2019 ഓഗസ്റ്റ് 14, ബുധനാഴ്‌ച

പുറത്താവൽ

രഹസ്യം പുറത്തായത്..
"""""""""'"'"""'''"'"'""'''''''''''""""""""""""""
രാവിലെ കുളിച്ചു വരുന്ന ചിന്നുവിന്റെ കേശഭാരദര്‍ശനം എന്റെ ഹൃദയഭാരം കൂട്ടിയപ്പോള്‍ കൊതി കൂടേണ്ടെന്ന് പറഞ്ഞൊന്നു തൊട്ടതാ.

"ഇശ്.." അവള്‍ ഞെട്ടി പിറകോട്ട് ചാടി അമ്മയെ ചൂണ്ടിക്കാണിച്ചു.

''ങ്‌ഹേ! ....എന്ത്!!"

"ഇവിടിപ്പോ ഇങ്ങനെയൊക്ക്യാ. പോയി കുളിച്ചോളൂ."

"എപ്പോ! എന്ന് മുതല്‍?"

"ആദിത്യന്റെ ഉപനയനം കഴിഞ്ഞതു  മുതല്‍ ഞങ്ങളൊക്ക കുലസ്ത്രീകളായി. ആചാര സംരക്ഷണം."

ഞാന്‍ ഞെട്ടുകയും സങ്കടപ്പെടുകയും ചെയ്തു. 1992ല്‍ എന്റെ മെനാര്‍ക്ക് മുതല്‍ ഞാന്‍ കുറ്റിയറുത്തു നിര്‍ത്തിച്ച ദുരാചാരം, അനാചാരം, അനാവശ്യം, അവഹേളനം; കഷ്ടം, 2019ല്‍ പുനര്‍ജനിച്ചിരിക്കുന്നു.

"അമ്മാ..."
ഞാന്‍ പൊട്ടിത്തെറിച്ചു. ചോദ്യം ചെയ്തു. നടുവെട്ടി ചികിത്സാര്‍ത്ഥം നിലമ്പൂരില്‍ ഹൗസ് അറസ്റ്റിലായ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ തൊട്ടുകൂടാത്തവള്‍, തീണ്ടിക്കൂടാത്തവള്‍ ആകുമല്ലോയെന്നോര്‍ത്ത് കുഴഞ്ഞു. പിന്നെ, അത് സാദ്ധ്യമല്ലെന്ന് പ്രസ്താവനയിറക്കി. അതല്ലെങ്കില്‍ ഇപ്പത്തന്നെ ചികിത്സയുപേക്ഷിച്ച് കര്‍ണാടകത്തിലേക്ക് വണ്ടി കയറുമെന്ന് പ്രഖ്യാപിച്ചു. ആകെമൊത്തം ഒന്ന് കിടുങ്ങി. ആദ്യം ഞാന്‍; പിന്നെ അവര്‍. പണ്ടും ഇതു നിര്‍ത്തിച്ചവള്‍ ഞാനാണ്. സംഭവാമി യുഗേ.. യുഗേ..

രണ്ടുനാള്‍ കഴിഞ്ഞ്... രാവിലെയെഴുന്നേറ്റ് കുളിക്കാതെ അടുക്കളയില്‍ കയറി. (കര്‍ക്കിടക മാസം!)
കണ്ണു തിരുമ്മിക്കൊണ്ട് അതുവഴി വന്ന ലക്ഷ്മിക്കുട്ടിയെ തോണ്ടി. അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. എന്നിട്ട് ചെവിയില്‍ പറഞ്ഞു:
"ഞാന്‍ പുറത്താ."

അഞ്ചാം ക്ലാസ്സുകാരി കരച്ചിലും നിലവിളിയും ചേര്‍ന്ന ഒരു പ്രത്യേക കീറലുകീറി. എന്നെ അവിശ്വാസത്തോടെ നോക്കി, പിറകോട്ടു ചാടി ചുമരില്‍ തറച്ചു നിന്നു.

"നൊണ.."

"സത്യം. ഞാനെല്ലാരേം തൊടും. എന്താ കുഴപ്പണ്ടോ?"

"ച് ച്ചും.." അവള്‍ കണ്ണടച്ച് തോളുയര്‍ത്തി നൊച്ചനെപ്പോലെ ചിലച്ചു.

"കാപ്പി തരട്ടെ? ഞാന്‍ തന്നാ കുടിക്ക്വോ?" കാപ്പിയൊഴിച്ചു കയ്യില്‍ കൊടുത്തപ്പോള്‍ അവിശ്വസനീയതയോടെ കണ്ണുമിഴിച്ചെന്നെ നോക്കി. എന്നിട്ട് മേടിച്ചു കുടിച്ചു. ഞാനവളെ ചേര്‍ത്തു നിര്‍ത്തി ഒരുമ്മ കൊടുത്തു.
"ഒരു രഹസ്യം പറഞ്ഞു തരാട്ടോ. ആദിത്യണ്ണനും എണീയ്ക്കട്ടെ.." എന്ന് പറഞ്ഞു.

കുളി കഴിഞ്ഞ ഞാന്‍ കമിഴ്ന്നു കിടന്നപ്പോള്‍ കുളികഴിഞ്ഞ അമ്മ വന്ന് പുറത്ത് മരുന്നു വെച്ചു കെട്ടി, സോപ്പിട്ടു കൈകഴുകി, അടുക്കളയില്‍ കയറി പണിയെടുത്തു. ഫ്രിഡ്ജു പൊട്ടിത്തെറിച്ചില്ല. ചിരവ നൃത്തം വെച്ചില്ല. ഒന്നും സംഭവിച്ചില്ല!

ആദി കുളിയും സന്ധ്യാവന്ദനവും  കഴിഞ്ഞ് അരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു;

"എങ്ങന്യാ പൊറത്താവ്ണത് ന്നറിയ്യോ?"

"ഒരു കാക്ക പറന്നു വന്ന് നമ്മളെ തൊടുമ്പോള്‍.."

മുപ്പത് കൊല്ലം മുമ്പത്തെ അതേ കാക്ക! ഇനിയും ചത്തിട്ടില്ല!!

''അതേയ് ഈ ലോകത്തുള്ള മനുഷന്മാരായ മനുഷ്യമ്മാരൊക്കെ എവിട്ന്നാ വന്നത് ന്ന് പറഞ്ഞേ.."

''ദൈവം ണ്ടാക്കീതല്ലേ?"

"ആയ്‌ക്കോട്ടെ. ന്നാലും വന്നത് അമ്മേടെ വയറ്റ്ന്നല്ലേ?"

"അതെ."

"അമ്മമാരുടെ വയറ്റിലെ ഗര്‍ഭപാത്രം ന്ന് പറഞ്ഞ്ട്ട്‌ളള ഒരു സഞ്ചീല് കെടന്ന് വല്തായതാണ് നമ്മളൊക്കെ. അറിയില്ലേ? ഞാനും നീയും ആദിയും അപ്പപ്പനും അമ്മമ്മേം രാഹുല്‍ ഗാന്ധീം, നരേന്ദ്ര മോദീം പൃഥിരാജും യേശുദാസും ഗാന്ധിജീം ഐസക് ന്യൂട്ടനും.... എല്ലാ മനുഷ്യരും എട്ടുപത്തുമാസം അവരവര്‌ടെ അമ്മേടെ ഗര്‍ഭപാത്രത്തിനകത്ത് സുഖായി കെടന്ന്ട്ടാണ് ജനിയ്ക്കണത്. ല്ലേ?"

ആദിയും ലക്ഷ്മിയും അതെയെന്നു തലയാട്ടി.

"ന്നാലേയ് പെങ്കുട്ട്യോള് ഒമ്പതിലും പത്തിലും കോളേജിലുമൊക്കെ പഠിക്കാന്‍ മാത്രം വലുതാവുമ്പോ ദൈവം അവര്‌ടെ വയറ്റിനകത്തെ ഗര്‍ഭപാത്രത്തില് നല്ലൊരു ബെഡ്ഡുണ്ടാക്കാൻ തുടങ്ങും. അവര്ക്ക് വല്താവുമ്പോ അമ്മമാരാകേണ്ടേ? കുഞ്ഞുവാവയ്ക്ക് കിടക്കാൻ സോഫ്റ്റ് സോഫ്റ്റായിട്ട്.. ലേശം രക്തക്കുഴലുകളും ചോരയും കൊണ്ടൊരു കുഞ്ഞി ബെഡ്. അഥവാ, കുഞ്ഞുവാവയുണ്ടാവാണെങ്കില്‍ അതിൽ കിടക്കും. ഇനിപ്പോ കുഞ്ഞുവാവയുണ്ടായിട്ടില്ലാച്ചാ കുറേ ദിവസം കഴിയുമ്പോ ആ ബെഡ്ഡ് പഴയതാവില്ലേ? അപ്പോ അത് മാറ്റിക്കളഞ്ഞ് നല്ല പുതിയ ബ്ലഡിന്റെ ബെഡ്ഡുണ്ടാക്കും. പഴയ ബെഡ്ഡു മാറ്റുമ്പോ അതിനുപയോഗിച്ച ചോരേം രക്തക്കുഴലുമൊക്കെ ഗര്‍ഭപാത്രത്ത്ന്ന് അടര്‍ന്ന് നമ്മള് മൂത്രൊഴിക്ക്ണ അത്ക്കൂടെ പുറത്ത് പോകും. പക്ഷേ; മൂത്രൊഴിയ്ക്ക്ണ, അപ്പിയിട്ണപോലെ ഒറ്റയടിയ്ക്ക് പോകൂല ട്ടോ. നാലഞ്ച് ദിവസം കൊണ്ട് ലേശം ലേശമായാണ് പോവുക."

രണ്ടാളും ശ്രദ്ധയോടെ, ഭയമില്ലാതെ, കൗതുകത്തോടെ കേള്‍ക്കുകയാണ്.

"അങ്ങനെ ബ്ലഡ് പോയാല്‍ നമ്മടെ കുപ്പായത്തിലൊക്കെ ആവില്ലേ? അതിനാണ് ആ സാനം വെക്ക്ണത്.."

"എത്?!"

"പാഡ്. അറിയില്ലേ?പരസ്യത്തിലൊക്കെ കണ്ടിട്ടില്ലേ? സ്റ്റേ ഫ്രീ, വിസ്പര്‍.."

''ആ.. ഡയപ്പറല്ലേ? ഇനിക്കറിയാം. അമ്മേടെ അട്ത്ത്ണ്ട്..."

"അതന്നെ. അതു വെച്ചാല്‍ ചോര ഡ്രസ്സിലൊന്നുമാവില്ല. നല്ലതല്ലേ?"

''ഉം. അപ്പോ... ന്റെ അമ്മയ്‌ക്കൊക്കെ ബ്ലഡ് പോവും!! "

''ലോകത്തെ പെണ്ണുങ്ങളായ പെണ്ണുങ്ങള്‍ക്കൊക്കെ.. അമ്മയായവരും ഇനി വലുതായി അമ്മയാകാന്‍ പോകുന്നവരുമൊക്കെ.."

"അതേയ്, പ്രസന്നമ്മാ, എത്രാം ക്ലാസ്സിലെ ചേച്ചിമാര്‍ക്കാ അങ്ങനെയാവാ?"

ലക്ഷ്മിക്കുട്ടിയുടെ സ്വരത്തില്‍ ആകുലത കലര്‍ന്നോ?
അവളെയൊന്നു കെട്ടിപ്പിടിച്ച്, നെറ്റിയിലുമ്മ വെച്ച്, മുടിയിഴകളൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു:

''തങ്കം പേടിയ്ക്കണ്ട. ഹൈസ്‌ക്കൂളിലൊക്കെ പഠിക്ക്ണ വല്യ ചേച്ചിമാര്‍ക്കല്ലേ അതൊക്കെ. അതിനൊക്കെ ഇനി കൊറേ കാലമില്ലേ?"

സത്യം പറയട്ടെ; എട്ടാം ക്ലാസ്സില്‍ രണ്ടുമാസമിരുന്നിട്ടും ആദിയുടെ മുഖത്ത് ഒരു ഗൂഢസ്മിതവും വിടരാഞ്ഞപ്പോള്‍ എനിക്കവനോടുള്ള വാത്സല്യം കൂടി. (ആ ഗൂഢസ്മിതം വിടർന്നിരുന്നെങ്കിലും എനിക്കവനോടുള്ള വാത്സല്യം കൂടുമായിരുന്നു)

"അപ്പോ, ഇങ്ങനെ മാസം മാസം കുറച്ച് ചോര പുറത്തു പോണേനാ എല്ലാരും 'പൊറത്താവ്വാ' ന്നു പറേണത്. അല്ലാതെ കാക്ക പറന്നുവന്ന് മേല് മുട്ട്ണതൊന്ന്വല്ല. ന്തേയ്?"

''നിയ്ക്കും സംശയണ്ടായിരുന്നു. കാക്കയെന്താ എപ്പളും അമ്മേനേം ചിന്നുക്കേനേം മാത്രം തൊട്ണത് ന്ന്..."

"ആ. അതോ.. അമ്മമ്മേപ്പോലെ കുറേ പ്രായായാല്‍ പിന്നെ ദൈവം കുട്ടിയെത്തരില്ല. വയസ്സായി വയ്യാണ്ടായാ കുഞ്ഞിക്കുട്ട്യോള്‍ടെ പിന്നാലെ ഓടാനുള്ള ആരേഗ്യമൊന്നും ണ്ടാവില്ലല്ലോ. അപ്പോപ്പിന്നെ ചോരബെഡ്ഡ് ഉണ്ടാക്കേമില്ല. പുറത്താവ്വേമില്ല. ആദിത്യന് ന്നെ തൊടാന്‍ പേടീണ്ടോ ഇപ്പോ? നിന്റെ പൂണൂല് പൊട്ടിപ്പോവ്വ്വൊന്നൂല്ല. ഒന്നു തൊട്ട് നോക്കടാ."

"യ്ക്ക് പേടിയൊന്നൂല്ല. ഈ അമ്മേം അമ്മമ്മേം ചീത്ത പറഞ്ഞാലോന്ന് വച്ചിട്ടാ.." അവനെന്നെ തൊട്ടുകൊണ്ടു പറഞ്ഞു.

"തൊടാന്‍ പാടില്ലാന്ന്ള്ളതൊക്കെ അന്ധവിശ്വാസാണ്. പക്ഷെ പെണ്ണുങ്ങക്ക് ആ സമയത്ത് വിശ്രമം വേണ്ടിവരും. വയറുവേദനേം, ദേഷ്യോം, സങ്കടോം, ഒറക്കോം, ഗ്യാസും ഒക്കെണ്ടാവും ചെലോര്‍ക്ക്.."

''ആ. ശര്യാ. അമ്മയ്ക്ക് ഭയങ്കര ദേഷ്യാ അപ്പോ. ഞാനെന്തെങ്കിലും തമാശയ്ക്ക് ചെയ്താ അമ്മ നല്ലോണം ചീത്ത പറയും."

"ഉം.. ചെലപ്പോ കരച്ചിലും വരും. ആ സമയത്ത് അമ്മേനെ ബുദ്ധിമുട്ടിയ്ക്കാമ്പാടില്ല. സ്‌നേഹത്തോടെ നോക്കണം ട്ടോ. നിങ്ങള് രണ്ടാളും പത്ത് മാസം കെടന്ന കൂടല്ലേ വേദനിയ്ക്ക്ണത്? തൊട്ടാ അശുദ്ധാവും ന്നൊക്കെ അന്ധവിശ്വാസാണ്. മൂത്രോം അപ്പീം മണക്ക്ണ കുഞ്ഞിക്കുട്ട്യോള്, ഛര്‍ദ്ദീം വയറ്റുന്നോക്കും ഒക്കെ പിടിച്ചോര്, വല്യേ മുറിയായി ചോരേം ഒലിപ്പിച്ച് നടക്ക്‌ണോര് ഒക്കെ പൊറത്താവണ്ടേ എന്നാല്. യെന്തിന്!! തുമ്മീം പിഴിഞ്ഞും നനഞ്ഞ കര്‍ച്ചീഫും പിടിച്ചു നടക്ക്ണ ജലദോഷികള് നമ്മളെ തൊടാനേ പാടില്ല. അല്ലേ തങ്കൂ.. വൃത്തികെട്ട സാനം മൂക്കീന്ന്ങ്ങനെ ഒലിച്ചൊലിച്ച് വരില്ലേ നാലഞ്ചൂസം?"

"അദ് ശര്യാ. ഞാന്‍ പ്രസന്നമ്മേനെ തൊടും. ഇനിക്ക് പേടില്ല."

''ഉം. ഞാന്‍ തങ്കൂനേം തൊടും അടുക്കളേലും കേറും. പക്ഷെ കുളിച്ച് സന്ധ്യാവന്ദനം ചെയ്യ്ണ ആദീനേം ദൈവത്തിനേം വെളക്കും ഒന്നും  തൊടില്ല. എന്താന്നറിയ്വോ? അമ്മമ്മക്ക് വെഷമാവും. നമ്മള് നമ്മളെ സങ്കടപ്പെടുത്താന്‍ പാടില്ല എന്നത് പോലെ പ്രധാനല്ലേ നമ്മള് മറ്റുള്ളോരേം സങ്കടപ്പെടുത്താന്‍ പാടില്ലാന്ന്ള്ളത്. മറ്റുള്ളോരോട് ചര്‍ച്ച ചെയ്യാം. അവര്‍ക്കറിയാത്തത് പറഞ്ഞു കൊടുക്കാം. അതിന്റപ്പുറം അവരുടെ ചില പഴയ വിശ്വാസങ്ങളെ വല്ലാതെ വേദനിപ്പിക്കാന്‍ ചെല്ലരുത്. അദല്ലേ അയ്ന്റെ ശരി?"

''ഊം.. "

"ന്നാലേയ് ഇപ്പൊ പറഞ്ഞതില് ഇനി എന്ത് സംശയണ്ടെങ്കിലും ചോയ്ക്കാന്‍ മടിക്കരുത് ട്ടോ. നേരിട്ടോ ഫോണിലോ ചോയ്ക്കാം. അല്ലെങ്കി, നിങ്ങടെ അമ്മേടടുത്തോ അച്ഛന്റടുത്തോ ചോയ്ക്കാം. സ്‌കൂളിലെ കൂട്ടുകാര് വല്ല പൊട്ടത്തരോം പറഞ്ഞ് തന്നാ അതങ്ങനന്നെ വിശ്വസിക്കണ്ട. ട്ടൊടാ ആദികുമാരാ."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ