ബെന്യാമിന്റെ ആടുജീവിതം വായിക്കാനാഗ്രഹിച്ച എനിക്ക് ജോസഫ് കോയിപ്പള്ളി എഴുതി, പെൻഗ്വിൻ ബുക്സ് ഇറക്കിയ അതിന്റെ ഇംഗ്ലീഷ് പരിഭാഷ 'Goat life' വായിക്കാനാണ് ഭാഗ്യം സിദ്ധിച്ചത്. ഇതത്ര സുഖമുള്ളതല്ല എന്ന് വായിച്ചു തുടങ്ങിയപ്പോഴേ തോന്നി. മലയാളത്തിൽ ആടുജീവിതം വായിച്ചിട്ടില്ലെങ്കിലും 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ പുസ്തകം അതിലെ പ്രമേയം കൊണ്ടു മാത്രമായിരിയ്ക്കില്ല മലയാളമനസ്സ് കീഴടക്കിയത് എന്ന് കരുതാമല്ലോ. 'മികച്ച യുവ എഴുത്തുകാര'നെന്ന് ഇന്ത്യൻ എക്സ്പ്രസ് അഭിപ്രായപ്പെട്ട ബെന്യാമിൻ പ്രതിപാദിക്കപ്പെട്ട ജീവിതത്തിലൂടെ മാത്രമല്ല, ഭാഷയിലൂടെയും ശൈലിയുടെയും വായനക്കാരനെ രസിപ്പിച്ചിരുന്നിരിയ്ക്കാം. അങ്ങനെയെങ്കിൽ വിവർത്തനം എങ്ങനെ ഒരു പുസ്തകത്തിന്റെ ആത്മസത്തയെ ഊറ്റി കളയുന്നു എന്നതിനു നല്ല ഉദാഹരണമായി ഭാഷാ വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന പുസ്തകമാണ് Goat life.
മൊഴിമാറ്റം എന്നത് മലയാളമൊഴിയെ അങ്ങനെതന്നെ ഒരു ഡിക്ഷ്ണറിയുടെ സഹായത്തോടെ ഇംഗ്ലീഷിലേക്ക് മാറ്റുന്നതാണോ? 'അല്ലേ?' എന്നതിനു 'no?' എന്നെഴുതിയാൽ അത് പരിഭാഷയാകുമോ!
ഭാഷയോടും ശൈലിയോടും നീതിപുലർത്താനായില്ലെങ്കിലും കഥാതന്തുവിന്റെ ശക്തിമത്തായ സാന്നിധ്യത്തിൽ വായിച്ചു മുഴുമിപ്പിച്ചു പോകുന്ന പുസ്തകം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ഗൾഫ് യാഥാർത്ഥ്യവും ചരിത്രം പോലെ വായിച്ചു മനസ്സിലാക്കാൻ മറുഭാഷ വായനക്കാർക്ക് കഴിഞ്ഞേക്കാം. കേരളത്തിലെ ജീവിതവും അതിൽ വൃത്തിയ്ക്കും വെള്ളത്തിനും ഉള്ള പ്രാധാന്യവും മാനവികതയും ഇംഗ്ലീഷ് വായനക്കാരനെ മനസ്സിലാക്കിയ്ക്കാൻ സഹായിക്കും ഈ പുസ്തകം.
എന്നാൽ മലയാളസാഹിത്യത്തിന്റെ വായനാസുഖം ഇംഗ്ലീഷ് അനുവാചകരിലേയ്ക്ക് എത്തിക്കുന്നതിൽ ഒരു പരാജയം തന്നെയാണ് Goat life. ഒരു കാലഘട്ടം മുഴുവനും ലക്ഷക്കണക്കിന് മലയാളികൾ നെഞ്ചേറ്റി ആഘോഷിച്ച ഒരു പുസ്തകമാണ് ആടുജീവിതം എന്നോർക്കുമ്പോൾ ഇംഗ്ലീഷിൽ അതുവായിച്ച, മലയാളത്തിനായി ദാഹിക്കുന്ന, മറുനാടൻ മലയാളിയായ എന്നോട് എനിയ്ക്ക് തന്നെ പാവം തോന്നുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ