2019 നവംബർ 16, ശനിയാഴ്‌ച

വിദ്യാഭ്യാസമെന്തിന്?

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്?

സുഖിച്ച് കയ്യാനുള്ള വകകള്‍ മന്‌സന്മാര്‍ക്ക് തിന്നാനും കുടിക്കാനും പടച്ചോന്‍ ഇണ്ടാക്കി വെച്ചിക്ക്ണല്ലോ. സുഖിച്ചങ്ങട് ജീവിച്ചാപ്പോരേ? ദെത്ത്ക്കാണ് സ്‌കൂളിപ്പോണതും പരീച്ചെയ്തി പാസാക്ണതും!

വായുളള കുഞ്ഞിന് ഭക്ഷണോം കിട്ടില്ലേ? പിന്നെന്ത് കുന്തത്തിനാണ് ഈ എഴുത്തും വായനേം നശിച്ച പരീക്ഷേം?

തണുപ്പിലും മഴയിലും വെയിലത്തും രോഗാവസ്ഥയിലും വിശപ്പിലും കെടക്കപ്പായില്‍ നിന്നെഴുന്നേറ്റ് പല്ലുതേക്കേണ്ടതിന്റെ നിരാശയിലുമൊക്കെ സ്‌ക്കൂളിലും കോളേജീലുമൊക്കെ പോണ ചുള്ളന്മാര്‍ക്കും ചുളളത്തികള്‍ക്കുമൊക്കെ സ്ഥിരം തോന്നുന്ന സംശയവും ചിന്താക്കുഴപ്പവുമാണിത്. എന്നിട്ടവര് വിദ്യാഭ്യാസത്തെ, സമ്പ്രദായത്തെ പിരാകും. അപ്പോള്‍ കൊടുക്കേണ്ട ഉത്തരമാണ് (ഉത്തരമല്ല- ചിന്തയാണ്) ഇത്.

യൂറോപ്യന്‍ മട്ടിലുള്ള ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായം റൊട്ടി സമ്പാദിക്കാന്‍ (റോട്ടീ കമാനേ കേലിയേ, to earn daily bread)അഥവാ റേഷനരി മേടിക്കാനുള്ളതാണെന്നു പുച്ഛത്തോടെ പറയുകയും വ്യവസ്ഥിതിയില്‍ മാറ്റമൊന്നും വരുത്താതെ തെളിച്ച വഴിയില്‍ മാത്രം മേഞ്ഞ് അതിന്റെ ഗുണദോഷങ്ങളനുഭവിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍.

ശരിക്കും എന്തിനാണ് വിദ്യാഭ്യാസം? കുടുകുടാ ചിരിയ്ക്കുന്ന 8 മാസം പ്രായമുള്ള കുട്ടിയെ കണ്ടിട്ടില്ലേ? നീന്തും. മുട്ടിലിഴയും. ഇരിയ്ക്കും. പിന്നെ പതിയെ പിടിച്ചു നില്‍ക്കണം, പിടിച്ചു നടക്കണം. പിന്നെ പിടിയ്ക്കാതെ നടക്കണം. ഓടണം, ചാടണം. ഇല്ലെങ്കില്‍ വേണ്ടപ്പെട്ടവരുടെ ചിരി പതിയെ മായും. കുറച്ചുകൂടെ മുതിര്‍ന്ന് തന്റെ പരിമിതികളെക്കുറിച്ച് ബോധമുണ്ടാകുമ്പോള്‍ കുട്ടിയുടെ ചിരിയും മായും. മൊത്തം ശോകം.

ഏന്തി വലിയാതെ നീന്താനോ, മുട്ടുരയാതെ മുട്ടുകുത്തി നടക്കാനോ, വീഴാതെ നടക്കാനോ പഠിച്ചിട്ടില്ല ആരും. കഷ്ടപ്പെടുന്നത് ചിരി നിലനിര്‍ത്താനാണ്.

നടക്കല്‍ ശരീരത്തിന്റെ അടിസ്ഥാനപരമായ ആവശ്യമായതിനാല്‍ അതിനുള്ള ത്വരയും വഴിയും ഓരോ കുഞ്ഞിലും പ്രകൃതി സെറ്റു ചെയ്തു വെച്ചിട്ടുണ്ട്. ജൈവിക നിലനില്‍പിന്റെ പ്രശ്‌നമായതിനാല്‍ എത്ര വീണാലും ഒരുനാള്‍ നടക്കും. ജീവസന്ധാരണത്തിനുള്ള കായികക്ഷമത നേടിയാല്‍ പിന്നെ മനുഷ്യര്‍ക്കു മാത്രമുള്ള പ്രത്യേക ത്വരയാണ് അറിവു സമ്പാദനം. അതു നമ്മുടെ ബുദ്ധിവികാസത്തിന്റെ ആവശ്യമാണ്.

എട്ടോ പത്തോ വയസ്സുള്ള കുട്ടി ആരോഗ്യം, ഭക്ഷണം, കുളി, ഉറക്കം എന്നിവയുണ്ടെങ്കില്‍ ചിരിയ്ക്കും. എന്നാല്‍ ബുദ്ധിപരമായി കൂടെയുള്ളവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ വലുതായാല്‍ ചിന്താശേഷിയുള്ളതിനാല്‍ പ്രായംകൂടുന്തോറും അവളുടെ ചിരി മായും. മ്ലാനമായ ഏകാന്തതയിലമരും. അറിവില്ലായ്മ അപരർ മുതലെടുക്കും. വഞ്ചിക്കപ്പെടും. കായികക്ഷമത മാത്രമല്ല ബുദ്ധിക്ഷമത കൂടിയാണ് ധനസമ്പാദനവും വിനോദവും ഇണസമ്പാദനവും എല്ലാം നല്‍കുന്നത്.

ഓട്ടമത്സരത്തിലാണെങ്കിലും പരീക്ഷയിലാണെങ്കിലും പിന്തള്ളപ്പെടുന്നവര്‍ക്ക് എപ്പോഴും കരച്ചില്‍ വരാറുണ്ട്. നിരാശയുടെ പ്രക്ഷുബ്ദത പുറത്തു കാണിക്കരുതെന്നു പക്വത വന്നാലും ഇരുപത്തഞ്ചു വയസ്സിലും നാല്പത്തഞ്ചു വയസ്സിലും എൺപത്തഞ്ചു വയസ്സിലും മനസ്സു കരയും. സ്‌പോട്‌സ്മാന്‍ സ്പിരിറ്റെന്നു ചിരിച്ചു ഷേക്ഹാന്‍ഡു കൊടുത്താലും മനസ്സു പിടയും. അതിപ്പോ ചന്തയിലെ പിള്ളേരായാലും ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാരായാലും നാസയിലെ ശാസ്ത്രജ്ഞന്മാരായാലും പിടയും. അപ്പോള്‍, അറിവു നേടാനും റേഷനരിക്കും മാത്രമല്ല മറ്റുള്ളവരെല്ലാം പഠിയ്ക്കുന്നതുകൊണ്ടും കൂടിയാണ് നമ്മള്‍ സ്‌കൂളില്‍ പോണതും പരീക്ഷയെഴുതുന്നതും വെളുപ്പിനെണീറ്റു പല്ലുതേയ്ക്കുന്നതും.

ജീവിതമേ മത്സരം. മറ്റുള്ളവരോടും അവരവരോടും തന്നെയുള്ള മത്സരം.

ജുദ്ധമാണ്. ജുദ്ധം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ