2019 ഡിസംബർ 15, ഞായറാഴ്‌ച

മൊസറന്ന

"അമ്മാ, മൊസറന്ന.. മൊസറന്ന.. മൊസറന്ന.."
കന്നഡയിൽ മൊസറു എന്നാൽ തൈര്. തൈരുസാദം വേണമെന്നാണ് മുദ്രാവാക്യം.

"നീയും നിന്റൊരു.." ഇരട്ടപ്പേര് മുദ്രാവാക്യം വിളിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ? പണ്ടൊരു സഹപ്രവർത്തകൻ തീറ്റക്കാര്യോം പറഞ്ഞോണ്ടിരിക്കുമ്പോൾ പേരു വിളിച്ചതാണെന്നു കരുതി അറിയാതൊന്നു വിളി കേട്ടു പോയതാണത്രെ. ഇരട്ടപ്പേരൊരു സ്വയംവരമായിരുന്നെന്ന്. അന്നു തുടങ്ങിയതാണ് ആയമ്മയ്ക്ക് മൊസറന്നത്തോടുള്ള കലിപ്പ്.

"എത്ര ദിവസായി ണ്ടാക്കിത്തരാമെന്നു പറഞ്ഞ് പറ്റിക്കുണു. ഇന്ന് വേണം. പ്ലീസ്.."

പാവല്ലെ? പാവാട്യല്ലേ? ഉണ്ടാക്കിക്കൊടുത്തേയ്ക്കാം. സുന്ദരിയായ അമ്മ മന്ദം മന്ദം അടുക്കളയിലേക്കു ഗമിച്ചു.

വെളുത്തു കൊലുന്നനെയുള്ള അരിമണികൾ കുക്കറിലിട്ട് വറ്റിച്ചെടുത്ത ഒരു കട്ട തണുത്ത ചോറ് അവളുടെ സാന്ത്വന സ്പർശത്താൽ ഒത്തൊരുമ മറന്ന് നാനാത്വക്കാരായി പരിണമിച്ചു.

വെറും പോഷണത്തിനും വർണശബളിമ കൊണ്ടു മനംമയക്കാനും മാത്രമായി ഒരു കഷ്ണം കാരറ്റ് യാന്ത്രികമായി ചിരകിയിടുകയും ഒരു പിടി പച്ചമുന്തിരി നീളത്തിൽ വൃഥാ പാതി പകുത്തിടുകയും ഒരു തണ്ടുമല്ലിച്ചെപ്പ് ചുമ്മാ കുനുകുനാ അരിഞ്ഞിടുകയും മാതള നാരങ്ങയിൽ നിന്നും ചുവന്ന പളുങ്കുമണികൾ അടർത്തിയിടുകയും ചെയ്തു. മൈലാഞ്ചിയുടെ കുടുംബാംഗമായ മാതളത്തെ  നാരങ്ങയെന്നവസാനിയ്ക്കുന്ന പേരിട്ടു വിളിയ്ക്കുന്ന മലയാളിയെയും ആപ്പിൾ എന്നർത്ഥം വരുന്ന Pomeൽ തുടങ്ങുന്ന പേരിട്ട ഇംഗ്ലീഷുകാരെയും ഇടിയ്ക്കണമെന്നവൾ ആത്മഗതം ചെയ്തു.

കടുക്, കടലപ്പരിപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ വറവിട്ടു. ഉപ്പിട്ടിളക്കി. കട്ടിത്തൈരും പുളി കുറയ്ക്കാനായി ശകലം പാലുമൊഴിച്ചു. എന്നിട്ടു മകളെ വിളിച്ചു.

മൂക്കറ്റം തട്ടിവിടുന്നതിനിടെ മകൾ സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു. ' കളർഫുൾ ആൻറ് ബ്യൂട്ടിഫുൾ. ബട്ട് നോട്ട് ആസ് ടേസ്റ്റി ആസ് സിംചനാസ് അജ്ജി ഡസ്.'

'തൃപ്തിയായി കുട്ടീ ഈ അമ്മയ്ക്കു തൃപ്തിയായി' നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി നിരുദ്ധകണ്ഠയായി അമ്മ പറയാതെ പറഞ്ഞു. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ. മുല്ലയ്ക്കു മാത്രമല്ല ചെമ്പരത്തിയ്ക്കും ഡാലിയയ്ക്കും സീനിയയ്ക്കും ബോഗൻവില്ലയ്ക്കുമൊന്നും ഇനിയൊരിയ്ക്കലും മണമുണ്ടാകുകയുമില്ല. കഷ്ടം.

മണവ്യത്യാസത്തിനും ഗുണവ്യത്യാസത്തിനും സിംചനേടെ അമ്മമ്മ ഇടുന്നതെന്താകാമെന്ന ചിന്തയിൽ അമ്മയുഴറി.

''പച്ചമുളക് വഴറ്റിയിടുന്നതിന് പകരം പച്ചമുളക് പച്ചയ്ക്കരിഞ്ഞിട്ട് വറ്റൽ മുളക് വറവിടുന്നതാകുമോ?"

"ജീരകമോ ഒരു നുള്ള് കായമോ ഉഴുന്നു പരിപ്പോ വറവിലിട്ടതാകുമോ?"

"ഇഞ്ചിയോ ചീരുളളിയോ നുറുക്കി ചേർത്തിരിയ്ക്കുമോ? അവരത്തരക്കാരാണോ?"

സംക്ഷിപ്തം

ചോറ് + ഉപ്പ് + കാരറ്റ് ചിരവിയത് + മുന്തിരിങ്ങ കണ്ടിച്ചത് + മാതള മണികൾ + കടുക്, മുളക്, പരിപ്പ്, കര്വേപ്പിന്റെല വറവ്.

ഇഞ്ചി, വറ്റൽമുളക്, കായം, ജീരകം, ഉള്ളി ഇതിലേതെങ്കിലുമൊക്കെ ഒറ്റയ്ക്കോ പറ്റമായോ ഇട്ട് രുചി മാറ്റിമാറ്റിയുണ്ടാക്കി ബോറഡിക്കാതെ തിന്നാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ