയുടെ മകൻ) നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ ശ്രീകോവിലിന്റെ പരിസരത്ത് മാധ്യമപ്രവർത്തകരെ ഒഴിവാക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ നടതുറക്കുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുൻപ് പരിസരത്തുനിന്ന് മാധ്യമപ്രവർത്തകരെ ഒഴിവാക്കുകയും മാധ്യമപ്രവർത്തകർ തിരിച്ചറിയൽ കാർഡുകൾ ഡി.സി. യെ തിരിച്ചേൽപ്പിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോകുകയും ഉണ്ടായി.
ഇതിനിടയിൽ മുഖ്യ അർച്ചകൻ (പൂജാരി ) നാഗരാജ മാധ്യമപ്രവർത്തകരുമായുള്ള അഭിമുഖത്തിൽ പറഞ്ഞത് 'അത്ഭുത'ങ്ങളെപ്പറ്റി ജനങ്ങൾക്ക് പൊതുവേ വിശ്വാസങ്ങൾ ഉണ്ടെന്നും ഇവ ക്ഷേത്രത്തിലെ പൂജാരിമാർ പറഞ്ഞു പ്രചരിപ്പിച്ചതല്ലെന്നുമാണ്. 'അത്ഭുത'ങ്ങളെപ്പറ്റി ക്ഷേത്രാധികാരികളാരും
പരാമർശിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. വെബ്സൈറ്റിൽ കഴിഞ്ഞ വർഷത്തെ ക്ഷണപത്രം ഇപ്പോഴും ലഭ്യമാണ്.
'അദ്ഭുത'ങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് മന്ത്രി രേവണ്ണ ഉത്തരം തരാതെ ഒഴിഞ്ഞുമാറി. എന്നാൽ കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് ശ്രീകോവിൽ നട തുറന്ന ദിവസം 2017 ഒക്ടോബർ 14ന് നാട്ടുകാർക്ക് പ്രിയങ്കരിയായ ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ രോഹിണി സിന്ധൂരി ക്ഷേത്ര പരിസരത്തുനിന്ന് സംസാരിക്കുന്ന ബി ടിവി ലൈവ് വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. അതിൽ ശ്രീമതി രോഹിണി സിന്ധൂരി ആവേശത്തോടെ പറയുന്നുണ്ട് നടയുടെ പൂട്ട് തുറന്നത് തന്റെ സാന്നിധ്യത്തിലാണെന്നും കേട്ടുകേൾവി മാത്രമുണ്ടായിരുന്ന അത്ഭുതം അവർ നേരിൽ കണ്ടു എന്നും. ഉജ്ജ്വലമായി കത്തുന്ന രണ്ടു വിളക്കുകളും വാട്ടം തട്ടിയിട്ടില്ലാത്ത കഴിഞ്ഞ കൊല്ലത്തെ പൂക്കളും.
ആറേഴു വർഷമായി ഞാൻ ഹാസനിൽ താമസം തുടങ്ങിയിട്ട്. അഞ്ചുതവണ ഹാസനാംബ ദർശനം നടത്തിയിട്ടുണ്ട്. കേൾക്കുന്നതു മുഴുവനും കണ്ണടച്ച് വിശ്വസിക്കാൻ ബുദ്ധി സമ്മതിയ്ക്കുന്നില്ല. വിശ്വസിക്കാനാകാത്തവ നിരന്തരമായി മനസ്സിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .അറിയാത്തവ അസംബന്ധമെന്ന് നിരാകരിക്കാനോ അധിക്ഷേപിയ്ക്കാനോ ഞാനില്ല. വർഷത്തിൽ ഒന്ന് രണ്ടാഴ്ച മാത്രം കാണാൻ സാധിക്കുന്ന തട്ടകത്തിലെ അധിദേവതയെ കാണാൻ ഒരു കൗതുകവും കണ്ടിട്ടില്ലെങ്കിൽ ഒരു നഷ്ടബോധവും ഉണ്ട്. അതുകൊണ്ട് ക്യൂനിന്ന് കഷ്ടം സഹിച്ച് കാണാൻ പോയി. ആദ്യം കാണുമ്പോൾ മൺ ചുമരുകളുള്ള കുമ്മായം പൂശി വെളുപ്പിച്ച പഴയ ഒരമ്പലമായിരുന്നു. പ്രതീക്ഷിച്ചതിലും നന്നേ ചെറുത്. 2016-17 വർഷങ്ങളിൽ പുതുക്കി പണിഞ്ഞു. പുതിയ മണ്ഡപത്തോടുകൂടി, പോളിഷ് ചെയ്ത കല്ലിൽ പൊതിഞ്ഞുവെച്ചിരിയ്ക്കുന്ന അമ്പലമാണ് ഇപ്പോഴുള്ളത്.
ഹാസനാംബയോട് തൊട്ടടുത്ത്, അതേ മതിലകത്ത് കിടക്കുന്ന സിദ്ധേശ്വര ക്ഷേത്രം കുറച്ചുകൂടി വലുതും വലിയ ഗോപുരത്തോടു കൂടിയതുമാണ്. ശിവലിംഗത്തിന് പകരം മുഴച്ചുനിൽക്കുന്ന പാറക്കല്ലിൽ കൊത്തിവെച്ച ശിവന്റെ മനുഷ്യ രൂപമാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ ഒമ്പതു തലയുള്ള വീണവായിക്കുന്ന രാവണനുണ്ട്. പഴക്കവും ചരിത്രവും ഒന്നും വ്യക്തമല്ല.
വൃത്തി, വെടിപ്പ്, നടത്തിപ്പ് എല്ലാം ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലും നാടു നമ്മുടെ; നാട്ടാരും നമ്മുടെ. കാട്ടിക്കൂട്ടലുകളും കച്ചവടവുമൊക്കെ ഇഷ്ടംപോലെ.
PC: Google
https://youtu.be/hhOQZFaHfr0
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ